16.11.09

സീനിയര്‍...ജൂനിയര്‍.




                                     വീട്ടില്‍ എല്‍‌.പി. ജി. ഗ്യാസ് ഇല്ലാത്ത അവസ്ഥ, ഇന്നത്തെ കാലത്ത് അത് ഓര്‍ക്കാനേ വയ്യ. അടുക്കളയില്‍ ഗ്യാസ് കടന്നുവരുന്ന കാലത്ത്; ‘വീട്ടില്‍ ഗ്യാസ് തീര്‍ന്നു’ എന്ന് പറയുന്നത് ഒരു മഹാ സംഭവമായിട്ടാണ് കണക്കാക്കിയത്. ഗ്യാസിനെ കുറിച്ചുള്ള പൊങ്ങച്ചം കേട്ടാല്‍ തോന്നുക, ‘ഹൌസ്‌വൈഫ്‘ എന്നറിയപ്പെടുന്നവരെല്ലാം ഗ്യാസോടു കൂടി ജനിച്ചിരിക്കും എന്നാണ്. 


                                     ഈ പാചകവാതകം കൊണ്ടുള്ള ഗുണം ഒരിക്കല്‍ അറിഞ്ഞ വീട്ടമ്മ (അടുക്കളക്കാരി) പിന്നെ അതില്ലാതെ ജീവിക്കാന്‍ (പാചകം ചെയ്യാന്‍ ) പറ്റാത്ത അവസ്ഥയില്‍ ആയിരിക്കും. പുകയും കരിയും നിറഞ്ഞ അടുക്കളയില്‍ നിന്നും ഒരു മോചനമാണിത്. കരിപിടിച്ച പാത്രങ്ങള്‍ ഉരച്ചു കഴുകി സ്വന്തം നഖവും കൈയും വൃത്തികേടാക്കേണ്ടതില്ല. വളരെ വേഗത്തിലും എളുപ്പത്തിലും പാചകം പൊടിപൊടിക്കാം. പിന്നെ വളരെ പ്രധാനപ്പെട്ടത്; പാചകത്തിന് ഒരു അടുക്കളതന്നെ വേണമെന്നില്ല. ഒറ്റമുറി വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ബഡ്‌റൂമിന്റെ ഒരു മൂലക്ക് ഗ്യാസ്കുറ്റിയും സ്റ്റൌവും സംഘടിപ്പിച്ച് പാചകമൂല ആക്കിമാറ്റാം. വിറക് ശേഖരിക്കല്‍, ചാരം പുറത്തുകളയല്‍ എന്നിവയെകുറിച്ച് ആലോചിച്ച് തലപുകക്കേണ്ടതില്ല.

                               അടുക്കളയില്‍ വന്ന ഗ്യാസ് പതുക്കെ മനുഷ്യന്റെ ശരീരത്തിനകത്തും പ്രവേശിക്കാന്‍ തുടങ്ങി. വെറും വീട്ടമ്മയായി ജീവിക്കുന്നവരുടെ പ്രധാന ഹോബി വിറക് പെറുക്കലായിരുന്നു. പുതുമഴ പെയ്യുന്നതിനു മുന്‍പ്, മഴക്കാലം കഴിയുന്നത് വരെയുള്ള ആവശ്യത്തിനുള്ള വിറക് ശേഖരിച്ച്, വിറക്‍പുരയിലും അടുക്കളയുടെ മുകളിലുള്ള തട്ടിന്‍‌പുറത്തും നിറച്ചിരിക്കും. മുറ്റത്തും പറമ്പിലും കാണുന്ന ‘ചപ്പ്ചവറുകളും വിറകും’ ഒന്നൊഴിയാതെ ഇന്ധനം ആക്കി മാറ്റുന്നതിനാല്‍ മലിനീകരണവും കൊതുകുവളര്‍ത്തലും നമ്മുടെ നാട്ടിന്‍‌പുറത്ത് ഉണ്ടായിരുന്നില്ല. വീട്ടിലെ സ്ത്രീജനങ്ങള്‍ എല്ലാവരും ഒന്നിച്ച്‌ചേര്‍ന്ന് പാചകകല കൈകാര്യം ചെയുന്നതിനാല്‍ ശാരീരികമായ അവശതകളും പ്രഷര്‍, ഷുഗര്‍, കോളസ്ട്രോള്‍, ഗ്യാസ്‌ട്രബിള്‍ ആദിയായവയെല്ലാം അകലെയായിരുന്നു.

                               എത്ര പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്. ഒരുനേരത്തെ ആഹാരത്തിന് വകയില്ലാത്തവനും, അടുക്കളയില്‍ പാചകം ചെയ്യാന്‍ അരിയില്ലാത്തവനും പാചകവാതകം കിട്ടാന്‍ കൊതിയേറി. ഗ്യാസ് ലഭിക്കാന്‍ അപേക്ഷ കൊടുക്കാനായി ക്യൂ നില്‍ക്കുന്നവരുടെ എണ്ണം കൂടി വരാന്‍ തുടങ്ങി. വീട്ടില്‍ ഒരു ഗ്യാസ്‌സിലിണ്ടര്‍ എന്നത് സ്റ്റാറ്റസ് സിംബല്‍ ആയി മാറി. പണ്ടുകാലത്ത് പെണ്ണുകാണാന്‍ വരുമ്പോള്‍ വീട്ടില്‍ കൃഷിയുണ്ടെന്ന് അറിയിക്കാന്‍ മുറ്റത്തെ മൂലയില്‍ ഒരു വൈക്കോല്‍‌കൂന പ്രദര്‍ശിപ്പിക്കുന്നതു പോലെ ‘പുരനിറഞ്ഞ പെണ്‍’‌വീട്ടുകാര്‍ കാലിയായ ഗ്യാസ് സിലിണ്ടര്‍ എടുത്ത് എല്ലാവരും കാണ്‍കെ വീട്ടിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. തപാല്‍‌പെട്ടി പോലെ ചുവന്ന സിലിണ്ടര്‍ വീടിനു മുന്നില്‍ കണ്ടാല്‍ ആരും ഒന്ന് നോക്കിപ്പോവും. ഉദ്യോഗസ്ഥകളായ വീട്ടമ്മമാര്‍ക്ക് പെട്ടെന്നുള്ള പാചകത്തിന് LPG Gas ഒഴിവാക്കാന്‍ പറ്റാത്ത ഘടകമായി മാറി. ടീവി കാണാനും വിശ്രമവേളകള്‍ ഭക്ഷണവേളകളാക്കി മാറ്റാനും വീട്ടമ്മമാര്‍ക്ക് കൂടുതല്‍ സമയം ലഭിച്ചു. അങ്ങനെ തടിച്ചികളെയും മടിച്ചികളെയും കൊണ്ട് നമ്മുടെ നാട് നിറയാന്‍ തുടങ്ങി.

                             അങ്ങനെ അടുക്കളയില്‍ വിറകിനെ പുറം‌തള്ളി ഗാസ് സിലിണ്ടര്‍ കയറി വരുന്ന കാലത്താണ് സംഭവം നടക്കുന്നത്. വീട്ടില്‍ ഗാസ് അടുപ്പ് ആയാലുള്ള മെച്ചം അത് ലഭിച്ച അദ്ധ്യാപകര്‍ പറയുന്നത് കേട്ട് നമ്മുടെ സ്ക്കൂളിലെ  സഹപ്രവര്‍ത്തകര്‍ക്ക് കൊതിയായി. സ്ക്കൂളിലെ സംഗീതം അദ്ധ്യാപകനാണ് സീനിയര്‍. അദ്ദേഹം എല്ലാവരെക്കാളും ജൂനിയര്‍ ആണ്. എങ്കിലും ഒരേ സ്ഥാപനത്തില്‍ വളരെക്കാലം പഠിപ്പിച്ചതിനാല്‍ മറ്റുള്ളവരോട് പറയ്ന്നത് ‘ഞാന്‍ സീനിയര്‍’ എന്നാണ്. നാട്ടില് പുത്തനായി വരുന്നതെല്ലാം പെട്ടെന്ന് സ്വന്തമാക്കുന്ന സ്വഭാവം നമ്മുടെ  സീനിയറിനുണ്ട്. അത്കൊണ്ട് ഇപ്പോള്‍ എങ്ങനെയെങ്കിലും ഒരു എല്‍.പി.ജി. ഗാസ് ലഭിക്കാനുള്ള പരിശ്രമത്തിലാണ് നമ്മുടെ സംഗീതം. എന്നാല്‍ എല്ലാ പുരോഗതിയും സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്ന പഴയ തറവാട്ട് കാരണവരെ പോലുള്ള, ഒരു മൂരാച്ചി  ഹെഡ്മാസ്റ്റരാണ് നമ്മുടെ സ്ക്കൂള്‍ ഭരിക്കുന്നത്. അദ്ദേഹത്തിന് ഇത്തരം സംഭാഷണങ്ങളോന്നും ഇഷ്ടമല്ല.

                                സമീപത്തുള്ള സഹകരണ ബാങ്കിന്റെ വകയായി ഗ്യാസ് പെര്‍മിറ്റ് കൊടുക്കുന്നുണ്ട്, എന്ന് അറിഞ്ഞ ആദ്യ ദിവസം തന്നെ നമ്മുടെ സീനിയറിന്റെ ഭാര്യ പത്ത് മണി മുതല്‍ നാല് മണി വരെ ക്യൂ നിന്നെങ്കിലും സമയം വൈകിയതിനാല്‍ നിരാശയോടെ തിരിച്ചുപോന്നു. അന്ന് രാത്രി സീനിയര്‍ അവളോട് പറഞ്ഞു,
“നാളെ രാവിലെ ഞാന്‍ ക്യൂ നില്‍ക്കാം. നീ നോക്കിക്കോ, ഗ്യാസ് പെര്‍മിറ്റ് ശരിയാക്കിയ ശേഷം അല്പം വൈകി മാത്രമെ സ്ക്കൂളിലേക്കുള്ളു”

                          അതിരാവിലെ ബേങ്കിനു മുന്നില്‍ ക്യൂ നില്‍ക്കാന്‍ പോയ സീനിയര്‍ ഞെട്ടി, നാട്ടിന്‍പുറത്തെ പോളിംഗ്‌ബൂത്തില്‍പോലും ഇത്രേം വലിയ ക്യൂ കാണില്ല. ഏതായാലും ആധുനിക മനുഷ്യന്റെ ജീവിതത്തില്‍ വലിയൊരു സമയം ക്യൂവിലാണല്ലൊ.
                            പത്ത്മണി ആയപ്പോള്‍ ആളുകള്‍ ഓരോന്നായി അകത്ത് കടക്കാന്‍ തുടങ്ങി. അകത്ത് കടന്നവന്‍ ഓണംബംബര്‍ ലോട്ടറി അടിച്ചവനെപോലെ മറ്റുള്ളവരെ നോക്കി ചിരിച്ച് പുറത്ത് വരാന്‍ തുടങ്ങി. സമയം പതിനൊന്ന് മണി ആയി. സീനിയറിന്റെ മുന്നില്‍ ഇനിയും നൂറുപേര്‍ നില്‍പ്പുണ്ട്. ഒരു വര്‍ഷം എടുക്കാവുന്ന എല്ലായിനം ലീവുകളും എടുത്ത്‌തീര്‍ന്നതിനാല്‍ സ്ക്കൂളില്‍ പോകാതെ രക്ഷയില്ല. ഇനിയും ഇവിടെ നിന്നാല്‍ ഇന്നത്തെ ശമ്പളം നഷ്ടപ്പെടും. നാളെ പുലര്‍ച്ചക്ക് വന്ന് ഒന്നാം നമ്പര്‍ ആയി നില്‍ക്കാം എന്ന് മനസ്സില്‍ പറഞ്ഞ് സീനിയര്‍ ക്യൂ വിട്ട് സ്ക്കൂളിലേക്ക് നടന്നു.
സ്ക്കൂളില്‍ എത്തി റജിസ്റ്ററില്‍ ഒപ്പിടാന്‍ നോക്കിയപ്പോള്‍ ഹെഡ്‌മാസ്റ്റര്‍ മുന്നില്‍.
“ഏതെങ്കിലും സമയത്ത് ഒപ്പിടാന്‍ ഇതൊന്നും ഇവിടെ ശരിയാവില്ല. സമയം എത്രയായെന്ന് അറിയാമോ?”
പിന്നെ എവിടെയാണ് ശരിയെന്ന് ചോദിക്കാന്‍ തോന്നിയെങ്കിലും ചോദിച്ചില്ല.
“അത് സാര്‍ ഞാന്‍ രാവിലെ മുതല്‍ ഗ്യാസ് കിട്ടാന്‍ വേണ്ടി ബേങ്കിനു മുന്നില്‍ ക്യൂ നില്‍ക്കുകയാ”
“തന്റെയൊരു ഗ്യാസ്; എടോ വീട്ടില്‍ ജോലിയൊന്നും ഇല്ലാത്ത ഭാര്യമാര്‍ക്ക് എന്തിനാ ഗ്യാസ്? വിറക് കത്തിച്ചാല്‍ പോരേ?”
                               ‘ഈ മൂരാച്ചിയായ കാലത്തിനൊത്ത് കോലം കെട്ടാനറിയാത്ത ഹെഡ്‌മാസ്റ്റരോട് കൂടൂതല്‍ പറയാതിരിക്കുന്നതാണ് നല്ലത്. പറഞ്ഞാല്‍ ഒപ്പ് ചാര്‍ത്തല്‍ നടക്കില്ല’. ഗ്യാസ് കാര്യം പറഞ്ഞ് നാട്ടുകാരനായ ഹെഡ്‌മാസ്റ്ററെ പിണക്കിയാല്‍ നഷ്ടം തനിക്ക് തന്നെയാണ്.
                               അന്ന്‌രാത്രി ഉറങ്ങാന്‍ കിടന്ന സീനിയര്‍ ആലോചിച്ചു ‘നാളെ നാല് മണിക്ക് എഴുന്നേറ്റ ഉടനെ ബേങ്കിന്റെ വാതിലിനു മുന്നില്‍ പോയി കിടന്നാലോ? അങ്ങനെ ചെയ്താല്‍ ഒന്നാം നമ്പറായി അപേക്ഷ കൊടുക്കാമല്ലോ’. തന്റെ പുത്തന്‍ പദ്ധതി ഭാര്യയോട് പറഞ്ഞു. 
                           നാല് മണിക്ക് അലാറം കേട്ട് ഉണര്‍ന്ന നമ്മുടെ സീനിയര്‍ രണ്ട് ബെഡ്ഷീറ്റും തലയിണയും ടോര്‍ച്ചും എടുത്ത് നടന്നു; നേരെ  സഹകരണ ബേങ്കിലേക്ക്. ഇനി  ബാക്കി ഉറക്കം അവിടെ.

                             അവിടെ നേരം പുലരുന്നതുവരെ കിടക്കാന്‍ ഒരു നല്ല സ്ഥലം ടോര്‍ച്ചടിച്ച് നോക്കുമ്പോള്‍ കണ്ടു; ‘ഏതോ ഒരുത്തന്‍ വാതിലിന്റെ തൊട്ടുമുന്നില്‍ കിടന്ന് കൂര്‍ക്കം വലിച്ച് ഉറങ്ങുന്നു’. ഈ പഹയന്‍ ഇന്നലെ രാത്രിതന്നെ വന്ന് ഇവിടെ കിടന്ന് ഉറങ്ങിയതായിരിക്കാം.
                            
                           ഉറങ്ങുന്നവനെ ശല്യപ്പെടുത്താതെ ടോര്‍ച്ചടിച്ച് ഒന്ന് നോക്കി. വിശ്വാസം വരാതെ വീണ്ടും നോക്കിയപ്പോള്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ നന്നായി കണ്ടു. അത് അദ്ദേഹത്തിന്റെ സ്ക്കൂളിലെ ഹെഡ്മാസ്റ്റര്‍ ആയിരുന്നു. ഹെഡ്‌മാസ്റ്റര്‍ തന്നെയാണ് സീനിയര്‍ എന്ന് നമ്മുടെ സംഗീതത്തിന് അപ്പോഴാണ് മനസ്സിലായത്.