ബസ്സിൽ കയറിയ ഉടനെ ആദ്യം കാണുന്ന ആ ഒഴിഞ്ഞ സീറ്റിൽ അമർന്നിരുന്നപ്പോൾ, വെളിയിൽ മുൻവാതിലും പിടിച്ച്നിന്ന കിളി, എന്നെ നോക്കി വിളിച്ച് കൂവാൻ തുടങ്ങി,
“ഏയ്, അവിടെയിരിക്കണ്ട, എഴുന്നേറ്റ് മാറിയാട്ടെ;”
കിളി പറഞ്ഞത് കേൾക്കാത്ത മട്ടിൽ ഞാൻ അവിടെത്തന്നെ ഇരുന്നു. ബസ്സിൽ രണ്ട് പേർക്കിരിക്കാവുന്ന ഒരു സീറ്റ് മാത്രമാണ് ഒഴിവുള്ളത്.
വീടിനു സമീപമുള്ള ബസ്സ്റ്റാന്റിൽനിന്നും കണ്ണൂരിലേക്ക് പുറപ്പെടുന്ന ആ ബസ്സിൽ പുരുഷപ്രജകൾക്കെല്ലാം ഇരിപ്പിടം ലഭിച്ചെങ്കിലും, സംവരണത്തിനു ഉൾക്കൊള്ളാനാവാത്ത പത്തിലധികം സ്ത്രീകൾ കമ്പിയേൽപിടിച്ച് ആടി നിൽക്കുന്നുണ്ട്. എന്നിട്ടും ആരും ഇരിക്കാത്ത, ആ ഇരിപ്പിടത്തിലാണ് ഞാൻ കയറിയിരുന്നത്. അപ്പോൾപിന്നെ ഏത് ആൺകിളിയായാലും പെണ്ണായ എന്നെ കൊത്തിയോടിക്കില്ലെ?
അപ്പോഴെക്കും അതേ കിളി അവന്റെ സ്വന്തമായ തലമാത്രം ബസ്സിനകത്ത് കടത്തി എന്നോട് ആജ്ഞാപിക്കാൻ തുടങ്ങി,
“ഏ, പെണ്ണുങ്ങളെ നിങ്ങളോടാ പറയുന്നത്, ആ സീറ്റിന്ന് എഴുന്നേൽക്കാൻ,,”
പെണ്ണുങ്ങൾ കുറേപ്പേരുണ്ട്, എങ്കിലും ചോദ്യം എന്നോടായതിനാൽ പെട്ടെന്ന് ഞാൻ അവനെ നോക്കി മറുചോദ്യം ഫോർവേഡ് ചെയ്തു,
“എന്താ ഇവിടെയിരുന്നാൽ?”
“ഇവിടെയിരുന്നാൽ ഡോറ് തൊറക്കണം”
“അത് ഞാൻ തുറക്കുമല്ലൊ”
“ഓ, അതൊന്നും ശരിയാവില്ല, നടക്കില്ല”
“നടക്കണ്ടെടോ, ബസ്സ് ഓടിയാൽ മതി”
എന്റെ മറുപടികേട്ട് ചുറ്റുമുള്ള സ്ത്രീപുരുഷന്മാർ ചിരിച്ചു, അതോടെ കിളി എന്തൊക്കെയോ ചിലച്ചുകൊണ്ട് ബസ്സിന്റെ പിന്നിലേക്ക് പോയി.
പ്രൈവറ്റ് ബസ്സിന്റെ മുൻവാതിലിനു സമീപം വലതുവശത്തുള്ള ‘വിഐപി’ ഇരിപ്പിടത്തിനൊരു പ്രത്യേകതയുണ്ട്. കണ്ണൂർ ജില്ല വിട്ടാൽ(മാഹിപ്പാലം കടന്നാൽ) അത് വനിതാസംവരണസീറ്റ് ആയി മാറും. സംവരണം ചെയ്യപ്പെട്ടത് ഒഴികെ മറ്റെല്ലാം പുരുഷന്മാർക്ക് എന്നാണല്ലോ നമ്മുടെ അലിഖിത നിയമം. ഇവിടെ കണ്ണൂർ ജില്ലയിലെ ബസ്സിൽ അത് ഡോർ തുറക്കാൻ തയ്യാറായ യാത്രക്കാരന്റെ ഇരിപ്പിടമാണ്. അതായത് അവിടെയിരിക്കുന്നവന് ഡോർ ഓപ്പറേറ്ററുടെ താൽക്കാലിക പോസ്റ്റ് ലഭിക്കും. അതുകൊണ്ട് എന്നെപ്പോലെയുള്ള ചില സ്ത്രീകളും പുരുഷന്മാരും ഒഴികെ മറ്റാരും ആ വശത്തേക്ക് കണ്ണോടിക്കാറില്ല.
ഏതാനുംചില ചെറുപ്പക്കാരുടെ പഞ്ചാരവിതരണകേന്ദ്രം കൂടിയാണ് ആ വിഐപി ഇരിപ്പിടം. നല്ല തിരക്കുള്ള ബസ്സിലാണെങ്കിൽ അവിടെയിരിക്കുന്ന പൂവാലന്മാർ മൊത്തമായും ചില്ലറയായും പഞ്ചാര വിതരണം നടത്തി അതിൽ മുങ്ങിക്കുളിക്കും. അതിനാൽ പഞ്ചാരച്ചാക്കിനു ചുറ്റും ഉറുമ്പുകളായി കുറെ പൂവാലികൾ എപ്പോഴും അവരെ പൊതിഞ്ഞിരിക്കും. പിന്നെ ബസ്സിൽ കയറുന്ന അമ്മയിൽനിന്ന് കുഞ്ഞിനെ വാങ്ങി മടിയിലിരുത്തുക, പ്രായാധിക്ക്യംകൊണ്ടും ശരീരഭാരംകൊണ്ടും അവശതയനുഭവിക്കുന്ന സ്ത്രീകളെയും കൊച്ചു കുട്ടികളെയും കൈപിടിച്ച് അകത്തേക്കാനയിക്കുക, വെയ്റ്റ് കൂടിയ ബാഗുകൾ സ്ത്രീകളിൽ നിന്നും സ്വീകരിച്ച് സീറ്റിനടിയിൽ തിരുകിക്കയറ്റുക, ആദിയായ കർമ്മങ്ങൾ മുന്നിലെ വാതിലിനു തൊട്ടടുത്ത സീറ്റിലിരിക്കുന്നവരുടെ ജന്മാവകാശമാണ്. ആ അവകാശത്തെയാണ് ഇപ്പോൾ ഞാൻ ചോദ്യം ചെയ്യുന്നത്.
ആണുങ്ങൾ എങ്ങനെ ഇത് സഹിക്കും?
മാസത്തിൽ കൃത്യമായി ഒരു തവണയുള്ള എന്റെ ബസ്സ്യാത്ര ആശുപത്രിയിലേക്കാണെങ്കിലും ഞാൻ ഒരു രോഗിയല്ല. ദിവസേന കൃത്യസമയത്ത് ഗുളികകൾ വിഴുങ്ങുന്നത് രോഗം മാറാനല്ല; രോഗം വരാതിരിക്കാനാണ്. ആ ഗുളികകളുടെ അളവ് രക്തപരിശോധന നടത്തി ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കണം. അതിനായി കണ്ണൂരിന്റെ പരിസരത്തുള്ള എന്റെ പ്രീയപ്പെട്ട ആശുപത്രിയിൽ പോയാൽ 3ml രക്തം ഓരോ തവണയും കുത്തിയെടുത്ത് കുപ്പിയിലാക്കി പരിശോധിക്കും. അങ്ങനെ ആശുപത്രിയിലേക്കുള്ള ഒരു ബസ്സ്യാത്രയിലാണ് കിളിയുമായി ഞാൻ ഇടഞ്ഞുനിന്നത്.
ബസ്സിന് വെളിയിൽനിന്നുള്ള കിളിയുടെ കേളികൾ, നേരെ ബസ്സിനകത്തുള്ള കണ്ടക്റ്റർക്ക് പാസ്സ്ചെയ്ത് കൊടുത്തു. സുന്ദരിമാരുടെ ‘മിന്നുംതാരമായി മാറി, ആളുകൾക്കിടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഊളിയിട്ട് ഒഴുകി നടക്കുന്ന കണ്ടക്റ്റർ; ടിക്കറ്റ് ബുക്കും ബാഗുമായി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട ഉടനെ കണ്ണുരുട്ടിക്കൊണ്ട് ചോദ്യമായി,
“നിങ്ങൾക്കെന്താ അവിടെന്ന് മാറിയിരുന്ന് കൂടെ?”
“മാറിയിരിക്കാൻ മറ്റൊരു സീറ്റും ഇല്ലല്ലൊ”
“അവിടെ ആണുങ്ങൾമാത്രം ഇരുന്ന് ഡോറ് തുറക്കേണ്ടതാണ്”
“അതെന്താ പെണ്ണുങ്ങൾക്ക് ഡോറ് തുറന്നാൽ?”
“അവിടന്ന് മാറിയിരിക്കുന്നതാണ് നല്ലത്; വെറുതെ ഓരോ പൊല്ലാപ്പ്”
“വേറെ ഇരിക്കാൽ സ്ഥലം കിട്ടാതെ ഞാനിവിടന്ന് മാറുന്ന പ്രശ്നമേയില്ല.”
അതോടെ കണ്ടക്റ്റർ ടിക്കറ്റ് തരാതെ, മറ്റൊന്നും ചോദിക്കാതെ, മുഖം കറുപ്പിച്ചുക്കൊണ്ട് പിന്നിലേക്ക് പോയി.
രണ്ട്പേർ ഇരിക്കേണ്ട സീറ്റിൽ എന്റെ സമീപം ഒരാളുടെ സ്ഥലം ഒഴിഞ്ഞു കിടക്കുകയാണ്. എന്നാൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന ഒരുത്തിപോലും (അവരിൽ കരയുന്നെ കൊച്ചിനെയും കൊണ്ട് നിൽക്കുന്നവളും ഉണ്ട്) ഇരിക്കാൻ തയ്യാറായില്ല. അത് എന്നെ പേടിച്ചാണോ അതോ ബസ്സ്കാരെ പേടിച്ചാണോ,,,?
മിക്കവാറും വീട്ടിൽ വാതിൽ തുറക്കുന്നതും അടക്കുന്നതും സ്ത്രീകളാണെങ്കിലും; ഒരു വാഹനത്തിന്റെ കാര്യത്തിൽ, സ്ത്രീകൾ അകത്തേക്ക് പ്രവേശിക്കാൻപോലും പുരുഷന്മാർതന്നെ വാതിൽ തുറക്കണം. ഓ, ബസ്സ്തൊഴിലാളികളെല്ലാം പുരുഷന്മാരാണല്ലൊ! അടുക്കളയിൽ ചോറും കറിയും നിർമ്മാണം സ്ത്രീകൾക്ക്; എന്നാൽ സദ്യയിൽ ചോറും കറിയും വെക്കാൻ പുരുഷന്മാർ. അതുപോലെ ഇവിടെയും എന്തിനീ വിവേചനം! ബസ്സിൽ കയറുന്ന ഈ പെണ്ണുങ്ങളുടെ പണംകൊണ്ട് കൂടിയല്ലെ, ബസ്സിലെ ഡ്രൈവറും കണ്ടക്റ്ററും കിളിയും ബസ്ഓണേഴ്സ്ഫേമലിയും കഞ്ഞികുടിക്കുന്നത്?’
ഇതിനിടയിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യം വിട്ടുപോയി; ബസ്സിൽ എന്റെ കൂടെ എന്നെ കെട്ടിയവനായ, എന്റെ ഭർത്താവായ, എന്റെ പ്രീയപ്പെട്ട മാഷും ഉണ്ട്. അദ്ദേഹത്തിന് എന്നെ പേടിയുള്ളതിനാൽ സാധാരണയായി സ്ത്രീകൾ കയറുന്ന, മുൻവാതിലിലൂടെ ഒരിക്കലും ബസ്സിൽ കയറാറില്ല. അത്കൊണ്ട് പിൻവാതിലിലൂടെ ബസ്സിൽ കയറി മുന്നിലോട്ട് നടന്ന് വരവെ, ഒരു പൂർവ്വശിഷ്യനെയും ശിഷ്യന്റെ കൊച്ചുമകനെയും കണ്ണിൽ ഉടക്കി. ശിഷ്യൻ തന്റെ മകനെ മടിയിൽ പിടിച്ചിരുത്തിക്കൊണ്ട്, തന്നെ ഹരിശ്രീ പഠിപ്പിച്ച അദ്ധ്യാപകനായി അർദ്ധാസനം നൽകി.
അങ്ങനെ പൂർവ്വഅദ്ധ്യാപകനും പൂർവ്വശിഷ്യനും ചേർന്ന് വർത്തമാനകാല വിശേഷങ്ങൾ ചർച്ചചെയ്യവെ തൊട്ടടുത്ത സീറ്റിലെ പരിചയക്കാരൻ അദ്ദേഹത്തിന്റെ ചുമലിലൊന്ന് തോണ്ടി,
“മാഷേ, ടീച്ചറവിടെ മുന്നിൽ ഒറ്റക്കാണ്. അടുത്തുള്ള ഒഴിഞ്ഞ സീറ്റിൽ നിങ്ങള് പോയി ഇരുന്നില്ലെങ്കിൽ ഏതെങ്കിലും ആൺപിള്ളേർ കയറി കൂടെയിരിക്കും”
“അങ്ങനെയൊരുത്തൻ ഇരിക്കുന്നതിൽ എനിക്കോ അവൾക്കോ ഒരു പ്രശ്നവും ഇല്ല. പിന്നെ ഒന്നിച്ചിരിക്കുന്നവന് പ്രശ്നമില്ലെങ്കിൽ ഇരുന്നോട്ടെ”
അതാണ് അങ്ങേരുടെ രീതി; പോനാൽ പോകട്ടും പോടീ,,, എങ്ങനെയുണ്ട് എന്റെ കെട്ടിയവൻ?
അപ്പോഴേക്കും അത്പോലെ സംഭവിച്ചു; ബസ്സിന്റെ പിൻവാതിലിലൂടെ അകത്തുകടന്ന, സുന്ദരനും സുശീലനും സുമുഖനുമായ ഒരു ചെറുപ്പക്കാരൻ ഇരിപ്പിടം തേടി മുന്നിലെത്തിയപ്പോൾ എന്റെ സമീപം ഇരുന്നു. അവൻ എന്നെ നോക്കി ചിരിച്ചപ്പോൾ ഞാനും ഒരു പുഞ്ചിരി ഫോർവേഡ് ചെയ്തു.
അപ്പൊഴെക്കും ബസ്സിൽ കയറാനായി ഒരു സ്ത്രീ വാതിലിനു സമീപം വന്നു. ഉടനെ കിളി പിന്നിൽനിന്ന് കൂവി,
“ഏ പെണ്ണുങ്ങളേ, അവിടിരുന്നാൽപ്പോര, വാതില് തൊറന്ന്കൊടുക്ക്,,,”
ഞാൻ ബസ്സിന്റെ ഡോർ തുറന്നപ്പോൾ അവർ അകത്ത് കയറി. പതിവ്തെറ്റിച്ച് ഒരു സ്ത്രീ അവിടെ ഇരുന്നതിലുള്ള പ്രതിഷേധം, കിളി നാലാളെ അറിയിക്കുകയാണ്, ‘ഇവനെക്കെ പെണ്ണുങ്ങളെ എന്ന് എന്നെ നോക്കി വിളിച്ച് കൂവുന്നു; എന്നാൽ ഇതേ സീറ്റിലിരിക്കുന്ന പുരുഷന്മാരെ, ‘ആണുങ്ങളെ’ എന്ന് ഒരിക്കലും ഒരു കിളിയും വിളിക്കാറില്ലല്ലൊ,’.
പെട്ടെന്ന് എന്റെ സമീപം ഇരുന്ന പയ്യൻ പറഞ്ഞു,
“ഞാൻ സൈഡിലിരുന്നാൽ ഡോറ് തൊറന്ന് കൊടുക്കാം”
അവന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ; എനിക്കിവിടെ സുഖമായി ഇരിക്കാമല്ലൊ. അവൻ എഴുന്നേറ്റപ്പോൾ ഞാൻ മാറിയിരുന്നു.
നമ്മുടെ ബസ് സ്റ്റാർട്ട് ചെയ്തപ്പോഴാണ് എനിക്ക് ചെറിയ പ്രശ്നം തോന്നിയത്. ഡോറിനു സമീപത്തെ ഇരിപ്പിടമായതിനാൽ എനിക്ക് ബാലൻസ്ചെയ്ത് പിടിക്കാനായി മുന്നിൽ ഒരു വടിപോലും ഇല്ല. രണ്ടു കൈയും ഫ്രീ ആയി നേരെ നോക്കിയിരിക്കണം. ബാലൻസ് തെറ്റിയാൽ മുന്നിലുള്ള, സ്ത്രീകൾക്ക് ഇറങ്ങാനും കയറാനും വേണ്ടിയുള്ള സ്റ്റെപ്പുകളിൽ തെറിച്ച്വീഴും. അതിന് ഒരു പരിഹാരം മാത്രം; അടുത്തിരിക്കുന്നവനെ മുട്ടിയുരുമ്മി ഇരുന്ന് സൈഡിലെ കമ്പികളിൽ പിടിക്കണം. എല്ലാംകൊണ്ടും എനിക്കിപ്പോൾ ‘മര്യാദക്ക് ഇരിക്കാനും വയ്യ; എഴുന്നേറ്റ് മാറാനും വയ്യ’ എന്ന അവസ്ഥയിലായി. ബസ്സിലെ ഓരോ ടേണിങ്ങിലും ഞാൻ വളരെ പേടിച്ചെങ്കിലും വീഴാതെ ഉറച്ചിരുന്നു.
പെൺകുട്ടികളുടെ കലപില ശബ്ദം കേട്ടപ്പോൾ മനസ്സിലായി ഒരു പാരരൽ കോളേജിന്റെ മുന്നിലാണെന്ന്. അതിരാവിലെ ഒരു മണിക്കൂർ കോച്ചിംഗ് കഴിഞ്ഞ കുട്ടികൾ പുറത്തിറങ്ങിയതാണ്. മിക്സഡ് കോളേജാണെങ്കിലും മുന്നിൽ കാണുന്നത് പെൺകുട്ടികൾ മാത്രം. ബസ് പെൺകുട്ടികളെക്കൊണ്ട് നിറഞ്ഞു; എന്റെ ചുറ്റിലും അവർ നിരന്നു. പെട്ടെന്ന് ഒരു പെൺകുട്ടി പുസ്തകബാഗ് എന്റെ മടിയിൽ ഇട്ടുകൊണ്ട് പറഞ്ഞു,
“ഈ ബാഗൊന്ന് പിടിച്ചാട്ടെ”
എന്റെ മടിയിൽ പതിച്ച അഞ്ച് കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള വലിയ ബാഗ് കൈകൊണ്ട് പിടിച്ചാൽ ഞാൻ താഴെ വീഴും എന്ന് ഉറപ്പാണ്. മൂന്ന് കിലോയിൽ കൂടുതൽ ഭാരം എടുക്കരുതെന്ന് ഡോക്റ്റർ എന്നോട് പ്രത്യേകം പറഞ്ഞതുമാണ്. ടീച്ചറായ എന്റെ മടിയിൽ, എന്നോട് അനുവാദം ചോദിക്കാതെ പുസ്തകബാഗ് ഇടുക; ആകെക്കൂടി ഒരു അസ്വസ്തത തോന്നി. ഞാൻ ആ കുട്ടിയോട് പറഞ്ഞു,
“ഈ ബാഗെടുത്ത് മാറ്റിയാട്ടെ”
അവൾ ആശ്ചര്യത്തോടെ എന്നെ നോക്കിയശേഷം മറുചോദ്യമായി,
“എന്താ ഇരിക്കുന്ന ആളിന് ബാഗ് പിടിച്ചാൽ?”
വളരെപെട്ടെന്ന് എന്നിലുള്ള അദ്ധ്യാപികയുടെ വിശ്വരൂപം പുറത്തുചാടി,
“നിന്നെക്കാൾ വലിയ കുട്ടികളെ പഠിപ്പിക്കുന്ന ആളാണ് ഞാൻ; പുസ്തകം ചുമക്കേണ്ട ആളല്ല. നീ ബാഗ് എടുത്ത് മാറ്റുന്നോ; അതോ ഞാൻ തള്ളി താഴെയിടണോ?”
അസ്സൽ കാട്ടുകടന്നൽ കുത്തിയ മുഖവുമായി അവൾ പുസ്തകസഞ്ചി എടുത്ത് പിന്നിലേക്ക് പോകുമ്പോൾ ഞാൻ ഓർത്തു,
‘എന്റെ മക്കളുടെയോ സ്വന്തം വിദ്യാർത്ഥികളുടെയോ ബാഗ്പോലും ഞാൻ ചുമന്നിട്ടില്ല. അപ്പോഴാ ഇവളുടേത്,,’.
സമീപമിരുന്ന യുവാവ് ഡോർ ഓപ്പറെറ്ററുടെ ജോലി നന്നായി ചെയ്തു. ആളുകൾ നിറഞ്ഞപ്പോൾ ബസ്സിന്റെ സ്പീഡ് കുറവായതിനാൽ മുന്നിലെ സീറ്റിൽ അവന്റെ സ്മീപം ഇരിക്കുന്നതിൽ ഇപ്പോൾ എനിക്ക് പ്രയാസമൊന്നും തോന്നിയില്ല.
ബസ്സ് ‘ചൊവ്വ’യിലെത്തിയപ്പോൾ വിദ്യാർത്ഥികൾ എല്ലാവരും ഇറങ്ങിയതോടെ ബസ്സിൽ യാത്രക്കാർ കുറഞ്ഞു. പതിവുപോലെയുള്ള ട്രാഫിക്ൿബ്ലോക്ക് ‘ചൊവ്വ’യിൽ ഇല്ലാത്തതിനാൽ സ്പീഡ് വർദ്ധിക്കാൻ തുടങ്ങി. അങ്ങനെ എനിക്ക് ഇറങ്ങേണ്ട സ്ഥലമായ ‘താണ’ സ്റ്റോപ്പിൽ എത്താറായി.
കിളി മുൻകൂറായി വിളിച്ചുകൂവി, ഒരു അറിയിപ്പ്,,,
“താണ എറങ്ങാനുള്ളവർ എണീറ്റൊ”
ബസ്സ് നിർത്തിയാൽ മാത്രമേ സാധാരണ ഞാൻ എഴുന്നേൽക്കാറുള്ളു; ഇന്നാണെങ്കിൽ മുന്നിലിരിക്കുന്ന എനിക്ക് ബസ്സ് നിന്ന ഉടനെ പെട്ടെന്ന് മുൻവാതിൽ തുറന്ന് ഇറങ്ങാം.
അപ്പോഴാണ് ഞാൻ അത് കണ്ടത്;
കിളിയുടെ വിളി കേട്ട ഉടനെ പിന്നിലിരിക്കുന്ന ഉയരം കുറഞ്ഞ ഒരു സ്ത്രീ എഴുന്നേറ്റ് ഓരോ കൈകൊണ്ടും ബസ്സിന്റെ മേൽത്തട്ടിലെ കമ്പിയിൽ എത്തിപ്പിടിച്ച് മുന്നോട്ട് നടക്കുകയാണ്. കണ്ണും കൈവിരലും ഒഴികെ, മെയിൻ ഫിറ്റിംഗ്സ് എല്ലാം കറുത്ത പർദ്ദകൊണ്ട് ആവരണം ചെയ്യപ്പെട്ട ആ സ്ത്രീക്ക് ഉയരം കുറവാണെങ്കിലും വണ്ണം വളരെ കൂടുതലാണ്. സർക്കസ്സുകാരിയെ പോലെ ഒരുത്തി കമ്പിയേൽ തൂങ്ങിയാടി നടക്കവെ, പിന്നാലെ ഇരട്ടപെറ്റതു പോലെ മറ്റൊരുവളും അതേകമ്പി പിടിച്ച്തൂങ്ങി നടക്കാൻ തുടങ്ങി.
മണിയടി കേട്ട്, ബസ്സ് നിർത്താൻ തുടങ്ങുന്നതിന് തൊട്ടുമുൻപ്, കിളിയുടെ അറിയിപ്പ് വീണ്ടും വന്നു,
“എറങ്ങിക്കൊ, എറങ്ങിക്കൊ, താണയെത്തി,,,”
എന്നാൽ ബസ്സ് നിർത്തുന്നതിനു മുൻപ് അത് സംഭവിച്ചു;
റോഡിനു കുറുകെ ഒരു പയ്യൻ ഓടിയതും ബസ്സ് ‘സഡൻ ബ്രെയ്ക്കിട്ടതും’ ഒന്നിച്ചായിരുന്നു.
??????.
റോഡിലൂടെ ഓടിയവന് ഒന്നും പറ്റിയില്ല; ബസ്സിനകത്ത് പലതും പറ്റി. കമ്പി പിടിച്ച് മുന്നോട്ട് നടന്ന കറുത്ത രൂപങ്ങൾ; മരത്തേൽ തൂങ്ങിയാടുന്ന വവ്വാലുകൾക്ക് കൊടുങ്കാറ്റടിച്ചാൽ സംഭവിക്കുന്നതുപോലെ, പിടിവിട്ട് മുന്നോട്ട് തെറിച്ച്പോയി. അവർ ഒന്നിനു മുകളിൽ മറ്റൊന്നായി വലിയ ഉപ്പ്ചാക്കുകൾ പോലെ ബസ്സിന്റെ മുന്നിൽ സ്റ്റീയറിംങ്ങിനു സമീപം കമഴ്ന്നു വീണപ്പോൾ അതിനും മുകളിലായി മുൻസീറ്റിലിരിക്കുന്ന ചെറിയ ഉള്ളിച്ചാക്ക് കൂടി മറിഞ്ഞുവീണു.
നാല്പത് കിലോഗ്രാമിൽ കൂടാത്ത ആ ഉള്ളിച്ചാക്കിന് അതിന്റെ ഇരട്ടിയോളം ഭാരമുള്ള രണ്ട് ഉപ്പുചാക്കുകളുടെ മുകളിൽ വീണതുകൊണ്ട് കാര്യമായി ഒന്നും പറ്റിയില്ല. പിന്നിൽനിന്നും ഓടിയെത്തിയ കിളി, ഉപ്പുചാക്കുകളെ ഉയർത്താനായി ശ്രമിക്കുന്നതിനിടയിൽ; ആദ്യംതന്നെ എഴുന്നേറ്റ് പൊടിതട്ടി ഭർത്താവിനോടൊപ്പം ബസ്സിൽനിന്ന് പുറത്തിറങ്ങുന്ന ഉള്ളിച്ചാക്കിനെ നോക്കി ചിലക്കാൻ തുടങ്ങി,
“കിട്ടേണ്ടത് കിട്ടിയാൽ,, ഈ പെണ്ണുങ്ങൾ പഠിക്കും. നമ്മൾ ആണുങ്ങൾ ഇരിക്കുന്നിടത്ത് പെണ്ണുങ്ങൾ കയറിയിരുന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും, ഇനിയെങ്കിലും പറയുന്നത് അനുസരിക്കാൻ പഠിക്ക്”