12.12.18

സിലബസിൽ ഇല്ലാത്തത്

           ഉച്ചഭക്ഷണം കഴിച്ചതിന്റെ ആലസ്യത്താൽ അദ്ധ്യാപകരെല്ലാം  മയക്കത്തിലായ നേരത്ത് ക്ലാസ്സിലെപ്പോഴും അലമ്പാക്കുന്ന ശിഷ്യൻ സ്റ്റാഫ്‌റൂമിൽ ഓടിവന്നിട്ട് പറഞ്ഞു,
“ടീച്ചറെ പെട്ടെന്ന് ഓടിവാ ഒരുത്തൻ കിണറ്റിൽ ചാടാൻ പോവുകയാണ്”
ഉറങ്ങുന്നവരും ഉറക്കം നടിക്കുന്നവരും ഒന്നിച്ചു ഞെട്ടിയപ്പോൾ മലയാളം ചോദിച്ചു,
“എടോ, ചാടാൻ പോകുന്നവനെ പിടിച്ചുവെക്കാതെ നീയെന്തിനാ ഇങ്ങോട്ട് ഓടിവന്നത്? ചാടിയ‌ശേഷം അറിയിച്ചാൽ മതി. ഇവനൊക്കെ നമ്മുടെ വെള്ളം‌‌കുടി മുട്ടിക്കാനാണോ?”
“സ്ക്കൂൾ കിണറിന്റെ മുകളിലെ പടിയിൽ കയറിയിട്ട് അവൻ പറയുന്നു, ഇപ്പോൾ ചാടുമെന്ന്”
ഉള്ളം കൈയിലെ മൊബൈൽ തടവുന്നതിന് ഇടവേള‌ നൽകിയിട്ട് മലയാളം പറഞ്ഞു,
“ശല്യപ്പെടുത്താതെ പോയാട്ടെ,, ഒരുത്തൻ കിണറ്റിൽ ചാടുന്നു‌പോലും,,, അതിനിവിടെ ഏത് കുട്ടിക്കാണ് ധൈര്യമുള്ളത്? വീട്ടിൽ‌പോയി സ്വന്തം കിണറ്റിൽ ചാടിയാൽ മതിയെന്ന് പറയ്”
ആ നേരത്ത് വാട്ട്‌സപ് നോക്കുന്ന കണക്ക് സാർ മലയാളത്തോടായി പറഞ്ഞു,
“ടീച്ചറെ, പെട്ടെന്ന് മൊബൈലുമായി പോയാൽ അവൻ താഴെവീഴുന്ന ഫോട്ടോ ലൈവായി കിട്ടും. ചിലപ്പോൾ സെൽഫി എടുക്കാനും പറ്റും”
“എന്നിട്ട്, എന്റെ മൊബൈൽ പോലീസ് സ്റ്റേഷനിൽ കിടക്കാനോ?” 
 
ഗുരുജനങ്ങൾ വീണ്ടും ഉറക്കത്തിലേക്ക് ചായുന്നവേളയിൽ ശിഷ്യന്റെ ശബ്ദം ഉയർന്നു,
“ഒരുത്തനിപ്പോൾ ചാവും, എന്നുപറഞ്ഞിട്ട് ഇവിടത്തെ ടീച്ചേഴ്സിനൊന്നും അനക്കമില്ലല്ലൊ. കുട്ടികളെല്ലാം കിണറ്റിനരികിലാണുള്ളത്”
ആ നേരത്ത് ഗണിതം എഴുന്നേറ്റ് വന്നിട്ട് ചോദിച്ചു,
“കിണറ്റിൽ ചാടാൻ പോകുന്നവൻ ആരാണെന്ന് അറിയുമോ? അവനേത് ക്ലാസ്സിലെ കുട്ടിയാണ്”
“പത്ത് ബി ക്ലാസ്സിലെ കുട്ടിയാണ്”
“അങ്ങനെയാണെങ്കിൽ പത്ത് ബീയിലെ ക്ലാസ്‌ടീച്ചറായ എന്നൊടല്ലെ പറയേണ്ടത്. നീയെന്തിനാ ഇക്കാര്യം പറയാൻ മലയാളം ടീച്ചറുടെ മുന്നിൽ പോയത്? അവന്റെ പേരറിയോ?”
“പത്ത് ബീയിലെ അവനീന്ദ്ര് ആണ്”
പെട്ടെന്ന്,,,
മലയാളം‌അദ്ധ്യാപിക തലയിൽ കൈവെച്ച് കരഞ്ഞുകൊണ്ട് വെളിയിലേക്ക് ഓടി,
“അയ്യോ,,, എന്റെ പൊന്നുമോനേ, ചതിക്കല്ലേ,,,”
*******
: മംഗളം വാരികയിൽ പ്രസിദ്ധീകരിച്ചത്,,,