4.6.20

ശതമാനം

  ഗുണശേഖരൻ എന്ന കണക്ക് മാഷിന്റെ വീട്ടിലേക്ക് ആദ്യമായിട്ടാണ് ഞാൻ പോയത്. ഗുണിതൻ മാഷെന്ന് ശിഷ്യന്മാർ വിളിക്കുന്ന അദ്ദേഹത്തിന്റെ വീട്ടിൽ ഗെയ്റ്റ് തുറന്നാൽ കാണുന്ന മുറ്റം മുതൽ മോന്തായം വരെ ഗണിതമയമാണ്. എങ്ങോട്ടു നോക്കിയാലും ചിഹ്നങ്ങളും അളവുകളും സൂത്രവാക്ക്യങ്ങളും നിറഞ്ഞു കവിഞ്ഞിരിക്കുന്നു. പലതരം ഷെയ്പ്പിൽ അളന്നെടുത്ത ടൈത്സ് മുറ്റത്ത് പാകിയത് കുറേനേരം നോക്കിയാൽ എന്നെപ്പോലുള്ള അല്പബുദ്ധിക്ക് പോലും ജ്യോമട്രി പഠിക്കാം. അദ്ധ്യാപകനെ ഭയമുള്ളതിനാൽ തോട്ടത്തിലെ മരങ്ങളൊക്കെ അദ്ദേഹം പറയുന്നതുപോലെ വൃത്തം, ചതുരം, ത്രികോണം തുടങ്ങിയ ആകൃതിയിലാണ് വളരുന്നത്. ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന മഹാസത്യം കണ്ടെത്തിയ ചാക്കോമാഷെ ഓർത്തുപോയി.
 വൃത്താകൃതിയിലുള്ള കോളിങ്‌ബെൽ അമർത്തി‌‌യപ്പോൾ അകത്തുനിന്നും പെന്റുലത്തി‌ന്റെ മണിനാദം നിശ്ചിത ഇടവേളകളിൽ കേട്ടു. നാദം നിലച്ചതോടെ ദ്വീർഘചതുര ആകൃതിയിലുള്ള വാതിൽ തുറക്കപ്പെടുകയും ഗുണിതൻ‌ മാസ്റ്റർ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്റെ ആഗമന ലക്ഷ്യം അറിഞ്ഞതോടെ അദ്ദേഹം സന്തോഷവാനായി. മുപ്പത് മിനിട്ടും നാല്പത്തിമൂന്ന് സെക്കന്റും ഞങ്ങൾ സംസാരിച്ചു.
 തിരികെ പോകാൻ നേരത്താണ് അകത്തു‌നിന്നും മൂന്ന് കുട്ടികൾ വന്നത്. പല പ്രായത്തിലുള്ള മൂന്നുപേരും കൈയിലുള്ള റൂബിക്സ് ക്യൂബിൽ മാത്രം ശ്രദ്ധിക്കുകയാണ്. അദ്ദേഹം കുട്ടികളെ പരിചയപ്പെടുത്തി,
“ഇതെന്റെ മൂന്ന് മക്കളാണ്,, മൂത്തവൾ ബിന്ദു,, എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. റൂബിക്സ് ക്യൂബ് പത്ത് സെക്കന്റ് കൊണ്ട് നേരെയാക്കും”
  മഞ്ഞനിറമുള്ള ചൂരിദാറണിഞ്ഞ് മുന്നിലുള്ളവരെ ശ്രദ്ധിക്കാതെ ചതുരങ്ങൾ കറക്കിക്കൊണ്ടിരിക്കുന്ന ബിന്ദുവിനെ ഞാൻ നോക്കി. ആകാശം ഇടിഞ്ഞു വീണാലും ഭൂമി വെള്ളത്തിൽ മുങ്ങിയാലും ആ ക്യൂബ് അവൾ തിരിച്ചുകൊണ്ടിരിക്കും, എന്നകാര്യം ഉറപ്പാണ്.
അപ്പോൾ ബിന്ദുവിന്റെ താഴെയോ?
“രണ്ടാമത്തെ മകളാണ് രേഖ, ആറാം ക്ലാസ്സുകാരിയാണ്. അവൾ അഞ്ച് സെക്കന്റുകൊണ്ട് റൂബിക്സ് ക്യൂബ് ശരിയാക്കും”
ഞാൻ രേഖയെ നോക്കി,, ഭക്ഷണവും ഉറക്കവും ഒഴിവാക്കിയിട്ട് ക്യൂബ് തിരിക്കുന്നതു കൊണ്ടായിരിക്കാം പാവാടക്കാരിയായ അവളാകെ മെലിഞ്ഞ് രേഖപോലെ ആയത്.
ഇനി മൂന്നാമത്തവൾ??
“കൂട്ടത്തിൽ മിടുക്കി എന്റെ മൂന്നാമത്തെ മകളായ രശ്മിയാണ്. മൂന്നാം ക്ലാസ്സുകാരിയായ അവൾ മൂന്ന് സെക്കന്റു കൊണ്ട് റൂബിക്സ് ക്യൂബ് തിരിച്ച് നേരെയാക്കും”
  കണ്ണടച്ചുകൊണ്ട് ക്യൂബ് തിരിക്കുന്ന രശ്മിയെ ഞാൻ നോക്കി. കുട്ടിയുടുപ്പിട്ട ആ കൊച്ചു സുന്ദരിയെ കണ്ടപ്പോൾ എന്റെ കണ്ണിലൂടെ പലതരം രശ്മികൾ കടന്നുപോയി. ഞാൻ അദ്ദേഹത്തോട് ചോദിച്ചു,
“നല്ല പേരുകൾ താങ്കളൊരു കണക്ക് അദ്ധ്യാപകനായതുകൊണ്ട് കണക്കിലെ പേരുകളാണല്ലോ മക്കൾക്ക് നൽകിയത്”
“പിന്നെ,, കണക്കില്ലാതെ എന്തെങ്കിലും കണക്കാക്കാൻ കഴിയുമോ? എന്റെ വീടിന്റെ പേര് വായിച്ചിട്ടില്ലെ?”
“ഞാനത് നോക്കിയില്ല”
“നിങ്ങള് നോക്കുകയില്ല, അതിനൊക്കെ കണക്കിലൊരു കണ്ണുവേണം. വീടിന്റെപേര് ഗെയിറ്റിനു മുകളിൽ എഴുതിയിട്ടുണ്ട്,, ‘സമചതുരം’?”
“നല്ലത്,, സാറിന്റെ ഭാര്യയെ കണ്ടില്ല,, അവരും കണക്കാണോ?”
“ആയ്,, നമ്മുടെ കൂട്ടത്തിലൊന്നും അവളില്ല. കണക്കിന്റെ അയലത്തുപോലും വരാത്ത ജന്തുവാണവൾ”
   ആ നേരത്ത് ന്യൂജൻ സ്റ്റൈലിൽ പച്ച ബ്ലൌസും ചുവന്ന സാരിയും അണിഞ്ഞ സ്ത്രീ ട്രേയിൽ ചായയുമായി വന്നു. നമ്മുടെ കണക്ക് അദ്ധ്യാപകൻ അവരെ പരിചയപ്പെടുത്തി,
“ഇതാണെന്റെ ഭാര്യ വിലാസിനി,, ഈ വീട്ടിൽ കണക്കിൽ പെടാത്ത പേരുള്ളത് ഇവൾക്ക് മാത്രമാണ്”
  ട്രേയിലുള്ള ചായ എടുത്തുതന്നശേഷം എന്നെനോക്കി ചിരിച്ച ചുവന്ന കസവുസാരിയിൽ സുന്ദരിയായ ആ സ്ത്രീയെ ഞാൻ നോക്കി. ആ നേരത്ത് അവൾക്ക് കണക്കായ പേര് അവളുടെ ദേഹത്ത് അടയാളപ്പെടുത്തിയത് ഞാൻ വായിച്ചു,,
“ശതമാനം”
*******