23.1.17

മിനിനർമകഥകൾ - പുസ്തക അവലോകനം



എന്റെ നാലാമത്തെ പുസ്തകം: മിനിനർമകഥകൾ 
പ്രകാശനം ചെയ്യപ്പെട്ട വിവരം എല്ലാ സുഹൃത്തുക്കളെയും അറിയിക്കുന്നു.
അവതാരിക: ഫിലിപ്സ് വർഗ്ഗീസ് ഏരിയൽ,
കവർ: കാർട്ടൂണിസ്റ്റ് ദ്വിജിത്ത്,
പ്രസാധകർ: സി.എൽ.എസ് ബുക്ക്സ്
51 ഹാസ്യകഥകൾ, 108 പേജ്, 100 രൂപ

മിനിനർമകഥകൾ: പുസ്തക അവലോകനം,
എഴുതിയത്: കണ്ണുരിലെ കലാകാരനും എഴുത്തുകാരനുമായ
ശ്രീമാൻ പൈതൽ പി കാഞ്ഞിരോട്

              ശ്രീമതി കെ എസ് മിനിടീച്ചർ നർമകഥകൾ ഉൾക്കൊള്ളിച്ചുകൊണ്ട് വീണ്ടും ഒരു പുസ്തകം പുറത്തിറക്കി കാണുന്നതിൽ സന്തോഷിക്കുന്നു. എഴുതാനുള്ള വഴിയും വഴക്കവും കൈവന്ന പ്രതിഭയുടെ തിളക്കം മിനിനർമ്മകഥകളെ വിലപ്പെട്ടതാക്കുന്നു. 

                പുസ്തകത്തിൽ ഉൾപ്പെടുത്തിയ 51 കഥകളിൽ ഭൂരിഭാഗവും മിനിക്കഥകൾ തന്നെയാണുള്ളത്. എത്രയും ചുരുക്കി ആശയം വ്യക്തമാക്കുക എന്ന സിദ്ധിയാണ് ഇതിൽ പ്രകടമാവുന്നത്. 51കഥകൾ വായിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, ‘പീഡനം ഒരു തുടർക്കഥ’ എന്ന അരപേജ് കഥയാണ്. സമൂഹത്തിന്റെ സദാചാര ജീർണ്ണതക്കെതിരായ ഒരു വിസ്ഫോടനം ആ കഥയിൽ ഉൾക്കൊള്ളുന്നു. മലയാള സാഹിത്യത്തിൽ ഇത്രയും ചുരുങ്ങിയ വാക്കുകൾ‌കൊണ്ട് ഗുരുതരമായ ഒരു പ്രശ്നം അനാവരണം ചെയ്യുകയെന്നത് എഴുത്തിന്റെയും കഥാകൃത്തിന്റെ തന്റേടത്തിന്റെയും മുഖമുദ്രയാണ്. ഏറെ ചർച്ച ചെയ്യേണ്ട കഥയും ഇതാണ്. അതൊരു നർമ്മകഥ മാത്രമാനെന്ന് പറഞ്ഞു നിർത്തേണ്ടതല്ല; ‘ഇന്നേതായാലും അമ്മയൊന്ന് അഡ്ജസ്റ്റ് ചെയ്യണം’ എന്ന ഒരൊറ്റ വാക്ക്,, ഒരു ബോംബാണ്. ഒരു സ്ത്രീയെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്ന സാഹചര്യം സമൂഹം തിരിച്ചറിയേണ്ടതാണ്. 

                രണ്ടായാൽ നിർത്തുക, വളഞ്ഞ വഴികൾ, ഗുരുവായൂരമ്മ, അത്യുന്നതങ്ങളിൽ, മൊബൈൽ ഗർഭം, കലക്ട്രേറ്റും ഡിഡി ഓഫീസും, മുത്തശ്ശിയുടെ അടി, ഒടുക്കത്തെ പ്രേമം, നാടൻ‌പാലും നാട്ടുപ്രമാണിയും, മാലാഖ വാഴുന്ന വീട്, കുട്ടിയമ്മയുടെ ബിരിയാണിറെയ്സ്, അന്ത്യാഭിലാഷം, ഗുരുവായൂർ യാത്ര, സർക്കാർ ജോലി, അമ്മയെപ്പോലെ എന്നീ കഥകളും പരസ്പരം, വേലക്കാരി അഥവാ വീട്ടുകാരി എന്ന കഥകളും വളരെ രസകരമാണെന്ന് പറയാതെ വയ്യ. മുൻ‌ധാരണയോടെ ചിന്തിച്ച് വിഡ്ഡിത്തത്തിൽ ചെന്നുചാടുന്ന പരസ്പരത്തിലെ കഥാപാത്രമായ യുവാവ് കൌമാരക്കാരുടെ പ്രതിനിധി കൂടിയാണ്. നായിക വിചാരത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ‘പത്തരക്ക് പരസ്പരം കാണണം’ എന്നു പറയുമ്പോൾ അതിനെ വൈകാരികമായി തെറ്റിദ്ധരിച്ച് നായകൻ വിഡ്ഡിത്തത്തിൽ ചെന്നുചാടുന്നത് നല്ലൊരു കഥയാണ്. അതുപോലുള്ള മറ്റൊരു കഥയാണ് ഒടുക്കത്തെ പ്രേമം.

                വേലക്കാരി വീട്ടുകാരനേയും കൂട്ടി ഇറങ്ങിപ്പോവുന്ന സാഹചര്യം വരുത്തുന്ന വീട്,,, അതൊരു മാതൃകാപരമായ സൂചന നൽകുന്ന കഥയാണ്. ‘അദ്ദേഹത്തിന്റെ കാര്യമോർത്ത് ചേച്ചി ഒട്ടും വിഷമിക്കേണ്ട, ഇത്തവണ ഞാൻ ചേട്ടനെയും കൊണ്ടുപോകും’ എന്നു പറയുന്ന തന്റേടത്തിലേക്ക് വേലക്കാരി എത്തുന്നു. ഇവിടെ ദുർബലയായ ഒരു വീട്ടമ്മ,, അതിന്റെ കാരണക്കാർ ആരെന്ന് വീട്ടമ്മമാരെ ഇരുത്തി ചിന്തിപ്പിക്കുന്ന കഥയാണ്. രണ്ടായാൽ നിർത്തുക, വളഞ്ഞ വഴികൾ എന്നിവ വായനാസുഖമുള്ള നർമ്മകഥകളാണ്. നമ്മുടെ പണാധിപത്യം എവിടെ എത്തിനിൽക്കുന്നു, എന്ന് തിരിച്ചറിയേണ്ട കഥയാണ്, ‘കൊട്ടേഷൻ’. കൊട്ടേഷൻ സംഘം ജീവച്ഛവമാക്കി മാറ്റേണ്ടത് അതിന് നിർദ്ദേശിക്കുന്ന സ്ത്രീയുടെ ഭർത്താവിനെ ആണെന്ന് അറിയുമ്പോൾ കൊട്ടേഷൻ നേതാവ് പോലും ഞെട്ടിപ്പോകുന്നു. അതിന്റെ ദൂരവ്യാപ്തി എത്രയാണെന്ന് പറഞ്ഞറിയിക്കാനാവുമോ? സ്വന്തം ഭർത്താവിനെ അബോധാവസ്ഥയിൽ കിടത്തിയിട്ട് കാര്യങ്ങൾ നേടുന്ന ആഢ്യവനിതകൾ നമ്മുടെ നാട്ടിലുണ്ടെന്ന് അറിയുമ്പോൾ ഞെട്ടിപ്പോകാതെ എന്തു ചെയ്യും? സാംസ്ക്കാരിക അപചയത്തെകുറിച്ച് ധാരാളം കഥകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

              ചിരിയുടെ വെടിക്കെട്ട് ഉതിർക്കാൻ ഇടവരുത്തുന്ന ഹാസ്യാനുഭവങ്ങളാണ് ഓരോ കഥയും വായനക്കാർക്ക് നൽകുന്നത്. കഥാപാത്രങ്ങൾ ചിരിക്കാതെ വായനക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന സൂത്രമാണ് മിനിനർമകഥകളിൽ ഒളിപ്പിച്ചിട്ടുള്ളത്. അതിന് ഉദാഹരണമാണ് ആദ്യ കഥയായ ‘പാട്ടിന്റെ പാലാഴി ഒഴുകിയപ്പോൾ’. വെറും രണ്ടുപേരാണ് രംഗത്തു വരുന്നത്; ഒരാൾ ഭദ്രകാളിയുടെ രൂപത്തിൽ പൊട്ടിയ കയറുമായി വളരെ ദേഷ്യത്തോടെ വരുമ്പോൾ മറ്റേയാൾ ഭയപ്പെടുന്നു. അത് വായിച്ചു കഴിയുമ്പോൾ വായനക്കാരന്റെ ഉള്ളിൽ ചിരിയുടെ മധുരം ഉയരുന്നു. മലയാള സാഹിത്യത്തിൽ നർമ്മത്തിന് വളക്കൂറുള്ളതാണ് വടക്കെ മലബാറെന്ന് ലോകം അറിയട്ടെ. സഞ്ജയന്റെ നാട്ടിൽനിന്നും ഹാസ്യം വേരറ്റുപോയിട്ടില്ലെന്ന് ആശ്വസിക്കാം.

              വളരെ മെച്ചപ്പെട്ട രീതിയിൽ പുറത്തിറക്കിയ മിനിനർമകഥകളുടെ പ്രസാധകർ സി.എൽ.എസ് ബുക്ക്സ്, തളിപ്പറമ്പ് ആണ്. കാർട്ടൂണിസ്റ്റ് ദ്വിജിത്തിന്റെ മുഖചിത്രവും പ്രിന്റിംഗും ഫിലിപ്പ് വർഗീസിന്റെ അവതാരികയും പിൻ‌ചിത്രവും എല്ലാം നന്നായിട്ട്യുണ്ട്. 100 പേജിൽ 51 ഹാസ്യകഥകൾ ഉൾക്കൊള്ളുന്ന പുസ്തകത്തിന്റെ വില 100രൂപയാണ്.
************************
പൈതൽ പി കാഞ്ഞിരോട്
പി.ഒ. കാഞ്ഞിരോട്
കണ്ണൂർ,
 *******************

പിൻ‌കുറിപ്പ്: ഹാസ്യകഥകൾ വായിച്ചുരസിക്കാൻ താല്പര്യമുള്ളവർക്ക് ഇന്ത്യയിലെവിടെയും വി.പി.പി. ആയി അയച്ചുകൊടുക്കുന്നുണ്ട്. പുസ്തകം ആവശ്യമുള്ളവർ പിൻ‌കോഡും ഫോൺ‌നമ്പറും സഹിതം അഡ്രസ് 9847842669 മൊബൈലിൽ നമ്പറിൽ മെസേജ് ആയക്കാം.  souminik@gmail.com  ഐഡിയിലും അഡ്രസ് മെയിൽ ചെയ്യാം. പുസ്തകം വീട്ടിലെത്തുമ്പോൾ പണം കൊടുത്താൽ മതി.