14.3.10

ചെമ്പകത്തിന്റെ പ്രൊഫൈൽ തേടി ഒരു യാത്ര


“എടി ദാക്ഷായണിയേ ഓടിവാ,,,”
          അടുക്കളയിൽ നിന്നും ഏഴാം നമ്പർ ദോശ മറിച്ചിടാൻ ആരംഭിച്ച ദാക്ഷായണി, കെട്ടിയവന്റെ ഉച്ചത്തിലുള്ള വിളി കേട്ട് പെട്ടെന്ന് ഒന്നു ഞെട്ടി. ഉയർത്തിയ ദോശ അതേപടി ദോശക്കല്ലിൽ വെച്ച് ബാക്കി ദോശക്കൂട്ടും തട്ടിമറിച്ച് ഓടിയ അവൾ കണ്ടത് ഓഫീസ്‌റൂമിന്റെ അടഞ്ഞ വാതിലാണ്. പെട്ടെന്ന് തല മുതൽ കാല് വരെ അസാധാരണമായ ഒരു ഭയം പൂത്തിരിപോലെ ഇരച്ചുകയറാൻ തുടങ്ങി.
‘രാത്രി കൂടെ ഉണ്ടായിരുന്ന ഭർത്താവ് രാവിലെതന്നെ മുറിയടച്ചിരുന്ന് വല്ല കടും‌കൈയും കാണിച്ചോ?’
വാതിലിനു ചുവട്ടിൽ ഇരുന്ന് അവൾ സർവ്വശക്തിയും എടുത്ത് നെഞ്ചത്തടിച്ച് വിളിച്ച് കൂവി,
“അയ്യോ, വാതില് തുറക്ക്,,, എനിക്കരുമില്ലേ, നാട്ടുകാരെ ഓടിവായോ,,,”

             പെട്ടെന്ന് വാതിൽ തുറന്ന്, അവളുടെ ഒരേയൊരു ഭർത്താവ് ആയ ‘ശ്രീമാൻ  രാമചന്ദ്രൻ മാസ്റ്റർ’ പുറത്ത് വന്നത് കണ്ട് അവൾ ഞെട്ടി,,, വീണ്ടും വീണ്ടും ഞെട്ടി.
നാട്ടുകാരെ വിളിച്ചുവരുത്താൻ വേണ്ടി, തുറന്ന വായ അടക്കാതെ അവളങ്ങനെ അദ്ദേഹത്തെ ആദ്യമായി കാണുന്നമട്ടിൽ നോക്കിനിന്നു,,,

“നീയെന്താടി ഈ ഭദ്രകാളി വേഷത്തിൽ? രാവിലെതന്നെ ചട്ടുകവുമായി ഇറങ്ങിവന്നത്?”
ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ ദാക്ഷായണി പറഞ്ഞു,
“അല്ല മനുഷ്യാ ഓടിവാ എന്ന് കൂക്കി വിളിച്ച്, ഞാനങ്ങ് പേടിച്ച് പോയി”
“എടീ, അത് നീ കൂടി അറിയേണ്ട കാര്യമാ; നിന്റെ പൊന്നാരമോന്റെ ഓർക്കുട്ട് പ്രൊഫൈൽ ഞാൻ തുറന്നു”
“നിങ്ങൾക്കെന്തിന്റെ തകരാറാ? അവനില്ലാത്തപ്പൊ അവന്റെ ഒരു സാധനോം തൊറക്കരുതെന്ന് അവനെത്ര തവണ പറഞ്ഞതാ”

             ‘യുറേക്ക’, പറഞ്ഞത് വെറുതെയായി. ഈ പെണ്ണുങ്ങളെല്ലാം ഇങ്ങനെയാ; ഇന്റർനെറ്റ് അറിയാത്ത ഒരു വർഗ്ഗം. ഓർക്കുട്ട് എന്ന് പറഞ്ഞാൽ അവളോർക്കുന്നത് ഓലൻ‌കറി ആയിരിക്കും.
രാമചന്ദ്രൻ മാസ്റ്റർ മനസ്സിൽ ഓർത്തെങ്കിലും പറഞ്ഞില്ല. അപ്പോഴാണ് ഒരു കരിഞ്ഞമണം വന്നത്.
“അയ്യോ, ദോശയെല്ലാം കരിഞ്ഞു”
ചട്ടുകവുമായി അടുക്കളയിൽ ഓടുന്നതിനിടയിൽ അവൾ മനസ്സിൽ പറഞ്ഞു,
“തുറന്നപ്പോൾ കണ്ടത് നല്ല കാര്യമാണോ എന്നറിഞ്ഞില്ല. മകന്റെ നല്ലതെല്ലാം അച്ഛന്റെ ഗുണം; തെറ്റുകളെല്ലാം അമ്മയുടെ കുറ്റം”

           ഇന്റർ‌നെറ്റ്, മൊബൈൽ‌ഫോൺ  ആദിയായവ കുട്ടികൾക്ക് വാങ്ങിക്കൊടുക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. എന്നാൽ ‘മക്കളുടെ പിന്നാലെ എപ്പോഴും ഒരു കണ്ണ് വേണം’ എന്നാണ് രാമചന്ദ്രൻ മാസ്റ്ററുടെ അഭിപ്രായം. കമ്പ്യൂട്ടർ ഒരിക്കലും കുട്ടികളുടെ ബെഡ്‌റൂമിൽ ഫിറ്റ് ചെയ്യരുത്. അതിനാൽ മാസ്റ്ററുടെ വീട്ടിൽ ഓഫീസ്‌റൂമിലാണ് കക്ഷിയുടെ സ്ഥാനം. മകളുടെ കല്ല്യാണം പ്രശ്നങ്ങളൊന്നും കൂടാതെ കഴിഞ്ഞ് സസുഖം ഒരു കുഞ്ഞുമായി വിദേശത്ത് ജീവിക്കുന്നു. ഇനി ഒരു മകനുള്ളത്, അന്യസംസ്ഥാനത്ത് പഠനം കഴിഞ്ഞ് ഇപ്പോൾ അവിടെത്തന്നെ ജോലി ചെയ്യുന്നു. ആ ഒരേയൊരു മകനെ കണ്ണിലെ ലൻസ് പോലെ അദ്ദേഹം ശ്രദ്ധിക്കുകയാണ്.

             പഠിപ്പിക്കുന്ന കാലത്ത് കമ്പ്യൂട്ടർ കോഴ്സുകളിലും ക്ലാസ്സുകളിലും മാസ്റ്റർ മുങ്ങി നടന്നതാണ്. ‘അദ്ധ്യാപകരെല്ലാം കമ്പ്യൂട്ടർ പഠിച്ചിരിക്കണം’ എന്ന ഓർഡർ വന്നിട്ടും അദ്ദേഹത്തെ മൌസ് ഒന്ന് പിടിപ്പിക്കാൻ സഹപ്രവർത്തകർ ചേർന്ന് പഠിച്ച പണികൾ പത്തൊൻപത് പയറ്റിയിട്ടും കഴിഞ്ഞില്ല. ‘ഞാൻ കമ്പ്യൂട്ടർ പഠിച്ചിട്ടില്ല’ എന്ന് നാലാൾ കേൾക്കെ പറയാൻ അദ്ദേഹത്തിനു വളരെ സന്തോഷമാണ്. എന്നാൽ പെൻഷൻപറ്റിയപ്പോൾ രാമചന്ദ്രൻ മാസ്റ്റർക്ക് കലശലായ ഒരു കമ്പ്യൂട്ടർ പ്രേമം.
അതിനു കാരണക്കാരൻ സ്വന്തം മകൻ തന്നെ.

               ഒരു ദിവസം മകന്റെ സഹായത്താൽ ഇന്റർനെറ്റിൽ കയറി വിദേശത്തുള്ള മകളുമായി അര മണിക്കൂർ ചാറ്റ് ചെയ്തു. കൊച്ചുമകളുടെ കൊഞ്ചൽ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ എന്തെന്നില്ലാത്ത ആനന്ദം. അങ്ങനെ ആ പരമാനന്ദത്തിൽ ലയിച്ചിരിക്കെ അദ്ദേഹം സ്വന്തമായി കമ്പ്യൂട്ടർ പഠിക്കാൻ തീരുമാനിച്ചു.

                പിന്നെയങ്ങോട്ട് പൊടിപാറിയ പഠനം തുടങ്ങി. സർവീസിലിരിക്കെ വാങ്ങിക്കൂട്ടിയ കമ്പ്യൂട്ടർ പഠന പുസ്തകങ്ങൾ പൊടിതട്ടിയെടുത്ത് സ്വന്തമായി പഠിച്ചപ്പോൾ മൌസും കീബോർഡും പതുക്കെ വിരൽത്തുമ്പിലൂടെ തലയിൽ കയറാൻ തുടങ്ങി. അച്ഛന്റെ താല്പര്യം കണ്ടപ്പോൾ വീട്ടിലുള്ള ദിവസങ്ങളിൽ മകനും സഹായിച്ചതോടെ രാമചന്ദ്രൻ മാസ്റ്റർ നാട്ടിലെ അറിയപ്പെടുന്ന ‘ഐടി’ വിദഗ്ദനായി മാറി.

              ക്രമേണ ഇന്റർനെറ്റിന്റെ മാസ്മരിക വലയത്തിൽ അകപ്പെട്ട രാമചന്ദ്രൻ മാസ്റ്റർ ശരിക്കും ‘നെറ്റിൽ’ കുടുങ്ങി. മാസ്റ്റർ സംസാരിക്കുമ്പോൾ; നാട്ടുമലയാളത്തിനിടയിൽ കടന്നുവന്ന, ‘യാഹൂ, ഗൂഗിൾ, ജീമൈയിൽ, പ്രൊഫൈൽ, ഓർക്കുട്ട്, ചാറ്റ്, ജീബി, സോഫ്റ്റ്‌വെയർ’ ആദിയായ കടിച്ചാൽ പൊട്ടാത്ത പദങ്ങൾ കേട്ട നാട്ടുകാർ ഞെട്ടി. സഹപെൻഷനേഴ്സ്  നാട്ടിൻപുറത്തെ ചായക്കടയിലിരുന്ന് സല്ലപിക്കുമ്പോൾ അദ്ദേഹം നെറ്റ് സുന്ദരിമാരുമായി ചാറ്റ് ചെയ്ത് നേരം പോക്കി.

              ഭർത്താവിന്റെ ഈ ഭാവമാറ്റത്തിൽ ഭാര്യ ദാക്ഷായണിക്കാണ് ഏറെ പ്രയാസം ഉണ്ടായത്. പെൻഷനായതിനു ശേഷം, മക്കളൊക്കെ അടുത്തില്ലാത്ത നേരംനോക്കി ഭർത്താവുമൊത്ത് രണ്ടാം മധുവിധു ആഘോഷിക്കാനായി കാത്തിരുന്ന ഭാര്യയുടെ തലയിലാണ്, ഒരു വലിയ ബോംബ് കണക്കെ, കമ്പ്യൂട്ടർ വന്ന് പതിച്ചത്. 
   
                 പെൻഷനായാൽ എല്ലാവരും വിശ്രമിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇവിടെ ഒരാൾക്ക് ഇപ്പോഴാണ് തിരക്കിട്ട പഠനവും ജോലിയും. വല്ല സീരിയലോ സിനിമയോ ആണെങ്കിൽ കാണാൻ രസമുണ്ട്. ഈ കമ്പ്യൂട്ടറിലെന്താണ് ഇത്രയും കാണാൻ? സർവീസിലുള്ള കാലത്ത്, പകൽ വെളിച്ചത്തിൽ അദ്ദേഹത്തെ ഒരിക്കലും ഒന്ന് നേരെ കാണാറില്ല. പെൻഷനായപ്പോൾ പകൽ മാത്രമല്ല, രാത്രിസമയത്ത്‌പോലും ഭർത്താവിനെ കാണാൻ കിട്ടാതായി. കമ്പ്യൂട്ടറിന്റെ മുന്നിൽ നിന്ന് എഴുന്നേറ്റ് കിടക്കുന്നതും, കിടക്കയിൽനിന്ന് ഉണർന്ന് അതിനു മുന്നിൽ കുത്തിയിരിക്കുന്നതും എപ്പോഴാണെന്ന് അറിയാതായി. ഈ കമ്പ്യൂട്ടർ കണ്ടുപിടിച്ചവനെയും അവന്റെ അച്ഛനെയും അവന്റെ അച്ഛന്റെ അച്ഛനെയും അവന്റെ അച്ഛന്റെ അച്ഛന്റെ അച്ഛനെയും ദാക്ഷായണി ശപിച്ചു. എന്നാൽ ശാപമൊന്നും ഫലിക്കില്ലെന്ന് അവൾക്കറിയാം. ‘ദാക്ഷായണി എന്ന് പേരുണ്ടെങ്കിലും അവൾ ദക്ഷപുത്രിയും പരമേശ്വരപത്നിയും അല്ലല്ലൊ’.

              മകന്റെ പാസ്‌വേഡ് കിട്ടിയില്ലെങ്കിലും ഓർക്കുട്ടിൽ കയറി മകന്റെ പ്രൊഫൈൽ കണ്ടപ്പോൾ രാമചന്ദ്രൻ മാസ്റ്റർ സന്തോഷം കൊണ്ട് വീർപ്പുമുട്ടി. നെറ്റ് തുറക്കുന്ന അവസരത്തിലെല്ലാം മകന്റെ ഓർക്കുട്ട് തുറന്ന്, അവന് വന്ന സ്ക്രാപ്പുകൾ പരിശോധിക്കുന്നത് പതിവാക്കി.  

              ഏതാനും ദിവസം കഴിഞ്ഞപ്പോൾ രാമചന്ദ്രൻ മാസ്റ്ററെ ഒരു ചിഹ്ന ആശങ്ക പിടികൂടി. ഇന്റർനെറ്റിൽ കയറിയാൽ പുന്നാരമോന്റെ പ്രൊഫൈൽ തുറക്കാൻ തോന്നും. അത് തുറന്നാൽ സ്ക്രാപ്പ് നോക്കാൻ തോന്നും. അതിൽ ഇടയ്ക്കിടെ കാണപ്പെടുന്ന ഒരു പെൺകുട്ടിയുടെ പേര് അദ്ദേഹത്തിന്റെ ഉറക്കം കെടുത്തി. സ്വന്തം അമ്മയോടല്ലാതെ മറ്റൊരു പെണ്ണിനോടും നേരെ രണ്ട്‌വാക്ക് പറയാൻ അറിയാത്ത അവനാണ് ഒരു പെൺകുട്ടിയുമായി ഇന്റർനെറ്റ് ബന്ധം; അതും ഒരു ‘ചെമ്പകം’.

              അങ്ങനെയൊരു പെണ്ണിന്റെ പേര് കണ്ടതു മുതൽ രാമചന്ദ്രൻ മാസ്റ്റർ മകനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. വീട്ടിലായിരിക്കുമ്പോൾ മകൻ കമ്പ്യൂട്ടർ ഓൺ‌ചെയ്ത് മുറിയടച്ചാൽ മാസ്റ്റർക്ക് ആകെ ടെൻഷനാകും. അവൻ ചമ്പകവുമായി ചാറ്റ് ചെയ്യുകയായിരിക്കാം. ‘കടിഞ്ഞൂൽ പ്രസവത്തിന് ഭാര്യ ലേബർ റൂമിൽ അഡ്മിറ്റായ ശേഷം പ്രസവ വാർഡിനു മുന്നിലൂടെ നടക്കുന്ന ഭർത്താവിനെപോലെ’ മാസ്റ്റർ, അടഞ്ഞ വാതിലിനു മുന്നിലൂടെ പലതവണ നടക്കുകയും ഇടയ്ക്കിടെ വാതിലിൽ മുട്ടിവിളിക്കുകയും ചെയ്യും. അപ്പോഴെല്ലാം വാതിൽ തുറന്ന് മകൻ കളിയാക്കും,
“ഈ അച്ഛനെന്താ പറ്റിയത്? കമ്പ്യൂട്ടറിൽ വല്ലതും ചെയ്യാനുണ്ടോ?”
 ,
            വളരെ ദിവസത്തെ ആലോചനകൾക്ക് ശേഷം അവനില്ലാത്ത ഒരു ഉച്ചഭക്ഷണ സമയത്ത് ദാക്ഷായണിയുടെ മുന്നിൽ ചെമ്പകവിശേഷം അവതരിപ്പിച്ചു,
“എടി ദാക്ഷായണീയെ നമ്മുടെ പുന്നാരമോൻ പരിധിക്ക് പുറത്തായോ,,,‍ എന്നൊരു സംശയം”
“മനുഷ്യർക്ക് മനസ്സിലാവുന്നപോലെ പറ മനുഷ്യാ”
“നീ ഒരു മനുഷ്യനാണെന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല, അതുകൊണ്ടാ ഇങ്ങനെ പറഞ്ഞത്”
“എന്നാലും നമ്മുടെ മോന് എന്താണ് കുഴപ്പം?”
“കുഴപ്പമേയുള്ളു, അവനേതോ പെണ്ണുമായി ഇന്റർനെറ്റിലൂടെ പരിചയപ്പെട്ടിരിക്കുന്നു”
“അതിനെന്താ?,, നല്ലത് വല്ലതുമാണേൽ നമുക്കാലോചിച്ചുകൂടെ? എത്രേം പെട്ടെന്ന് ഒരുത്തി വന്നിട്ട്‌വേണം ഈ അടുക്കള അവളെയൊന്ന് ഏല്പിച്ച്‌കൊടുക്കാൻ,,”
                    
              ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെയാണ്; പൂച്ചവാലാണെന്ന് പറഞ്ഞ് ഭർത്താവിനെക്കൊണ്ട് പുലിവാല് പിടിപ്പിക്കും. പിന്നെ വരുന്ന പെണ്ണ് ഭർതൃവീട്ടിൽ അടുക്കളപ്പണിക്ക് സഹായിക്കുമെന്നാ അമ്മയിഅമ്മമാരുടെ വിചാരം!
“എടീ അതൊരു തമിഴത്ത്യാണെന്നാ തോന്നുന്നത്, പേര് ചെമ്പകം”
“അയ്യോ അണ്ണാച്ചിപെണ്ണിനെയോ? അങ്ങനൊന്നും അവൻ ചെയ്യില്ല. നിങ്ങൾക്ക് അവളെപറ്റി അവനോട് ചോദിച്ചൂടെ?”
“നീ അവനോട് ഇതൊന്നും പറയണ്ട, ഞാൻ കണ്ടുപിടിച്ചോളും”

             സംശയങ്ങൾ കാട് കയറിയിറങ്ങി, ഇപ്പോൾ മലകയറുകയാണ്. കമ്പ്യൂട്ടർ റൂമിലും മകന്റെ റൂമിലും ഓരോ വെബ് ക്യാമറ ഫിറ്റ് ചെയ്താലോ എന്ന് അദ്ദേഹം ചിന്തിക്കാൻ തുടങ്ങി. എങ്കിലും അവന്റെ ജോലിസ്ഥലത്തെ കാര്യങ്ങളൊക്കെ എങ്ങനെ അറിയും?

              ഒരു ദിവസം രാമചന്ദ്രൻ മാസ്റ്റർ രാത്രി രണ്ട് മണിവരെ ഇന്റർനെറ്റിൽ കയറി ചെമ്പകത്തിന്റെ ഓരോ ദളങ്ങളും മുറിച്ച് പരിശോദിച്ചു. ഒടുവിൽ ഏതാനും ഡാറ്റകൾ കോപ്പി ചെയ്ത് പെയ്സ്റ്റാക്കി.
1. ചെമ്പകം തമിഴത്തിയല്ല, തനി മലയാളിയാണ്.
2. ചെമ്പകം തന്റെ സ്വന്തം ജില്ലയിലെ പൌരിയാണ്.
3. ചെമ്പകം നല്ല വിദ്യാഭ്യാസം ഉള്ള ഒരു മഹിളാരത്നമാണ്.
4. ചെമ്പകം ബ്ലോഗിൽ സ്വന്തമായി ധാരാളം കവിതകൾ എഴുതിയിട്ടുണ്ട്.
5. ചെമ്പകത്തിന് സ്വന്തമായി ഭർത്താവും നാല് മക്കളും ഉണ്ട്.
6. ചെമ്പകം മകനെക്കാൾ പ്രായം കൂടിയ സ്ത്രീയാണ്.

              ചെമ്പകഡാറ്റ കൂടുതൽ ലഭ്യമായതോടെ മകനെ ഓർത്ത് അച്ഛന്റെ ഉറക്കം പൂർണ്ണമായി നഷ്ടപ്പെട്ടു  തുടങ്ങി., ഇക്കാലത്ത് പത്രം തുറന്നാൽ എന്തെല്ലാം ഞെട്ടിക്കുന്ന വാർത്തകളാണ്? എല്ലാം അദ്ദേഹത്തിന്റെ റിട്ടയേർഡ് തലയിൽ വട്ടംകറങ്ങാൻ തുടങ്ങി.
‘കമിതാക്കൾ ആത്മഹത്യ ചെയ്തു. അതിൽ ആണിന് 25 വയസാണെങ്കിൽ തീർച്ചയായും പെണ്ണിന് 30ന് മുകളിൽ ആയിരിക്കും. അവൾക്ക് ഭർത്താവും രണ്ട് മക്കളും കാണും’. അങ്ങനെ ചിന്തിച്ച്, ചിന്തിച്ച് അദ്ദേഹം ഒരു പാട്ട് പാടാൻ തുടങ്ങി,

“ഈവക പെണ്ണുങ്ങൾ ഭൂമീലുണ്ടോ?
ഓർക്കുട്ടിന്നെങ്ങാനും പൊട്ടിവീണോ?
നെറ്റിന്ന് തനിയെ മുളച്ചു വന്നോ?
ഏത് മെയിൽ എഴുതി അയക്കണം ഞാൻ?”
                        
               എല്ലാം ഓർത്ത് ആ കഷണ്ടിത്തല പുകയാൻ തുടങ്ങി. ചെമ്പകം ബ്ലോഗിൽ എഴുതുന്ന പ്രേമകാവ്യങ്ങൾക്ക് വളരെ മനോഹരമായ കമന്റുകൾ എഴുതിയത് തന്റെ മകനാണെന്ന് ഓർക്കുമ്പോൾ രാമചന്ദ്രൻ മാസ്റ്ററുടെ വിശപ്പും ദാഹവും ഒന്നിച്ച്, പമ്പയും മുല്ലപ്പെരിയാറും കടന്നു. എന്നാലും പൂച്ചയെപോലുള്ള തന്റെ മകൻ നാല് മക്കളുടെ തള്ളയുമായി ചാറ്റ് ചെയ്യുന്നത് അദ്ദേഹത്തിന് ഒരുതരത്തിലും അംഗീകരിക്കാൻ കഴിഞ്ഞില്ല.

                 ഭർത്താവിനു വന്ന മാറ്റങ്ങൾ കണ്ട് ഭാര്യക്ക് ആകെ പേടിയായി. മുൻപ് കിടക്ക കണ്ടാൽ പെട്ടെന്ന്  കൂർക്കം വലിച്ചുറങ്ങുന്ന മനുഷ്യൻ ഇപ്പോൾ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുന്നു. ഭക്ഷണം, എന്ത് കിട്ടിയാലം കുറ്റം പറയാതെ കഴിക്കുന്ന ആൾ ‘രുചിയില്ല, വിശപ്പില്ല’ എന്നൊക്കെ പറയാൻ തുടങ്ങിയിരിക്കുന്നു. അതെല്ലാം പോട്ടെയെന്ന് വെക്കാം; ചെറിയ കാലത്തിനുള്ളിൽ കമ്പ്യൂട്ടർ പഠിച്ച്, അതിന്റെ മുന്നിൽ ഏത് നേരവും അടയിരിക്കുന്ന ആൾ ഇപ്പോൾ കമ്പ്യൂട്ടർ റൂമിൽ എത്തിനോക്കുന്നത് പോലുമില്ല. ഏതെങ്കിലും കമ്പ്യൂട്ടർ വൈറസ് അദ്ദേഹത്തിന്റെ സോഫ്റ്റ്‌വെയറിലെങ്ങാനും കയറിയോ എന്ന് ദാക്ഷായണിക്ക് സംശയമായി. ഭർത്താവ് നേരെയാവാൻ വേണ്ടി ദാക്ഷായണി പറശ്ശിനിക്കടവ് മുത്തപ്പന് തിരുവപ്പനയും വെള്ളാട്ടവും നേർന്നു.

              രാമചന്ദ്രൻ മാസ്റ്റർ വീട്ടിൽ വരുന്നവരെയെല്ലാം സംശയിക്കാൻ തുടങ്ങി; പ്രത്യേകിച്ച് സ്ത്രീകളെ,,,. അപരിചിതർ ആരെങ്കിലും വീട്ടിൽ വരുമ്പോൾ, അവരുടെ കൂടെ ‘ഒരു ചെമ്പകം’ വരുന്നുണ്ടോ എന്ന്, ആകാംക്ഷയോടെ അദ്ദേഹം ഗെയിറ്റിനു പിറകിൽ വെറുതേയൊന്ന് നോക്കും. സ്ത്രീകൾ ഇന്റർനെറ്റ് തുറക്കുന്നത് ചെറുപ്പക്കാരെ വലവീശാനല്ലാതെ പിന്നെന്തിനാണ്? പുത്തൻ ജനറേഷനായി വളർന്ന മകന്റെ കാഴ്ചപ്പാട് മനസ്സിലാക്കി സ്ത്രീപുരുഷബന്ധത്തിന്റെ നിർവ്വചനം മാറ്റാൻ അദ്ദേഹം ഒരിക്കലും തയ്യാറല്ല.
,,,
ഒരു ദിവസം മകന്റെ ഫോൺ വന്നു,
‘രണ്ടാഴ്ചത്തെ അവധി ആഘോഷിക്കാൻ മകൻ നാളെ വീട്ടിൽ വരുന്നുണ്ട്’

            രാമചന്ദ്രൻ മാസ്റ്റർക്ക് പിന്നീട് ഉറക്കം വന്നില്ല; പിറ്റേന്ന് രാവിലെ ഉണർന്നതിനു ശേഷം ഭക്ഷണം കഴിച്ചില്ല. 
               മകൻ വരുന്നുണ്ടെന്നറിഞ്ഞ ദാക്ഷായണി അവനെ സ്വീകരിക്കാനായി ഒരുങ്ങുകയാണ്. അവനിഷ്ടപ്പെട്ട പലഹാരങ്ങളും പായസവും, എല്ലാം രാവിലെതന്നെ തയ്യാറാക്കുകയാണ്. അതെല്ലാം കണ്ട് മാസ്റ്റർ വാലിന് തീപ്പിടിച്ചപോലെ വീടിനു ചുറ്റും നടക്കുകയാണ്. ഫോണിലൂടെ മകൻ അറിയിച്ചത് മുഴുവനും ഭാര്യയോട് പറയാനുള്ള ധൈര്യം, എത്ര ശ്രമിച്ചിട്ടും, അദ്ദേഹത്തിന് ലഭിച്ചില്ല.
     
              ഇന്നലെ രാത്രി പത്ത് മണിക്ക് അവളുറങ്ങിയ നേരത്താണ് മകന്റെ ഫോൺ വന്നത്. ഫോണെടുത്തപ്പോൾ പതിവ് പൊട്ടിച്ചിരിയോടെ അവൻ പറയാൻ തുടങ്ങി,
“അച്ഛാ ഇവിടെ രണ്ടാഴ്ച അവധിയാ; അതുകൊണ്ട് നാളെ ഞങ്ങളങ്ങോട്ട് വരുന്നുണ്ട്. ഞങ്ങളെന്ന് വെച്ചാൽ ഞാനും കൂടെ ജോലി ചെയ്യുന്ന ഒരാളും. അച്ഛനൊരു സർപ്രൈസ് ആവട്ടെ എന്ന് കരുതി ആളുടെ പേര് പറയുന്നില്ല”

              അവൻ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും പിന്നീട് മാസ്റ്റർ ഒന്നും കേട്ടില്ല; മൊബൈൽ ഓഫായതും അറിഞ്ഞില്ല. പുലരുന്നത് വരെ കണ്ണടച്ചിട്ടും അദ്ദേഹത്തിന്റെ പരിസരത്തൊന്നും ഉറക്കം വന്നില്ല. വരുന്നത് ഒരു വൻ‌ദുരന്തം തന്നെയാണ്, തന്റെ ജീവിതത്തിലെ പ്രതീക്ഷകൾ തകർക്കുന്ന ദുരന്തം – ‘ചെമ്പകം’. നാളെ വീട്ടിൽ വരുന്ന കാര്യം രാത്രി പത്ത് മണിക്ക് വിളിച്ചു പറയുമ്പോൾ അവന്റെ കൂടെ അവളും മുറിയിൽ ഉണ്ടാവും. ആ നാല് മക്കളുടെ തള്ള അവരുടെ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച്, തന്റെ പാവം മകനെ ചതിച്ചതായിരിക്കാം. കല്ല്യാണം കഴിഞ്ഞതിനു ശേഷം രണ്ട്‌പേരും രാത്രി തീരുമാനിച്ചതായിരിക്കും; ‘അച്ഛനെയും അമ്മയെയും കണ്ട് അനുഗ്രഹം വാങ്ങാനുള്ള വരവ്’.
‘ഏതായാലും വരട്ടെ, വന്നിടത്തുവെച്ച് കാണാം’
    
            ഉച്ചഭക്ഷണത്തിന് ദാക്ഷായണി ഒരു ഗ്രാന്റ് സദ്യ ഒരുക്കിയിരിക്കയാണ്. വരാനുള്ള അപകടം അവളെങ്ങനെ അറിയാനാണ്? ഒരു മണിയായപ്പോൾ ഗെയ്റ്റ് കടന്ന് വന്ന ഒരു ചുവന്ന മാരുതി മുറ്റത്ത് ലാന്റ് ചെയ്തു. അതിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങുന്ന മകനെയും കൂട്ടുകാരനെയും കണ്ടപ്പോൾ മാസ്റ്റർക്ക് പെട്ടെന്ന് ഷോക്കേറ്റതു പോലായി. അവർ വലിയ ബാഗുമെടുത്ത് വരാന്തയിൽ കയറിയതൊന്നും അറിയാതെ ആ കാറിലേക്കുതന്നെ നോക്കി നിൽക്കുകയാണ്. കാറിന്റെ പിന്നിലെ ഡോർ തുറന്ന് ചെമ്പകം പുറത്ത് വരുന്നതും കാത്ത്‌ വരാന്തയിൽ നിൽക്കുന്ന അച്ഛനെ, മകൻ വിളിച്ചു,
“അച്ഛാ”
“അല്ല നീ,, കൂടെ ഒരാൾ ഉണ്ടെന്ന് പറഞ്ഞിട്ട്?”
“കൂടെ വന്നവനാണ് ഈ നിൽക്കുന്ന ‘ചെമ്പകം’; ഞങ്ങൾ ഇവനെ വിളിക്കുന്ന പേരാണത്. വീട്ടിലേക്ക് പോകുന്ന വഴി അവന്റെ കാറിലാ ഞാൻ വന്നത്”
പിന്നിൽ നിൽക്കുന്ന വെളുത്ത്‌ സ്ലിം ആയ ചെറുപ്പക്കാരനെ മകൻ പിടിച്ച്, അച്ഛന്റെ മുന്നിൽ നിർത്തി.
“ഇവൻ ആള് കാണുന്നത് പോലെയൊന്നുമല്ല; ആ തലയിൽ നിറയെ കവിതകളാ. ബ്ലോഗിൽ ചെമ്പകത്തിനെ കവിതകൾ വായിക്കലല്ലെ അച്ഛന്റെ ഹോബി?”

              അച്ഛനെ ഒളികണ്ണിട്ടു നോക്കി മകൻ കമന്റ് പറഞ്ഞപ്പോൾ രാമചന്ദ്രൻ മാസ്റ്റർ ഞെട്ടി. പിന്നെ അച്ഛനും മകനും ചേർന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങി. എത്രയോ ദിവസങ്ങളായി ചിരിക്കാൻ മറന്ന ഭർത്താവ്, സ്വന്തം മകനെ കണ്ടപ്പോൾ പരിസരം മറന്ന് പൊട്ടിച്ചിരിക്കുന്നു! ദാക്ഷായണി ആകെ വിഷമവൃത്തത്തിലായി; ‘തന്റെ നേർച്ചകളും പ്രാർത്ഥനകളുമെല്ലാം ഒടുവിൽ ഫലിച്ചിരിക്കുന്നു! മുത്തപ്പാ നീ തന്നെ ശരണം’
,,,
               ചെമ്പകവും അച്ഛനും മകനും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ദാക്ഷായണി പറഞ്ഞു,
“മകനെ കാണാത്തതു കൊണ്ടായിരിക്കും ഇവിടെ ഒരാൾ എന്തൊക്കെ പ്രശ്നങ്ങളാ ഉണ്ടാക്കിയത്?”
“അത് ആൺ‌മക്കൾ ഉള്ള അച്ഛന്മാരിൽ കാണുന്ന ഒരു പ്രത്യേക രോഗമാണ്, ‘ഫാദർ സിൻഡ്രോം’. ഇന്റർനെറ്റിൽ കുടുങ്ങിയ അച്ഛന്മാർക്ക് മാത്രം പകരുന്നതാ; ഇപ്പോൾ അതെല്ലാം മാറി, അല്ല ചെമ്പകം മാറ്റി,,,; അല്ലെ അച്ഛാ”