16.9.22

20. "പ്രേമ ലതകള്‍”

‘ഞങ്ങള്‍ കുട്ടികള്‍’ സ്ക്കൂളില്‍ പോകുന്നത് നേര്‍വഴിയിലൂടെയാണെങ്കിലും തിരിച്ച് വീട്ടിലേക്ക് വരുന്നത് വളഞ്ഞ വഴിയിലൂടെയായിരിക്കും. അങ്ങനെ വളഞ്ഞ വഴി വരുന്നത്‌കൊണ്ട് മെച്ചം ഉണ്ട്. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഞങ്ങള്‍ക്ക് ഒരിക്കലും വിശപ്പ് ഉണ്ടാകാറില്ല. നെല്ലിക്ക പേരക്ക ചക്ക മാങ്ങ കശുമാങ്ങ ആദിയായവ കൂടാതെ പേരറിയാത്ത ധാരാളം ചെറുപഴങ്ങള്‍; എല്ലാം തിന്ന് വിശപ്പടങ്ങും. പിന്നെ വഴിക്കു കാണുന്ന എല്ലാ വീട്ടിലെയും കിണറ്റിലെ വെള്ളം കുടിക്കാറുണ്ട്. കശുവണ്ടി സീസണായാല്‍ പ്രാധാന ഐറ്റം കശുമാങ്ങ തന്നെ. ‘അണ്ടി, മരത്തിന്റെ ഉടമയുടെ വീട്ടില്‍ കൊടുത്ത് മാങ്ങ തിന്നാം’ എന്നാണ് നിയമമെങ്കിലും തരം കിട്ടിയാല്‍ അണ്ടി പോക്കറ്റിലാക്കി (അന്ന് പാവാടക്കും പോക്കറ്റുണ്ടായിരുന്നു) അത് വഴിയിലുള്ള പീടികയില്‍ കൊടുത്ത് വെല്ലം വാങ്ങിത്തിന്നും. (നാട്ടിന്‍‌പുറത്തുള്ള നാടന്‍ പീടികയില്‍ നാരങ്ങമിഠായിപോലും കിട്ടുകയില്ല).
... ആറാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്തെ ഒരു ദിവസം…. സ്ക്കൂള്‍ വിട്ടപ്പോള്‍ ഞങ്ങള്‍ നാല് പെണ്‍‌കുട്ടികള്‍ പതിവുപോലെ ഇടവഴികടന്ന് അടുത്ത പറമ്പത്തെ മാങ്ങയും ചെക്കിപഴവും മുള്ളിക്കായും തിന്ന്, കിണറ്റിലെ വെള്ളം വലിച്ച് കുടിച്ച ശേഷം മതില് കയറിമറിഞ്ഞ് അടുത്ത പറമ്പിലെത്തിയപ്പോഴാണ് അത് കാണുന്നത്. ‘കുറേ അണ്ടിമാങ്ങ മരച്ചുവട്ടില്‍ വീണു കിടക്കുന്നു’. (അണ്ടിമാങ്ങ എന്നുവെച്ചാല്‍ അണ്ടിയുള്ള മാങ്ങ അതായത് കശുമാങ്ങ) നാലുപേരും അണ്ടി പാവാടയുടെ കീശയിലും മാങ്ങ വായിലും കടത്തുമ്പോഴാണ് മരത്തിന്റെ മുകളില്‍ നിന്നും ഒരു പെണ്ണിന്റെ അലര്‍ച്ച കേള്‍ക്കുന്നത്, “ആരെടാ അണ്ടി കക്കുന്നത്. ഞാനങ്ങോട്ട് വന്നാല്‍ നിന്നെയൊക്കെ….” പിന്നെ പുളിച്ച് നാറിയ തെറിയാണ് . പെട്ടെന്ന് ഞെട്ടി എട്ട് കണ്ണുകളും മേലോട്ട് നോക്കി. അപ്പോള്‍ മരത്തിന്റെ ഉയര്‍ന്ന കൊമ്പില്‍ നിന്ന് കശുമാങ്ങ പറിച്ച് താഴെയിടുന്നത്; ഒരു പാവാടക്കാരി, ഞങ്ങളെ സ്ക്കൂളിലെ ഏഴാംതരത്തില്‍ പഠിക്കുന്ന പ്രേമ.
പ്രേമ:- അവള്‍ എണ്ണക്കറുപ്പ് നിറമുള്ള ഒരു മരം കയറി പെണ്ണായിരുന്നു. മരം‌കയറ്റം പ്രേമയുടെ ഒരു വിനോദമാണ്. (അത്യാവശ്യം വരുമ്പോള്‍ അവള്‍ തേങ്ങയും കയറി പറിക്കാറുണ്ട്) പഠിപ്പില്‍ പിന്നിലാണെങ്കിലും ഓട്ടം, ചാട്ടം, വീട്ടുജോലികള്‍, മറ്റ് കുട്ടികളുമായുള്ള അടിപിടി; തുടങ്ങി എല്ലാറ്റിലും അവള്‍ ഒന്നാം സ്ഥാനത്താണ്. അവളുടെ അമ്മ അച്ഛനെ ഭരിക്കും; എന്നാല്‍ മൂന്നു മക്കളില്‍ മൂത്തവളായ പ്രേമ അച്ഛനെയും അമ്മയെയും ഭരിക്കും. മരത്തിനു മുകളില്‍ പ്രേമയെ കണ്ടതിനു ശേഷമാണ്, താഴെ വീണത് എടുക്കുന്നതിന് മുന്‍പ് നാലുവശത്തും പിന്നെ മുകളിലോട്ടും നിരീക്ഷിക്കുന്ന സ്വഭാവം എനിക്കും എന്റെ നാട്ടുകാര്‍ക്കും ഉണ്ടായത്.
നമ്മുടെ കഥാനായിക ഒന്‍പതാം ക്ലാസ്സില്‍ തോറ്റപ്പോള്‍ പഠനം പാതിവഴിക്ക് നിര്‍ത്തി. എന്നാല്‍ ജീവിതത്തില്‍ തോല്‍ക്കാത്ത അവള്‍ തയ്യല്‍ പഠിച്ചു. പുതിയതായി ആരംഭിച്ച, ഏതാനും സ്ത്രീകളാല്‍ നടത്തപ്പെടുന്ന തയ്യല്‍‌ക്കടയില്‍ ജീവിതത്തില്‍ ആവശ്യമുള്ളതെല്ലാം തുന്നിയുണ്ടാക്കാന്‍ അവള്‍ പഠിച്ചു. പ്രേമയുടെ തയ്യല്‍‌കടയുടെ മുന്നില്‍ റോഡിന്റെ മറുവശത്തായി ഒരു ടൈപ്പ്‌റൈറ്റിങ്ങ് ഇന്‍സ്റ്റിട്യൂട്ട് സ്ഥിതിചെയ്യുന്നുണ്ട്. തുന്നലിന്റെ ശബ്ദത്തോടൊപ്പം ടൈപ്പ് ചെയ്യുന്ന ശബ്ദവും ഇടകലര്‍ന്ന് കേള്‍ക്കാം. (ഇപ്പോള്‍ തൊഴിലില്ലാത്ത പെണ്‍‌പട ടൈപ്പ്‌റൈറ്ററിന് പകരം കമ്പ്യൂട്ടര്‍ പഠിക്കുന്നു) ടൈപ്പ് പഠിക്കാന്‍ വരുന്ന തരുണീമണികള്‍ അവരുടെ പാവാട, ബ്ലൌസ്, പിന്നെ പറയാന്‍ മടിക്കുന്ന ഐറ്റംസ്, എല്ലാം തുന്നാന്‍ കൊടുക്കുന്നത് പ്രേമയുടെ കടയിലാണ്.
ലത:- SSLC കഴിഞ്ഞ ശേഷം പുതിയതായി ടൈപ്പ്‌റൈറ്റിങ്ങ് പഠിക്കാന്‍ തുടങ്ങിയവള്‍. അന്ന് ഒരു മഞ്ഞ സാരിക്ക് മാച്ച്‌ചെയ്യുന്ന മഞ്ഞ ബ്ലൌസ് തുന്നാന്‍ വേണ്ടിയാണ് പ്രേമയുടെ തയ്യല്‍ക്കടയില്‍ വന്നത്. ആദ്യമായി സാരി ഉടുക്കുന്നത് കൊണ്ട് ബ്ലൌസിന്റെ അളവ് പ്രേമ എടുക്കാന്‍ തുടങ്ങി. അപ്പോഴാണ്; ഇരുവര്‍‌ക്കും രോമാഞ്ചം ഉണ്ടായതും അടുപ്പം വര്‍ദ്ധിച്ചതും.
.
പിറ്റേ ദിവസം മുതല്‍ ലതയും പ്രേമയും ഒന്നിച്ച് നടക്കാന്‍ തുടങ്ങി. പ്രേമ രാവിലെ ജോലിക്ക് വരുന്നുണ്ടെങ്കിലും ഉച്ചയ്ക്കു ശേഷമാണ് ടൈപ്പ് പഠിക്കാന്‍ ലത വരുന്നത്. വൈകുന്നേരം ഒന്നിച്ച് പോകുന്ന അവര്‍ വേര്‍പിരിയാന്‍ കഴിയാത്ത കൂട്ടുകാരികളായി മാറി. പ്രേമ ആദ്യം ലതയെ അവളുടെ വീട്ടില്‍ വിട്ടതിനു ശേഷമാണ് എന്നും സ്വന്തം വീട്ടിലേക്ക് പോകുന്നത്. ഇതിനിടയില്‍ അവര്‍ വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും അന്താരാഷ്ട്രകാര്യങ്ങളും ചര്‍ച്ച ചെയ്യും. ലതയ്ക്ക് കല്ല്യാണം കഴിഞ്ഞ രണ്ട് ചേച്ചിമാരും കല്ല്യാണം കഴിയാത്ത ഭീകരന്മാരായ മൂന്ന് ആങ്ങളമാരും പാവങ്ങളായ ഒരച്ഛനും ഒരമ്മയും ഉണ്ട്. പ്രേമക്ക് സ്വന്തമായി അച്ഛനും അമ്മയും പിന്നെ ബന്ധുക്കളായി എല്ലാവരും ഉണ്ടെങ്കിലും അവള്‍ ആരുടെയും നിയന്ത്രണത്തിലല്ല.
മാസങ്ങള്‍ കഴിഞ്ഞതോടെ വീണുകിട്ടുന്ന ഞായറാഴ്ചകളില്‍ പ്രേമ-ലതകള്‍ സിനിമ കാണാനും ടൌണില്‍ കറങ്ങിനടക്കാനും തുടങ്ങി. നാട്ടുകാരായ ചിലര്‍ക്ക് രണ്ട് പെണ്‍‌കുട്ടികള്‍ തമ്മിലുള്ള അസാധാരണമായ ബന്ധം ചര്‍ച്ചാവിഷയമായി മാറിയെങ്കിലും; അത് കേട്ടവര്‍, അസൂയ കൊണ്ടാണെന്ന് പറഞ്ഞ് അവരെ പരിഹസിച്ചു. ആങ്ങളമാര്‍ ലതയോട് പ്രേമയുമായുള്ള ബന്ധത്തെപ്പറ്റി ചോദിച്ചപ്പോള്‍, അവള്‍ അതില്‍ തെറ്റില്ലെന്ന് വാദിച്ചു.
“ഞാനെന്താ ആണ്‍കുട്ടിയുടെ കൂടെയാണോ നടക്കുന്നത്? എന്റെ ചേച്ചിയുടെ കൂടെയല്ലെ; അതിലെന്താണ് തെറ്റ്?”
ഇതു കേട്ട് വീട്ടുകാര്‍ ആശ്വസിച്ചു. പ്രേമയുടെ വീട്ടിലാണെങ്കില്‍ അവളെ ചോദ്യം ചെയ്യാന്‍ ധൈര്യമുള്ള ആരും ആ വീട്ടില്‍ ഇതുവരെ ജനിക്കുകയോ വളരുകയോ ചെയ്തിട്ടില്ല.
ഒരു ഞായറാഴ്ച അടുത്ത പ്രദേശത്തെ ഒരു ചെറുപ്പക്കാരന്‍ ലതയെ പെണ്ണ്കാണാന്‍ വന്നു. വന്നവര്‍‌ക്ക് ഇഷ്ടമായി. അതുപോലെ ലതയ്ക്കും ചെക്കനെ ഇഷ്ടമായി. പിറ്റേദിവസം വളരെ സന്തോഷത്തോടെ ലത ഇക്കാര്യം പ്രേമയോട് പറഞ്ഞു. എന്നാല്‍ ഇത് കേട്ടയുടനെ പ്രേമയുടെ ഭാവം മാറി.
“കല്ല്യാണം കഴിക്കാനോ? അതൊന്നും പാടില്ല. ആണുങ്ങളെ എങ്ങിനെ വിശ്വസിക്കും?”
പിന്നെ ഒരു മണിക്കൂര്‍ ‘കല്ല്യാണശേഷം നടക്കുന്ന ജീവിതപ്രശ്നങ്ങളെകുറിച്ച് പ്രേമ ക്ലാസ്സ് കൊടുത്തു. ഒടുവില്‍ പ്രേമ ഇടപെട്ട് ലതയുടെ വിവാഹം ഒഴിവാക്കി . അതിനുശേഷം ലതയുടെ വീട്ടുകാര്‍ പ്രേമയോടൊപ്പം നടക്കുന്നതിനെ എതിര്‍ത്തു. ടൈപ്പ്‌റൈറ്റിങ്ങ് ക്ലാസ്സ് ഒഴിവാക്കി.
അങ്ങനെയിരിക്കെ ഒരു ദിവസം നാട് ഉണര്‍ന്നത് ആ വാര്‍ത്തയുമായാണ് ‘പ്രേമ ലതകളെ കാണാനില്ല’. ലതയുടെ സഹോദരങ്ങള്‍ അവളെ അന്വേഷിച്ച് പോലീസിലും പത്രത്തിലും വാര്‍ത്ത നല്‍കി. ഒടുവില്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ കോഴിക്കോട് അങ്ങാടിയിലൂടെ ചുറ്റിക്കറങ്ങുന്ന രണ്ട് പെണ്‍‌കുട്ടികളെയും പോലീസ് പിടിച്ച് രക്ഷിതാക്കളെ ഏല്‍പ്പിച്ചു. അപ്പോഴേക്കും കൈയിലുള്ള പണവും ആഭരണങ്ങള്‍ വിറ്റ്‌കിട്ടിയ പണവും തീര്‍ന്നിരുന്നു. അങ്ങനെ ആഘോഷപൂര്‍‌വ്വം വീട്ടില്‍ തിരിച്ചെത്തിയ ലത, പ്രേമയുടെ കൂടെ പോകണമെന്ന് വാശിപിടിക്കുകയും ഒന്നിച്ച് ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതോടെ വീട്ടുകാര്‍ അവളെ മുറിയില്‍ അടച്ചിട്ടു. എന്നാല്‍ പ്രേമ പിറ്റേ ദിവസം മുതല്‍ ഒരു ഭാവമാറ്റവും കൂടാതെ തുന്നല്‍‌ക്കടയില്‍ പോകാന്‍ തുടങ്ങി.
ഒരാഴ്ച പ്രധാനവാര്‍ത്തകളൊന്നും ഉണ്ടായില്ല. സൂര്യന്‍ കിഴക്ക് ഉദിക്കുന്നത് കാണാത്തവര്‍ കൂടി പടിഞ്ഞാറ് അറബിക്കടലില്‍ അസ്തമിക്കുന്നത് വ്യക്തമായി കണ്ടു. എന്നാല്‍ ഒരു ശനിയാഴ്ച ദിവസം പുലര്‍ന്നത്, ആ വാര്‍ത്തയുമായാണ്
… ലത അത്മഹത്യ ചെയ്തിരിക്കുന്നു. സ്വന്തം മുറിയിലെ കഴുക്കോലില്‍ കുരുക്കിട്ട മഞ്ഞസാരിയില്‍ അവള്‍ തൂങ്ങിക്കിടക്കുന്നു. മരിക്കുന്നതിനു മുന്‍പ് സ്വന്തം വിരല്‍ മുറിച്ച് ഒഴുകുന്ന രക്തംകൊണ്ട് കണ്ണാടിയില്‍ എഴുതിയിരിക്കുന്നു; ‘പ്രേമലതകള്‍’
പിന്‍‌കുറിപ്പ്:
  1. പ്രേമ പതിവുപോലെ തയ്യല്‍‌ക്കടയില്‍ പോകാന്‍ തുടങ്ങി. അവള്‍ പുതിയതായി വരുന്ന പെണ്‍കുട്ടികളുടെ അളവുകള്‍ എടുത്ത് വീണ്ടും ബ്ലൌസുകള്‍ തുന്നിയുണ്ടാക്കാന്‍ തുടങ്ങി.
  2. കഥയില്‍ ചോദ്യങ്ങള്‍ ഉണ്ട്; ഉത്തരം കിട്ടാ‍ത്ത ചോദ്യങ്ങള്‍ മാത്രം.

15.10.21

പാപ്പാന്റെ ആദ്യരാത്രി

       അറസ്റ്റ് ചെയ്യപ്പെട്ട് പോലീസ്‌സ്റ്റേഷനിൽ എത്തിയപ്പോൾ എസ്.ഐ. ചോദിച്ചു,

“എപ്പോഴായിരുന്നു കല്യാണം?”

“ഇന്നലെ ആയിരുന്നു സാർ”

“ഇന്നലെയോ? അപ്പോൾ താൻ ഒറ്റ ദിവസം കൊണ്ടാണോ കൊഴപ്പമൊക്കെ ഉണ്ടാക്കിയത്? അവര് ഡൈവോഴ്സ് ആവശ്യപ്പെടുന്നുണ്ട്”

“അതങ്ങനെ പറ്റിപ്പോയി സാർ”

“പറ്റിപ്പോയെന്നോ,, നീ കെട്ടിക്കൊണ്ടുവന്ന പെണ്ണിപ്പോൾ ആശുപത്രിയിൽ അത്യാസന്ന നിലയിലാണ്. ഇന്നോ നാളെയോ കാഞ്ഞുപോകാനും ഇടയുണ്ട്”

“ഞാനങ്ങനെ കുഴപ്പമൊന്നും ഉണ്ടാക്കിയില്ല സാർ”

“കുഴപ്പം ഉണ്ടാക്കിയില്ലെന്നോ? എന്താ ഉണ്ടായതെന്ന് ശരിക്കും പറഞ്ഞോ,,”

“ഇന്നലെ നടന്നത് നാടിളക്കിയ കല്യാണമായിരുന്നു സാർ, വിവാഹ ഘോഷയാത്രക്ക് എത്രയാളാ വന്നത്! ഒരു പോയിന്റ് കടക്കാൻ അഞ്ചര മണിക്കൂർ എടുത്തിട്ടുണ്ടാവും”

“എന്നിട്ട്?”

“സാറേ, ആ ഘോഷയാത്ര ഒന്ന് കാണേണ്ടതാണ്, ആകെ കൊട്ടും പാട്ടും മേളവും ആയിരുന്നു. സുന്ദരിയായ അവളുടെ മേലാകെ പലനിറത്തിൽ തിളങ്ങുന്ന പട്ടുടയാടകൾ അണിയിച്ചിരുന്നു. നെഞ്ചത്ത് മാർച്ചട്ടയും കൈകൾ നിറയെ വളകളും നെറ്റിപ്പട്ടവും അണിഞ്ഞ് എല്ലാവരുടെയും ഒപ്പം മുത്തുക്കുട പിടിച്ച് നടക്കുന്ന അവളുടെ എഴുന്നെള്ളത്ത് കാണേണ്ടതാണ്. താളമേള‌ത്തിനൊത്ത് നടക്കുമ്പോൾ അവളുടെ തലയെടുപ്പും ചന്തവും കണ്ടാൽ നോക്കിനിന്നു‌പോവും സാർ”

“നീയെന്താടാ പറയുന്നത്? ഇത്രക്ക് സ്വർണ്ണമോ?”

“അതേസാർ നെറ്റിപ്പട്ടം പോലും സ്വർണ്ണമാണ്; നമ്മുടെ തട്ടാൻ കുമാരൻ പരിശോധിച്ച് 916 പരിശുദ്ധി ഉറപ്പു പറഞ്ഞതാണ്”

“നെറ്റിപ്പട്ടമോ?”

“അവൾക്ക് നെറ്റിപ്പട്ടം ഉണ്ടായിരുന്നു സാർ,, ഗുരുവായൂർ കേശവനെ പോലെ, ചോറ്റാനിക്കര ശങ്കരനെ പോലെ,, പിന്നെയൊരു വ്യത്യാസം ഉണ്ടായിരുന്നു,,”

“അതെന്താണ്?”

“അവൾക്ക് കൊമ്പും തുമ്പിക്കൈയും ഇല്ല സാർ,, ഉണ്ടായിരുന്നെങ്കിൽ അതിലും സ്വർണ്ണപ്പട്ട ഇടുമായിരുന്നു”

“നീയെന്താടാ പറയുന്നത്?”

“ഞാനൊരു ആനപാപ്പാനല്ലേ സാർ, അപ്പോൾ ആനക്കാര്യമല്ലേ പറയാൻ അറിയത്തുള്ളൂ”

“എന്നിട്ട് എന്താണ് ഉണ്ടായത്?”

“ഘോഷയാത്ര എന്റെ ഗൃഹത്തിൽ പ്രവേശിച്ചപ്പോൾ നിലവിളക്കും നിറനാഴിയുമായി സ്വീകരിച്ച എന്റെഅമ്മ അരിയെറിഞ്ഞ് ആരതി ഉഴിഞ്ഞു. പിന്നീട് കാലിൽ വെള്ളമൊഴിച്ച‌ശേഷം അവളെ അകത്തേക്ക് എഴുന്നെള്ളിച്ചു”

“എന്നിട്ട്?”

“രാത്രി ആയപ്പോൾ തളക്കാനായി അവളെ മണിയറയിലേക്ക് കടത്തിവിട്ടു”

“കടത്തിവിട്ടിട്ട് എന്തുണ്ടായി?,,”

“ആദ്യമേ മണിയറയിലുണ്ടായ ഞാൻ തളക്കാനുള്ള ചങ്ങലയുമായി അവളെ സമീപിച്ചു”

“പിന്നെ എന്തുണ്ടായി?”

“അവൾക്ക് മദം‌പൊട്ടി സാർ”

“മദം പൊട്ടാനോ?”

“അതേ സാർ ശരിക്കും മദം പൊട്ടി; ആരോഗ്യവും സൌന്ദര്യവുമുള്ള എന്നെപ്പോലുള്ള ചെറുപ്പക്കാരനെ കണ്ടാൽ ആർക്കാണ് സാർ മദം പൊട്ടാത്തത്?”

“എന്നിട്ട് നീയെന്ത് ചെയ്തെടാ?”

“മദം പൊട്ടിയനിമിഷം അവളുടെ മർമ്മസ്ഥാനത്ത് തോട്ടികൊണ്ടൊരു കുത്തുകൊടുത്തു സാർ”

“എന്നിട്ട്?”

“ഇത്രയേ ഞാൻ ചെയ്തിട്ടുള്ളൂ; പിന്നെ നടന്നതൊന്നും എനിക്കോർമ്മയില്ല. സാർ ഞാനൊരു പാപ്പാനല്ലേ,, ആനപാപ്പാൻ”

*******

കെ.എസ് മിനി

4.6.20

ശതമാനം

  ഗുണശേഖരൻ എന്ന കണക്ക് മാഷിന്റെ വീട്ടിലേക്ക് ആദ്യമായിട്ടാണ് ഞാൻ പോയത്. ഗുണിതൻ മാഷെന്ന് ശിഷ്യന്മാർ വിളിക്കുന്ന അദ്ദേഹത്തിന്റെ വീട്ടിൽ ഗെയ്റ്റ് തുറന്നാൽ കാണുന്ന മുറ്റം മുതൽ മോന്തായം വരെ ഗണിതമയമാണ്. എങ്ങോട്ടു നോക്കിയാലും ചിഹ്നങ്ങളും അളവുകളും സൂത്രവാക്ക്യങ്ങളും നിറഞ്ഞു കവിഞ്ഞിരിക്കുന്നു. പലതരം ഷെയ്പ്പിൽ അളന്നെടുത്ത ടൈത്സ് മുറ്റത്ത് പാകിയത് കുറേനേരം നോക്കിയാൽ എന്നെപ്പോലുള്ള അല്പബുദ്ധിക്ക് പോലും ജ്യോമട്രി പഠിക്കാം. അദ്ധ്യാപകനെ ഭയമുള്ളതിനാൽ തോട്ടത്തിലെ മരങ്ങളൊക്കെ അദ്ദേഹം പറയുന്നതുപോലെ വൃത്തം, ചതുരം, ത്രികോണം തുടങ്ങിയ ആകൃതിയിലാണ് വളരുന്നത്. ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന മഹാസത്യം കണ്ടെത്തിയ ചാക്കോമാഷെ ഓർത്തുപോയി.
 വൃത്താകൃതിയിലുള്ള കോളിങ്‌ബെൽ അമർത്തി‌‌യപ്പോൾ അകത്തുനിന്നും പെന്റുലത്തി‌ന്റെ മണിനാദം നിശ്ചിത ഇടവേളകളിൽ കേട്ടു. നാദം നിലച്ചതോടെ ദ്വീർഘചതുര ആകൃതിയിലുള്ള വാതിൽ തുറക്കപ്പെടുകയും ഗുണിതൻ‌ മാസ്റ്റർ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്റെ ആഗമന ലക്ഷ്യം അറിഞ്ഞതോടെ അദ്ദേഹം സന്തോഷവാനായി. മുപ്പത് മിനിട്ടും നാല്പത്തിമൂന്ന് സെക്കന്റും ഞങ്ങൾ സംസാരിച്ചു.
 തിരികെ പോകാൻ നേരത്താണ് അകത്തു‌നിന്നും മൂന്ന് കുട്ടികൾ വന്നത്. പല പ്രായത്തിലുള്ള മൂന്നുപേരും കൈയിലുള്ള റൂബിക്സ് ക്യൂബിൽ മാത്രം ശ്രദ്ധിക്കുകയാണ്. അദ്ദേഹം കുട്ടികളെ പരിചയപ്പെടുത്തി,
“ഇതെന്റെ മൂന്ന് മക്കളാണ്,, മൂത്തവൾ ബിന്ദു,, എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. റൂബിക്സ് ക്യൂബ് പത്ത് സെക്കന്റ് കൊണ്ട് നേരെയാക്കും”
  മഞ്ഞനിറമുള്ള ചൂരിദാറണിഞ്ഞ് മുന്നിലുള്ളവരെ ശ്രദ്ധിക്കാതെ ചതുരങ്ങൾ കറക്കിക്കൊണ്ടിരിക്കുന്ന ബിന്ദുവിനെ ഞാൻ നോക്കി. ആകാശം ഇടിഞ്ഞു വീണാലും ഭൂമി വെള്ളത്തിൽ മുങ്ങിയാലും ആ ക്യൂബ് അവൾ തിരിച്ചുകൊണ്ടിരിക്കും, എന്നകാര്യം ഉറപ്പാണ്.
അപ്പോൾ ബിന്ദുവിന്റെ താഴെയോ?
“രണ്ടാമത്തെ മകളാണ് രേഖ, ആറാം ക്ലാസ്സുകാരിയാണ്. അവൾ അഞ്ച് സെക്കന്റുകൊണ്ട് റൂബിക്സ് ക്യൂബ് ശരിയാക്കും”
ഞാൻ രേഖയെ നോക്കി,, ഭക്ഷണവും ഉറക്കവും ഒഴിവാക്കിയിട്ട് ക്യൂബ് തിരിക്കുന്നതു കൊണ്ടായിരിക്കാം പാവാടക്കാരിയായ അവളാകെ മെലിഞ്ഞ് രേഖപോലെ ആയത്.
ഇനി മൂന്നാമത്തവൾ??
“കൂട്ടത്തിൽ മിടുക്കി എന്റെ മൂന്നാമത്തെ മകളായ രശ്മിയാണ്. മൂന്നാം ക്ലാസ്സുകാരിയായ അവൾ മൂന്ന് സെക്കന്റു കൊണ്ട് റൂബിക്സ് ക്യൂബ് തിരിച്ച് നേരെയാക്കും”
  കണ്ണടച്ചുകൊണ്ട് ക്യൂബ് തിരിക്കുന്ന രശ്മിയെ ഞാൻ നോക്കി. കുട്ടിയുടുപ്പിട്ട ആ കൊച്ചു സുന്ദരിയെ കണ്ടപ്പോൾ എന്റെ കണ്ണിലൂടെ പലതരം രശ്മികൾ കടന്നുപോയി. ഞാൻ അദ്ദേഹത്തോട് ചോദിച്ചു,
“നല്ല പേരുകൾ താങ്കളൊരു കണക്ക് അദ്ധ്യാപകനായതുകൊണ്ട് കണക്കിലെ പേരുകളാണല്ലോ മക്കൾക്ക് നൽകിയത്”
“പിന്നെ,, കണക്കില്ലാതെ എന്തെങ്കിലും കണക്കാക്കാൻ കഴിയുമോ? എന്റെ വീടിന്റെ പേര് വായിച്ചിട്ടില്ലെ?”
“ഞാനത് നോക്കിയില്ല”
“നിങ്ങള് നോക്കുകയില്ല, അതിനൊക്കെ കണക്കിലൊരു കണ്ണുവേണം. വീടിന്റെപേര് ഗെയിറ്റിനു മുകളിൽ എഴുതിയിട്ടുണ്ട്,, ‘സമചതുരം’?”
“നല്ലത്,, സാറിന്റെ ഭാര്യയെ കണ്ടില്ല,, അവരും കണക്കാണോ?”
“ആയ്,, നമ്മുടെ കൂട്ടത്തിലൊന്നും അവളില്ല. കണക്കിന്റെ അയലത്തുപോലും വരാത്ത ജന്തുവാണവൾ”
   ആ നേരത്ത് ന്യൂജൻ സ്റ്റൈലിൽ പച്ച ബ്ലൌസും ചുവന്ന സാരിയും അണിഞ്ഞ സ്ത്രീ ട്രേയിൽ ചായയുമായി വന്നു. നമ്മുടെ കണക്ക് അദ്ധ്യാപകൻ അവരെ പരിചയപ്പെടുത്തി,
“ഇതാണെന്റെ ഭാര്യ വിലാസിനി,, ഈ വീട്ടിൽ കണക്കിൽ പെടാത്ത പേരുള്ളത് ഇവൾക്ക് മാത്രമാണ്”
  ട്രേയിലുള്ള ചായ എടുത്തുതന്നശേഷം എന്നെനോക്കി ചിരിച്ച ചുവന്ന കസവുസാരിയിൽ സുന്ദരിയായ ആ സ്ത്രീയെ ഞാൻ നോക്കി. ആ നേരത്ത് അവൾക്ക് കണക്കായ പേര് അവളുടെ ദേഹത്ത് അടയാളപ്പെടുത്തിയത് ഞാൻ വായിച്ചു,,
“ശതമാനം”
*******