4.12.10

നർമ്മവേദിയിൽ തകർന്നുവീണ എന്റെ U Tube സ്വപ്നം

രംഗം നർമവേദി കണ്ണൂർ,
ഇതുവരെ ഒരു മൂളിപ്പാട്ട്‌പോലും പാടാത്ത ഞാൻ
ഒരു കവിതപോലും നേരാംവണ്ണം എഴുതാത്ത ഞാൻ
സ്വന്തമായി ഒരു കവിത എഴുതി സ്വന്തമായി എഡിറ്റ് ചെയ്ത് സ്വന്തമായി സംഗീതം കൊടുത്ത്, കണ്ണൂർ നർമ്മവേദിയിലെ സദസ്യർക്ക് മുന്നിൽ സ്വന്തമായി പാടി.
കവിത നന്നായോ? അവതരണം നന്നായോ? എന്ന് അറിയില്ല,,, എങ്കിലും സദസ്യർ കൈയ്യടിച്ചു.
പിന്നീട്,,,
സ്വന്തം ക്യാമറയിൽ ലൈവ് ആയി പിടിച്ച ‘എന്റെ കവിതാലാപനം’ കമ്പ്യൂട്ടറിൽ സെയ്‌വ് ചെയ്ത്, U Tube ഇടാനുള്ള മോഹവുമായി ഞാൻ അദ്ദേഹത്തെ സമീപിച്ചു.
പിന്നെയോ???

കണ്ണൂർ നർമവേദി,
നർമവേദി കണ്ണൂർ പരിപാടികൾ ആരംഭിക്കുന്നു.
                    കണ്ണൂരിലുള്ളവർക്ക് ചിരിക്കാനായി ‘നർമവേദി’ ആരംഭിച്ചിട്ട് വർഷം 4 കഴിഞ്ഞു. വിവിധ മേഖലകളിൽ നിന്നും പെൻഷനായ, പ്രായമായ, ആയകാലത്ത് ചിരിക്കാനറിയാതെ മസിലുപിടിച്ചിരുന്ന, മറ്റുള്ളവർ ചിരിക്കുമ്പോൾ കണ്ണുരുട്ടുന്ന തലമൂത്ത പുലികൾക്കും പുപ്പുലികൾക്കും ചിരിക്കാനൊരു മോഹം വന്നപ്പോൾ രൂപംകൊണ്ട മഹാ പ്രസ്ഥാനം. കണ്ണൂരിന്റെ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന പി. പി. ലക്ഷ്മണൻ, ആർ. പ്രഭാകരൻ, ഫാ. ദേവസി ഈരത്തറ, കെ ശശിധരൻ, രാജൻ ലൂയിസ്, എസ്. ഇസ്മയിൽ ഷാ തുടങ്ങിയവർ പണിത ചിരിയുടെ ഗോപുരമാണ് ‘കണ്ണൂർ നർമവേദി’. 
ചിരിക്ക് എരിവ് പകരാൻ കുരുമുളക് വിതരണം

നർമവേദിയിൽ വേദിയിൽ ഇരിക്കുന്നവർ
                    വിഐപികളുടെ ചിരി കാണാനും കൂടെചിരിക്കാനും തുടക്കം‌മുതൽ അതിൽ പങ്കെടുക്കുന്ന ഭർത്താവിനോടൊപ്പം, ‘ബ്ലോഗിൽ കയറ്റാൻ പറ്റിയത്, വല്ലതും തടയാനായി’, ഇടയ്ക്കിടെ ക്യാമറയുമായി ഞാനും പോകാറുണ്ട്. ഇങ്ങനെ പോയതിൽ‌നിന്ന് എനിക്ക് ചില പോസ്റ്റുകൾക്ക് തുമ്പ് ലഭിക്കുന്നതോടൊപ്പം ചില കാര്യങ്ങൾ കൂടി മനസ്സിലായി,
വിഐപികളുടെ ചിരി സാധാരണക്കാരുടെ ചിരി പോലെയല്ല. ചിരിക്കാൻ പിശുക്ക് കാണിക്കുന്ന അവർ ചിരിക്കുമ്പോഴും ഡീസന്റ് കീപ്പ് ചെയ്യും.
ഫാ. ദേവസി ഈരത്തറ
കുമാരസംഭവം മൊത്തമായി വായിച്ചാലും ഒരു കിലോമീറ്റർ അകലെ നിന്ന് അരദിവസത്തെ ലീവെടുത്ത് നമ്മുടെ ഒറിജിനൽ കുമാരൻ വന്ന് ഡയലോഗ് പറഞ്ഞാലും ചിലർ ചിരിക്കില്ല. എങ്കിലും അവർ നർമ്മവേദിയിൽ സ്ഥിരമായി പങ്കെടുക്കുമ്പോൾ ചിരിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കി ചിരിക്കാൻ തുടങ്ങും.

 
നർമ്മസംഭാഷണത്തിൽ ആർ. പ്രഭാകരൻ മാസ്റ്റ


നർമ്മസംഭാഷണത്തിൽ കെ. ശശിധരൻ
                എല്ലാമാസവും മൂന്നാമത്തെ ശനിയാഴ്ച നർമ്മം ഇഷ്ടപ്പെടുന്ന കണ്ണൂർ നിവാസികൾ ഒത്തുകൂടും. വേദി മിക്കവാറും പോലീസ് ക്ലബ്ബ് ആയിരിക്കും. ഇവിടെ നർമ്മം അവതരിപ്പിക്കുന്നതോടൊപ്പം നർമ്മത്തിൽ ചാലിച്ച മത്സരങ്ങളും നടക്കാറുണ്ട്. 
നർമവേദിയിലെ പഴംതീറ്റമത്സരം
മാജിക്കുമായി ഇസ്മയിൽ ഷാ
മകാരം മാത്യുവിന്റെ പ്രകടനം
ഇത്തവണ കവിതാമത്സരം ആയിരുന്നു; വിഷയം,
‘റോഡുകൾക്ക് ഒരു ചരമഗീതം’
മത്സരം ഉണ്ടെന്ന അറിയിപ്പ് മുൻ‌കൂട്ടി അറിഞ്ഞപ്പോൾ ഭർത്താവിനോട് ഞാൻ പറഞ്ഞു,
“ഇത്രയും കാലം ബ്ലോഗിൽ കഥകൾ എഴുതുന്ന എനിക്ക് ഇപ്പോൾ ഒരു കവിത എഴുതി വായിക്കാൻ ഒരു മോഹം”
“പിന്നെ വലിയ വലിയ എഴുത്തുകാരൊക്കെ സ്ഥിരമായി പങ്കെടുക്കുമ്പോൾ നീയൊരു പൊട്ടക്കവിതവായിച്ച് മറ്റുള്ളവർ പരിഹസിക്കാനോ?”
“അതെന്താ? എനിക്ക് കവിത എഴുതിയാൽ?; പിന്നെ ഞാനെഴുതിയ കവിത, എനിക്കെന്താ വായിച്ചാൽ?”
നാഗവല്ലി പൂർണ്ണമായി പുറത്തുവരുന്നതിനു മുൻപ് അദ്ദേഹം പറഞ്ഞു,
“നീ കവിതയെഴുതിയിട്ട് നീതന്നെ വായിച്ചോ, ഞാനൊന്നും പറഞ്ഞില്ലേ”

                  അടുക്കളയിൽ ചോറും കറിയും ഉണ്ടാക്കുന്നതിനിടയിൽ എന്റെ മനസ്സിൽ റോഡുകൾ നിറഞ്ഞു, അതിനൊരു ചരമഗീതം നിർമ്മിക്കണമല്ലൊ; റോഡിലൂടെ ചെത്തിക്കയറുന്ന ഇരുചക്രവാഹനക്കാരെ ഓർത്തു. അങ്ങനെ ചട്ടിയിൽ കറിയുണ്ടാക്കുന്നതിനോടൊപ്പം, എന്റെ മനസ്സിൽ ഒരു കവിതയും ഉണ്ടാക്കി. എല്ലാവർക്കും ഭക്ഷണം വിളമ്പിക്കൊടുത്ത് കഴിച്ച്, പാത്രം കഴുകിയശേഷം മനസ്സിൽ പാകപ്പെടുത്തിയ കവിത മോണിറ്ററിൽ വിളമ്പി.
പിന്നെ,
പ്രിന്റ് എടുത്ത് വായിച്ചു, വായിച്ച് കേൾപ്പിച്ചു,
“സമ്മാനം നിനക്ക്തന്നെ” മക്കൾ പറഞ്ഞപ്പോൾ മനമില്ലാമനസ്സോടെ ഭർത്താവും ‘യെസ്’പറഞ്ഞു.
                       
                         കാത്തിരുന്ന ആ ശനിയാഴ്ച കവിതയുമായി അദ്ദേഹത്തോടൊപ്പം ഞാനും പോലീസ് ക്ലബ്ബിൽ എത്തി. അവിടെ നർമ്മവേദിയുടെ ശില്പികൾ എല്ലാവരും വന്നുചേർന്നു; ഒപ്പം ഓഡിയൻസും മത്സരാർത്ഥികളും. കവിതയുമായി നർമ്മവേദിയിൽ വരുന്നവർ കുറവായിരിക്കും എന്ന എന്റെ വിശ്വാസം തെറ്റി; ആകെ മത്സരാർത്ഥികൾ ആണും പെണ്ണുമായി 16 പേർ. അതിൽ പതിനഞ്ചാം ഊഴം ഞാൻ.
ഉദ്ഘാടനം, സി.എച്ച്. അബൂബക്കർ ഹാജി
                          നർമ്മത്തിൽ ചാലിച്ച പരിപാടികൾ ആരംഭിച്ചു. ഫാദർ ദേവസ്സി ഈരത്തറയുടെ അദ്ധ്യക്ഷതയിൽ സി. എച്ച് അബൂബക്കർ ഹാജി മത്സരപരിപാടി ഉദ്ഘാടനം ചെയ്തു. റോഡുകൾക്ക് ഒരു ചരമഗീതമായി കടന്നുവന്ന ഹാസ്യകവിതകളിൽ, കൊള്ളേണ്ടിടത്ത് കൊള്ളാൻ പറ്റിയ നർമ്മഭാവനകൾ കവിതകളായി വിടരാൻ തുടങ്ങി. റോഡിലെ കുഴികൾ വ്രണങ്ങളായി, മീൻ വളർത്തൽ കേന്ദ്രമായി, കൃഷിസ്ഥലങ്ങളായി അങ്ങനെ മുന്നോട്ട് പോകുമ്പോൾ എന്റെ ഊഴം വന്നു.
                         എന്റെ യൂ ട്യൂബ് മോഹം; കവിതാലാപനം ലൈവ് ആയി പിടിച്ച് മറ്റുള്ളവരെ കാണിക്കാനുള്ള മോഹം, അങ്ങനെ പലപല മോഹങ്ങളുമായി ഞാൻ എഴുന്നേറ്റു. ടാറിട്ട റോഡിൽ ചിരട്ടയുരക്കുന്ന എന്റെ ശബ്ദം മൈക്കിലൂടെ പുറത്തുവരുമ്പോൽ കുയിലൊത്ത മധുവാണിയായി പരിണമിക്കാറുണ്ടെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്.
റോഡ് നർമ്മം, ടി. കെ. ഡി. മുഴപ്പിലങ്ങാട്
                         അതുവരെ ഫോട്ടോ എടുക്കുകയും മറ്റുള്ളവരുടെ കവിതാലാപനത്തിന്റെ ആദ്യവരികൾ വീഡിയോ എടുക്കുകയും ചെയ്തുകൊണ്ടിരുന്ന ഞാൻ ക്യാമറയിൽ വീഡിയോ അഡ്ജസ്റ്റ് ചെയ്ത് തൊട്ടടുത്തിരിക്കുന്ന ഭർത്താവിന്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു,
“കവിത ചൊല്ലാൻ തുടങ്ങുമ്പോൾ ഈ ബട്ടൺ അമർത്തിയാൽ മതി, പരിപാടി തീരുന്നതുവരെ വീഡിയോ പിടിക്കണം”
“അതൊക്കെ എനിക്കറിയാം ഈ ബട്ടണല്ലെ?”
“പിന്നെ ക്യാമറ ഷെയ്ക്ക് ചെയ്യാതെ വീഡിയോ പിടിക്കണം”
അദ്ദേഹം അതിന് മറുപടിയൊന്നും പറഞ്ഞില്ല; സ്ഥിരമായി ഫോട്ടോഗ്രാഫർ ഞാനാണെങ്കിലും അവശ്യഘട്ടങ്ങളിൽ അദ്ദേഹവും ഫോട്ടോഗ്രാഫർ ആവും.
ഞാൻ പതുക്കെ നടന്ന് മൈക്ൿപോയിന്റിന് മുന്നിലെത്തി, കവിത എഴുതിയ പേപ്പർ തുറന്ന് സ്റ്റാന്റിൽ വെച്ചു. പേര് പറഞ്ഞ് പരിചയപ്പെടുത്തിയശേഷം കവിതാലാപനം ആരംഭിച്ചു,
“എന്റെ കവിതയുടെ പേര്.

ബൈക്ക് യാത്രികർ
വീണിതല്ലോ കിടക്കുന്നു, റോഡിൻ നടുവിൽ
ശോണിതവുമണിഞ്ഞയ്യോ, ബൈക്ക് യാത്രികർ
ഇത്തിരി നേരം‌മുൻപ്, ഓവർ‌സ്പീഡിൽ
ഓടിച്ചു വന്നൊരീ, ബൈക്ക് യാത്രികർ.
പത്ത്‌നാൾ മുൻപ് കല്ല്യാണം കഴിഞ്ഞവർ
പത്ത്‌ലക്ഷവും ബൈക്കും സ്ത്രീധനം വാങ്ങിയവൻ
അന്നുതൊട്ട് ആ ബൈക്കിൽ ചെത്തി നടന്നവർ,
വീണിതല്ലോ കിടക്കുന്നു, റോഡിൻ നടുവിൽ
ശോണിതവുമണിഞ്ഞയ്യോ, ബൈക്ക് യാത്രികർ
അന്നുരാവിലെയവർ അണിഞ്ഞൊരുങ്ങി,
ചെത്ത്‌വേഷത്തിൽ അവൻ ബൈക്കിലേറി
നാത്തൂന്റെ മുറുമുറുപ്പ് അറിയാത്ത മട്ടിൽ
 ‘റ്റാറ്റാ’ പറഞ്ഞവളും പിന്നിലേറി.
ഒരു കൈ ചുമലിലും മറുകൈ അരയിലും
മുറുകെ പിടിച്ചവനെ ഇക്കിളിയിട്ടപ്പോൾ
വണ്ടിതൻ സ്പീഡ് റോക്കറ്റ്‌പോൽ
കുതിച്ചപ്പോൾ,, അവനോ,,,
അവൻ
കണ്ടില്ല, മുന്നിലെ ഗട്ടർ
ഓർത്തില്ല, ഇത് കേരളമാണെന്ന്,
ഓർത്തില്ല, ഇത് കണ്ണൂരാണെന്ന്,
പിന്നെ,
വീണിതല്ലോ കിടക്കുന്നു, റോഡിൻ നടുവിൽ
ശോണിതവുമണിഞ്ഞയ്യോ, നവദമ്പതികൾ.
,,,
ഏറെനേരം കഴിഞ്ഞപ്പോൾ,
കാലിന്റെ മുറിവ് കണക്കാക്കാതെയവൻ
തലയൊന്ന് ഉയർത്തി അവളെ നോക്കി
നെറ്റിതൻ മുറിവിലെ ചോര, കൈയ്യാൽ മറച്ച്
അവൾ അവനെനോക്കി.
അവർക്ക് ചുറ്റും 
കാണികളായൊരായിരം വന്നു,
ആരും കൈപിടിച്ചില്ല.
മൊബൈലുമായ് വന്നു; അഞ്ഞൂറ്‌പേർ
ലൈവ് ആയി ഫോട്ടോ പിടിക്കാൻ
അവനാർത്തുവിളിച്ചു, എന്നിട്ടും ആരും
വന്നില്ല, സഹായിക്കാൻ
അപ്പോൾ,
അവൻ സ്വന്തം പോക്കറ്റ്‌തപ്പി ‘അത്’ എടുത്തു,
ആ നേരം
അവൻ അറിഞ്ഞു,
തനിക്ക് താനും അവളും പിന്നെയീ മൊബൈലും മാത്രം”
*******
അങ്ങനെ റോഡുകൾക്ക് ഒരു ചരമഗീതം പാടിയ ഞാൻ ആവേശത്തോടെ അദ്ദേഹത്തിന്റെ സമീപം പോയി ചോദിച്ചു,
“എങ്ങനെയുണ്ട്?”
“ഉഗ്രൻ, നീയിങ്ങനെ പാടുമെന്ന് ഞാനൊരിക്കലും വിശ്വസിച്ചിരുന്നില്ല; എല്ലാം ക്യാമറയിൽ പിടിച്ചിട്ടുണ്ട്”
“ക്യാമറയിൽ സെയ്‌വ് ചെയ്ത എന്റെ കവിതാലാപനം വീഡിയോ തുറന്നു,,, ഞാൻ കവിതവായിക്കാൻ തുടങ്ങുന്നു,,, പിന്നെ???
എന്റെ കവിതാലാപനം ആരംഭിക്കുന്നു.
പിന്നെ ആകെ കറുപ്പ്, ശബ്ദവും വെളിച്ചവും ഇല്ല, പോയിന്റർ ചലിക്കുന്നുണ്ട്!!!
ഞാനാകെ ഞെട്ടി,
“അയ്യോ ഇതിലൊന്നും കാണാനില്ല,”
“ഞാനെല്ലാം പിടിച്ചതാണല്ലൊ, നിന്റെ പാട്ട് തീരുന്നത് വരെ ക്യാമറയുടെ ബട്ടൺ നന്നായി അമർത്തിപിടിച്ചു, പിന്നെന്താ ശരിയാവാഞ്ഞത്?”
“അപ്പോൾ സ്വിച്ച് ഓൺ ചെയ്താൽ അത് വിടാതെ അമർത്തിപ്പിടിക്കണോ?”
എനിക്ക് കരച്ചിൽ വരാൻ തുടങ്ങി.
“അതൊന്നും ഞാൻ ഓർത്തില്ല, നീ പാടുന്നത് കാണുകയും കേൾക്കുകയും ചെയ്യുന്നത് നോക്കിയിരിക്കാൻ നല്ല രസമുണ്ട്”
അങ്ങനെ എന്റെ ആദ്യ കവിതാലാപനം നടന്നെങ്കിലും എന്റെ വീഡിയോ + യൂ ട്യൂബ് മോഹം കരിഞ്ഞുപോയി.
 ******
പിൻ‌കുറിപ്പ്:
കവിതാ മത്സരത്തിൽ എനിക്ക് കപ്പൊന്നും കിട്ടിയില്ല,
ക്യാമറ കാരണം കുടുംബകലഹം  ‘ഇതുവരെ’ ഉണ്ടായില്ല.
‘നർമവേദി കണ്ണൂർ’ എന്ന് എഴുതുമ്പോൾ ഒരു ‘മ’ മതിയെന്ന് കണ്ണൂരിലെ വൻ‌പുലികൾ പറയുന്നു.

22.11.10

ആൺകുട്ടികളായ നമഃ

                   പ്രസവവാർഡിന് മുന്നിലൂടെ, സ്ഥലകാല ബോധമില്ലാതെ; പ്രൊഫസർ റാവൺ ‘അങ്ങോട്ടും ഇങ്ങോട്ടും’ നടക്കാൻ തുടങ്ങിയിട്ട് വളരെനേരമായി. നേരെയങ്ങ് നടന്നെങ്കിൽ ഇപ്പോൾ സ്വന്തം വീട്ടിലെത്തിയിരിക്കും. 
... പെട്ടെന്ന് നടത്തം നിർത്തി, അദ്ദേഹം തിരിഞ്ഞുനോക്കി,
അപ്പോൾ നയനമനോഹരമായ ഒരു കാഴ്ച, കൺകുളിർക്കെ കണ്ടു;
‘തന്റെ പിന്നാലെ തന്നെപ്പോലെ നടക്കുന്നവർ ആറുപേരുണ്ട്’.
അപ്പോൾ ഏഴ് പേരുടെ മക്കളെ, ‘നല്ല കാലവും നല്ല ദിവസവും നല്ല നേരവും’ നോക്കി ഔട്ടാക്കാൻ ഏഴ് ഭാര്യമാരെ ലേബർ റൂമിൽ അഡ്മിറ്റ് ചെയ്തിരിക്കയാണ്.
കൂട്ടത്തിൽ പ്രായം ചെന്ന, നരച്ച താടിയും മുടിയും ഉള്ള, പ്രൊഫസർ റാവൺ നടക്കുന്നത്കണ്ട്, ആറ് വിഡ്ഡികളും പിന്നാലെ നടക്കുകയാണ്.
 ‘അകത്ത് ഭാര്യ പ്രസവവേദന അനുഭവിക്കുമ്പോൾ, പുറത്ത് പ്രസവിക്കാനാവാത്ത പ്രയാസവുമായി ഭർത്താവ് നടക്കണം’ 

പെട്ടെന്ന് റാവൺ നടത്തം നിർത്തി,
പ്രസവത്തൊഴിലാളികൾ കിടക്കുന്ന മുറിയുടെ അടഞ്ഞവാതിൽ നോക്കി പറഞ്ഞു,
“എത്ര നേരമായി? ഈ അടഞ്ഞ വാതിൽ ഇനിയും തുറക്കാറായില്ലെ??? ടെൻഷനടിച്ച് ചാവാറായി,,,”
റാവൺ പറഞ്ഞത് പിന്നാലെവന്ന ആറ്‌പേരും ഏറ്റുപറഞ്ഞു,
“എത്ര നേരമായി? ഈ അടഞ്ഞ വാതിൽ ഇനിയും തുറക്കാറായില്ലെ??? ടെൻഷനടിച്ച് ചാവാറായി,,,”
അതിനുശേഷം അവരുടെ നടത്തത്തിന്റെ ക്രമീകരണം തെറ്റി; അങ്ങനെ തെറ്റിച്ച്, കൂട്ടത്തിൽ ചെറിയവൻ റാവണിന്റെ മുന്നിൽ‌വന്ന് ഷെയ്ക്ക്ഹാന്റ് നൽകി,
“ഞാൻ ആദ്യമായിട്ടാണ്, സാർ???”
“ഞാൻ അവസാനമായിട്ടാണ്, ഇനിയിങ്ങോട്ടില്ല”
അത്രയും പറഞ്ഞതോടെ പൂർവ്വാധികം സ്പീഡിൽ പ്രൊഫസർ റാവൺ നടക്കാൻ തുടങ്ങിയപ്പോൾ മറ്റുള്ളവർ ക്യൂപാലിച്ച് പിന്നാലെ നടക്കാൻ തുടങ്ങി.
എല്ലാം കണ്ടും കേട്ടും കസേരയിൽ അമർന്നിരുന്ന ബന്ധുക്കൾ ‘അമ്മായിഅമ്മ മരുമകൾ’ അങ്കം കുറിച്ച കഥകൾ ഉപ്പും മുളകും മസാലയും ചേർത്ത് വീണ്ടും വിളമ്പാൻ തുടങ്ങി.

പെട്ടെന്ന് മുറിയുടെ വാതിൽ തുറക്കപ്പെട്ടു.
വെള്ളത്തുണി ചുറ്റിയ സിസ്റ്റർ വെള്ളത്തുണി ചുറ്റിയ കുട്ടിയുമായി പുറത്തുവന്നു.
നടത്തം നിർത്തി ഏഴ്‌പേരും ഒന്നിച്ച് ചോദിച്ചു,
“എന്റെ മകനാണോ?”
അത് കേൾക്കാതെ സിസ്റ്റർ അനൌൺസ് ചെയ്തു,
“ഷംന ഹനീസ് പ്രസവിച്ചു”
ഏറ്റവും പിന്നിൽ നടന്ന പ്രായം കുറഞ്ഞവൻ മുന്നിലേക്ക് ഓടിവന്ന് കുഞ്ഞിനെ ഇരുകൈയാൽ വാങ്ങി; പെട്ടെന്ന് തുണിമാറ്റി ആ കുഞ്ഞിന്റെ കാലുകൾക്കിടയിൽ നോക്കി,
“അയ്യോ,,,”
അവൻ ബോധംകെട്ട് വീഴുന്നതിനുമുൻപ് അവന്റെ ബന്ധുക്കൾ അവനെയും കുഞ്ഞിനെയും താങ്ങി,
അവർ വെള്ളം തളിച്ചതോടെ ബോധം വന്ന അവൻ കരയാൻ തുടങ്ങി,
“അയ്യോ,,, പോയേ എന്റെ പത്ത് കോടിയും പുത്തൻ കാറും പത്ത്‌കിലോ സ്വർണ്ണവും പോയേ,,,”
“നീയിങ്ങനെ കരഞ്ഞാൽ എങ്ങനെയാ? ഇതാശുപത്രിയാ”
അവന്റെ ബന്ധുക്കൾ അവനെ ആശ്വസിപ്പിക്കുമ്പോൾ അവന്റെ കരച്ചിലിനെ ഫ്രീക്വൻസി കൂടാൻ തുടങ്ങി,
“എന്തൊക്കെ പ്രതീക്ഷകളായിരുന്നു,,, ഇനി ഇതിനെ പോറ്റണ്ടെ? പിന്നെ കെട്ടിച്ചുവിടണ്ടെ? അതിന് സ്വർണ്ണവും പണവും ഉണ്ടാക്കണ്ടെ? ഞാനെന്ത് ചെയ്യും?”
അവന്റെ ആ ചോദ്യത്തിനുമുന്നിൽ ആർക്കും ഉത്തരം പറയാൻ കഴിഞ്ഞില്ല; എന്നാൽ അവന്റെ സ്വന്തം അമ്മ പറഞ്ഞു,
“അവൾ അഹങ്കാരി, പുഴുത്ത പെണ്ണിനെ പെറാനേ അവൾക്കറിയൂ”

                  റാവൺ നടത്തം നിർത്തി ആളൊഴിഞ്ഞ മൂലയിലെ ആളൊഴിഞ്ഞ കസാലയിൽ ഇരുന്നു. അത് കണ്ട് മറ്റുള്ള അഞ്ച്‌പേരും തൊട്ടടുത്ത് സ്ഥാനം ഉറപ്പിച്ചു.
വീണ്ടും ആ വാതിൽ തുറക്കപ്പെട്ടതോടെ ആറ്‌പേരും ഒന്നിച്ചെഴുന്നേറ്റോടി സിസ്റ്ററെ പൊതിഞ്ഞു,
“നാരിയാ ആനോൺ പ്രസവിച്ചു”
“എന്റേതാ, ആൺകുട്ടിയല്ലെ സിസ്റ്റർ?”
ഏറ്റവും മുന്നിൽ ഓടിയ ചെറുപ്പക്കാരന്റെ കൈയിൽ കുഞ്ഞിനെ കൊടുത്ത്‌കൊണ്ട് സിസ്റ്റർ പറഞ്ഞു,
“പെൺകുട്ടിയാ”
“അങ്ങനെയാവില്ല, ഇത് ആണായി ജനിക്കാൻ ആയിരത്തൊന്ന് അമ്പലങ്ങളിൽ നേർച്ചയുണ്ട്,”
അവൻ കുഞ്ഞിനെ വാങ്ങി നിലത്തിരുന്നപ്പോൾ സിസ്റ്റർ ഒന്നും മിണ്ടാതെ വാതിലടച്ചു. മറ്റുള്ളവർ പൂർവ്വസ്ഥാനത്തിരുന്ന് തലമുതൽ കാല് വരെ ചൊറിയാൻ തുടങ്ങി.

എന്നാൽ റാവൺ തലമാത്രം ചൊറിഞ്ഞുകൊണ്ട് ചിന്തിച്ചു,
തന്റെ പ്രീയപ്പെട്ട ഭാര്യ ‘പൂതന’, ഗർഭപാത്രത്തിൽ‌വെച്ച്‌തന്നെ പെണ്മക്കളെ കൊല്ലുന്നത്, ഏഴ് തവണയും തനിക്ക് തടയാൻ കഴിഞ്ഞില്ല. ഇത്തവണ ആൺകുട്ടി ജനിച്ചില്ലെങ്കിൽ അവൾ പൂതനയല്ല, ഭദ്രകാളിയായി മാറും; ‘കുഞ്ഞിനെ മാത്രമല്ല, തന്നെയും കൊല്ലും’, എന്ന കാര്യം ഉറപ്പാണ്.
                   ലേബർ റൂമിലേക്ക് നടന്ന് പോകാൻ നേരത്ത് അവളുടെ നോട്ടം കണ്ട് പ്രൊഫസർ പേടിച്ചതാണ്. ഗർഭപാത്രത്തിൽ വളരുന്നത് ആൺകുട്ടി തന്നെയാണെന്ന് സ്കാനിങ്ങ് റിസൽട്ട് കാണിച്ച് അവൾക്ക് ഉറപ്പ് കൊടുത്തതാണ്; തന്റെ പരീക്ഷണത്തിന്റെ വിജയം.
എങ്കിലും ആകെയൊരു വല്ലായ്മ,
ഏഴ് തവണയും ഭ്രൂണം പെൺകുട്ടിയാണെന്നറിഞ്ഞ് അബോർഷൻ നടത്തിയപ്പോൾ അവൾ ഭീഷണിപ്പെടുത്തിയതാണ്,
“ആണെന്നും പറഞ്ഞ് ഒരുത്തൻ നടക്കുന്നു, എല്ലാം നിങ്ങള് കാരണമാ,,, ദേ അടുത്ത തവണ ആൺകുട്ടിയല്ലെങ്കിൽ തന്നെ ഞാൻ ഡൈവോഴ്സ് ചെയ്യും, ഒരു പ്രൊഫസറായിട്ടെന്താ കാര്യം? ഇത്രയും പ്രായമായി, എന്നിട്ടും ഒരാൺ‌കുട്ടിയെ ,,,”
                       ആൺകുട്ടികളെ ജനിപ്പിക്കാൻ പ്രൊഫസറാവേണ്ട, വെറുമൊരു പുരുഷനായാൽ മതി എന്നാണ് അവളുടെ വാദം. കുട്ടി പെണ്ണും ആണും ആയി മാറുന്നത് ഭർത്താവിന്റെ ‘x,y’ ക്രോമസോം കാരണമാണെന്ന് അവൾക്ക് നന്നായി അറിയാം.
എന്നാലും ഇത്രയും വേണമായിരുന്നോ?
ഒരു പെണ്ണായി പിറന്നവൾ പെണ്ണിനെ പിറക്കാൻ അനുവദിക്കാതിരിക്കുക! എന്തൊരു വിരോധാഭാസം!

അങ്ങനെയാണ് പ്രൊഫസർക്ക് പുത്തൻ പരീക്ഷണങ്ങൾക്ക് പ്രചോദനം ഉണ്ടായത്.
                       ബയോടെക്ൿനോളജിയും നാനോടെക്ൿനോളജിയും മൈക്രോബയോളജിയും നിശ്ചിത അനുപാതത്തിൽ ചേർത്ത് സോഫ്റ്റ്‌വെയർ മസാലയും ഉപ്പും മുളകും മല്ലിയും ചേർത്ത്, ജനിറ്റിക്ക്‌എഞ്ചിനീയർ കൊണ്ട് ഇളക്കി, പാകത്തിന് ആസിഡും ബെയ്സും കലർത്തിയശേഷം തീയിലും വെയിലത്തും വെച്ച് ഉണക്കി, ആബ്സല്യൂട്ട് സീറോയിൽ തണുപ്പിച്ച് പാകമായപ്പോൾ ഹാർഡ്‌വെയറിൽ ഒഴിച്ച് ഏറെനേരം കാത്തിരുന്നപ്പോൾ പ്രോഡക്റ്റ് ആയ ‘മെയിൽസ്പേം’ റെഡിയായി.
                        സ്വന്തം ദേഹത്തുവെച്ചുള്ള ജനിതകപരീക്ഷണം അങ്ങനെ ഒടുവിൽ വിജയിച്ചു. ക്രോമസോമുകളും ജീനുകളും ന്യൂക്ലീയസും എടുത്ത് ക്രിക്കറ്റ് കളിക്കുന്ന ഡോക്റ്റർ റാവണിന്, ഒരു ‘xക്രോമസോമിനെ നശിപ്പിച്ച് വെറും y മാത്രമാക്കൽ’ വെറും കുട്ടിക്കളി മാത്രം. തനിക്കിപ്പോൾ ജനിക്കുന്ന മകന്, ജനിക്കുന്ന കുഞ്ഞുങ്ങളും ആൺകുട്ടികൾ മാത്രമായിരിക്കും. അപ്പോൾ അനന്തമായ സാദ്ധ്യതകൾ തന്റെമുന്നിൽ മലർക്കെ തുറന്നിരിക്കയാണ്.
പെട്ടെന്ന് ഓപ്പറേഷൻ തീയറ്റർ മലർക്കെ തുറന്ന് വെളുത്ത സിസ്റ്റർ വെള്ളത്തുണിയിൽ പൊതിഞ്ഞ വെളുത്ത കുഞ്ഞിനെയും കൊണ്ട് പുറത്തുവന്നു,
“ജീവ സൈനസ് പ്രസവിച്ചു”
“ഓ, അവളെപ്പോലെ വെളുത്ത ആൺകുട്ടിയാണല്ലൊ”
                      കൂട്ടത്തിൽ കറുത്ത തടിയൻ പിന്നിൽ‌നിന്നും മുന്നിലേക്ക് ഓടിവന്ന് പെട്ടെന്ന് കുഞ്ഞിനെ തട്ടിയെടുത്തു. കുഞ്ഞിന്റെ തുണിമാറ്റിയതും അച്ഛൻ നിലത്ത് വീണതും ഒന്നിച്ചാണെങ്കിലും കുഞ്ഞ് നിലത്ത് വീഴാതെ മറ്റുള്ളവർ താങ്ങി.
ബന്ധുക്കൾ അവനെ ഉണർത്താനായി മുഖത്ത് വെള്ളം തളിച്ച്‌നോക്കി; അവനുണർന്നില്ല. അതോടെ അവനെ അതേ ആശുപത്രിയിലെ അത്യാഹിതത്തിൽ കയറ്റിവിടുമ്പോൾ ബന്ധുക്കൾ പറഞ്ഞു,
“ആൺ‌കുട്ടിയല്ലെങ്കിൽ വീട്ടിലേക്ക് തിരിച്ച് വരണ്ട എന്നാണ് അവന്റെ അമ്മ അറിയിച്ചത്, എന്ത് ചെയ്യാം?”
റാവൺ വീണ്ടും നടക്കാൻ തുടങ്ങി; അതോടൊപ്പം പ്രസവം കാത്തിരിക്കുന്ന അവശേഷിക്കുന്ന മൂന്നുപേർ കൂടി പിന്നാലെ നടന്നു.
ഇത്തവണ റാവൺ വളരെ സന്തോഷത്തിലാണ്. മറ്റുള്ളവർക്കെല്ലാം പെണ്ണ് ജനിച്ചാലെന്താ? തനിക്ക് ജനിക്കുന്നത് ആൺകുട്ടി ആയിരിക്കും.

                    ഓപ്പറേഷൻ തീയറ്ററിന്റെ വാതിലുകൾ വീണ്ടും വീണ്ടും തുറന്നപ്പോൾ റാവണിനു പിന്നാലെ നടക്കുന്നവരുടെ എണ്ണം കുറയുകയും ഐ.സി. യിൽ അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. ഒടുവിൽ ഒരു ഘട്ടത്തിൽ റാവണിനു പിന്നിൽ നടക്കുന്നവരുടെ സംഖ്യ പൂജ്യത്തിലേക്ക് പ്രവേശിച്ചു. എന്നിട്ടും അദ്ദേഹം നടത്തം തുടരുകയാണ്; പൂതന അകത്തുണ്ടല്ലോ;
ഒടുവിൽ ആകാശഗോപുരം കണക്കെ ചിന്തകളുമായി ആളൊഴിഞ്ഞ ഇരിപ്പിടത്തിൽ ആസനസ്ഥനായി വിശ്രമിച്ചപ്പോൾ പതുക്കെ ഒന്ന് മയങ്ങി.
,,,,,,,,
                   പൂതനക്ക് പിറന്ന മകനെയും കൂട്ടി വീട്ടിലെത്തിയപ്പോൾ അവിടം ജനങ്ങളെക്കൊണ്ട് നിറഞ്ഞു; ആൺകുഞ്ഞിനെ കണ്ട് ആനന്ദസാഗരത്തിലാറാടാൻ ആയിരമായിരം നാട്ടുകാർ അടുത്തുകൂടി. മകനെ ആരെയും കാണിക്കാതെ അവൾ അകത്തുപോയപ്പോൾ നാട്ടുകാർ ബഹളമായി. ഒടുവിൽ ജനങ്ങളുടെ അഭ്യർത്ഥനയെ മാനിച്ച്, നാട്ടിൽ ആദ്യമായി ജനിച്ച ആൺകുട്ടിയെ കാണിക്കാൻ പൂതന ഒരു സൂത്രം പറഞ്ഞുകൊടുത്തു; ടിക്കറ്റ് വെച്ച് കുട്ടിയെ കാണിക്കുക,
,,, അത് നല്ലൊരു വിജയമായിരുന്നു.
,,, അവന്റെ പേരിൽ നല്ലൊരു തുക ബാങ്ക് ബാലൻസായി ഉണ്ടാവാൻ അവളുടെ സൂത്രം സഹായിച്ചു,

ദിവസങ്ങൾ കഴിഞ്ഞു,
നല്ല ദിവസം നോക്കി അരയിൽ സ്വർണ്ണ നൂൽ കെട്ടി റാവൺ മകനു പേരിട്ടു;
“പുരുഷ്”
അവനൊരു പുരുഷൻ മാത്രമല്ല; ഇനി പിറക്കാനിരിക്കുന്ന പുരുഷന്മാരുടെ പിതാവ് കൂടി ആയിരിക്കും. മുലപ്പാലിനു പകരം സ്വർണ്ണം അരച്ചുകലക്കി ‌എന്റോസൾഫാൻ ചേർത്ത് അവന് കുടിക്കാൻ നൽകി. അങ്ങനെ അവന്റെ ശരീരഭാരത്തിന്റെ പകുതിയും സ്വർണ്ണമായി മാറി. സ്വർണ്ണ നിറമാർന്ന ഒരു സ്വർണ്ണപ്രതിമ.
                     മകൻ വളർന്നു വലുതായി, ഇനി ഇത്രയും കാലത്തെ പരീക്ഷണത്തിന്റെ ഫലം കണ്ടെത്തിയാൽ ലോകത്തിലെ നമ്പർ വൺ കോടീശ്വരൻ റാവൺ ആയി മാറും. ആണിനെ മാത്രം ജനിപ്പിക്കാൻ കഴിയുന്ന ബീജവുമായി ഭൂമിയിൽ പിറന്ന ആദ്യത്തെ ആൺ‌സന്തതി; അങ്ങനെയൊരു മനുഷ്യനെ പരീക്ഷണ ഗവേഷണങ്ങളിളൂടെ നിർമ്മിച്ച് പണവും പ്രശസ്തിയും നേടുന്ന ഭാഗ്യവാനായ അവന്റെ അച്ഛൻ. തന്നിലൂടെ മനുഷ്യവർഗ്ഗത്തിന്റെ ലക്ഷ്യം നിറവേറ്റിയിരിക്കയാണ്; നൂറ്റാണ്ടുകളായി പിറവിയിലെ നശിപ്പിക്കപ്പെടുന്ന പെൺകുഞ്ഞുങ്ങളോട് ചെയ്യുന്ന പാപങ്ങൾക്കെല്ലാം പരിഹാരമാണ് ‘പുരുഷ്’ന്റെ ജനനം. ഈ ലോകത്തോട് വിളിച്ചു പറയണം,
‘റാവൺന്റെ മകൻ ഒരു ആണാണ്; അവന് ജനിക്കുന്നതും ആൺകുഞ്ഞുങ്ങൾ മാത്രം’
അതിനുള്ള ശുഭമുഹൂർത്തം ഇതാ ആഗതമായി.

അപ്പോൾ ഒരു പ്രശ്നം,
 ‘പരീക്ഷണത്തിന് തായ്യാറുള്ള സ്ത്രീകളെ എങ്ങനെ സംഘടിപ്പിക്കും?’
പണം കൊടുത്തപ്പോൾ വീട്ടുവേലക്കാരിയായ വയസ്സിത്തള്ളയുടെ മൂന്ന് പെൺമക്കളും തയ്യാർ. ഒരു കരാർ മാത്രം; ജനിക്കുന്ന ആൺകുട്ടിയെ അവർ വളർത്തും, ചെലവിനു കൊടുക്കേണ്ട.
                     പരീക്ഷണവിജയം കണ്ടെത്തിയ റാവൺ ഗവേഷണഫലത്തെ ലോകം മുഴുവൻ അറിയിച്ചു.
അനുമോദനങ്ങൾ
അഭിനന്ദനങ്ങൾ,
                     മകനിൽ നിന്ന് ആൺകുഞ്ഞ് മാത്രം ജനിക്കുന്ന ബീജങ്ങൾ വാങ്ങാൻ ജനങ്ങൾ ക്യൂനിന്നു. അവ വിറ്റ് ലോകത്തിലെ ഏറ്റവും വലിയ ധനികനായി മാറിയ റാവൺ‌നെതേടി അനേകം ബഹുമതികൾ വന്നുചേർന്നു. കുഞ്ഞിന്റെ അച്ഛനെ ഒരിക്കൽ‌പോലും കാണാതെ കുഞ്ഞിനെ ജനിപ്പിക്കുന്ന അമ്മമാരുടെ എണ്ണം കൂടിയതോടെ റാവൺ കോടിശ്വരനായി മാറി.  പണം നിറഞ്ഞ് കവിഞ്ഞ റാവൺ മറ്റുള്ളവരെ പിൻ‌തള്ളി പണക്കാരിൽ ഒന്നാം സ്ഥാനത്തെത്തിയതോടെ ഈ ലോകം അദ്ദേഹത്തിന്റെ കാൽക്കീഴിലായി. വിദേശികളും സ്വദേശികളുമായ അനേകം വ്യക്തികൾ അദ്ദേഹത്തെ അന്വേഷിച്ച് വരാൻ തുടങ്ങി.

ഒരു ദിവസം,,,
റാവണിനെ തേടി അമേരിക്കയിൽ നിന്നും ഒരാൾ വന്നു,
അമേരിക്കൻ പ്രസിഡണ്ട്,,, സാക്ഷാൽ ഒബാമ
റാവണിന് ആകെ ടെൻഷനായി;
തന്റെ വളർച്ച അറിഞ്ഞ് അഭിനന്ദിക്കാനായിരിക്കണം.
റാവൺ‌ന്റെ വീട്ടിൽ ഒബാമ വന്നിരിക്കുന്നു,
കറുത്ത ഒബാമ ഉച്ചവെയിലേറ്റ് അല്പം വെളുത്തിരിക്കുന്നു;
റാവണിന്റെ കണ്ടതോടെ ആലിംഗനം ചെയ്ത്കൊണ്ട് അദ്ദേഹം എന്തോ പറയുകയാണ്,
അല്ല അപേക്ഷിക്കുകയാണ്,
“റാവൺ പ്ലീസ് ഹെല്പ് മീ”
ഓ തന്റെ പണം കണ്ടപ്പോൾ തകർച്ചയുടെ വക്കിലായ അമേരിക്കക്കാരെ സഹായിക്കാൻ പ്രസിഡണ്ട്‌തന്നെ നേരിട്ട്‌വന്ന് സഹായം തേടുകയാണ്.
റാവണിനു ദേഷ്യം വന്നു, ഇന്ത്യക്കാരെ പരിഹസിച്ച, തോല്പിച്ച, എപ്പോഴും പാരവെക്കുന്ന കുത്തക കമ്പോളമുതലാളിത്ത രാജ്യത്തെ സഹായിക്കാനോ,,
“നോ‍ാ‍ാ‍ാ‍ാ‍ാ,,,”
റാവൺ ഉച്ചത്തിൽ അലറിയത് കേട്ടപ്പോൾ ഒബാമ വീണ്ടും പറഞ്ഞു,
“പൂതന പ്രസവിച്ചു”
,,,,,,,,,,,
“പൂതന പ്രസവിക്കാനോ? അപ്പോൾ???,,,”
“ഇയാളെന്താ സ്വപ്നം കാണുകയാണോ? ഭാര്യ പ്രസവിച്ചു, പെൺകുട്ടി”
 “പെൺകുട്ടിയോ? അയ്യോ ഞാനിപ്പോൾ കണ്ടത്? ഒബാമ?”
വെളുത്ത സിസ്റ്റർ വെളുത്ത തുണിയിൽ പൊതിഞ്ഞ കറുത്ത കുഞ്ഞിനെ റാവണിന്റെ കൈയിൽ കൊടുത്തു,
“സാറെ, ഭാര്യ പ്രസവിക്കാൻ നേരത്ത് ഉറങ്ങിയാൽ അങ്ങനെ പലതും കാണും”
 *******************************
സമർപ്പണം: ജനിക്കുന്നതിനു മുൻപെ കൊല്ലപ്പെട്ട എല്ലാ പെൺ‌കുഞ്ഞുങ്ങൾക്കും വേണ്ടി ഈ നർമ്മം സമർപ്പിക്കുന്നു.

1.11.10

സാൾട്ട് മാംഗോ ട്രീ

              അനിക്കുട്ടൻ, മുത്തശ്ശിയുടെ കൂടെ എന്നും പൂജാമുറിയിൽ കടക്കുന്നത് ഭക്തി തലയിൽ‌കയറിയതു കൊണ്ടല്ല;
പിന്നെയോ,,,,,,?
                     എൽ.കെ.ജി. കാരനായ അവനെന്നും സന്ധ്യാനേരത്ത് മുത്തശ്ശിയുടെകൂടെ സ്വന്തം വീട്ടിലെ പൂജാമുറിയിൽ കടക്കുന്നത് സാക്ഷാൽ ഉണ്ണിക്കണ്ണനെ കാണാൻ മാത്രമാണ്. മഞ്ഞപ്പട്ടുടുത്ത്, പീലിത്തിരുമുടിയും കിരീടവും ചൂടി, ഓടക്കുഴൽ വിളിക്കുന്ന നീലനിറമാർന്ന കാർ‌വർണ്ണനെ സ്വയം മറന്ന് നോക്കിയിരിക്കെ; അവൻ ഉണ്ണിക്കണ്ണനായി രൂപാന്തരപ്പെട്ടിരിക്കും. മുത്തശ്ശി നാമം‌ചൊല്ലുന്ന നേരത്ത് കണ്ണനെ കണ്ണടക്കാതെ നോക്കുന്ന അനിക്കുട്ടന്റെ മനസ്സിൽ ആ രൂപം ആഴത്തിൽ പതിഞ്ഞിരിക്കയാണ്. തിരുമുടിയിൽ ചൂടിയ മയിൽ‌പീലിയെക്കാൾ അവനെ ആകർഷിച്ചത് ഉണ്ണിക്കണ്ണന്റെ ഓടക്കുഴലാണ്; പാട്ടുപാടാൻ അങ്ങനെയൊന്ന് തനിക്ക് കിട്ടിയെങ്കിൽ,,,

ഒരു ദിവസം അവൻ മുത്തശ്ശിയോട് ചോദിച്ചു,
“മുത്തശ്ശീ,,, ഈ ഓടക്കുഴലിന് ഇംഗ്ലീഷിലെന്താ പറയുക”
“മോനേ ഉണ്ണിക്കണ്ണനും ഓടക്കുഴലും മലയാളമാ, അതിന് ഇംഗ്ലീഷില്ല”
മുത്തശ്ശിയുടെ മറുപടി അവനെ തൃപ്തനാക്കിയില്ല. ഓടക്കുഴലിന്റെ ഇംഗ്ലീഷ് അറിഞ്ഞാലല്ലെ അതിന്റെ പേരും പറഞ്ഞ് ക്ലാസ്സിൽ ഷൈൻ ചെയ്യാൻ പറ്റത്തുള്ളു. അവൻ നേരെ മുത്തച്ഛനെ സമീപിച്ചു,
“മുത്തച്ഛാ,,, നമ്മുടെ പൂജാമുറിയിലെ ഉണ്ണിക്കണ്ണനില്ലെ, നമ്മുടെ ഗോഡ്; അവൻ പാട്ട്‌പാടുന്ന ആ ഓടക്കുഴലിന്റെ ഇംഗ്ലീഷ് നെയിം പറഞ്ഞുതാ,,?”
ഒരുകാൽ അല്പം ഉയർത്തി ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണന്റെ ആൿഷൻ കാണിച്ച്‌കൊണ്ട്, ചെറുമകൻ ചോദിച്ച ക്വസ്റ്റൻ‌കേട്ട  മുത്തച്ഛൻ വളരെനേരം ആലോചിച്ചുനോക്കിയിട്ടും ആ പഴഞ്ചൻ തലയിൽ ഉത്തരം തെളിഞ്ഞില്ല. ‘ഇത് വല്ലാത്ത കാലമാ,, ഇപ്പോഴെത്തെ പിള്ളേർക്കുള്ള വിവരമൊന്നും പ്രായമായവർക്കില്ല, എന്നാലും അറിയില്ല എന്ന് പറഞ്ഞ് തോറ്റുകൊടുക്കാൻ ഒരു പ്രയാസം’,
“അത് നിന്റെ ക്ലാസ്സിലെ ഇംഗ്ലീഷ് ടീച്ചർ‌തന്നെ ശരിയായി പറഞ്ഞുതരും, ഓടക്കുഴലിനെല്ലാം ഇപ്പോൾ പുതിയ ഇംഗ്ലീഷ് വേഡ് കണ്ടുപിടിച്ചിരിക്കയാ”
“അത് മുത്തച്ഛന് അറിയാത്തതുകൊണ്ടല്ലെ, ഷെയിം,, വെരി വെരി ഷെയിം,,, സില്ലീ ഓൾഡ്‌മാൻ”
                     അവിടെനിന്നും ഓടിപ്പോയ അനിക്കുട്ടൻ ടീവി തുറന്ന് ടോം&ജെറി വാച്ച് ചെയ്യാൻ തുടങ്ങി. ജെറിയും, ജെറിയെ ഫോളോ ചെയ്യുന്ന ടോം ആയും ചെയ്ഞ്ച് ചെയ്യുന്ന അവൻ ഉണ്ണിക്കണ്ണനെയും ഓടക്കുഴലിനെയും പെട്ടെന്ന് മറന്നു.

പിറ്റേദിവസം,
അനിക്കുട്ടന്റെ സ്ക്കൂളിൽ,
അനിക്കുട്ടന്റെ എൽ.കെ.ജി. ക്ലാസ്സിൽ,
അനിക്കുട്ടന്റെ ഇംഗ്ലീഷ് പിരീഡിൽ,
അനിക്കുട്ടന്റെ ഇംഗ്ലീഷ് മിസ്സ് മന്ദം മന്ദം, ‘ബാക്ക്ഓക്കെ’ സ്റ്റൈലിൽ നടന്നുവന്നു.
മിസ്സിസ്സ് ആവാൻ കൊതിച്ചെങ്കിലും ഇപ്പോഴും മിസ്സ് ആയി തുടരുന്ന സുന്ദരിയായ ഇംഗ്ലീഷ് മിസ്സ്,
ചൂരീദാറിൽ മൂടിയ മേനിയഴകിൽ നിന്ന്, പരിസരത്തേക്ക് പരക്കുന്ന പൌഡറിന്റെയും സ്പ്രേയുടെയും ഗന്ധം അവരോടൊപ്പം ക്ലാസ്സിൽ നിറഞ്ഞൊഴുകി.

കുട്ടികൾ എഴുന്നേറ്റു,
“ഗുഡ്‌മോണിംഗ് മിസ്സ്”
“ഗുഡ്‌മോണിംഗ് ചിൽഡ്രൻ, യാ,, ആൾ സിറ്റ്‌ഡൌൺ”
ഇംഗ്ലീഷ് മിസ്സ് ക്ലാസ്സ് തുടങ്ങി,
“ഇത് പുസ്തകം, ഇംഗ്ലീഷിൽ,,, ബുക്ക്; ബീഒ‌ഒകെ, ബുക്ക്”
കുട്ടികൾ ഏറ്റുപറഞ്ഞു,
“ഇത് പുസ്തകം, ഇംഗ്ലീഷിൽ,,, ബുക്ക്; ബീഒ‌ഒകെ, ബുക്ക്”
“ഇത് പേന, ഇംഗ്ലീഷിൽ,,, പെൻ; പീ‍‌ഇഎൻ, പെൻ”
“ഇത് പേന, ഇംഗ്ലീഷിൽ,,, പെൻ; പീ‍‌ഇഎൻ, പെൻ”
ഇപ്പോൾ അതാ നമ്മുടെ അനിക്കുട്ടൻ പതുക്കെ എഴുന്നേറ്റ് നിൽക്കുന്നു!!!!!,
ക്ലാസ്സിലെ നാല്പത്തിയെട്ട് കണ്ണുകൾ അനിക്കുട്ടനെ ഫോക്കസ് ചെയ്തു,
“മിസ്സ് ഒരു ഡൌട്ട്”
“യേസ് പ്ലീസ്,,”
“നമ്മുടെ ഓടക്കുഴലിന്റെ ഇംഗ്ലീഷ് വേഡ്?”
“വാറ്റ്,,,? യൂ മീൻ ഓഡാക്കുഴൽ?”
“യെസ് മിസ്സ്”
“യാ, സിറ്റ്‌ഡൌൺ,,, വൺ മിനിട്ട്, പ്ലീസ്,,,
ഏ സിവിയർ ഹെഡ്‌എയ്ക്ക് ഫോർ മി,,, ഓൾ ദ ക്ലാസ്സ്, പ്ലീസ് റീഡ് യുവർ ലസൻ”

                         ആകെ വിയർക്കാൻ തുടങ്ങിയപ്പോൾ ഇംഗീഷ് മിസ്സ് ചേയറിൽ ഇരുന്ന്, സ്വന്തമായ രണ്ട് കൈയാൽ തലതാങ്ങി, തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങി.
‘ഈ നാശം‌പിടിച്ച പയ്യന്റെയൊരു ചോദ്യം. ഇതൊക്കെ പഠിച്ചിരുന്നെങ്കിൽ ഈ പണിക്ക് വരുമായിരുന്നോ? ഇംഗ്ലീഷിൽ വെറും D+ വാങ്ങി എസ്.എസ്.എൽ.സി. പാസ്സായിട്ടും ഇംഗ്ലീഷ്മീഡിയം സ്ക്കൂളിൽ ടീച്ചറായി വന്നത് മാനേജർക്ക് കൊടുത്ത പണത്തിന്റെ കനത്തിലാണെന്ന് പിള്ളേരോട് പറയാൻ പറ്റുമോ? ഏതായാലും അല്പം ആലോചിക്കട്ടെ,,’
‘ഓടക്കുഴൽ,,, ഓട,,, കുഴൽ;
ഓടകൾ,,,, റോഡരികിലുള്ള ഓടകളിലെ നാറ്റം‌കാരണം വഴിനടക്കാൻ പറ്റാതായിട്ടുണ്ട്,,
അതിന് പറയുന്ന പേര്???,,,  = ഡ്രെയിനേജ് സംവിധാനം,,,;
കുഴൽ,,,= പൈപ്പ്,,,
അപ്പോൾ ഓടക്കുഴൽ = ഡ്രെയിനേജ് പൈപ്പ്,,, ഹായി ഉത്തരം കിട്ടി,,,’

ഹെഡെയ്ക്ക് മാറിയ മിസ്സ് ‘സഡൻ ഓക്കെ‌ആയി’ എഴുന്നേറ്റു,
“ഓൾ സ്റ്റാന്റപ്പ്; അനിക്കുട്ടനെന്താ ഇംഗ്ലീഷ് നെയിം ആസ്ക് ചെയ്തത്?”
“ഓടക്കുഴൽ”
“അതാണ്,,, ഡ്രെയിനേജ് പൈപ്പ്, ഓഡാക്കുഴലിന്റെ ഇംഗ്ലീഷ് നെയിം?”
“ഡ്രെയിനേജ് പൈപ്പ്”
അനിക്കുട്ടനോടൊപ്പം എല്ലാകുട്ടികളും ഒന്നിച്ച് ഉത്തരം പറഞ്ഞു.

അന്ന് വൈകുന്നേരം,
അനിക്കുട്ടൻ വീട്ടിലെത്തിയ ഉടനെ മുത്തശ്ശിയോട് പറഞ്ഞു,
“മുത്തശ്ശീ നമ്മുടെ പൂജാമുറിയിലെ ഉണ്ണിക്കണ്ണൻ പാട്ടുപാടുന്നത് ഡ്രെയിനേജ് പൈപ്പ് യൂസ് ചെയ്താണ്”