20.11.11

നിത്യഗർഭിണി


                            നാട്ടിലെ സീനിയർ‌മോസ്റ്റ് പൌരി ആയ മാധവിയമ്മ ഇന്ന് പുലർച്ചെ അന്തരിച്ചു. മരിക്കാൻ നേരത്ത് അവർക്ക് പ്രായം നൂറാണെന്നും നൂറ്റിഒന്നാണെന്നും പൊതുജനങ്ങൾക്കിടയിലുള്ള തർക്കം രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും കഴിഞ്ഞില്ല. മൂന്ന് മക്കൾ ഉള്ളവരിൽ രണ്ട് ആൺ‌മക്കളും പറഞ്ഞു, അമ്മക്ക് നൂറ് തികഞ്ഞെന്ന്. എന്നാൽ ഒരേഒരു പെൺ‌മണി കൺ‌മണി പറയുന്നു, അമ്മക്ക് നൂറ്റിഒന്ന് തികഞ്ഞെന്ന്. ഏതായാലും സെഞ്ച്വറി തികച്ചു എന്ന കാര്യം ഉറപ്പാണ്.

                          മരിക്കുന്നതിന് ഏതാനും ദിവസം മുൻപ്‌വരെ മാധവിയമ്മ അയൽ‌പക്കത്ത് പോയി വിശേഷങ്ങൾ ചോദിച്ചതും പറഞ്ഞതുമാണ്. കൂലിപ്പണിയെടുത്ത് മക്കളെ വളർത്തി ഉന്നതനിലയിലെത്തിച്ച അവർക്ക് പറയാനുള്ളത് രസമുള്ള കാര്യങ്ങൾ മാത്രമായിരുന്നു. അദ്ധ്വാനിച്ച് ജീവിക്കുമ്പോഴുള്ള പീഡനത്തിന്റെതും വേദനകളുടെതുമായ കഥകളൊന്നും അവർ പറയാറില്ല; മറിച്ച് തൊഴിലിടങ്ങളിൽ വീണുകിട്ടുന്ന ഇടവേളകളിലെ തമാശകളായിരുന്നു പറഞ്ഞത്.  എന്നും പുഞ്ചിരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന മാധവിയമ്മയോട് സംസാരിക്കുമ്പോൾ സമയം പോകുന്നത് നമ്മൾ അറിയാറേ ഇല്ല. ഒരിക്കൽ നമ്മുടെ കടൽ‌തീരഗ്രാമത്തിൽ പുതിയതായി വന്ന പൊസ്റ്റ്‌മാൻ മാധവിയമ്മയോട് സംശയം ചോദിച്ചു,
“മാധവിയമ്മെ, നിങ്ങളെ ഈ നാട്ടിൽ ഒരുപാട് വയസ്സന്മാരും വയസ്സികളും ഉണ്ടല്ലൊ; ഇവിടെയുള്ളവരുടെ ദീർഘായുസിന്റെ രഹസ്യമൊന്ന് പറയാമോ?”
മാധവിയമ്മ പെട്ടെന്ന് ഉത്തരം നൽകി,
“അത്‌മോനേ ഈ നാട്ടിന്റെ തൊട്ടപ്പുറത്ത് പടിഞ്ഞാറ് അറബിക്കടലാണ്. അതുകൊണ്ട് മണ്ണിലും മരത്തിലും കാറ്റിലും വെള്ളത്തിലും ഒക്കെ ഉപ്പാണ്. അങ്ങനെ ഉപ്പിലിട്ട മനുഷ്യന്മാരാണ് ഈ നാട്ടില്, കേടാവാതെ കൊറേക്കാലം ജീവിക്കുന്നത്”

                        രാവിലെ മുതൽ മാധവിയമ്മയുടെ അന്ത്യയാത്രയിൽ പങ്കെടുക്കാൻ അനേകം ആളുകൾ വരികയും പോവുകയും ചെയ്യുന്നുണ്ട്. എന്നും വെള്ളവസ്ത്രം മാത്രം അണിയുന്ന മാധവിയമ്മയെ ബന്ധുക്കൾ ചേർന്ന് കുളിപ്പിച്ചശേഷം വെള്ളവസ്ത്രംതന്നെ അണിയിച്ച് വീടിന്റെ നടുമുറിയിൽ കിടത്തിയിരിക്കയാണ്. അവരെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിച്ചേർന്ന ബന്ധുക്കളും നാട്ടുകാരും മുറിയിൽ നിറഞ്ഞു കവിഞ്ഞിരിക്കയാണ്.

                         ആ നേരത്താണ് എന്റെ ഇളയമ്മയുടെ മൂത്തസന്താനം; രണ്ട് മക്കളെ പ്രസവിച്ചശേഷം നാല്പത്തിഅഞ്ച് കഴിഞ്ഞിട്ടും ‘നിത്യഗർഭിണി’ ആയ ‘ലച്ചി’ ശരീരഭാരവുമായി ആ മുറിയിലെക്ക് കടന്നുവന്നത്. അവൾ‌വന്ന് മാധവിയമ്മയെ ഒരു തവണനോക്കിയതേയുള്ളു; കരയാൻ തുടങ്ങി. കോമഡിഷോകൾ കണ്ടാൽ‌പോലും കരയുന്ന സ്വഭാവം അവൾക്ക് പണ്ടേയുള്ളതാണ്. അപ്പോൾ‌പിന്നെ അയൽ‌വാസിയായ അകന്നബന്ധുവിന്റെ (അ)കാല ചരമത്തിൽ കരയാതിരിക്കുമോ?
                          ഒഴുകിവന്ന കണ്ണുനീർ തുവാലയിൽ ഒതുക്കിയിട്ട് അവൾ ഏതാനും സ്ത്രീകൾ ഇരിക്കുന്ന ഇടത്തേക്ക്  പോയി. അവിടെ പഴയ മരം‌കൊണ്ടുള്ള ബെഞ്ചിൽ ഇരിക്കുന്ന പരിചയമില്ലാത്ത സ്ത്രീകളുടെ സമീപം നിന്നപ്പോൾ കൂട്ടത്തിൽ പ്രായം‌ചെന്ന സ്ത്രീ അവളെ തൊട്ടുകൊണ്ട് പറഞ്ഞു,
“മോളേ, നീയിവിടെ ഇരുന്നോ?”
അവൾ തിരിഞ്ഞുനോക്കിയപ്പോൾ ആ സ്ത്രീ വീണ്ടും പറയാൻ തുടങ്ങി,
“മാസം തികഞ്ഞിരിക്കുന്ന നിനക്ക്, അധികനേരം നിന്നിട്ട് ക്ഷീണം വന്നാലോ?”
അവർ എഴുന്നേറ്റശേഷം ലച്ചിയെ മരബെഞ്ചിൽ ‘സഹതടിച്ചികളുടെ’ കൂട്ടത്തിൽ പിടിച്ചിരുത്തി.

ഒരുനിമിഷം,,
ബെഞ്ചൊന്ന് ഇളകി,
“ഠിം, ഠ്രിട്രിഡ്രിം, ഢിം”
പിന്നെ പൊട്ടിവീണു,,,
ഒപ്പം അതിലിരുന്ന അഞ്ച്‌പേരും,,
ഇരിക്കുന്നു, കിടക്കുന്നു,, തറയിൽ,,,
ഇതെല്ലാം കണ്ടും കേട്ടും നിൽക്കുന്നവർ മരണവീടാണെന്നോർക്കാതെ ചിരിക്കാൻ തുടങ്ങി. കൂട്ടത്തിൽ ഒരാളുടെ പൊട്ടിച്ചിരി ഉച്ചത്തിൽകേട്ടപ്പോൾ എല്ലാവരും അങ്ങോട്ട് നോക്കി.
അപ്പോൾ അതാ,,,
മാധവിയമ്മയും പൊട്ടിച്ചിരിക്കുന്നു,,,
കുളിപ്പിച്ച് കിടത്തിയ മാധവിയമ്മ തന്നെ പുതപ്പിച്ച തുണിമാറ്റി എഴുന്നേറ്റിരിക്കുന്നു. ആരോ മൂക്കി‌ൽ തിരുകികയറ്റിയ പഞ്ഞികൾ എടുത്തുമാറ്റിയശേഷം പരിസരം മറന്ന് അവർ പൊട്ടിച്ചിരിക്കുകയാണ്. അതിനുശേഷം ഇരുകൈയിലും‌ ഉള്ള പഞ്ഞി അതേമൂക്കിൽ‌തന്നെ തിരുകിയിട്ട്, അതേസ്ഥാനത്ത് കിടന്ന് അവർ കണ്ണടച്ചു!!! 

പിൻ‌കുറിപ്പ്: 
എന്റെ നാട്ടിൽ നടന്ന സംഭവം, ‘ലച്ചി’ തന്നെയാണ് എന്നോട് പറഞ്ഞത്, ലച്ചി കഥാപാത്രമായ ഒറിജിനൽ അനുഭവം കാണാൻ തുറക്കുക,
എട്ട് സുന്ദരികളും ഒരു സിനിമയും

27.10.11

മരുമകൻ ചന്തു

                                 കോമപ്പൻ കാരണവരുടെയും രതി അമ്മായിയുടെയും ഒരേഒരു മരുമകനാണ് ചന്തു. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പുരയിടവും നടന്നെത്താ ദൂരത്തോളം വളർന്നിരിക്കുന്ന നാലുകെട്ടും മാനേജ് ചെയ്യാൻ കാരണവർക്ക് സ്വന്തമായുള്ള രണ്ട് കണ്ണുകളും ഒരു തലയും പോരാതെ വന്നപ്പോൾ ചന്തുവിന്റെ  തലയും  കണ്ണുകളും സഹായത്തിന് എത്തി. അതായത് കാരണവർക്ക് എല്ലാകാര്യത്തിനും ഒരു അസിസ്റ്റന്റായി ചന്തു വേണം. 
                   അതുപോലെ രതി അമ്മായിക്കും ചന്തുമോൻ വേണം; കുളിക്കുമ്പോൾ പുറത്ത് സോപ്പിടാൻ, മുടിയിൽ ഇഞ്ചയും താളിയും തേക്കാൻ, ഇടയ്ക്കിടെ പേനുണ്ടെന്ന വ്യാജേന തലയിൽ തപ്പാൻ, സ്വന്തം മേനിയഴകിലെ കൈയെത്താദൂരത്ത് ചൊറിയാൻ, അങ്ങനെയങ്ങനെ,,,അങ്ങിനെ,, 
ന്തുമോനാണെങ്കിൽ നാട്ടിലുള്ള എല്ലാ പെണ്ണിനെയും ഇഷ്ടമാണ്; എന്നാൽ ഇമ്മിണി ബല്യഇഷ്ടം അമ്മായിയോട് മാത്രം.

                              കാരണവർ പടക്കുറുപ്പായി മാറി, പടക്കും പടയോട്ടത്തിനും ഇറങ്ങിത്തിരിക്കുമ്പോൾ വീട്ടിന് കാവലായി അമ്മായിക്ക് കാവലാളായി ചന്തുമോനെയാണ് പോസ്റ്റ് ചെയ്യാറുള്ളത്. കാരണവർ പട്ടുപുടവ നൽകി രതി അമ്മായിയെ നാലുകെട്ടിലേക്ക് ആനയിച്ചതിന്റെ നാലാം‌നാൾ തൊട്ട് ഈ പതിവ് തുടങ്ങിയതാണ്. അവരുടെ മേനിയഴക്, കാരണവരെക്കാൾ രോമാഞ്ചമണിയിച്ചത് മരുമകൻ ചന്തുവിന്റെ മനസ്സിലാണ്. മുല്ലപ്പൂമൊട്ട് പോലുള്ള പല്ലുകൾ ഇത്തിരി വെളിയിലാക്കിക്കൊണ്ടുള്ള ചിരിയും നൃത്തം ചെയ്തുകൊണ്ടിരിക്കുന്ന മയിൽ‌പീലിക്കണ്ണുകളും ആ വെളുത്ത മേനിയിലെ പ്രത്യേക അലങ്കാരങ്ങളാണ്. ആ കണ്ണുകളിൽ നോക്കിയിരിക്കെ പലപ്പോഴും നേരം ഇരുട്ടിയതും കാരണവർ പടകഴിഞ്ഞ് വന്നതും അറിയാറില്ല. അമ്മായിയെയും അമ്മാവനെയും ഒന്നിച്ച് കാണുമ്പോൾ ചന്തുമോൻ മനസ്സിൽ പറയും, ‘അസ്സൽ ആഫ്രിക്കൻ ഗോറില്ലയുടെ കൈയിൽ പൂമാല കിട്ടിയതുപോലെ’.

                             ദിവസങ്ങൾ, മാസങ്ങൾ ഒന്നൊന്നായി കഴിഞ്ഞു; രതിഅമ്മായിയും ഗോറില്ല അമ്മാവനും ഒന്നിച്ച്, ഇരു മെയ്യും ഒരു മനസ്സുമായി കഴിഞ്ഞിട്ടും അവരുടെ ഇടയിൽ ഒരു സന്താനവല്ലി വന്നില്ല. അക്കാര്യത്തിൽ അമ്മാവന് ഒരു പ്രശ്നവും ഇല്ലെങ്കിലും അമ്മായിക്ക് അതൊരു വലിയ പ്രശ്നം തന്നെയായിരുന്നു. ഒരു കുഞ്ഞിക്കാല് കാണാനുള്ള കൊതി, അവർ ഒളിഞ്ഞും തെളിഞ്ഞും മറ്റുള്ളവരോട് പറയാൻ തുടങ്ങി. നാട്ടിലുള്ള ചെറുപ്പക്കാരുടെ രോമാഞ്ചമായ അവരെ, ഈ വാർത്ത അറിഞ്ഞവർ ഒളിഞ്ഞും തെളിഞ്ഞു ഒളിക്യാമറവെച്ചും നോക്കാൻ തുടങ്ങി. ഇക്കാര്യം അറിഞ്ഞ കാരണവർ ചന്തുവിനെ അദ്ദേഹത്തിന് സ്വന്തമായ തറവാട് വീട്ടിലേക്ക് ഫുൾ‌ടൈം പോസ്റ്റ് ചെയ്തു. ഒളിഞ്ഞുനോക്കുന്നവരെ, നേരെനോക്കിനിന്ന് രണ്ട് വാക്ക് പറയാൻ മരുമകൻ കൂടിയേ കഴിയൂ,,,

                            എന്നും സന്തോഷകുമാരിയായ അമ്മായി ആവശ്യത്തിനും അനാവശ്യത്തിനും ചന്തുവിനെ വിളിക്കുന്നത് ഒരു പതിവാക്കി. അവരുടെ നിത്യക്രീയകൾ നടക്കാൻ ചന്തു കൂടിയേ കഴിയൂ എന്ന അവസ്ഥയാണ്.
അതായത് നീരാട്ട്കുളിയുടെ ആദ്യകർമ്മമായ എണ്ണതേക്കാൻ നേരത്ത് ചന്തുവിനെ അമ്മായി വിളിക്കും,
“ചന്തു ഒന്നിങ്ങ് വാ”
കുളി തുടങ്ങി സോപ്പിടാൻ നേരത്ത് അടുത്ത വിളിവരും,
“ചന്തു ഒന്നിങ്ങ് വാ”
കച്ച മുറുക്കുമ്പോൾ മുടിച്ചുരുളിനടിയിൽ കൈയ്യെത്താ ദൂരത്ത് കൊളുത്തിടാൻ നേരത്ത് വീണ്ടും വരും വിളി,
“ചന്തു ഒന്നിങ്ങ് വാ”
അമ്മിയിൽ മുളകരച്ചുകൊണ്ടിരിക്കെ തലയിൽ പേൻ‌കടിയേറ്റാൽ പെട്ടെന്ന് വിളിക്കും,
“ചന്തു ഒന്നിങ്ങ് വാ”
തയ്യൽ മെഷിനിൽ പാവാട തയ്ച്ചുകൊണ്ടിരിക്കെ കാലിൽ കൊതുകുകടിച്ചാൽ ഉടനെ വിളിക്കും, 
“ചന്തു ഒന്നിങ്ങ് വാ”
സാരിയുടുക്കുമ്പോൾ ചുളിവ് നിവർത്താൻ അവർ ഉച്ചത്തിൽ വിളിക്കും,
“ചന്തു ഒന്നിങ്ങ് വാ”

                              സുന്ദരിയും സുശീലയും സുഭാഷിണിയും ആയ അമ്മായി നാലുകെട്ടിൽ ഉണ്ടെങ്കിലും, കാരണവർ പുതിയ മേച്ചിൽ‌പ്പുറങ്ങൾ തേടി കുടിലുകൾ‌തോറും കയറിയിറങ്ങാറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. അദ്ദേഹം പള്ളിനായാട്ടിന് ഇറങ്ങുമ്പോൾ നാട്ടുകാർ രഹസ്യമായി പറയും,
“വീട്ടിൽ സുന്ദരിയെ വെച്ചിട്ടെന്തിന്???
നാട്ടിൽ തേടി നടപ്പൂ,,,,”

                              ആ നേരത്തെല്ലാം അദ്ദേഹത്തിന്റെ വീട്ടിലും മണിയറയിലും മേഞ്ഞുനടന്നത് മരുമകൻ ചന്തു ആയിരുന്നു. മച്ചിനിയൻ ചന്തു ചതിയൻ ചന്തു ആണെങ്കിലും മരുമകൻ ചന്തു ചതിയൻ ആയിരുന്നില്ല. ചന്തുമോന് അമ്മായിയെ ഇഷ്ടമാണ്,,  അമ്മായിക്ക് ചന്തുമോനെയും ഇഷ്ടമാണ്.

അങ്ങനെ ദിനങ്ങളോരോന്നായി കടന്നുപോയ്‌ക്കൊണ്ടിരിക്കെ, ഒരു ഞായറാഴ്ച, നല്ല ദിവസം അവൾ വന്നു,,,
‘ചക്കി’
കാരണവരുടെ ഒരേഒരു ഭാര്യയായ രതിയുടെ ഒരേഒരു പൊന്നനുജത്തി, ചക്കി. ചന്ദന നിറമാർന്ന അമ്മായിയുടെ കരിവീട്ടി നിറമാർന്ന പൊന്നനുജത്തി.

ചക്കിയുടെ വരവ് ചന്തുവിന് തീരെ ഇഷ്ടപ്പെട്ടില്ല.
കാരണം അമ്മായി ചന്തുവിനെ വിളിച്ചാൽ അവനെ ഓവർ‌ടെയ്ക്ക് ചെയ്ത് ഓടിയെത്തും,,, ചക്കി.
ചന്തു അമ്മായിയെ സോപ്പിടാൻ തുടങ്ങുമ്പോഴേക്കും ചക്കി സ്വന്തം ചേച്ചിയെ സോപ്പിട്ട് കൈകൾ കഴുകിയിരിക്കും.
അമ്മായിക്ക് ചൊറിച്ചിൽ വരുന്നതിന് മുൻപ് ചക്കി ചൊറിഞ്ഞിരിക്കും.
                              ഇക്കാര്യത്തിലെല്ലാം അമ്മായിക്കും മരുമകനും ഇത്തിരി ചൊറിച്ചിൽ ഉണ്ടായെങ്കിലും അവർ അതെല്ലാം അമർത്തപ്പെട്ട വേദനകളാക്കി മനസ്സിന്റെ ഉള്ളറകളിൽ അടക്കിവെക്കും. എന്നിട്ടോ?,,, 
‘അമ്മാവൻ പടക്ക് പോകുന്ന രാത്രികളിൽ അമ്മായിയുടെ മാറിൽ തലചായ്ച്ച് ഉറങ്ങുമ്പോൾ ചന്തു പലതും പറഞ്ഞ് പൊട്ടിക്കരയും’. ആ നേരത്തെല്ലാം അമ്മായി ഒരു കാര്യം അവനെ ഓർമ്മിപ്പിക്കും,,, തറവാട്ടിലെ അളവറ്റ സ്വത്തിന് അവകാശി ആയി ഒരു കുഞ്ഞിക്കാല് കാണാനുള്ള മോഹം.

                             ദിനങ്ങൾ ഓരോന്നായി കടന്നുപോകവേ ചക്കിക്ക് ഒരു ഏനക്കേട്. അവൾ ചേച്ചിയുടെ വീട്ടിൽ കാലെടുത്ത് കുത്തിയ നിമിഷം‌തന്നെ ചന്തുവിനെ വളച്ചൊടിക്കാനുള്ള തീവ്രയത്ന പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു. 
പുളിയിലക്കര മുണ്ടും നേര്യതും അണിഞ്ഞ ചക്കി, അരമണിയും പാദസരവും കിലുക്കിയിട്ട് പലവട്ടം ചന്തുവിന്റെ മുന്നിലൂടെ പോയി; അവന്റെ മനസ്സ് ഇളകിയില്ല. 
പാടിപ്പതിഞ്ഞ പാട്ടുകൾ പൊടിതട്ടിയെടുത്ത് കണ്ഠനാളം ഉരച്ച് പതം വരുത്തിയിട്ട് ചന്തുകേൾക്കെ പലവട്ടം അവൾ പാടി; അവന്റെ മനസ്സ് ഇളകിയില്ല. 
കുളപ്പുരയുടെ വാതിൽ മലർക്കെ തുറന്ന് പലതവണ അവൾ കുളിച്ചു നോക്കി,,, ജലദോഷം വന്നത് മിച്ചം. 
നിരാശയിൽ മുങ്ങിയ ചക്കി നാളുകളോളം ചിന്താമഗ്നയായി.

ഒരു ദിവസം’
കാരണവർ പടക്കുറുപ്പായി മാറിയിട്ട് സന്ധ്യക്ക് മുൻപ് കാടൻ‌മലയിലേക്ക് പടനയിക്കാൻ പോകുന്ന വിവരം നാലുകെട്ടിൽ ചെണ്ടകൊട്ടി അറിയിച്ചതോടെ അമ്മായിയുടെയും ചന്തുവിന്റെയും മനസ്സിൽ മഴക്കാർ കണ്ട മയിലുകൾ രാപ്പാർക്കാൻ തുടങ്ങി. ഈ സൂര്യനൊന്ന് വേഗം കടലിൽ മുങ്ങിയെങ്കിൽ!!!

അന്ന് രാത്രി,
നാടും നാട്ടാരും ഉറങ്ങിയ നേരത്ത് കാരണവരുടെ മണിയറയിൽ ഒളിച്ചിരുന്ന ചന്തു, അമ്മായിയുടെ ‘ബി’ നിലവറ തുറന്നതിനുശേഷം ‘ഏ’ നിലവറ തുറക്കാനുള്ള തീവ്രയത്ന പരിശ്രമത്തിൽ മുഴുകിയിരിക്കുന്ന നേരത്ത്,,,
“ഠ്ണിം, ഠ്ണിം, ഠ്ണിം”
ഉറക്കറവാതിലിൽ പള്ളിവാൾകൊണ്ട് താളം പിടിക്കുന്ന മണിമുഴക്കം,,,
ചന്തു ഞെട്ടി,,, അമ്മായി ഞെട്ടി,,,
വാതിൽ തുറന്ന രതിഅമ്മായിയുടെ മുന്നിൽ പടക്കുറുപ്പ് ആയ സ്വന്തം ഭർത്താവ് പള്ളിവാളുയർത്തി നിൽക്കുന്നു!!! പിന്നിലൊരു നിഴലായി ചക്കിയും;
അമ്മായി രണ്ടാമത് ഞെട്ടാനൊരുങ്ങിയില്ല. പകരം അവരുടെ പിന്നിൽ പനങ്കുല പോലുള്ള തിരുമുടിക്കുള്ളിൽ ഒളിച്ചിരുന്ന ചന്തുവിനെ കഴുത്ത് പിടിച്ച് മുന്നിൽ നിർത്തിയിട്ട് നാലുകെട്ട് ഞെട്ടിച്ചുകൊണ്ട് അലറി,
“ദുഷ്ടൻ,,, ഈ അറയിൽ ചക്കിയാണെന്ന് വിചാരിച്ചതു കൊണ്ടായിരിക്കും കടന്നുവന്നത് ,,, എടാ ദുഷ്ടാ,,, സ്വന്തം ഭർത്താവിന്റെ നാമം ജപിച്ച് ഉറങ്ങുന്ന എന്നെ പീഡിപ്പിക്കുന്നോ? ചക്കി ഇവിടെ വന്നതുമുതൽ നീ അവളെ നോക്കുന്നത് ഞാൻ കാണാറുണ്ട്. എന്നെയും ചക്കിയെയും തിരിച്ചറിയാത്ത നീചൻ,,,”
അമ്മായി നെഞ്ഞത്തടിച്ച് നിലവിളിക്കുകയാണ്,
“ഇനി ഞാൻ ജീവിച്ചിരിക്കില്ല, എനിക്കൊന്നും കാണാൻ വയ്യേ”
രതി അമ്മായി കരച്ചിലിന്റെ വോളിയം കൂട്ടുകയാണ്; ഒപ്പം മരുമകൻ ചന്തുവിന് അടിയും ഇടിയും തൊഴിയും. എല്ലാം നോക്കിയും കണ്ടും നിന്ന അമ്മാവൻ, പള്ളിവാൾ ഉറയിൽ താഴ്ത്തിയിട്ട്, സ്വന്തം ഉത്തരീയം എടുത്ത് മരുമകന് നൽകിയിട്ട് കല്പിച്ചു,
“ചന്തുമോനേ ഈ പുടവ ചക്കിക്ക് കൊട്”

                          പുടമുറി കഴിഞ്ഞ ചക്കിയുടെ വലതുകൈ പിടിച്ച് അവർക്കായി അഡ്‌ജസ്റ്റ് ചെയ്ത മണിയറയിലേക്ക് നടക്കുമ്പോൾ മരുമകൻ ചന്തു ചിന്തിക്കുകയാണ്, 
‘തന്നെ ചതിച്ചതാരാണ്? അമ്മാവനാണോ? 
തഞ്ചത്തിൽ കാലുമാറിയ അമ്മായിയാണോ? 
കരക്റ്റ് ടൈമിൽ കരക്റ്റ് സ്പോട്ടിൽ കാരണവരെ അവിടെ എത്തിച്ച ചക്കിയാണോ?’

3.10.11

കുട്ടിയമ്മയുടെ സ്വർഗ്ഗം


                                      ദേഹമാസകലം പലവിധ രോഗങ്ങൾ കയറിയിറങ്ങിയിട്ട്, അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ടിരിക്കെ; അനങ്ങാതെ മാസങ്ങളോളം കിടപ്പിലായിരുന്ന കുട്ടിയമ്മക്ക്, പെട്ടെന്ന് ഒരു ദിവസം എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞപ്പോൾ വളരെയധികം ആശ്ചര്യം തോന്നി. ഇപ്പോൾ കൈകാലുകൾ അനായാസം ചലിപ്പിച്ച് സഞ്ചരിക്കാം, ശരീരത്തിന്റെ ഉള്ളിലും പുറത്തുമായി ഒരു വേദനയും തോന്നുന്നില്ല. എന്തൊരു സന്തോഷം!!!! 
എന്തൊരു സന്തോഷം!!!!

                           കൺ‌പോളകൾ ഉയർത്തിയിട്ട്, ശ്രദ്ധിച്ച് നോക്കിയപ്പോൾ അവർക്ക് ഒരു കാര്യം മനസ്സിലായി; താൻ സ്വയം ചലിക്കുന്നതല്ല, തന്നെയാരോ ചലിപ്പിക്കുകയാണ്. ആരോ ഒരാൾ കുട്ടിയമ്മയെ അദൃശ്യമായ കയറുകൊണ്ട് കെട്ടിയിരിക്കയാണ്; അതിന്റെ അറ്റം ആ ആളുടെ കൈയിലാണ്!!
അപ്പോൾ അതാണ് കാര്യം,,,,
അയാൾ കെട്ടിയ കയറിന്റെ താളത്തിനനുസരിച്ച് കുട്ടിയമ്മ മുന്നോട്ടുള്ള ഗമനം തുടരുകയാണ്. മാസങ്ങളും വർഷങ്ങളുമായി അനുഭവിച്ച വേദനകളും യാതനകളും മാറിയിട്ട് അവർക്കിപ്പോൾ നടക്കാം, ഓടാം, ചാടാം, പറക്കാം,,, എന്തൊരു സുഖം,
എന്തൊരു സുഖം,
അവർ നടക്കുകയല്ല ഒഴുകുകയാണ്.

                           അങ്ങനെ യാത്ര തുടർന്നുകൊണ്ടിരിക്കെ കുട്ടിയമ്മക്ക് എന്തോ ഒരു പന്തികേട് മണത്തു; ഇങ്ങനെ പോയാലെങ്ങനെയാ? അവർ മുന്നിൽ നടക്കുന്ന ആളെ വിളിച്ചു,
“ഹോയ്, ഒന്നവിടെ നിൽക്ക്, എന്നെയും കെട്ടിവലിച്ച് ഇയാളെങ്ങോട്ടാ പോകുന്നത്?”
മുന്നിൽ പോകുന്ന ആൾ കേൾക്കാത്ത മട്ടിൽ യാത്ര തുടരുകയാണ്, കുട്ടിയമ്മ വീണ്ടും വിളിച്ചു,
“ഇയാള് ആരാണെന്ന് പറഞ്ഞിട്ട് നടന്നാൽ മതി; അല്ലെങ്കിൽ ഞാനീ കയറ് പൊട്ടിക്കും”
“ഹ ഹ, ഹ ഹ ഹ, ഹ ഹ ഹ ഹ,”
ഉത്തരമായി കേട്ടത് ഉഗ്രൻ പൊട്ടിച്ചിരി ആയിരുന്നു, ചിരിയുടെ ഒടുവിൽ തിരിഞ്ഞുനോക്കാതെ തന്നെ അയാൾ പറഞ്ഞു,
“ഹേ സ്ത്രീയേ, അതൊന്നും അങ്ങനെ പൊട്ടുന്നതല്ല, കർമ്മബന്ധങ്ങളുടെ ബന്ധനമായ പാശമാണത്”
“എന്നാല് ഇയ്യാള് ആരാണെന്ന് പറഞ്ഞിട്ട് നടന്നൂടെ?”

“ഞാൻ കാലൻ,, കുട്ടിയമ്മ എന്ന സ്ത്രീ അല്പസമയം മുൻപ് മരിച്ചു കഴിഞ്ഞു, ഇപ്പോഴുള്ളത് വെറും ആത്മാവാണ്. ആ ആത്മാവിനെ സ്വർഗ്ഗത്തിൽ എത്തിക്കേണ്ട ഡ്യൂട്ടി എനിക്കാണ്”
“എന്റെ കാലാ ഞാനെത്ര കാലമായി മരിക്കാൻ കാത്തിരിക്കുന്ന്; ഇപ്പഴെങ്കിലും നീ വന്നല്ലൊ മോനേ”
                         കുട്ടിയമ്മക്ക് സന്തോഷംകൊണ്ടങ്ങിരിക്കാൻ വയ്യാതായി; ഇപ്പോൾ‌തന്നെ വേദനകളെല്ലാം പമ്പയും മുല്ലപ്പെരിയാറും കടന്നിരിക്കയാണ്. ഇനി എങ്ങനെയെങ്കിലും സ്വർഗ്ഗത്തിൽ എത്തിയാൽ മതിയായിരുന്നു. സ്വർഗ്ഗമല്ലെ മുന്നിൽ!!! ഹൊ, എന്തൊക്കെ സുഖങ്ങളായിരിക്കും അവിടെ തന്നെ തന്നെയും കാത്തിരിക്കുന്നത്?
‘ദിവസേന ചിക്കൻ ബിരിയാണി തിന്നാം,
പാല് കുടിക്കാം,
ഐസ്‌ക്രീം നുണയാം,
മസാല ദോശ തിന്നാം,
അങ്ങനെയങ്ങനെ,,,,’

                         നടന്ന് നടന്ന് അവർ ഭൂമിയുടെ അറ്റത്ത് എത്തിയപ്പോൾ ഒരു വലിയ മതിൽ. അപ്പുറം പ്രവേശിക്കാനായി ആകെയുള്ള ഒരു ഇരുമ്പ്‌വാതിൽ അവരെ കണ്ടപ്പോൾ തനിയെ തുറന്നു.
അപ്പോൾ കുട്ടിയമ്മ മുന്നിലുള്ള ബോർഡ് വായിച്ചു,
“സ്വർഗ്ഗം”
                         വാതിലിന്റെ ഇടത്തും വലത്തുമായി അനേകം അറിയിപ്പുകൾ, ഒപ്പം ചിലരുടെ പേരുകളും ഉണ്ട്. അതെല്ലാം ഓരോന്നായി കുട്ടിയമ്മ വായിച്ചുകൊണ്ടിരിക്കുമ്പോൾ കാലൻ അവരെ അകത്തേക്ക് വലിച്ചു.
എന്നാൽ,
എത്രതന്നെ ബലം പ്രയോഗിച്ച് വലിച്ചിട്ടും കുട്ടിയമ്മ ഒരിഞ്ച്‌പോലും അകത്തേക്ക് കടന്നില്ല. കാലൻ അകത്തേക്ക് വലിക്കുമ്പോൾ കുട്ടിയമ്മ പുറത്തേക്ക് വലിക്കുന്നു.
അകത്തേക്ക് വലി,,,, പുറത്തേക്ക് വലി,,,
അകത്തേക്ക് വലി,,,, പുറത്തേക്ക് വലി,,,
അകത്തേക്ക് വലി,,,, പുറത്തേക്ക് വലി,,,
ഒടുവിൽ,,,
ദേഷ്യം‌കൊണ്ട് കണ്ണ് കാണാതായ കാലൻ കാര്യമറിയാനായി വാതിലിനടുത്ത് വന്ന് കുട്ടിയമ്മയോട് പറഞ്ഞു,
“അല്ല തള്ളെ,, നാട്ടിലെല്ലാരും സ്വർഗ്ഗത്തിൽ കടക്കാനായിട്ട് കൈക്കൂലിപോലും തരാൻ തയ്യാറാണ്. ഈ തള്ളക്ക് ഫ്രീആയി സ്വർഗ്ഗത്തിലേക്ക് ഒരു വിസ തന്നിട്ടും അകത്ത് കടക്കാതെ എന്നെയും‌കൂടി പൊറത്തേക്ക് വലിക്കുന്നോ?”
“ഏത് സ്വർഗ്ഗമായാലും ഞാനങ്ങോട്ടേക്കില്ല”
“അതെന്താ? തള്ളക്ക് നരകത്തിലെ എരിതീയിൽ കിടന്ന് ഫ്രൈ ആവണോ? ”
“താനെന്നെ ഏത് നരകത്തിലാക്കിയാലും, ഞാനിതിനകത്തേക്കില്ല”
“കാരണം?”
“എന്റെ കാലാ നീയൊന്ന് നോക്കിയാട്ടെ, ഇവിടെ സ്വർഗ്ഗത്തിൽ പ്രവേശനം ലഭിച്ചവരുടെ ലീസ്റ്റ് കാണുന്നില്ലെ?”
“ഉണ്ടല്ലൊ”
“അതിൽ അറുപത്തി ഏഴായിരത്തി മുന്നൂറ്റി എൺപത്തി ഒന്നാമതായി എഴുതിയ പേര് കണ്ടോ?”
“കണ്ടു”
“അതൊന്ന് വായിച്ചെ?”
“സോമശേഖരരാമവർമ്മകുഞ്ഞുമോൻചെട്ടിയാർ,,,”
“അതിയാനെ അറിയുമോ? എന്റെ കെട്ടിയോനാണ്; അഞ്ച് കൊല്ലം മുൻപ് മരിച്ച ആ മനുഷ്യൻ അയാളിവിടെയുണ്ടെങ്കിൽ ഏത് നരകത്തിൽ പോയാലും ഈ സ്വർഗ്ഗത്തിലേക്ക് ഞാനില്ലേ”