10.5.15

പട്ടിയും ആധാരവും പിന്നെ ഞാനും


പട്ടിയുടെ കടിയേറ്റ് ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്റ്റർ ചോദിച്ചു,
“ബി.പി.എൽ. ആണോ?”
“അത്,, പട്ടിയുടെപേര് റേഷൻ‌കാർഡിലില്ല ഡോക്റ്ററേ”
“പട്ടിയുടെ കാര്യമല്ല, നിങ്ങളുടെ കാർഡ് ബി.പി.എൽ. ആണെങ്കിൽ അതുമായിട്ട് വരണം”
“എന്റെ അയല്പക്കത്തെ മൊതലാളിക്ക് ബി.പി.എൽ. കാർഡാണ്, അതുമതിയോ ഡോക്റ്ററെ?”
“എടോ, കടിച്ചത് പേപ്പട്ടി ആണെങ്കിൽ സ്വന്തമായി ബി.പി.എൽ. കാർഡുള്ളവർക്ക് മാത്രമേ ഇവിടെ മരുന്നുള്ളൂ”
“ഇനിമുതൽ റേഷൻ കാർഡ് നോക്കിയിട്ട് കടിക്കാൻ പട്ടിയോട് പറയാം. ഡോക്റ്ററെ,,, ഇത് പേപ്പട്ടിയൊന്നുമല്ല. അഥവാ എനിക്ക് പേയുണ്ടായാൽ”
“പേയുണ്ടായാൽ താനെന്ത് ചെയ്യും?”
“പകരം ചോദിക്കണമെന്ന് തോന്നുന്നവരുടെ പേരുകൾ ഞാനിപ്പൊഴെ തയ്യാറാക്കുന്നുണ്ട്,, ആനേരത്ത് അവരെയൊക്കെ ഞാൻ കടിക്കും. അതിൽ ഒന്നാം നമ്പരായിട്ട് ഡോക്റ്ററുടെ പേര് ഏതായാലും ചേർക്കുന്നില്ല”
“അതൊക്കെ ആനേരത്ത്,,, താങ്കളെ കടിച്ചത് പേപ്പട്ടിയല്ലെന്ന് പറയാൻ കാരണം?”
“എന്റെവീട്ടിൽ ഞാൻ സ്വന്തമായി വളർത്തുന്ന എന്റെപട്ടി എന്നെ കടിച്ചതാണ്. ഡോക്റ്റർ കേട്ടിട്ടില്ലെ,,, ‘പാലുകൊടുത്ത കൈയിൽ കടിക്കുക’ എന്ന്; ഇന്നുരാവിലെയും ഞാനവന് പാലുകൊടുത്തതാണ്”
“തന്റെ പട്ടിയെന്തിനാടൊ തന്റെ കൈയിൽ കടിച്ചത്?”
“അതൊരു സംഭവമാ ഡോക്റ്റർ,,, എന്റെ വീട്ടിലെ പട്ടിയെ കുളിപ്പിക്കുന്നതും കളിപ്പിക്കുന്നതും ഫുഡ് കൊടുക്കുന്നതും അപ്പിയിടീക്കുന്നതും ഞാൻ തന്നെയാണ്. എന്നും രാവിലെ കൂടുതുറന്നാൽ അവൻ നേരെയങ്ങോട്ട് ഓടും, അടുത്ത വീടിന്റെ അടുക്കളപ്പുറത്ത്”
“അതെന്തിനാണ്?”
“അപ്പിയിടാൻ,, അവന്റെ സ്ഥിരംസെന്റർ അവിടെയാണ്, എന്നിട്ട്,,”
“എന്നിട്ട്,,,”
“അടുത്ത വീട്ടുകാരുമായി ഇക്കാര്യം പറഞ്ഞ് എന്നും വഴക്കാണ്. ഇന്നുരാവിലെ അയാളെന്നോട് പറഞ്ഞു, ‘ഇനിയിങ്ങോട്ട് വന്നാൽ ആറ്കാലും തല്ലിയൊടിക്കുമെന്ന്’, എന്റേതും പട്ടിയുടെതും ടോട്ടൽ ഫോർ പ്ലസ് ടൂ”
“അയ്യൊ പാവം, അതിന് തന്നെയെന്തിനാ പട്ടികടിച്ചത്?”
“ഞാനവനോട് പറഞ്ഞു, ‘പട്ടിക്ക് പുരയിടത്തിന്റെ അതിരൊന്നും അറിയില്ലല്ലൊ, വേലിയും മതിലുമൊക്കെ മനുഷ്യർക്കല്ലെ’, എന്ന്. അപ്പോൾ അയാൾ പറഞ്ഞു, പട്ടിക്ക് സ്ഥലം മനസ്സിലായില്ലെങ്കിൽ താൻ വീട്ടുപറമ്പിന്റെ ആധാരമെടുത്ത് പട്ടിയെ കാണിച്ചുകൊടുക്ക്’, എന്ന്”
“എന്നിട്ട് താനെന്ത് ചെയ്തു?”
“ഞാൻ നേരെ അകത്തേക്കുപോയി പത്തായത്തിലെ പെട്ടിതുറന്ന് ആധാരം പൊടിതട്ടിയെടുത്തു”
“ആധാർ”
“ആധാറല്ല സാർ, ആധാരം,,, രം. അതു കാണിച്ചുകൊടുത്തിട്ട് പട്ടിയോട് ഞാൻപറഞ്ഞു, ‘നോക്കെടാ പട്ടി ആധാരത്തിൽ പറയുന്നതിനപ്പുറം ഇനിയങ്ങോട്ട് പോവാൻ പാടില്ല,,,’ എന്ന്, അപ്പോൾ അവൻ”
“അവനെന്ത് ചെയ്തു?,,”
“അവന് വല്ലാതങ്ങ് ദേഷ്യംവന്നിട്ട് എനിക്കിട്ടൊരു കടിതന്നു, എന്നിട്ട് പറയാ,,,”
“പറയാനോ,,?”
“അതെ സാർ, എന്റെ പട്ടി എന്നോട് പറയാണ്,,, എടാ മരമണ്ടാ,,, രണ്ടക്ഷരം പഠിക്കേണ്ട കാലത്ത് സ്ക്കൂളിലൊന്നും അയക്കാതെ വീടുകാവലിന് നിർത്തി ബാലവേല ചെയ്യിപ്പിച്ചിട്ട് ഇപ്പോൾ എന്നോട് വായിക്കാൻ പറയുന്നോ? തന്നെ ഞാൻ വെറുതെ വിടില്ല,,,”

1.1.15

പങ്കജാക്ഷന്റെ പതിവ്രതയായ ഭാര്യ


                        പങ്കജാക്ഷന്റെ പതിവ്രതയായ ഭാര്യയാണ് പങ്കി എന്നറിയപ്പെടുന്ന പങ്കജവല്ലി. ഏതുനേരത്തും അടുക്കളപ്പണി ചെയ്യുന്നവളാണെങ്കിലും തൊഴില്‍‌രഹിത ആയി അറിയപ്പെടുന്നവളാണ് പങ്കി. സാധാരണ ഭര്‍ത്താക്കന്മാർ കിട്ടുന്നശമ്പളം മുഴുവനായി ഭാര്യയെ ഏല്പിക്കുമെങ്കിലും പങ്കിയുടെ വീട്ടിൽ ഈച്ച പറക്കുന്നതുപോലും കണവന്റെ കണ്‍‌ട്രോളിലാണെന്ന് മാത്രമല്ല, അതവൾക്ക് വളരെ ഇഷ്ടവുമാണ്. ആദ്യരാത്രിയിൽ ആദ്യമായി സംസാരിച്ചതു മുതൽ ഭര്‍ത്താവ് പറയുന്നതെല്ലാം അതേപടി അവൾ അനുസരിക്കുന്നുണ്ട്.
                    എന്നുംരാവിലെ ഓഫീസിൽ പോകുമ്പോൾ ബാഗുമെടുത്ത് ഗെയ്റ്റുവരെ പങ്കി അനുഗമിക്കും. ഉച്ചഭക്ഷണത്തിന് മറ്റുള്ളവർ പകുതി വെന്ത ചോറും മിക്സിയിൽ അരച്ച് ഉപ്പും‌മുളകും ശരിയാവാത്ത ചമ്മന്തിയും കൂട്ടി ഉണ്ണുമ്പോൾ പങ്കജാക്ഷൻ അച്ചാറും ഉപ്പേരിയും പപ്പടവും സാമ്പാറും കാളനും അയല പൊരിച്ചതും കൂട്ടി നല്ല കുത്തരിയുടെ ചോറുണ്ണും. എന്നിട്ട് മറ്റുള്ളവരെ നോക്കി പറയും,
“എടോ ഇതാണ് ജോലിയില്ലാത്ത പെണ്ണിനെ കല്ല്യാണം കഴിച്ചാലുള്ള ഗുണം”
അസൂയ അസഹനീയമായ സഹപ്രവര്‍ത്തകർ പെട്ടെന്ന് ഭക്ഷണം മതിയാക്കി ലഞ്ച്‌ബോക്സ് അടച്ചുവെക്കും..
                       പങ്കജാക്ഷൻ ഓഫീസിൽനിന്നും വീട്ടിലേക്ക് വരുമ്പോഴുള്ള സ്വീകരണം കാണാൻ അയൽ‌വീട്ടുകാരെല്ലാം ഒളിഞ്ഞും തെളിഞ്ഞും നോക്കാറുണ്ട്. പുരുഷന്മാർ നേരിട്ട് നോക്കി ആസ്വദിക്കുമ്പോൾ സ്ത്രീകൾ ഒളിച്ചിരുന്ന് നോക്കും. കെട്ടിയവന്റെ വിളി കേട്ടാലുടനെ വാതിൽ‌തുറന്ന് മുറ്റത്തിറങ്ങി കൈപിടിച്ചശേഷം ബാഗ് വാങ്ങി ഒരു കൈയിൽപിടിച്ച്, മറുകൈകൊണ്ട് പൈപ്പ് തുറന്നിട്ട് കാലുകഴുകാൻ പറയും. പിന്നെ വരാന്തയിൽ കയറിയ ഉടനെ ഉണങ്ങിയ തോര്‍ത്ത് എടുത്തുകൊടുക്കും. കൊച്ചുവര്‍ത്തമാനങ്ങൾ പറഞ്ഞ് അകത്തുകയറി ഡൈനിങ്ങ് റൂമിൽ ഇരുത്തിയശേഷം ചൂടു ചായയോടൊപ്പം ചപ്പാത്തിയുടെ ചെറുപീസ് കറിയിൽ‌മുക്കി വായിൽ വെച്ചുകൊടുക്കും.
 
                ഭര്‍ത്താവിന്റെ കൂടെ മറ്റ് ആരെങ്കിലും ഉണ്ടായാൽ പങ്കിയുടെ ഭര്‍തൃശുശ്രൂഷ ഇരട്ടിക്കും. തന്റെ നല്ലപാതിയുടെ നല്ലഗുണം കാണിച്ച് അസൂയപ്പെടുത്താനായി പങ്കജാക്ഷൻ ഓഫീസിലുള്ളവരെ ഇടയ്ക്കിടെ വീട്ടിലേക്ക് ക്ഷണിക്കുക പതിവാണ്. ആനേരത്ത് വിളികേട്ടാലുടനെ മുന്നിലെത്തണം എന്നാണ് ഭർത്താവിന്റെ ഓർഡർ.  അക്കാര്യം അപ്പടി അവൾ അനുസരിക്കാറുണ്ട്. 

ഒരുദിവസം,
              ഭാര്യയുടെ നല്ലഗുണങ്ങൾ കാണിച്ച് അസൂയപ്പെടുത്താനായി ഒരു സുഹൃത്തിനോടൊപ്പം പങ്കജാക്ഷൻ അല്പം നേരത്തെ വീട്ടിലെത്തിയിട്ട് വിളിച്ചു,
“എടി പങ്കിയേ,,,”
തേങ്ങഅരക്കുന്ന പങ്കി മിക്സി ഓഫാക്കിയിട്ട് വെളിയിൽ വരാൻ അല്പം വൈകി. സുഹൃത്തിന്റെ മുന്നിൽ‌വെച്ച് അവൾക്ക് അടികൊടുത്തശേഷം അയാൾ പറഞ്ഞു,
“ഇനി ഇതുപോലെ വൈകരുത്, വിളികേട്ട ഉടനെ വരണം”
ഒരാഴ്ചകഴിഞ്ഞ് പങ്കജാക്ഷൻ നേരത്തെവന്നത് രണ്ട് സുഹൃത്തുക്കളുമായാണ്. വീട്ടിലെത്തിയ ഉടനെ അയാൾ വിളിച്ചു,
“എടി പങ്കിയെ,,,”
കിണറ്റിൽ നിന്നും വെള്ളംകോരുന്ന പങ്കി പാത്രം കിണറ്റിലിട്ടശേഷം വെളിയിൽ വരാൻ അല്പം വൈകിയതിനാൽ അയാൾ അവൾക്ക് രണ്ട് അടികൊടുത്തു. എന്നിട്ട് പറഞ്ഞു,
“വിളികേട്ടാൽ ഉടനെ വെളിയിലെത്തണം”

              ഒരു മാസം കഴിഞ്ഞപ്പോൾ പങ്കജാക്ഷൻ വീട്ടിൽ വന്നത് മൂന്ന് സഹപ്രവർത്തരോടൊത്ത് ആയിരുന്നു, കൂട്ടത്തിൽ ഒരാൾ ഓഫീസറാണ്. വന്ന ഉടനെ ഭാര്യയെ വിളിച്ചു,
“ഏടി പങ്കിയേ,,,”
വിളികേട്ടനിമിഷം വാതിൽ‌തുറന്ന് പങ്കി മുന്നിൽ! പെട്ടെന്ന് ഓടിവന്ന അവളെക്കണ്ട് എല്ലാവരും ഞെട്ടി.
കാരണം,
അവൾ‌ വിളികേട്ടത് കുളികഴിഞ്ഞ് വസ്ത്രം മാറ്റുന്നതിനു മുൻപായിരുന്നു.
പതിവ്രതമാർക്ക് എന്തും ആവാമല്ലൊ,,,
**********************************************

20.10.14

കാൽനോട്ടം


             ഗെയ്റ്റ് തുറന്ന് സ്ക്കൂൾ വരാന്തയിൽ കാലുകുത്തിയനിമിഷം നമ്മുടെപ്യൂൺ കുട്ടിയമ്മക്ക്, തലേദിവസം ചായക്കടക്കാരൻ അനീഷ് പറഞ്ഞത് ഓർമ്മവന്നു; കാര്യം എന്താണെന്നോ?

നമ്മുടെ സർക്കാർ ഹയർസെക്കന്ററി സ്ക്കൂളിലെ ഒരാൾ ‘3000 രൂപയുടെ ഷൂസ് കാലിൽ അണിയുന്നുണ്ട്’.

                  സ്ക്കൂളിലെ ജീവനുള്ളതും അല്ലാത്തതുമായ എല്ലാ സംഗതികളും നിത്യപരിചയമായ കുട്ടിയമ്മക്ക് അതൊരു പുതിയ അറിവായിരുന്നു. അതാരാണെന്ന് ചോദിച്ചപ്പോൾ അവനൊട്ട് പറയുന്നതേയില്ല; അറിയണമെങ്കിൽ കണ്ടുപിടിക്കണം പോലും! എങ്കിൽ അതൊന്ന് കണ്ടുപിടിച്ചിട്ടുതന്നെ ഇന്നത്തെ കാര്യം,,,



                   ഓഫീസ്റൂം തുറന്ന് ഹാജർ‌പട്ടികയിൽ ഒപ്പുവെച്ചപ്പോഴാണ് സീനിയർ അസിസ്റ്റന്റ് സുകുമാരൻ മാസ്റ്ററുടെ പ്രവേശനം. പെട്ടെന്ന് കുട്ടിയമ്മ ചോദിച്ചു,

“സാർ എനിക്കൊരു സംശയം; സാറിന്റെ കാലിലുള്ള ഷൂസിന് എത്ര വിലവരും?”

“അതെന്താ കുട്ടിയമ്മെ അങ്ങനെ ചോദിക്കുന്നത്? ഞാനെപ്പോഴെങ്കിലും ഷൂ ധരിച്ച് വരാറുണ്ടോ? അതൊക്കെ ചെറുപ്പക്കാരുടെ സംഗതിയല്ലെ”

കുട്ടിയമ്മ സാറിന്റെ കാലുകളിൽ നോക്കി; കറുത്ത പാന്റ്സിന്റെ ചുവട്ടിലായി ഇളം‌മഞ്ഞ നിറത്തിൽ രണ്ട് ചെരിപ്പുകൾ!



                   അമളി പറ്റിയത് അറിയാത്തമട്ടിൽ താക്കൊൽ‌കൂട്ടവുമായി കുട്ടിയമ്മ ക്ലാസ്‌മുറികൾക്കു നേരെ നടന്നു. എല്ലാ മുറികളും തുറന്നിട്ടശേഷം തിരികെ വന്നപ്പോഴാണ് ഹൈസ്ക്കൂൾ ക്ലാർക്ക് സുശീലനെ കണ്ടത്,

“സുശീലാ എനിക്കൊരു സംശയം, നിന്റെയീ ഷൂസിന്റെ വില 3000 രൂപയാണോ?”

അതുകേട്ട് ഞെട്ടിയ സുശീലൻ കുട്ടിയമ്മയെ തുറിച്ചുനോക്കി,

“ഇങ്ങനെ പേടിപ്പിക്കുന്ന കാര്യമൊന്നും രാവിലെതന്നെ പറയല്ലെ; ഇതിനാകെ  കൊടുത്തത് 790രൂപയാണ്, അതും അരമണിക്കൂർ വിലപേശിയിട്ട്. എന്താ, ഇതുപോലൊന്ന് മകന് വാങ്ങിക്കൊടുക്കുന്നുണ്ടോ?”

“അതിനൊന്നുമല്ല, വെറുതെ ചോദിച്ചതാ”



                    പതിവുപോലെ മണികൾ ഓരോന്നായി അടിച്ചുകൊണ്ടിരിക്കെ, കൃത്യം പത്ത്‌മണിയായപ്പോൾ ഹെഡ്‌മാസ്റ്റർ വന്നുചേർന്നു. അതിനു മുൻപുതന്നെ ഓഫീസും പരിസരവും വൃത്തിയാക്കിയ കുട്ടിയമ്മ ഹെഡ്‌മാസ്റ്റർ‌റൂമിലെ ടേബിളും വി.ഐ.പി. ചെയറും പൊടിതട്ടിയശേഷം അത്യാവശ്യ ഫയലുകളെല്ലാം യഥാസ്ഥാനത്ത് വെച്ചിരുന്നു. അല്പസമയം കഴിഞ്ഞ് ഹെഡ്‌മാസ്റ്ററുടെ മുന്നിൽ അറ്റ‌ന്റൻസ് രജിസ്റ്ററുമായി പ്രത്യക്ഷപ്പെട്ട അവർ, അല്പം കുനിഞ്ഞ് അദ്ദേഹത്തിന്റെ കാലിൽ നോക്കിയിട്ട് ചോദിച്ചു,

“സാർ എനിക്കൊരുകാര്യം അറിയണമായിരുന്നു, സാറിന്റെ ഷൂസിന് എത്ര വിലവരും?”

കുട്ടിയമ്മയുടെ മണ്ടത്തരങ്ങൾ അറിയാവുന്ന പ്രധാനാദ്ധ്യാപകൻ മറുപടി പറഞ്ഞു,

“കുട്ടിയമ്മ പ്യൂണിന്റെജോലി രാജിവെച്ച് ചെരിപ്പുകട തുടങ്ങുന്നുണ്ടോ? ഈ ഷൂസ് മകൾ ഗൾഫിൽ നിന്ന് കൊണ്ടുവന്നതാ, വിലയറിയണമെങ്കിൽ അവളോട് ചോദിച്ചിട്ട് പറയാം”

“അതൊന്നും വേണ്ട, ഞാൻ വെറുതെ ചോദിച്ചതാണ് സർ”



                      ക്ലാസ്സ് തുടങ്ങി ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ സീനിയർ അസിസ്റ്റന്റ് നൽകിയ എക്സ്ട്രാ വർക്കുമായി സ്റ്റാഫ്‌റൂമിന്റെ പടികൾ ആയാസപ്പെട്ട് കയറിവരുന്ന കുട്ടിയമ്മയെ കണ്ടപ്പോൾ അവിടെയിരുന്ന് നുണ പറഞ്ഞുകൊണ്ടിരുന്ന സീനിയർ ഫിസിക്സ്, ജൂനിയർ ഹിന്ദിയുടെ ചെവിയിൽ പറഞ്ഞു,

“ഡ്യൂട്ടി എനിക്ക് തന്നെയായിരിക്കും, നമ്മളിവിടിരുന്ന് സംസാരിക്കുന്നത് ആ സീനിയറിന് സഹിക്കത്തില്ല”

പറഞ്ഞതുപോലെ അല്ലെങ്കിലും ഫസ്റ്റ് പിരീഡ് എക്സ്ട്രാവർക്ക് കിട്ടിയത് കവിത വായിക്കുന്ന മലയാളത്തിനുമാത്രം. അവരെ ബുക്കിൽ ഒപ്പിടീച്ച കുട്ടിയമ്മ, ഒഴിഞ്ഞ ഒരു കസേരയിൽ ഇരുന്നശേഷം, സ്റ്റാഫ്‌റൂമിൽ ഇരുന്ന് വായിക്കുന്നതും എഴുതുന്നതുമായ എല്ലാ ടീച്ചേഴ്‌സിന്റെയും കാലുകളിൽ നോക്കി. അക്കൂട്ടത്തിൽ സ്ത്രീജനങ്ങളെ ഒഴിവാക്കിയിട്ട് പുരുഷജനങ്ങളെ നിരീക്ഷിച്ചപ്പോൾ ആകെമൊത്തംടോട്ടലായി ഷൂസ് അണിഞ്ഞ രണ്ട് കാലുകൾമാത്രം കിട്ടി, അതുരണ്ടും ജൂനിയർ കണക്ക് മാസ്റ്ററുടേത്. കുട്ടിയമ്മ എല്ലാവരുംകേൾക്കെ ചോദിച്ചു,

“നമ്മുടെ കണക്കുസാർ കാലിലിട്ടത് 3000 രൂപയുടെ ഷൂസാണോ?”

കുട്ടിയമ്മയുടെ കണക്ക് കേട്ടപ്പോൾ അതുവരെ ചെയ്യുന്ന തൊഴിൽ അവസാനിപ്പിച്ചിട്ട് എല്ലാവരും ഒന്നിച്ച് തലഉയർത്തി, ഒപ്പം ചെവികളും. ആനേരത്ത് കണക്ക് പൊട്ടിത്തെറിച്ചു,

“ഈയാള് സ്റ്റാഫ്‌റൂമിൽ വന്ന് മണിയടിക്കേണ്ട, കേട്ടോ; എന്റെ ഷൂസിന്റെ വില ചിലപ്പോൾ അയ്യായിരമോ പത്തായിരമോ ആയിരിക്കും, നിങ്ങളാരാ അതുചോദിക്കാൻ?”

ട്ടത്തിൽ സ്ത്രീജനങ്ങളെ ഒഴിവാക്കിയിട്ട് പുരുഷജനങ്ങളെ നിരീക്ഷി 790 രൂപയാ കൊടുത്തത്, അതും അരമണിക്കൂർ വിലപേശിയിട്ട്. എന്താ മകന് 

                 കണക്കിൽ‌നിന്ന് കിട്ടിയതെല്ലാം അതേപടി സ്വീകരിച്ചുകൊണ്ട്  കുട്ടിയമ്മ നേരെ ഹയർസെക്കന്ററി സ്റ്റാഫ് റൂമിലേക്ക് പോയി. ഡൈവോഴ്സ് കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കെ ഒരേ കൂരക്കുതാഴെ ജീവിക്കുന്ന ഭാര്യാ ഭർത്താക്കന്മാരെ പോലെയാണ് നമ്മുടെ വിദ്യാലയത്തിലെ ഹൈസ്ക്കൂൾ : ഹയർ സെക്കന്ററി അദ്ധ്യാപകർ. രണ്ട് വർഷം കൂടുതൽ പഠിച്ചതിന്റെ തണ്ടുംകൊണ്ട് നടക്കുന്ന ഹയർസെക്കന്ററിക്കാരുടെ അഹങ്കാരം ഒരിക്കലും വെച്ചുപൊറുപ്പിക്കാത്തവരാണ് സീനിയോറിറ്റിയിൽ മുതിർന്ന ഹൈസ്ക്കൂൾ അദ്ധ്യാപകർ.വരുടെയിടയിൽ വാർത്താവിതരണവും ഒപ്പം പാരവിതരണവും സൈഡ്‌ബിസിനസ് ആയി ചെയ്യുന്നവളാണ് നമ്മുടെ കുട്ടിയമ്മ. ഉലയിൽവെച്ച് ചുട്ടുപഴുപ്പിച്ച പാരകൾ ചൂടാറും മുൻപുതന്നെ രണ്ട് സ്റ്റാഫ് റൂമിലും കുട്ടിയമ്മ വിതരണം ചെയ്യാറുണ്ട്.



                 ഹയർ‌സെക്കന്ററി സ്റ്റാഫ്‌റൂമിൽ കടന്നഉടനെ ഡോറിനു എതിർ‌വശത്തിരിക്കുന്ന ഗസ്റ്റ് അദ്ധ്യാപികയെ നോക്കി ‘ഒരു പുഞ്ചിരി’ നൽകിയശേഷം കുട്ടിയമ്മ ഒഴിഞ്ഞ കസേരയിൽ പോയിരുന്ന് എല്ലാവരെയും നോക്കി.

എന്നാൽ ആരും അവരെ നോക്കിയില്ല,,,

ആരും അവരോട് മിണ്ടിയില്ല.

എല്ലാവരും തിരക്കിട്ട ജോലിയിലാണെന്ന് അറിഞ്ഞുകൊണ്ട് കുട്ടിയമ്മ ഓരോരുത്തരുടേയും കാലുകൾ ശ്രദ്ധിക്കാൻ തുടങ്ങി. അപ്പോൾ അവരത് കണ്ടു, ചെറുപ്പക്കാരായ പുരുഷന്മാർ നാലുപേരുടേയും കാലിൽ അടിപൊളി ഷൂസുകൾ; അതിൽ ഏതായിരിക്കും മൂവായിരത്തിന്റേത്?

അവർ കെമിസ്ട്രി സാറിനെ സമീപിച്ചു,

“സാർ ഒരു സംശയം ചോദിക്കട്ടെ,,,”

“ചോദിക്കാമല്ലൊ”

“സാറിന്റെ കാലിലുള്ള ഷൂസിന്റെ വില മൂവായിരമാണോ?”

“മൂവായിരമോ അത്രയും വിലയുള്ളത് ഏതായാലും ഇപ്പോഴെന്റെ കാലിലില്ല. അതെന്താ കുട്ടിയമ്മെ അങ്ങനെ ചോദിക്കുന്നത്?”

“അത്, ഇവിടെയുള്ള ആരോ മൂവായിരത്തിന്റെ ഷൂസാണ് കാലിലിട്ടതെന്ന് എന്നോട് ഒരാൾ പറഞ്ഞു”

“ഏതായാലും അത് ഞാനല്ല, പിന്നെ ഇവന്മാരൊക്കെ ആയിരത്തിനു മേലെ മാത്രം ചെലവാക്കുന്നവരാണ്”

അതുകേട്ടപ്പോൾ ഇംഗ്ലീഷ് എഴുന്നേറ്റു,

“എന്റെ കാലിൽ തൊള്ളായിരത്തിന്റെ ഷൂസാണ്, മൂവായിരത്തെക്കാൽ വലുത്”

“അപ്പോൾ മറ്റുള്ളവരോ?”

“കുട്ടിയമ്മെ ഇവിടെയാരും ആയിരത്തിൽ കൂടുതലുള്ളത് വാങ്ങാറില്ല”

                   ഷൂസ് ധരിച്ചവരെല്ലാം ഒന്നിച്ച് പറഞ്ഞതുകേട്ടപ്പോൾ കുട്ടിയമ്മയുടെ സംശയം കൂടി. പിന്നെയാരായിരിക്കും ആ മൂവായിരക്കാരൻ? പ്രിൻസിപ്പാളാണെങ്കിൽ മുണ്ടുടുക്കുന്ന തനിനാടൻ മലയാളി. അദ്ദേഹം ഒരിക്കലും ഷൂ അണിയാനിടയില്ല.

             

                  അവർ എഴുന്നേറ്റ് വെളിയിലേക്ക് നടന്നു, നേരെ ഓഫീസിലെത്തി സ്വന്തം ഇരിപ്പിടത്തിലിരുന്ന് ചിന്തിക്കാൻ തുടങ്ങി, ‘ഈ ചായക്കടക്കാരൻ പറയുന്നതുകേട്ട് മറ്റുള്ളവരുടെ കാല്‌നോക്കാൻ പോയത് വെറും മണ്ടത്തരംതന്നെ. എല്ലാം വെറുതെ,,,

“കുട്ടിയമ്മ ഇവിടെ ഇരിക്കുകയാണോ, പണിയൊന്നും ഇല്ലെ?”

ചോദിച്ചത് അഭിലാഷ്; രണ്ടുമാസംമുൻപ് പ്യൂൺ ആയി വന്നവൻ,,,

“പണിയൊക്കെ നീ ചെയ്താൽ മതി, പോയി ബെല്ലടിക്ക്”

സീനിയറായവർക്ക് ജൂനിയറിനോട് എന്തും പറയാമല്ലൊ. സർവ്വീസിലിരിക്കെ സ്വന്തം അച്ഛൻ മരിച്ചവകയിൽ ജോലിയിൽ കയറിയ അവനെ അങ്ങിനെ വിടാൻ‌പറ്റില്ല.

“കുട്ടിയമ്മയുടെ മണിയടി കേൾക്കാനാണ് കുട്ടികൾക്കിഷ്ടം”

“അത് നിനക്കും മണിയടി ,,,,,,”

കുട്ടിയമ്മ പെട്ടെന്ന് നിർത്തി,, അവന്റെ കാലിൽ നോക്കി,

“മോനെ അഭിലാഷെ നിന്റെ കാലിലെ ഷൂസ് മൂവായിരത്തിന്റേതാണോ? ഒരാൾ എന്നോട് പറഞ്ഞതാ”


“ഏത് പരനാറിയാ ഇതിന് മൂവായിരമെന്ന് പറഞ്ഞത്? ഇതേയ് ഏഴായിരത്തി തൊള്ളായിരത്തിന് കണ്ണൂർ വുഡ്‌ലാന്റ്സിൽ നിന്ന് വാങ്ങിയതാ, ബില്ല് കാണണോ?”