അയാൾ പാവാട അണിയാറുണ്ടോ?
ഇല്ല,, ഇതുവരെ അണിഞ്ഞിട്ടില്ല.
വർഷങ്ങൾക്ക് മുൻപെ, എന്റെ ഗ്രാമത്തിൽ അയാൾ അറിയപ്പെടുന്നത് ‘പാവാട’ എന്ന പേരിലാണ്. ‘പാവാട’ എന്ന പേര് പറഞ്ഞാൽ അയാളെ മാത്രമല്ല, അയാളുടെ വീടും വീട്ടിലേക്കുള്ള വഴിയും നാടും നാട്ടിലേക്കുള്ള വഴിയും തിരിച്ചറിയാം.
പഠനം പത്താംതരം പാതിവഴിക്ക് നിർത്തിയ നമ്മുടെ പാവാട, ആ പഴയകാലത്ത് നമ്മുടെ നാട്ടിലെ അറിയപ്പെടുന്ന പരോപകാരിയാണ്. നെയ്ത്തുകാരനായ പിതാശ്രീ എല്ല് മുറിയെ പണിയെടുക്കുന്ന നേരത്ത്, പണിയൊന്നും ചെയ്യാതെ അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരുടെ നേതാവായി നാടുനീളെ തേരാപാരാ അയാൾ അങ്ങനെ നടക്കുകയാണ് പതിവ്.
ജനിച്ച് ഇരുപത്തിഎട്ടാം നാൾ അരയിൽ സ്വർണ്ണനൂൽ കെട്ടി അച്ഛനും അമ്മയും അവനായി ഇട്ട പേര് അവൻ പോലും മറന്നുപോയി. പാവാട നാമകരണത്തിനുമുൻപ്, സ്ക്കൂളിൽപോയി രണ്ടക്ഷരം പഠിക്കുന്നകാലത്ത് കൂട്ടുകാർ അവന് നല്ലൊരു പേര് നൽകി,,, ‘ഇ.എം.എസ്’
…ഒരു കാലത്ത് മലയാളികളുടെ മനസ്സിനെ കോരിത്തരിപ്പിച്ച സാക്ഷാൽ ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ‘ഇ.എം.എസ്.’ ന്റെ പേര് തന്നെ. മഹാനായ ‘ഇ.എം.എസ്’ ജീവിച്ചിരുന്ന കാലമായതിനാൽ ആ പേരിൽ അറിയപ്പെടുന്നത് പലർക്കും ഇഷ്ടമുള്ള കാര്യമാണ്.
ഇങ്ങനെ ഇ.എം.എസ്. എന്ന പേരിലറിയപ്പെട്ടത് അയാൾ ഒരു വിപ്ലവകാരിയായ കമ്മ്യൂണിസ്റ്റ് നേതാവ് ആയതുകൊണ്ടല്ല. പിന്നെയോ?
…നാട്ടുകാർ ഒന്നടങ്കം ആരാധിക്കുന്ന നേതാക്കന്മാരിൽ ഇ.എം.എസ്. ന് മാത്രമായി ഒരു സവിശേഷ ഗുണമുണ്ട്… വിക്ക്… നമ്മുടെ നാട്ടുകാരുടെ(കണ്ണൂർ) ഭാഷയിൽ ‘കക്ക്’
കക്ക് ഉള്ളവൻ കക്കൻ, ഉദാ: കക്കൻ രാമൻ, കക്കൻ ബാലൻ, കക്കൻ കണാരൻ,,,
നേതാവായ ഇ.എം.എസ്. ന്, ഈ വിക്ക് ഒരു അലങ്കാരമാണ്. പറയുന്നതെന്തെന്ന് ഇത്തിരി നേരം ആലോച്ചിച്ച് മാറ്റിയും മറിച്ചും പറയാൻ അദ്ദേഹത്തെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ വിക്ക് ആണെന്ന് പറയപ്പെടുന്നു.
ഇങ്ങനെ വിക്ക് ഉള്ളവർ സംസാരിക്കുമ്പോൾ ആദ്യവാക്ക് ഉച്ചരിക്കുന്നതിനു മുൻപ് രണ്ടോ മൂന്നോ തവണ ആദ്യാക്ഷരം പറയും. ചിലർക്ക് ഓരോ വാക്ക് പറയുമ്പോഴും ഇങ്ങനെ അക്ഷരം ആവർത്തിക്കുന്ന വിക്ക് ഉണ്ടാവും. വാക്കിന്റെ ആദ്യാക്ഷരം പറയാൻ പ്രയാസപ്പെടുന്ന ഇവർ മറ്റുള്ള അക്ഷരങ്ങൾ സ്പീഡിൽ പറയുന്നത് കേൾക്കാം.
ഇ.എം.എസ്. എന്ന പേരിൽ അറിയപ്പെടുന്ന കാലത്ത്, നമ്മുടെ പാവാട കണ്ണൂരിലെ ഒരു പലചരക്ക് കടയിൽ പോയി തക്കാളിയുടെ വില ചോദിച്ചു,
“ത,,ത,,,ത,,തക്കാളിക്കെന്താ വ്,,വ്,,,വില?”
“എ,, എ,, എത്രവേണം?”
“വ്,,,വ്,, വെലയാ ചോയിച്ചെ”
“ക്,, ക്,,,ക്,, കിലോനഞ്ചുറുപ്പിയാ”
“ന്,,ന്,,,നിയെന്താടാ അന്ന ക്,,ക്,,, കളിയാക്കുന്നത്?”
“ന്,,ന്,,,ന്,,നീ പോട, ന്,,ന്,,,നായിന്റെമോനേ”
“ന്,,ന്,,,,,,,,,,,”
അങ്ങനെ വിക്ക് ഉള്ള കടക്കാരനും കൂടിചേർന്ന്, ബാക്കി പൂരം കേൾക്കാൻ ആളുകൾ കൂടിയപ്പോൾ സംഗതി പൊടിപൂരമാക്കി എന്ന് പറയാം.
നാട്ടിലെ പൊതുപ്രവർത്തകരുടെ കൂടെ എപ്പോഴും നമ്മുടെ പാവാട ഉണ്ടാവും. ഒരു വക്കീൽ ആയില്ലെങ്കിലും വക്കീൽ എന്ന് വിളിച്ചു കേൾക്കാൻ അദ്ദേഹത്തിന് വളരെ ഇഷ്ടമാണ്. തനിക്കൊരു വക്കീലാവണമെന്ന ജീവിതാഭിലാഷം ഒരിക്കൽ സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവരെല്ലാംചേർന്ന് കളിയാക്കാൻ തുടങ്ങി,
“എടാ നീ വക്കീലായാൽ കോടതിയിൽ പോയി എങ്ങനെയാ വ്,,വ്,,വാദിക്കുന്നത്?”
പിന്നീട് ചിലർ വക്കീലെന്ന് വിളിച്ച് കളിയാക്കിയെങ്കിലും പാവാടക്ക് അത് വളരെ സന്തോഷം നൽകി.
ഒരിക്കൽ ഒരു സുഹൃത്തിന്റെ കല്ല്യാണത്തിൽ പങ്കെടുക്കാനായി ‘പാവാട’ അഞ്ചരക്കണ്ടിയിലേക്ക് ഒറ്റയ്ക്ക് ബസ്സിൽ കയറി. കണ്ടക്റ്റർ നീട്ടിയ കൈയിലേക്ക് ഇരുപതിന്റെ നോട്ട് കൊടുത്തിട്ട് സ്ഥലം പറഞ്ഞു. കണ്ടക്റ്റർ നൽകിയത് ഇരുപതിന്റെ ബാക്കിയോടൊപ്പം അഞ്ച് ടിക്കറ്റ്. ആ ടിക്കറ്റുകളെ കൈയിൽവെച്ച് പാവാട കണ്ടക്റ്ററോട് ചോദിച്ചു,
“ഒ,,ഒരാൾക്കെന്തിനാ അച്,,അച്,,,അഞ്ച് ടിക്കറ്റ്?”
“നിങ്ങളല്ലെ അഞ്ച് ടിക്കറ്റിന് പറഞ്ഞത്?”
അതും പറഞ്ഞ് കണ്ടക്റ്റർ അടുത്തയാളിന് നേരെ കൈനീട്ടി.
“ഞ്,,ഞ്,,ഞാനങ്ങനെ പറഞ്ഞിട്ടില്ല”
“നിങ്ങളല്ലെ അഞ്ചരക്കണ്ടിയിലേക്ക് അഞ്ച് ടിക്കറ്റിന് പറഞ്ഞത്?”
“ഞ്,,,ഞ്,,ഞാൻപറഞ്ഞത്,, അച്,,അഞ്ച്,,,അഞ്ചരക്കണ്ടി എന്നാണ്?”
“അത് തന്നെയാ ഞാൻ അഞ്ച് ടിക്കറ്റ് തന്നത്”
“അതെങ്ങെനെയാ അച്,,അഞ്ചെണ്ണം?,,,,,,”
“പിന്നേ,,,,,,”
പിന്നീടുള്ള പ്രശ്നം ഒഴിവാക്കാൻ കിളി പറന്ന്‌വന്ന് അവരെ കൊത്തിയകറ്റി.
…ഇനി നമ്മുടെ പാവാട, ‘പാവാട’ ആയി മാറിയ ചരിത്രം പറയാം.
…നമ്മുടെ നല്ലവരായ നാട്ടുകാർ കൊച്ചു കൊച്ചു തമാശകളുമായി കഞ്ഞികുടിച്ച് വാഴും കാലം,
…നാട്ടിലെ ഒരേയൊരു വായനശാലയിൽ നമ്മുടെ കഥാനായകനും കൂട്ടുകാരും ചൊറപറഞ്ഞ് ചിരിക്കുന്ന നേരത്ത് നമ്മുടെ കഥാനായകന്റെ അച്ഛൻ അതുവഴി വന്നു. പുന്നാരമോനേ കണ്ട ഉടനെ കൈത്തറി നെയ്ത്ത് തൊഴിലാളിയായ പിതാശ്രീക്ക് കലിയിളകി,
“എടാ നിന്നോട് കമ്പനിയിലെ തുണി കൊണ്ടുപോകാൻ പറഞ്ഞിട്ട് അത് ചെയ്യാതെ ഇവിടെ വന്നിരിക്കയാണോ?”
“ഞ്,,ഞാനത് കൊണ്ടുപോയി”
“എന്നിട്ട് കൈയും വീശിയാണോ വന്നത്? ‘പാവ്’ ഉണ്ടാക്കാനുള്ള നൂലൊന്നും എടുത്തിട്ടില്ലെ?”
തുണി കൊണ്ടുപോയി കൊടുത്താൽ അടുത്ത നെയ്ത്തിന് വേണ്ട ‘നൂൽ’ കൊണ്ടുവരണം, ആ നൂലുകൾ ചേർന്നതാണ് ‘പാവ്’.
“അത്,, ഞ്,,ഞ്,,ഞാനെട്‌ത്ത് കൊണ്ടുവന്നിട്ട് ആട മേശയുടെ ചോട്ടില് വെച്ചിട്ടുണ്ട്”
“ഞാൻ നോക്കിയിട്ട് പാവൊന്നും കണ്ടില്ല, നീയങ്ങ് വാ,”
“മേശേന്റെ ചോട്ടില്, പ്,,പ്,,,പ,,,പാവാട ഇട്ടിറ്റുണ്ട്”
“ഞാനവിടെയൊന്നും കണ്ടിട്ടില്ല, നീയിങ്ങ് വീട്ടില് വന്നിട്ട് കാണിച്ച് തരുന്നുണ്ടോ?”
പിതാശ്രീക്ക് ദേഷ്യം ഒന്നുകൂടി ഇരട്ടിച്ചു.
“അ,,അച്ഛാ ഞാൻ പ്,,പ്,,പാവ്‌ആട ഇട്ടിന്, ശരിക്കും പാവാട ഇട്ടിറ്റുണ്ട്”
അങ്ങനെ ഇതുവരെ പാവാട അണിയാത്ത നമ്മുടെ കഥാനായകൻ നാട്ടാർക്കിടയിൽ ‘പാവാട’ ആയി മാറി.