ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലത്ത് എന്റേത് ആയിരുന്ന ആ പെൺപള്ളിക്കൂടത്തിലെ വിദ്യാർത്ഥിനികൾ ഏറ്റവും കൂടുതൽ ഭയപ്പെട്ടിരുന്നത് ഒരു ഇംഗ്ലീഷ് ടീച്ചറെയാണ്.
അങ്ങനെ എല്ലാവരും ഭയപ്പെടാറില്ല;
…പിന്നെയോ?
പാവാട ധരിച്ചുവരുന്ന വിദ്യാർത്ഥിനികളുടെ കൂട്ടത്തിൽ അരപാവാട അതായത് ഹാഫ് സ്‌കേർട്ട് അണിഞ്ഞ്, ഒരുങ്ങി വരുന്നവർ മാത്രം ഭയപ്പെടണം. അക്കൂട്ടർ പ്രസ്തുത ഇംഗ്ലീഷ്‌ടീച്ചറെ കണ്ടാൽ മാജിക്ക്കാരന്റെ തൊപ്പിയിലെ മുയലിനെപ്പോലെ ആ നിമിഷം അപ്രത്യക്ഷമാവും. എന്നാൽ പെട്ടെന്ന് അപ്രത്യക്ഷമാവാൻ അവസരം ലഭിക്കാത്തവർക്കായി കാത്തിരിക്കുന്നത്; അടി, ഇടി, നുള്ള്, ആദിയായ പീഡന പരമ്പരകളുടെ വെടിക്കെട്ട് പൂരമായിരിക്കും.
അങ്ങനെ പെൺപള്ളിക്കൂടത്തിലെ പെൺകുട്ടികൾക്ക് അടികൊള്ളാനുള്ള കാരണമാണ് അക്കാലത്ത് സുലഭമായി മാലോകരായ മഹിളാമണികൾ ധരിക്കാറുള്ള അര/പാവാട, ഏത് പെരുമഴക്കാലത്തായാലും കാല്പാദം കവിഞ്ഞൊഴുകുന്ന പാവാടമാത്രം പെൺകുട്ടികൾ ഉടുത്താൽ മതി’ എന്നാണ് നമ്മുടെ ഇംഗ്ലീഷിന്റെ തീരുമാനം.
ടീച്ചർ പഠിപ്പിക്കുന്ന ക്ലാസ്സിലെ വിദ്യാർത്ഥിനികൾക്ക് എന്നും കഷ്ടകാലമാണ്; അവർക്ക് ഒളിക്കാനാവില്ലല്ലൊ?
അതുകൊണ്ട് അവർ രണ്ടിൽ ഒന്ന് ചെയ്യും,
…ഒന്നുകിൽ കൈയിലും കാലിലും കിട്ടുന്ന അടിയുടെ വേദനകൊണ്ട് പുളഞ്ഞ് ടീച്ചറെ ശപിക്കും,
…അല്ലെങ്കിൽ അരപാവാട മാറ്റി കാൽപാവാട ആക്കും, അതായത് ഹാഫ് സ്‌കേർട്ട് മാറ്റി കാല്പാദം വരെയുള്ള ഫുൾ സ്‌കേർട്ടാക്കും.
ഇതിൽ രണ്ടാമത്തെക്കാര്യം പരമ പാവങ്ങളായ അരവയർ ഫുഡും അരവയർ പട്ടിണിയുമായി കഴിയുന്ന കുടുംബത്തിൽ നിന്നും വരുന്ന പെൺകുട്ടികൾക്ക് അപ്രാപ്യമാണ്. അവർ ദിവസേനയെന്നോണം അടികൊണ്ട പാടുകൾ അമ്മയെ കാണിച്ച് അമ്മയോടൊപ്പം ആ മകളും കണ്ണിർ വറ്റുന്നതുവരെ കരയും.
ഇപ്പോൾ എല്ലാവർക്കും സംശയം തോന്നും, ഇതേത് ലോകത്താ ഇങ്ങനെയൊരു സംഭവം?
അങ്ങനെയൊരു കാലത്താണ് ഞാൻ സ്ക്കൂളിൽ പഠിച്ചത്; കേരളത്തിൽ തന്നെയുള്ള മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ഒന്നിച്ച് വേറെ വേറെ ക്ലാസ്സുകൾ അതിപുരാതന കാലംതൊട്ടേയുള്ള ‘ഒരു പെൺപള്ളിക്കൂടം’. വർഷങ്ങൾ പിന്നിലേക്ക് ഒന്ന് തിരിങ്ങ് നോക്കുകയാണ്,
…എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം പച്ചപാവാട മാത്രം, പിന്നെത്തിരിഞ്ഞൊന്ന് നോക്കിയാൽ കാണാം വെള്ള ബ്ലൌസ്. പിന്നെ ചിക്കിചികഞ്ഞൊന്ന് നോക്കിയാൽ കാണം, നാലോ അഞ്ചോ സാരിയും രണ്ടോ മൂന്നോ ദാവണിയും. പാവങ്ങളായ മിക്കവാറും പെൺകുട്ടികൾക്ക് ആകെമൊത്തംടോട്ടലായി രണ്ട് പാവാടയും രണ്ട് ബ്ലൌസും ആയിരിക്കും. തട്ടലും മുട്ടലും കീറലുമില്ലാതെ മൂന്ന് വർഷം അതായത് ‘എട്ട്, ഒൻപത്, പത്ത്,’ അത്‌കൊണ്ട് ഒപ്പിക്കണം. എട്ടാം തരത്തിൽ അഡ്മിറ്റ് ചെയ്യവെ പിതാശ്രി എനിക്കും വാങ്ങിത്തന്നു; കാല്പാദത്തോളം താഴ്ചയുള്ള രണ്ട് പച്ചപാവാടയും, രണ്ട് വെള്ള ബ്ലൌസും.
അന്ന് പാവാടകൾ പലവിധമുലകിൽ സുലഭമായിരുന്നു; ഫുൾ സ്‌കേർട്ട്, ഹാഫ് സ്‌കേർട്ട്, മിനി സ്‌കേർട്ട്, മൈക്രോമിനി സ്‌കേർട്ട്, ആദിയായവക്ക് ഒരു വിലക്കും എവിടെയും ഉണ്ടായിരുന്നില്ല. അവയിൽ ഏതും അണിഞ്ഞ് എവിടെയും പോകാം. പിന്നെ ഒരു ചെറിയ പ്രശ്നം മാത്രം; നല്ല കാറ്റത്ത് അതിവിശാലമായ സ്ക്കൂൾ ഗ്രൌണ്ടിലൂടെ നടക്കുമ്പോൾ അര/പാവാട ഒരു പാരച്യൂട്ട് പോലെ പറന്ന്, മേലോട്ടുയരുന്നത് തടയാൻ ഒരു കൈകൊണ്ട് മുറുക്കിപിടിക്കണം. അപ്പോൾ മറ്റേകൈകൊണ്ട് ഒരുകെട്ട് പുസ്തകങ്ങൾ ഒരു കുഞ്ഞിനെയെന്നപോലെ മാറോടണച്ച് പിടിച്ചിരിക്കും. ഒളിഞ്ഞുനോട്ടവും ഒളിക്യാമറയും മൊബൈലും കണ്ടുപിടിക്കാത്ത ആ സുവർണ്ണകാലത്ത് ബസ്സ്‌യാത്രയിൽ പോലും ആരും ആരെയും പീഡിപ്പിച്ചിരുന്നില്ല.
എന്റെ വിദ്യാലയത്തിലെ പന്ത്രണ്ട് വയസ്സു തികയുന്ന പെൺകൊടിമാരിൽ പലരും ഹാഫ്‌സ്‌കേർട്ടിൽ ആയിരുന്നു. കൌമാരം കടന്നുവരാൻ കാലതാമസം നെരിട്ട ആ കാലത്ത്, അവരെല്ലാം കുട്ടികൾ ആയിരുന്നു. ഇന്ന് ജനിച്ചനാൾ തൊട്ട്, കോമ്പ്ലാനും ബൂസ്റ്റും ബേബീ ഫുഡുകളും തീറ്റിച്ച് ബേബികളെ പെട്ടെന്ന് ബേബിയല്ലതാക്കിയശേഷം മട്ടണും ബീഫും കഴിച്ച് പെട്ടെന്ന് യുവതികളായി.
എന്റെ വിദ്യാലയത്തിലെ പന്ത്രണ്ട് വയസ്സു തികയുന്ന പെൺകൊടിമാരിൽ പലരും ഹാഫ്‌സ്‌കേർട്ടിൽ ആയിരുന്നു. കൌമാരം കടന്നുവരാൻ കാലതാമസം നെരിട്ട ആ കാലത്ത്, അവരെല്ലാം കുട്ടികൾ ആയിരുന്നു. ഇന്ന് ജനിച്ചനാൾ തൊട്ട്, കോമ്പ്ലാനും ബൂസ്റ്റും ബേബീ ഫുഡുകളും തീറ്റിച്ച് ബേബികളെ പെട്ടെന്ന് ബേബിയല്ലതാക്കിയശേഷം മട്ടണും ബീഫും കഴിച്ച് പെട്ടെന്ന് യുവതികളായി.
ഇതേത് കാലം എന്ന് ചോദിച്ചാൽ ഞാൻ പറയില്ല, അമ്മയാണെ സത്യം.
പിന്നെ എന്നും ഞാൻ ഫുൾസ്‌കേർട്ടിൽ ആയിരുന്നു. അതൊരു രഹസ്യമാണ്, അതും ഞാൻ പറയില്ല.
നമ്മുടെ ഇംഗ്ലീഷ് ടീച്ചർ എന്നും ക്ലാസ്സിൽ വരുന്നത് ഒരു ചൂരലോടെ ആയിരിക്കും. ക്ലാസ്സിൽ വന്ന ഉടനെ ആ വലിയ ഗ്ലാസുള്ള കണ്ണടയിലൂടെ എല്ലാവരെയും ഒന്ന് നോക്കും, തല മുതൽ കാല് വരെ…
ഹെഡ് റ്റു ഹീൽ,
പിന്നെ മുൻബെഞ്ചിലിരിക്കുന്ന കൂട്ടത്തിൽ കുഞ്ഞിയായ ഹാഫ്‌സ്‌കേർട്ട് ധാരിണിയെ സെലക്റ്റ് ചെയ്ത് നിർത്തി ഒരു ചോദ്യം,
“Name the books written by William Shakespeare?”
ടീച്ചറുടെ നോട്ടവും ചോദ്യവും കേട്ട ആ കുഞ്ഞിപ്പെണ്ണ് പേടിച്ച് വിറച്ച് അതുവരെ പഠിച്ച ഇംഗ്ലീഷുകളേല്ലാം ആ നിമിഷം മറക്കും. അതോടെ ദേഷ്യംകൊണ്ട് വിറച്ച ടീച്ചർ ചൂരലുമായി അവളെ സ്മീപിക്കും. അടിക്കുന്നതിനും ഒരു ക്രമം പാലിക്കുന്നുണ്ട്; ആദ്യം ഇടതുകൈയിൽ ഒന്ന്, പിന്നെ വലതുകൈയിൽ, പിന്നെ രണ്ടെണ്ണം വീതം ഓരോ കാലിൽ. അങ്ങനെ കാലിൽ അടിക്കുമ്പോഴായിരിക്കും പറയുന്നത്,
“മുട്ടോളമുള്ള പാവാടയുടുക്കാൻ നിനക്കൊക്കെ നാണമില്ലെ?”
അങ്ങനെ ക്ലാസ്സിലുള്ള ഓരോ അര\പാവാടയും കണ്ടുപിടിച്ച് ചോദ്യംചെയ്ത് അടികൊടുക്കുമ്പോഴേക്കും ഒരു പിരീഡ് എന്നത് അര പിരീഡ് ആയി മാറും. പിന്നെ ചോദ്യങ്ങൾ ഓരോതവണയും മാറിക്കൊണ്ടിരിക്കും;
ക്ലാസ്സിന് വെളിയിലൂടെ നടക്കുന്ന അര\പാവാടക്കാരികളെയും ടീച്ചർ വെറുതെ വിടാറില്ല. വഴിയെ പോകുന്ന വിദ്യാർത്ഥിനികളിൽ പാവാടയുടെ ഇറക്കം(താഴ്ച) നോക്കി നമ്മുടെ ഇംഗ്ലീഷ് ടീച്ചർ അടിക്കും. അതുകൊണ്ട് പാവാടയുടെ ഇറക്കം കുറഞ്ഞവരെല്ലാം ടീച്ചറുടെ മുന്നിലാവാതിരിക്കാൻ പരമാവധി പരിശ്രമിക്കും.
അങ്ങനെയുള്ള ആ സുവർണ്ണകാലത്ത് ‘ചോദിക്കാനും പറയാനും ആരും ഇല്ലെ?’ എന്ന് പലരും ചോദിക്കും. അക്കാലത്ത് കുട്ടികളെ സഹായിക്കാൻ, പ്രത്യേകിച്ച് പെൺകുട്ടികളെ സഹായിക്കാൻ ഒരു കോടതിയും വരാറില്ല. പിന്നെ ഹൈസ്ക്കൂളിൽ വരാൻ ഒരു രക്ഷിതാവിനും ധൈര്യം ഉണ്ടായിരുന്നില്ല എന്ന്‌വേണം പറയാൻ. മറ്റുള്ള അദ്ധ്യാപകരും ഹെഡ്‌മാസ്റ്ററും ഇംഗ്ലീഷിന്റെ സൈഡാണ്. അവർ പറയും, ‘പാവാടയുടെ ഇറക്കം കുറഞ്ഞതിനല്ലെ ടീച്ചർ അടിക്കുന്നത്. അതുകൊണ്ട് ഈ പെൺകുട്ടികൾക്ക് പാദം മൂടുന്ന പാവാട ധരിച്ചാൽ പോരെ?’
എന്നാലും ചിലർ ടീച്ചറെ നേരിട്ട് ചോദ്യം ചെയ്യാറുണ്ട്, ധൈര്യവതികളായ ഉണ്ണിയാർച്ചയുടെ പരമ്പരയിൽപ്പെട്ട ചില വിദ്യാർത്ഥിനികൾ മാത്രം. ക്ലാസ്സിൽനിന്ന് അടികിട്ടി കരയുന്നതിനിടയിൽ അവർ ചോദിക്കും,
“മുട്ടോളം താഴ്ചയില്ലാത്ത പാവാടയുടുത്ത് മറ്റു ക്ലാസ്സുകളിലെ കുട്ടികൾ വരുന്നുണ്ടല്ലൊ. അവരെയൊന്നും ടീച്ചറെന്താ തല്ലാത്തത്?”
അത് കേൾക്കേണ്ട താമസം ഒരടി കാലിൽ വീഴും പുറകെ ഡയലോഗും,
“മറ്റുള്ളവരെയെന്തിനാ നിങ്ങൾ നോക്കുന്നത്? നിന്റെയൊക്കെ അടുത്ത വീട്ടിലുള്ളവൻ കള്ളനാണെന്ന് അറിഞ്ഞാൽ നീയും അതുപോലെ കള്ളനായി മാറുമോ?”
അടികൊണ്ടവൾ അടികൊണ്ടഭാഗം തടവിക്കൊണ്ട് മനസ്സിൽ ടീച്ചറെ ശപിച്ച് ഇംഗ്ലീഷിനെ വെറുക്കും.
അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച രാവിലെ സ്ക്കൂളിനു മുന്നിലെ വിശാലമായ ഗ്രൌണ്ടിൽ ധാരാളം പെൺകുട്ടികൾ ഒത്തുകൂടിയിരിക്കുന്നു. അവിടെ ഏതോ ഒരു അത്ഭുതക്കാഴ്ച കണ്ട് അവരെല്ലാം നോക്കിയിരിക്കയാണ്. അതെന്താണെന്നറിയാൻ പലരും അടുത്ത് പോയി. പോകാത്തവർ വരാന്തയിലൂടെയും ജനാലയിലൂടെയും വാതിലിലൂടെയും എത്തിനോക്കി. അങ്ങനെ നോക്കിയവരെല്ലാം ഒരു അത്ഭുതക്കാഴ്ച കണ്ടു,,,,,,
സ്ക്കൂളിനു മുന്നിൽ ബസ്സിറങ്ങിയശേഷം നമ്മുടെ ഇംഗ്ലീഷ് ടീച്ചർ മന്ദം മന്ദം നടന്നു വരികയാണ്. അങ്ങനെ നടന്നു വരുന്ന ടീച്ചറുടെ പിന്നിലായി സ്ലോ മോഷനിൽ നടന്നുവരുന്നു,
…ഒരു പതിനാലുകാരി,
…പച്ചയും വെള്ളയുമാല്ലാത്ത, യൂനിഫോം അണിയാത്ത, വർണ്ണം വിതറുന്ന നിറങ്ങളണിഞ്ഞ ഒരു വളുത്ത പെൺകുട്ടി,
…അവളുടെ പാവാട കാൽമുട്ടിന് മുകളിൽ അവസാനിച്ചിരിക്കുന്നു,,,
ഇംഗ്ലീഷ് ടീച്ചറെ കണ്ടപ്പോൾ വരാന്തയിൽ നിൽക്കുന്ന നമ്മുടെ മലയാളം ചോദിച്ചു,
“ഇതാരാ? ടീച്ചറുടെ മകളാണോ? അവൾക്ക് ക്ലാസ്സില്ലെ?”
“ഇവളെന്റെ ഒരേയൊരു മകളാണ്, അവളുടെ സ്ക്കൂളിന് ഇന്ന് അവധിയായതുകൊണ്ട് ഞാൻ അവളെയും ഒപ്പം കൂട്ടി”
നമ്മൾ വിദ്യാർത്ഥിനികളെല്ലാം ചോദ്യഭാവത്തിലും(?) രൂപത്തിലും(?) ഇംഗ്ലീഷ് ടീച്ചറുടെ മകളെ കേശാദിപാദം നിരീക്ഷിച്ചു. പാവാടയില്ലാത്ത മുട്ടിനു മുകളിലെ ഭാഗം വീണ്ടും വീണ്ടും നോക്കി. പിന്നെ ഓരോ വിദ്യാർത്ഥിനിയും മനസ്സിൽ കണക്ക് കൂട്ടാൻ തുടങ്ങി,
അവളുടെ കാൽമുട്ടിന്റെ മുകളിൽ, കൃത്യമായി എത്ര ഉയരത്തിലായിരിക്കും, പാവാട അവസാനിച്ചിരിക്കുന്നത്?