22.6.13

അണ്ടർ…വെയർ?

മുൻ‌കുറിപ്പ്:
‘ശമ്പള പരിഷ്ക്കരണം, വിദ്യാലയ പരിഷ്ക്കരണം, സിലബസ് പരിഷ്ക്കരണം, പെൻഷൻ പ്രായപരിഷ്ക്കരണം’ തുടങ്ങിയ ആഘോഷങ്ങൾ ഘോഷമായി നടത്തിയിട്ട്, നമ്മുടെ വിദ്യാലയങ്ങളെ കൊളം‌കോരി കൊക്കൊളമാക്കിയശേഷം ചെളി നിറച്ച് താമര വിരിയിക്കാൻ പരിശ്രമിച്ച് പരാജയം അടയുന്നതിന് മുൻപുള്ള സുന്ദരമായ കാലത്ത് അരങ്ങേറിയ മഹാത്തായ സംഭവം ഇവിടെ വായിക്കാം.
>>>>>>>>>>>>>>>> 

ഈ കഥ(സംഭവം) നടക്കുന്നത് നാട്ടുകാരനായ മാനേജർ നിയമനം നടത്തുന്നതും സർക്കാർ ശമ്പളം കൊടുക്കുന്നതുമായ നാട്ടിൻ‌പുറത്തെ സാധാ അപ്പർ പ്രൈമറി സ്ക്കൂളിൽ വെച്ചാണ്.
                     ഒന്നു മുതൽ ഏഴാം തരം വരെ നാട്ടുകാരായ നാനാതരം വിദ്യാർത്ഥികളെ അക്ഷരം പഠിപ്പിച്ച് തലയിൽ വെളിച്ചം കടത്തുന്ന മഹത്തായ വിദ്യാലയത്തിൽ എട്ട് പത്ത് അദ്ധ്യാപികമാരുണ്ടെങ്കിലും അവർക്ക് തുണയായി ആകെമൊത്തം നാല് പുരുഷകേസരങ്ങളായ അദ്ധ്യാപകർ മാത്രമാണുള്ളത്; അതിലൊന്നാണ് ഹെഡ്‌മാസ്റ്ററായ കുഞ്ഞബ്ദുള്ള എന്ന ഉറുമ്പിനെപോലും ചൂരൽകാട്ടി പേടിപ്പിക്കുന്ന മഹാൻ. ഇവർക്കെല്ലാം മാസാമാസം മാസപ്പടി സർക്കാർ ഖജനാവിൽ നിന്ന് കിട്ടുമെങ്കിലും അവരെ സ്ക്കൂളിൽ ചേർത്ത് ഹാജർപട്ടികയിൽ ഒപ്പിടാൻ അനുവദിച്ചത് മാനേജർ എന്ന മഹാനാണ്. സ്വന്തമായൊരു സ്ക്കൂൾ ഉണ്ടെങ്കിലും അദ്ധ്യാപകരെ ചേർത്തവകയിൽ മാനേജർക്ക് കാര്യമായൊന്നും കൈയിൽ തടയാത്ത കാലമാണ് അന്നത്തെ കാലം. വർഷാവർഷം കുട്ടികളുടെ തലയെണ്ണിയിട്ട് സർക്കാർ പണമായി നൽകുന്ന മെന്റെയിനൻസ് ഗ്രാന്റാണെങ്കിൽ ക്ലാസ്സ് മുറികൾ കെട്ടിമേയാനുള്ള തെങ്ങോല വാങ്ങാൻ‌പോലും തെകയില്ല.  

പെരുമഴ പെയ്തുകൊണ്ടിരിക്കുന്ന ഒരു ദിവസം
                      ഓലമേഞ്ഞ ക്ലാസ്മുറികളിൽ ചോർച്ചയില്ലാത്ത ഇടത്ത് കസേരനീക്കി അതിലിരുന്ന് പഠിപ്പിച്ച് ഒരു ദിവസത്തെ കഠിനാദ്ധ്വാനത്തിന് ശേഷം ജയഹേ കേട്ടുകൊണ്ട് അദ്ധ്യാപികമാരായ മൂന്ന് മഹിളാമണികൾ വീട്ടിലേക്ക് പോവുകയാണ്. സ്ക്കൂളിന്റെ നടകയറിയിട്ട് തൊട്ടടുത്ത കുട്ടിരാമേട്ടന്റെ ചായക്കടയിൽ ഒന്നെത്തിനോക്കുകപോലും ചെയ്യാതെ നേരെ നടക്കുമ്പോൾ പതിവുപോലെ ചായക്കടയുടെ അട്ടത്തിന്റെ വരാന്തയിലിരുന്ന് പണിയെടുക്കുന്ന ബീഡിക്കാരിൽ ഏതോ ഒരുത്തൻ പറയുന്നത് കേട്ടു,
‘എടാ രാഘവാ ഇന്നെന്താ നിറം?’
‘കുമാരേട്ടാ രണ്ടെണ്ണം വെള്ള ഒന്ന് വെള്ളയിൽ പച്ചപ്പുള്ളികൾ’
അണ്ടർർ‌ർ,,, ഓവർർ‌ർ‌ർ?’
‘അണ്ടർ തന്നെയാ’

                    അദ്ധ്യാപികമാരെ കാണുമ്പോൾ ‘തലക്കുമുകളിൽ ഇരിക്കുന്നവർ’ അണ്ടറും ഓവറും നിറങ്ങളും വിളിച്ചുപറയുന്നത് കേൾക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കുറേയേറെയായെങ്കിലും കൂട്ടത്തിലാരും അങ്ങോട്ട് കടന്നുകയറി ചോദ്യം ചെയ്യാൻ ധൈര്യം കാട്ടിയിട്ടില്ല. അത് വെറും ബീഡിക്കാരല്ലെ, പത്ത് പതിനഞ്ച് ആണുങ്ങൾ ഇരുന്ന് ബീഡി തെരക്കുകയും കെട്ടുകയും ചെയ്യുന്നതിനിടയിൽ വല്ല തമാശ പറഞ്ഞാലും അതൊക്കെ കേൾക്കുന്നവർ ‘ഞാനൊന്നും കേട്ടില്ലേ, ഞാൻ മാവിലായിക്കാരനാണേ’ എന്ന് മനസ്സിൽ പറഞ്ഞ് നടക്കുന്നത്, ആരോഗ്യത്തിന് മാത്രമല്ല അദ്ധ്യാപികമാരുടെ മാന്യതക്കും നല്ലതാണ്, എന്ന് അവരവർ വിശ്വസിച്ചുപോരുന്ന കാലമാണ്.

എന്നാൽ അന്ന്,
കൂട്ടത്തിൽ കുട്ടിയായ മുപ്പത്തിയെട്ടുകാരി കന്യകാരത്നം സുശീലടീച്ചർക്ക് സർവ്വരാജ്യ തൊഴിലാളികളുടെ പറച്ചിൽ ഒട്ടും സഹിച്ചില്ല. അവർ മറ്റുള്ളവരോട് പറഞ്ഞു,
“അവന്മാരുടെ പറച്ചിൽ ഞാനിപ്പം നിർത്തും”
അതുകേട്ട് ഞെട്ടിയ ജാനകിടീച്ചറും ജയശ്രിടീച്ചറും ഒന്നിച്ച് പറഞ്ഞു
“വേണ്ട മോളേ വേണ്ടമോളേ; വേണ്ടാത്തതിന് പോണ്ടമോളേ”
                     അതോടെ വായാടച്ച് രണ്ടുകാലും‌നീട്ടി നടന്നുകൊണ്ട് വീട്ടിലെത്തിയ നമ്മുടെ സുശീലടീച്ചർ അമ്മ കൊടുത്ത കാപ്പിയും കിഴങ്ങും കഴിച്ചതിനുശേഷം അടുക്കള കടന്ന് ചായ്പ്പിലെത്തി സാരി മാറ്റി അയലിൽ ഇട്ട്, അടുക്കള യൂനിഫോമായ വെള്ളമുണ്ട് ഉടുക്കാൻ തൊടങ്ങിയപ്പോഴാണ്, അവർ ആദ്യമേ അഴിച്ചിട്ട അടിവസ്ത്രം കണ്ടത്,,,, 
വെള്ളയിൽ പച്ചപ്പുള്ളികൾ??????
അപ്പോൾ ഇത്?????

പിറ്റേദിവസം കൃത്യം പതിനൊന്നര,,,
                      ഇന്റർവെൽ നേരത്ത് അദ്ധ്യാപികമാരായ ഏതാനും മഹിളാമണികൾ മൂത്രമൊഴിക്കാനായി ബാത്ത്‌റൂമിലേക്ക് നടന്നു. ഏഴാം ക്ലാസ്സിന്റെ വരാന്തയിലൂടെ നടന്ന് മുറ്റത്തിറങ്ങി പീറ്റത്തെങ്ങിൽ‌നിന്ന് ഒണങ്ങിയ ഓലവീഴില്ലെന്ന് ഉറപ്പുവരുത്തിയിട്ട് തൈക്കുണ്ടിൽ വീഴാതെ, മാവിൻ‌ചോട്ടിലായിട്ട് നാലുവശത്തും ഓലകെട്ടിമറച്ച പരിസ്ഥിതി സൌഹൃത മൂത്രപ്പുരയിലേക്ക് നടന്ന്, ആദ്യം കയറിയത് സുശീലടീച്ചർ തന്നെ. തെരക്ക് കാരണം പെട്ടെന്ന് കർമ്മം നിർവ്വഹിച്ചിട്ട് വസ്ത്രളെളെല്ലാം നേരെയാക്കിയശേഷം നാല്‌ഭാഗത്തും നോക്കിയിട്ട് പിന്നെ അഞ്ചാം ഭാഗമായി മേലോട്ട് നോക്കി,,,
അപ്പോഴാണ് ടീച്ചർ ഞെട്ടിയത്,,
അവിടെ അതാ,,, കടയുടെ രണ്ടാം നിലയിലെ വരാന്തയിലിരുന്ന്.
തുറിച്ചുനോക്കുന്ന പത്ത് പതിനാറ് കണ്ണുകൾ!!!!!!!!
നിറങ്ങൾ കാണാൻ കൊതിക്കുന്ന കണ്ണുകൾ
നാട്ടുകാർക്ക് വലിക്കാനുള്ള ബീഡികൾ തെരക്കുന്നതിനും കെട്ടുന്നതിനു ഇന്റർ‌വെൽ കൊടുത്തിട്ട് അവർ ഒളിഞ്ഞുനോക്കുകയാണ്
അല്ല, തുറിച്ചുനോക്കുകയാണ്.

                     പെട്ടെന്ന് വെളിയിലിറങ്ങിയ സുശീലടീച്ചർ സംഗതി പറഞ്ഞതുകേട്ടപ്പോൾ മറ്റുള്ളവരുടെ മൂത്രശങ്കയൊക്കെ പെട്ടെന്ന് ബാഷ്പീകരിച്ചു. അവരെല്ലാം ഒന്നിച്ച് ഹെഡ്‌മാസ്റ്ററുടെ മുറിയിൽ പാഞ്ഞുകയറിയപ്പോൾ ആ വിദ്യാലയത്തിൽ ആകെയുള്ള ഓടിട്ട മുറിയായ ഓഫീസ്‌റൂമൊന്ന് വിറച്ചു; ഒപ്പം കുഞ്ഞബ്ദുള്ള എന്ന ഹെഡ്‌മാസ്റ്ററും,
“അയ്യോ എന്ത് പറ്റി? ടിച്ചർ‌മാർക്കെന്താ,,, ഈ സമയത്ത് ഓഫീസിൽ കാര്യം?”
“മാഷേ ഞങ്ങൾക്ക് മൂത്രമൊഴിക്കണം”
“അതിന് ഇങ്ങോട്ടെന്തിനാ എല്ലാരും വന്നത്? മൂത്രപ്പൊരയില്ലെ?”
“അതാണ് കൊഴപ്പം, അവിടെയുള്ള ആകാശം കാണുന്ന മൂത്രപ്പൊരേല് ഇനി നമ്മള് ഒഴിക്കൂല”
                    സംഗതിയുടെ കെടപ്പുവശം അറിഞ്ഞപ്പോൾ ഹെഡ്‌മാസ്റ്റർ കം മാനേജർ ബന്ധുവായ കുഞ്ഞബ്ദുള്ള മാഷിന് ആകെമൊത്തം ടോട്ടൽ 4 പേടികുടുങ്ങി. അടച്ചുമൂടിയ മൂത്രപ്പൊര ആക്കിയില്ലെങ്കിൽ ഇവളുമാരെല്ലാം സ്ക്കൂളിൽ ആകെയുള്ള ഒരേഒരു ഓഫീസ്‌റുമിൽ മൂത്രമൊഴിച്ച് കൊളമാക്കിയാലോ,,,

                    നാട്ടിൻ‌പുറത്തുള്ള യൂ.പി. സ്ക്കൂളിൽ പിറ്റേദിവസംതന്നെ പുതിയൊരു മൂത്രപ്പൊരയുടെ പണി തുടങ്ങി. കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ അദ്ധ്യാപികമാർ അടച്ചുറപ്പുള്ള വെളിയിലോട്ട് നിറങ്ങൾകാണാത്ത മുറിക്കകത്ത് കടന്ന് പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാൻ തുടങ്ങി.
അന്നുതൊട്ട് ആ വിദ്യാലയത്തിലുള്ള അദ്ധ്യാപികമാരുടെ നിറങ്ങൾ പബ്ലിഷ് ചെയ്യപ്പെട്ടില്ല. എന്നാൽ അവിടെ പഠിക്കുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രകൃതിയെ കണ്ടറിഞ്ഞ് പഴയ പരിപാടി തന്നെ തുടർന്നു.
*******************888888

ക്ലാസ്സിൽ മൂത്രമൊഴിച്ച സംഭവം വായിക്കണമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്താൽ മതി.