23.1.11

ആണുങ്ങൾ കാണാത്ത സംഭവങ്ങൾ

അമ്മായിഅമ്മയുടെ നാവ് ... Mother-in-Law's Tongue
എല്ലാവർക്കും ചിരിക്കാൻ ഇഷ്ടമാണെന്ന് എനിക്കറിയാം,
എങ്കിലും ഒരു ചോദ്യം, 
നിങ്ങൾ എല്ലാ ദിവസവും ചിരിക്കാറുണ്ടോ?
മറ്റുള്ളവരുമായി ചേർന്ന് പൊട്ടിച്ചിരിച്ചിട്ടുണ്ടോ?
എത്ര ഉച്ചത്തിൽ പൊട്ടിച്ചിരിച്ചിട്ടുണ്ട്?
ജീവിതത്തിൽ എത്ര തവണ പൊട്ടിച്ചിരിച്ചിട്ടുണ്ട്?
ശരിക്കും നോർമൽ ആയ മനസ്സാണെങ്കിൽ ചിരിയെപറ്റി ഓർത്ത് സമയം കളയാതെ ഈ നർമ്മം വായിക്കുക.
ഉഗ്രൻ പൊട്ടിച്ചിരി നടന്ന, വർഷങ്ങൾക്ക് മുൻപുള്ള ഒരു സംഭവമാണ് ഇവിടെ പറയുന്നത്.

                            അമ്മായിഅമ്മ പോര്, നാത്തൂൻ പോര്, എന്നിങ്ങനെ സാധാ സംഭവിക്കാറുള്ള മഹാസംഭവങ്ങളൊന്നും എന്റെ ഭർത്താവിന്റെ വീട്ടിൽ സംഭവിക്കാറില്ല. അവിടെ ‘അമ്മയും അച്ഛനും, അമ്മയും മക്കളും, അച്ഛനും മക്കളും, ആങ്ങളമാർ പെങ്ങൾമാരും, അനിയന്മാർ ചേട്ടന്മാരും’ തമ്മിലായിരുന്നു പോര് മുഴുവൻ. അതിനിടയിൽ നമ്മൾ പാവം മരുമക്കൾക്ക് പോരെടുക്കാൻ ഇത്തിരിപോലും ചാൻസ് ലഭിക്കാറില്ല എന്ന് പറയുന്നതാണ് ഒറിജിനൽ ശരി.

നമ്മൾ എന്ന് പറയാൻ ഇവിടെ മരുമക്കളായി നമ്മൾ രണ്ട്‌പേരുണ്ട്; 
ഒന്ന് ഞാൻ തന്നെ,,, പത്ത് മക്കളിൽ മൂത്തവന്റെ ഭാര്യ,
രണ്ടാമത് പപ്പി,
                             പപ്പി എന്ന് വിളിക്കുന്നത് ഒറിജിനൽ പപ്പിയല്ല, പത്മാവതി ആണ്; പത്തിൽ രണ്ടാമന്റെ ഭാര്യ. പപ്പിയും ഞാനും ഒരേവീട്ടിൽ ഒരേദിവസം മരുമകളായി കടന്നുവന്നവരാണ്. ഈ പപ്പിയാണ്,,, എന്നെ ചതിച്ചവൾ; അവളുടെ ഒരു മുടിഞ്ഞ പ്രേമം കാരണം ജീവിതത്തിന്റെ റൂട്ട് മാറിയത് എനിക്കാണ്. പപ്പി അനിയനെ കയറിയങ്ങ് പ്രേമിച്ചപ്പോൾ ഏട്ടന്റെയും അനിയന്റെയും വിവാഹം ഒരേ ദിവസം നടത്താൻ കാരണവർ‌മാർ തീരുമാനിച്ചു. അങ്ങനെ കടൽക്കരയിൽ തേരാപാര നടന്ന്, തിരയെണ്ണിക്കൊണ്ടിരുന്ന എന്റെ കല്ല്യാണംകൂടി കഴിയുകയും കാട്ടുമൂലയിലുള്ള ഭർത്താവിന്റെ (പത്തിൽ മൂത്തവൻ) വീട്ടിൽ ഞാൻ താമസമാക്കുകയും ചെയ്തു.

                            ഈ പത്ത് മക്കളിൽ ഏഴ് ആണ്, മൂന്ന് പെണ്ണ്, ആണെങ്കിലും ഞങ്ങൾ വരുന്നതിനു തൊട്ടുമുൻപ് അഞ്ചാം നമ്പർ ആയ, പെണ്ണിൽ മൂത്തവളുടെ, വിവാഹം പതിനേഴാം വയസ്സിൽ‌ കഴിഞ്ഞിരുന്നു. എങ്കിലും നമ്മുടെ സ്വർഗ്ഗമായ ആ വീട്ടിൽ ഒരു എലിയെപോലെ അവൾ ഇടയ്ക്കിടെ അമ്മയെ കാണാനെന്ന വ്യാജേന കടന്നു‌വന്ന് കുളം കലക്കും.

                          ധാരാളം കൃഷിയുള്ള എന്റെ ഭർതൃവീട്ടിൽ ഒന്നിനും പഞ്ഞമില്ല; ഭക്ഷണവും പട്ടിണിയും ഇഷ്ടംപോലെ, സമ്പത്തും ദാരിദ്ര്യവും ഇഷ്ടംപോലെ, ചിരിയും കരച്ചിലും ഇഷ്ടംപോലെ. വിശപ്പ് അറിയാനും കിട്ടയ ഫുഡ് പെട്ടെന്ന് അകത്താക്കാനും ഞാൻ പഠിച്ചത് അവിടെ നിന്നായിരുന്നു. പതിനാല് പേർക്ക് ചോറ് വെച്ചാൽ ലാസ്റ്റ് വരുന്നവർക്ക് ചിലപ്പോൾ അളവ് കുറയും, ചിലപ്പോൾ പാത്രം കാലിയാവും. അതുകൊണ്ട് കിട്ടിയ ചാൻസിന് വയറുനിറയെ തിന്നും.

                         കല്ല്യാണം കഴിഞ്ഞ് ഏതാനും ദിവസം കഴിഞ്ഞപ്പോൾ വിശപ്പ് ഒട്ടും സഹിക്കാനാവാത്തവളായ നമ്മുടെ പപ്പിക്ക് ഇഷ്ടം‌പോലെ ചോറും കറിയും ലഭിക്കാൻ തുടങ്ങി. പപ്പിയുടെ ഭർത്താവായ അനുജൻ അവന്റെ ഓഹരി ചോറിൽ മൂന്നിലൊരു ഭാഗം കറി ഒഴിച്ച് നന്നായി കുഴച്ച് ജൂസ് പരുവത്തിലാക്കി, സ്വന്തം പാത്രത്തിൽ ബാക്കിവെച്ചിരിക്കും. ആ കുഴച്ച ചോറുരുളകൾ മറ്റാരും തിന്നുകയില്ല എന്നും ‘അവന്റെ ഭാര്യക്ക് മാത്രമേ തിന്നാൻ കഴിയുകയുള്ളു’ എന്ന്, അവന് നന്നായി അറിയാം.

                         ആണുങ്ങൾ തമ്മിൽ പലതും പറഞ്ഞ് വഴക്ക്, അടിപിടി തുടങ്ങിയവ ഉണ്ടെങ്കിലും നമ്മൾ അടുക്കളക്കാരികളായ അമ്മയും മക്കളും മരുമക്കളും എന്നും ഒന്നിച്ചായിരുന്നു. ചോറും കറിയും വെച്ചശേഷം അടുക്കളയിലിരുന്ന് ഞങ്ങൾ പലതരം തമാശകൾ പറയും. ഈ തമാശകൾ പറയുന്നവരിൽ ഒന്നാം സ്ഥാനക്കാരി എന്റെ അമ്മായിഅമ്മയാണ്. 

                          കൂട്ടത്തിൽ ഏറ്റവും ഇളയ അനിയന്മാർ; ‘നമ്പർ ഒൻപതും പത്തും’ മികച്ച ഗായകരാണ്, പ്രൈമറി സ്ക്കൂൾ വിദ്യാർത്ഥികളായ അവർ ഉച്ചത്തിൽ പാടുന്നത് കേൾക്കാം,
“എന്റെ അച്ഛനിന്നലെ വല്ലാത്തൊരക്കിടി പറ്റി,
അടി കിട്ടി,
ഇടി കിട്ടി,
പിടിച്ചുകെട്ടി പോരാൻ‌നേരം,,
കൂട്ടിനായൊരു വാഴയും കിട്ടി,,,”
അങ്ങനെ പാടുകയും വീട്‌ചുറ്റി ഓടുകയും ചെയ്യുമ്പോൾ അവർ ഒറ്റയ്ക്കായിരിക്കില്ല; പുളിവടിയുമായി അച്ഛനും പിന്നാലെ ഓടുന്നുണ്ടാവും.

അടുക്കളയിൽ എത്തിയാൽ അവരുടെ ഒരു ഹിറ്റ് ഗാനം പുറത്തു വരും,
“മൂത്തവനു താടകപോലൊരു ഭാര്യാ,,,
കൊതിമൂത്തൊരു ശൂർപ്പണക ഇളയവനും;
രണ്ടു‌പേരും ഭാര്യമാർക്ക് കാവലിരുന്നു,,,
സ്വന്തം അച്ഛനെയും അമ്മയെയും അവർ മറന്നു,,”
അപ്പോഴേക്കും പപ്പി ഒറിജിനൽ ശൂർപ്പണകയെപ്പോലെ കലിതുള്ളുമ്പോൾ എന്റെ ഉള്ളിൽ ദേഷ്യം പതഞ്ഞുപൊങ്ങും.

വർഷങ്ങൾ മൂന്ന് കഴിഞ്ഞു,
പപ്പി ഒരു ആൺ‌കുഞ്ഞിന്റെയും ഞാൻ ഒരു പെൺകുഞ്ഞിന്റെയും അമ്മയായി;
                          നമ്മുടെ ആശുപത്രി വാസവും ഡോക്റ്ററെ സന്ദർശ്ശിക്കലും അമ്മായിഅമ്മ ഒരിക്കലും അംഗീകരിക്കാറില്ല. ഒരു ഡോക്റ്ററുടെയും സഹായമില്ലാതെ പത്തെണ്ണത്തിനെയും വീട്ടിൽ‌വെച്ച് സുഖമായി പ്രസവിച്ച അമ്മക്ക് മരുമക്കളുടെ ആശുപത്രി സന്ദർശ്ശനം തീരെ ഇഷ്ടമല്ല. നാടൻ നേഴ്സ് ആയ ലീലാമ്മ ജീവിച്ചിരുന്ന ആ കാലത്ത് പ്രസവിക്കാൻ ആശുപത്രിയിലൊന്നും പോക്കേണ്ടതില്ല എന്നാണ് അവരുടെ അഭിപ്രായം. അങ്ങനെ പ്രസവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലൊന്നും പോകാത്ത അവർ എപ്പോഴും നമ്മൾ രണ്ട്‌പേരെയും പരിഹസിച്ചു കൊണ്ടിരിക്കും. 
പിന്നെ ഒരു രഹസ്യം,,, അവരുടെ, വിവാഹിതയായ മകൾ രണ്ട് പ്രസവിച്ചതും വീട്ടിൽ‌വെച്ച് തന്നെയാണ്.

ഒരു ദിവസം രാത്രി,
                            സ്ത്രീജനങ്ങൾ എല്ലാവരും ഒന്നിച്ചിരുന്ന് അനേകം തമാശകൾ പറഞ്ഞ്‌ ഭക്ഷണം കഴിച്ചതിനുശേഷം പലകയിൽ അതേസ്ഥാനത്ത് ഇരിക്കുകയാണ്. അന്ന് ഡൈനിംഗ് ടേബിളൊന്നും സാധാരണക്കാരുടെ വീടുകളിൽ കടന്നുവരാത്ത കാലത്ത് നിലത്ത് പലകയിലും പുല്ലുപായയിലും ഇരുന്നാണ് ശാപ്പാട് മുഴുവൻ. ഭക്ഷണം കഴിച്ച് കാലിയായ പ്ലെയിറ്റുകളുടെ മുന്നിൽ എച്ചിൽ കൈകളുമായി ഇരുന്ന് എല്ലാവരും സംസാരിക്കുകയാണ്. അമ്മയും രണ്ട് പെൺ‌മക്കളും ഇളയ രണ്ട് ആൺ‌മക്കളും പപ്പിയും ഞാനും അടങ്ങിയ സംഘം നാട്ടുവിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കെ, നമ്മുടെ ചർച്ച ആശുപത്രിക്കാര്യത്തിലേക്ക് കടന്ന് ഡോക്റ്റർ‌മാരെക്കുറിച്ചായി.

കൂട്ടത്തിൽ പപ്പി പറയാൻ തുടങ്ങി,
“ഇപ്പോൾ ആശുപത്രികളൊക്കെ ഉള്ളതുകൊണ്ട് എത്ര സൌകര്യമാണ്; പ്രസവസമയത്ത് സ്ത്രീകൾക്ക് അപകടം കുറയുന്നത് ആശുപത്രികൾ ഉള്ളതുകൊണ്ടാണ്”
അവൾ പറഞ്ഞത് നമ്മുടെ അമ്മായിഅമ്മക്ക് തീരെ ഇഷ്ടപ്പെട്ടില്ല,
“ഇപ്പൊഴെത്തെ പെണ്ണുങ്ങൾക്ക് എല്ലാറ്റിനും ഒരു ആശുപത്രി,,, ഈ ആശുപത്രിയൊന്നും ഇല്ലാത്ത കാലത്ത്, പെണ്ണുങ്ങൾ പെറ്റിട്ടില്ലെ?”
“അത് ആശുപത്രിയിൽ പോയാൽ അവിടെ ധാരാളം നേഴ്സുമാരും ഡോക്റ്ററും ഉണ്ടാവും. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പെട്ടെന്ന് പരിഹരിക്കാൻ കഴിയും”
കാര്യങ്ങൾ ഞാൻ വിശദീകരിച്ചെങ്കിലും പത്തെണ്ണത്തിനെ പെറ്റ ആ അമ്മക്ക് ആശുപത്രികളെ അംഗീകരിക്കാനായില്ല,
“ആശുപത്രികളിൽ പോയി പ്രസവിക്കുമ്പോൾ നിങ്ങളുടെ ശരീരം ആണുങ്ങളടക്കം പലരും കാ‍ണുന്നത് നാണക്കേടല്ലെ? വീട്ടിൽ‌വെച്ച് പ്രസവിച്ചതുകൊണ്ട് ഇതുവരെ ആണുങ്ങൾ ആരുംതന്നെ എന്റെ ശരീരം കണ്ടിട്ടില്ല”
പെട്ടെന്ന് പപ്പി ഇടയ്ക്ക് കയറി സംശയം ചോദിച്ചു,
“അപ്പോൾ ആണുങ്ങൾ ആരും ഇതുവരെ കണ്ടിട്ടില്ല,,,, പിന്നെ എങ്ങനെയാ അമ്മക്ക് പത്ത് മക്കൾ ഉണ്ടായത്?”
                             പെട്ടെന്ന് നമ്മുടെ ‘മദർ-ഇൻ-ലാ’ പൊട്ടിച്ചിരിച്ചു; അതോടൊപ്പം അടുക്കളയിലുള്ള എല്ലാവരും ചേർന്ന് പരിസരം മറന്ന് ഉച്ചത്തിൽ പൊട്ടിച്ചിരിക്കാൻ തുടങ്ങി. രാത്രി അടുക്കളയിൽ നിന്ന് നിർത്താനാവാത്ത പൊട്ടിച്ചിരി കേട്ട് വീട്ടിലെ പുരുഷന്മാർ വന്ന് ഭീഷണിപ്പെടുത്തി. എന്നാൽ നമ്മൾ ചിരിക്കുന്നത് നിർത്തിയില്ല; ഓർത്തോർത്ത് ചിരിച്ചുകൊണ്ടേയിരുന്നു.
*************************

1.1.11

കൺഫ്യൂഷൻ തീരാത്ത ഒരു പ്രൊഫൈൽ

                        ഒരു ബ്ലോഗ് നിർമ്മിക്കുക എന്നത് കമ്പ്യൂട്ടർ സാക്ഷരത നേടിയ ഇന്റർനെറ്റിൽ കടന്ന എല്ലാവരുടെയും മോഹമാണ്. കീബോർഡിലെ ഇംഗ്ലീഷ് അക്ഷരം അമർത്തിയിട്ട് മാതൃഭാഷയായ മലയാളത്തിൽ എഴുതാൻ കഴിഞ്ഞാൽ ആ മോഹം വർദ്ധിക്കും. മലയാളത്തിൽ മറ്റുള്ളവരുടെ ബ്ലോഗുകൾ വായിച്ചാൽ‌പിന്നെ ‘സ്വന്തമായ ഒരു ബ്ലോഗ്’ എന്ന മോഹം ഒന്നുകൂടി വർദ്ധിക്കും.

                            അങ്ങനെ ഒരു മോഹം, രണ്ട് വർഷം മുമ്പ്, ഒരുനാൾ എന്നെയും പിടികൂടി. അതിനു കാരണം എന്റെ ക്യാമറയാണ്. പുത്തൻ ക്യാമറ വാങ്ങിയതോടെ മുന്നിൽ കാണുന്ന സുന്ദരദൃശ്യങ്ങളൊക്കെ ഫോട്ടോ ആക്കിമാറ്റി കമ്പ്യൂട്ടറിന്റെ മെമ്മറിയിൽ നിറച്ചു. ബ്ലോഗ് തുടങ്ങുമ്പോൾ ഫോട്ടോകൾ കൂടി ഉൾപ്പെടുത്താമെന്ന് എനിക്ക് തോന്നി. അതുവരെ ‘ഓർക്കുട്ടിൽ’ കളിച്ചുകൊണ്ടിരുന്ന ഞാൻ ബ്ലോഗുകളുടെ ലോകം തേടി യാത്ര തുടർന്നു.
                          
                               ബ്ലോഗിന്റെ പേരും പോസ്റ്റുകളും രൂപം കൊണ്ടപ്പോഴാണ് പ്രൊഫൈൽ എന്നൊരു സൂത്രം കണ്ടത്, കൂടെ ഒരു ഫോട്ടോയും വേണം. കാണാൻ കൊള്ളാവുന്ന ഒരു ഫോട്ടോ ആ നേരത്ത് എന്റേതായി ഇല്ലാത്തതുകൊണ്ട്, ഒരു പൂവിനെക്കൊണ്ട് ഫോട്ടോ കാര്യം ശരിയാക്കി. പിന്നെ പ്രൊഫൈൽ,,, ഞാൻ ആരാണെന്ന് മറ്റുള്ളവർ അറിയേണ്ടതാണല്ലൊ. സ്ഥലം അത് ഇന്ത്യയും കേരളവും കണ്ണൂരും ആയാൽ മതിയല്ലോ. ജോലി ടീച്ചർ തന്നെ; എപ്പോഴെങ്കിലും ആരെയെങ്കിലും പഠിപ്പിച്ചിട്ടുണ്ടെങ്കിൽ അയാൾ പെൻഷൻ പറ്റിയാലും മരിക്കുന്നതിനു മുൻപും മരിച്ചാലും ടീച്ചർ ആയി അറിയപ്പെടും.
                             ഇനിയാണ് പ്രധാന ഭാഗം, എന്നെക്കുറിച്ച് എനിക്കറിയാവുന്നത് എഴുതണം. അത് ഞാൻ പറയുമ്പോൾ അല്പം അതിശയോക്തിയൊക്കെ ഇരിക്കട്ടെ എന്ന് ഞാൻ‌തന്നെ അങ്ങ് തീരുമാനിച്ചു. അങ്ങനെ ഏറെനേരം ആലോചിച്ച് ഒടുവിൽ എന്റെതായ ഒരു ‘സൂപ്പർ പ്രൊഫൈൽ’ അക്കമിട്ട് എഴുതി തയ്യാറാക്കി.

“ഞാൻ???
1. ഭാരതത്തിന്റെ ഒരു മൂലയിൽ ഒതുങ്ങിക്കിടക്കുന്ന കേരളത്തിന്റെ കണ്ണൂർ‌ജില്ലയിലെ കടലോരഗ്രാമത്തിൽ അറബിക്കടലിന്റെ താരാട്ടുകേട്ട് ജനിച്ചെങ്കിലും പട്ടണത്തിന്റെ ജീർ‌ണ്ണതയിൽ ജീവിക്കുന്നവൾ.
2. അഞ്ച് വിദ്യാലയത്തിൽ പഠിക്കുകയും അഞ്ച് വിദ്യാലയത്തിൽ പഠിപ്പിക്കുകയും ചെയ്തവൾ.
3. ആദ്യമായി ഒന്നാം ക്ലാസ്സിൽ ചേർന്ന് അഞ്ച് വർഷം പഠിച്ച സ്ക്കൂളിൽ‌തന്നെ ആദ്യമായി ചേർ‌ന്ന് അഞ്ച് വർഷം പഠിപ്പിക്കുകയും ചെയ്തവൾ
4. സ്വന്തം സഹോദരങ്ങളെയും ബന്ധുക്കളെയും നാട്ടുകാരെയും പഠിപ്പിച്ചവൾ.
5. ഏറ്റവും കൂടുതൽ വിദ്യാർ‌ത്ഥികളെ പഠിപ്പിച്ചു എന്ന് അഹങ്കരിക്കുന്നവൾ.
6. സ്വന്തം വിദ്യാലയത്തിൽ സ്വന്തം മക്കളെ പഠിപ്പിച്ചവൾ.
7. ഡിഗ്രി പഠിക്കുമ്പോൾ കീറിമുറിച്ച സസ്യങ്ങളുടെയും ജന്തുക്കളുടെയും ആത്മാവിന്റെ രോദനം മനസ്സിൽ ഒളിപ്പിച്ചവൾ.
8. എം.ബി.ബി.എസ്. പഠിച്ച് ഒരു ഡോക്റ്ററാവാൻ യോഗ്യതയുണ്ടെങ്കിലും പണമില്ലാത്തതിനാൽ വെറും ബി.എഡ്. കൊണ്ട് തൃപ്തിപ്പെട്ടവൾ.
9. സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നുണ്ടെങ്കിലും അതിന് അംഗീകാരം ആരിൽ‌നിന്നും കിട്ടാത്തവൾ.
10. സ്വന്തമായി ഉള്ള ഒരു ഹൃദയം കീറി മുറിക്കപ്പെട്ടവൾ.  
11. ധാരാളം കൂട്ടുകാരുണ്ടെങ്കിലും എല്ലാവരാലും ഒറ്റപ്പെട്ടവൾ.
12. എന്തൊക്കെയോ ആവണമെന്നു തോന്നിയെങ്കിലും ഒന്നും ആവാൻ കഴിയാത്തവൾ.
13. സ്വന്തമായി രണ്ട് മക്കൾ ഉണ്ടെങ്കിലും പ്രസവിക്കാത്തവൾ. മതിയായോ?
...ബാക്കി ഇനിയൊരിക്കൽ ആവാം”

                             ഇങ്ങനെ 100%ശതമാനം സത്യം വിളിച്ച് പറയുന്ന ഒരു പ്രൊഫൈൽ എനിക്കെല്ലാതെ മറ്റാർക്കെങ്കിലും ഉണ്ടാക്കാൻ കഴിയുമോ? അതും 13 പോയിന്റുകൾ, 13 എന്റെ പ്രീയപ്പെട്ട സംഖ്യയായതുകൊണ്ടാണ് അവിടെ നിർത്തിയത്. ഞാനത് എന്റെ ബ്ലോഗിൽ ചേർത്ത് വീണ്ടും വീണ്ടും വായിച്ചു. ബ്ലോഗ് ‘മിനിലോകം’ അടിപൊളിയായി പുറത്തുവന്ന്, രണ്ട് മൂന്ന് പോസ്റ്റുകളൊക്കെ അതിൽ എഴുതി. ‘മിനി ചിത്രശാലയിൽ’ ചിത്രങ്ങൾ നിറയാനും തുടങ്ങി. എന്നിട്ടും ആരും അഭിപ്രായം പറഞ്ഞില്ല. മറ്റുബ്ലോഗുകൾ തുറന്ന് വായിക്കാനും എന്റ്റെ സൃഷ്ടി ആരെയെങ്കിലും അറിയിക്കാനും ഉള്ള സൂത്രങ്ങളൊന്നും അന്ന് അറിഞ്ഞതേയില്ല.

                            കാത്തിരിപ്പിന്റെ ഒടുവിൽ കമന്റുകൾ ഓരോന്നായി ഇടം പിടിക്കാൻ തുടങ്ങി. അപ്പോഴാണ് ഒരു മെയിൽ വരുന്നത് നമ്മുടെ ‘കുമാരസംഭവം’ കുമാരന്റേത് തന്നെ. കണ്ണൂരിൽ ഇങ്ങനെയൊരു ബ്ലോഗ്ഗർ ആരെന്ന് അറിയണം, അത് ബ്ലോഗിണിയാണോ എന്നും അറിയണം. ഒരുദിവസം ഫോൺ ചെയ്തതോടെ കുമാരന്റെ സംശയം മാറി; നർമ്മം ആണുങ്ങൾക്ക് മാത്രമല്ല പെണ്ണുങ്ങൾക്കും ആവാം. ഇത്രയൊക്കെ ആയപ്പോൾ ഈ കുമാരൻ ആരാണെന്നറിയാൻ എനിക്കും ഒരു ആഗ്രഹം. ഒരു ദിവസം നേരിട്ട് കണ്ടു; അപ്പോൾ കക്ഷിക്ക് ആകെയൊരു സംശയം,
“നിങ്ങൾ ടീച്ചർ തന്നെയാണോ?”
“മുൻപ് ടീച്ചർ ആയിരുന്നു, ഇപ്പോൾ അല്ല”
“വീട്ടിൽ ആരൊക്കെയുണ്ട്?”
“ഭർത്താവും രണ്ട് മക്കളും”
“മക്കൾ??? അത് അവരൊക്കെ?”
“എനിക്ക് രണ്ട് പെണ്മക്കളാണ്”
“അത്പിന്നെ പ്രസവിക്കാതെ? പ്രൊഫൈലിൽ,,,”
എന്റെ പ്രോഫൈൽ വായിച്ച കുമാരൻ ദിവസങ്ങളായി കൺഫ്യൂഷനിലാണ്,,
“അതോ,, പ്രൊഫൈലിൽ പറഞ്ഞത് ശരിതന്നെയാ, എന്റെ മക്കളെ ഞാൻ പ്രസവിച്ചിട്ടില്ല, സിസേറിയൻ നടത്തിയപ്പോൾ രണ്ട്‌പേരും പുറത്തുവന്നതാ”
അങ്ങനെ പ്രസവിക്കാതെയും കുഞ്ഞുങ്ങൾ ഉണ്ടാവും എന്ന് നമ്മുടെ ‘കുമാരൻ’ ആദ്യമായി അറിഞ്ഞു.
                            എന്റെ ബ്ലോഗുകളുടെ എണ്ണം വർദ്ധിച്ചു,, മിനി ചിത്രശാല മിനിനർമ്മം മിനി കഥകൾ പോസ്റ്റുകളും കമന്റുകളും വർദ്ധിക്കാൻ തുടങ്ങി.
അങ്ങനെയിരിക്കെ ഒരു ദിവസം എന്നെയും തേടി ഒരു മെയിൽ വന്നു,
‘താങ്കൾ ഒരു സ്ക്കൂളിന്റെ ഉടമയും ടീച്ചറും ആണല്ലൊ, അപ്പോൾ എങ്ങനെയാണ് ഈ ബ്ലോഗുകളൊക്കെ എഴുതാൻ സമയം ലഭിക്കുന്നത്? സ്വന്തം സ്ക്കൂളിൽ അദ്ധ്യാപകന്റെ ഒഴിവ് ഉണ്ടോ? ഒരാൾക്ക് അവിടെ ചേരാനാണ്’
സംഭവം എന്റെ പ്രൊഫൈൽ കാരണം ഉണ്ടായ കൺഫ്യൂഷൻ തന്നെയാണ്.
‘സ്വന്തം വിദ്യാലയത്തിൽ സ്വന്തം മക്കളെ പഠിപ്പിക്കുക’ എന്ന് വെച്ചാൽ ഞാൻ ജോലി ചെയ്യുന്ന സ്ഥാപനം, ഞാൻ പഠിപ്പിക്കുന്ന സ്ക്കൂൾ, എന്റെ സ്വന്തമല്ലെ? ആ സുഹൃത്തിന് കൺഫ്യൂഷൻ ഉണ്ടായതിൽ ഞാനെന്ത് ചെയ്യും?
                            ഒരു ദിവസം എന്റെ മിനിനർമ്മം വായിച്ച ഒരാൾ പോസ്റ്റിന്റെ അടിയിൽ ഒരു കമന്റ് ഇട്ടു,,
“വളരെയധികം ദുഖം ഉള്ള വ്യക്തിയാണല്ലൊ താങ്കൾ, എന്നിട്ടും എങ്ങനെയാണ്,, ഇങ്ങനെ ചിരിക്കാൻ മാത്രമുള്ള ഈ ബ്ലോഗ് എഴുതുന്നത്? ഹൃദയത്തിന് മുറിവുണ്ടാകാൻ മാത്രം എന്ത് ദുരന്തമാണ് ജീവിതത്തിൽ സംഭവിച്ചത്?”
കൺഫ്യൂഷൻ തന്നെ;
എന്റെ ഒറിജിനൽ ഹൃദയത്തിന് മുറിവുണ്ടാക്കി ഡോക്റ്റർമാർ ചേർന്ന് ഡ്യൂപ്ലിക്കേറ്റ് വാൽ‌വ് ഫിറ്റ് ചെയ്തതാണെന്ന് പറഞ്ഞ് അവരുടെ കൺഫ്യൂഷൻ തീർത്തു,,,,
                            വായനക്കാരുടെ കൺഫ്യൂഷൻ തീർക്കാനായി എന്റെ അനുഭവങ്ങൾ മിനിലോകത്തിൽ ഓരോന്നായി പോസ്റ്റ് ചെയ്തു. കൺഫ്യൂഷൻ ഉണ്ടാക്കിയ ഏതാനും വാക്യങ്ങൾ പ്രൊഫൈലിൽനിന്ന് നീക്കം ചെയ്തു; സുഖം, സമാധാനം.

                          മാസങ്ങൾ കഴിഞ്ഞപ്പോൾ അതാ വരുന്നു ഒരു അർജന്റ് മെയിൽ,,, ഒരു സ്ത്രീയുടേത്,,,
“ടീച്ചറേ,,, വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞുങ്ങളില്ലാത്ത ഒരു സ്ത്രീയാണ് ഞാൻ. ഞങ്ങൾക്ക് രണ്ട്‌പേർക്കും കുഞ്ഞുങ്ങളുണ്ടാവില്ലെന്നാണ് ഡോക്റ്റർമാർ അറിയിച്ചത്. പ്രസവിക്കാത്ത നിങ്ങൾക്ക് രണ്ട് കുട്ടികൾ സ്വന്തമായി ഉണ്ടെന്ന് അറിയുന്നു. അതുപോലെ കുട്ടികളെ ലഭിക്കാനുള്ള മാർഗ്ഗം പറഞ്ഞുതരാമോ? കുട്ടികളെ ദെത്തെടുക്കാൻ എത്ര പണം വേണമെങ്കിലും ചെലവഴിക്കാൻ ഞങ്ങൾ തയ്യാറാണ്.”
എങ്ങിനെയുണ്ട് എന്റെ പ്രൊഫൈൽ???