14.2.12

മനസ്സിനൊരു കുളിരായ്‌വന്ന പ്രേമലേഖനം


                             പ്രേമം സുന്ദരമായ ഒരു അനുഭൂതിയാണ്; അത് ജീവൻ നിലനിർത്തുന്ന ആത്മാവിന്റെ തുടിപ്പാണ്. പ്രേമലേഖനം,, അത് നെഞ്ചോടമർത്തിപിടിച്ച് അതിലെ അക്ഷരങ്ങളിലെ വികാരം മനസ്സിലേക്ക് ആവാഹിക്കുമ്പോൾ ലഭ്യമാകുന്ന ആനന്ദം അനിർവ്വചനീയമാണ്. ഏകാന്തതയിൽ ഇരുന്ന് പ്രേമലേഖനം വായിക്കുമ്പോൾ അന്തരാത്മാവിൽ നിന്ന് ഉയരുന്ന ആഹ്ലാദം, എസ്.എം.എസ്. വായിക്കുമ്പോഴോ ഫോണിലൂടെ നേരിട്ട് സംസാരിക്കുമ്പോഴോ ഒരിക്കലും ലഭ്യമാവില്ല എന്നാണ് എനിക്ക് തോന്നുന്നത്.
                         സ്വന്തം മനസ്സ് തുറന്ന്, കടലാസിൽ അക്ഷരങ്ങാളായി പെയ്തിറങ്ങുന്ന പ്രേമലേഖനം സ്നേഹിക്കുന്ന വ്യക്തിയിൽ‌നിന്ന് ലഭിക്കണമെങ്കിൽ വെറുതെ കൊതിച്ചാൽ പോര? ഭാഗ്യം വേണം,, ഭാഗ്യം. ആദ്യം ഇഷ്ടപ്പെട്ട ആളുടെ സ്നേഹം ലഭിക്കാൻ; പിന്നെ അയാളിൽ നിന്ന്, ‘എന്റെ പ്രീയപ്പെട്ടവളെ’ എന്ന് ആരംഭിക്കുന്ന ഒരു എഴുത്ത് ലഭിക്കാൻ. കൌമാരപ്രായത്തിൽ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പ്രയാണം തുടരുമ്പോൾ ലഭിക്കുന്ന പ്രേമലേഖനം എന്നെന്നും ഒരു ഓർമ്മായി കൊണ്ടുനടക്കാൻ കഴിയും. അത് കുമാരികുമാരന്മാർ ജീവിതം ആസ്വദിക്കുന്ന മിക്സഡ് കോളേജിൽ‌വെച്ച് ആയാലോ?

                        നമ്മുടെ പ്രീ ഡിഗ്രിയെ ആർക്കെങ്കിലും ഓർമ്മയുണ്ടോ? ഹൈ‌സ്ക്കൂളുകളിൽ പ്ലസ്2 അവതരിച്ചപ്പോൾ, നമ്മുടെ കോളേജുകളിൽ നിന്ന് സ്വയം അലിഞ്ഞ് അതിലേക്ക് ലയിച്ച് വംശനാശം വന്ന ‘പ്രീ ഡിഗ്രിയെ’? വർഷങ്ങൾക്ക് മുൻപ്, എന്റെ പഠനകാലത്ത് അതൊരു സുന്ദരമായ ലോകമായിരുന്നു,, പാവാട അണിഞ്ഞവരും ധാവണി ധരിച്ചവരും സാരി ചുറ്റിയവരുമായ പെൺകുട്ടികൾക്കൊപ്പം പഴയ സിനിമയിൽ കാണുന്നതുപോലെ പാന്റ് ധരിച്ചവരുടെ ഇടയിൽ വെള്ള മുണ്ടുടുത്ത ഏതാനും ആൺകുട്ടികളും ചേർന്ന് ചുറ്റിയടിക്കുന്ന യൂനിഫോമിന്റെ ചട്ടക്കൂടില്ലാത്ത വർണ്ണങ്ങൾ വാരിവിതറുന്ന ഒരു ലോകം,
‘ഒരുവട്ടം‌കൂടിയ പ്രീ ഡിഗ്രിക്ലാസ്സിൽ
വെറുതെയിരിക്കുവാൻ മോഹം’

ഇനി ഞാനെന്റെ ഓർമ്മച്ചെപ്പ് തുറക്കട്ടെ;
വർഷങ്ങൾക്ക് മുൻപ്,,,
                           പ്രീ ഡിഗ്രി രണ്ടാം വർഷം; അവിടെ ഗ്രാമീണ ജീവിതത്തിൽ‌നിന്നും കടന്നുവന്ന ഒരു പാവാടക്കാരിയുണ്ട്,, അതാണ് ഞാൻ. സഹപാഠികൾ അടിച്ചുപൊളിച്ച് ജീവിക്കുമ്പോൾ പഠനത്തിൽ മാത്രം ശ്രദ്ധിക്കുന്നതിനാൽ സുഹൃത്തുക്കൾ വളരെ കുറവ്. പത്താം തരം‌വരെ പെൺപള്ളിക്കൂടത്തിൽ പഠിച്ചതുകൊണ്ടായിരിക്കണം ആൺകുട്ടികളോട് ഞാനെന്നും അകലം പാലിച്ചിരുന്നു. സഹപാഠിനികൾ ക്ലാസ് കട്ട് ചെയ്ത്, കമിതാക്കളോടൊത്ത് കേന്റീനിലും മരച്ചുവട്ടിലും ഇരുന്ന് പ്രേമത്തിന്റെ ബാലപാഠങ്ങൾ പഠിക്കുമ്പോൾ അതിൽ‌നിന്നെല്ലാം ഞാൻ മുഖം തിരിച്ചു. ‘പഠനത്തിൽ ഒന്നാമതാവുക’, അതുമാത്രമായിരുന്നു, അക്കാലത്ത് എന്റെ ലക്ഷ്യം.

                        അങ്ങനെ പഠിച്ച്, പഠിച്ച്,, മാർച്ച് മാസം വന്നെത്തി; പരീക്ഷാപനിയോടൊപ്പം വിരഹം പേറുന്ന മാർച്ച്‌മാസം. കോളേജ് കാമ്പസിലെ മരമായ മരങ്ങളെല്ലാം പൂക്കൾ കൊണ്ടലങ്കരിച്ച്, വിട്ട്‌പിരിയുന്ന വിദ്യാർത്ഥികൾക്ക് യാത്രാമൊഴി ചൊല്ലുകയാണ്. പ്രേമിക്കുന്നവർ കണ്ണിൽ കണ്ണിൽ നോക്കിയിരുന്ന് മൌനം വാചാലമായി മാറുന്ന കാലം.
                         കോളേജിൽ രണ്ട്‌വർഷം പിന്നിടുന്ന നേരത്ത് എന്റെ മനസ്സിൽ പലതരം ചിന്തകൾ അടിഞ്ഞുകൂടാൻ തുടങ്ങി. ഒന്നിച്ച് പഠിച്ചിട്ടും ആൺ‌കുട്ടികളുമായി അടുപ്പം കാണിക്കാത്ത വികലമായ മനസ്സ് എന്റേത് മാത്രമാണല്ലൊ! ക്ലാസ്സിൽ മിക്കവാറും പെൺ‌കുട്ടികൾ പ്രേമം പങ്ക് വെക്കുന്നവരാണ്. അവർക്കെല്ലാം കാമുകന്മാരിൽ നിന്ന് ഇടയ്ക്കിടെ പ്രേമലേഖനം ലഭിക്കുന്നതും അത് പുസ്തകത്തിൽ ഒളിപ്പിച്ചശേഷം മറ്റാരും കാണാതെ വായിക്കുന്നതും ഞാൻ കാണാറുണ്ട്. എന്നാൽ അങ്ങനെയൊരു പ്രേമം എനിക്കുമാത്രം ഇല്ല. എന്റെ വികലമായ സ്വഭാവം തന്നെയല്ലെ, ഇങ്ങനെയൊരവസ്ഥക്ക് കാരണം? എനിക്ക് ആരോടെങ്കിലും സ്നേഹം തോന്നിയിട്ടുവേണ്ടെ അവരിങ്ങോട്ട് സ്നേഹിക്കാൻ? ക്ലാസ്സിൽ ഏറ്റവും പിന്നിലായ ഒരൊറ്റ പ്രാക്റ്റിക്കൽ‌പോലും ശരിക്ക് ചെയ്യാനറിയാത്ത രാധികയെപോലും പ്രേമിക്കാൻ ഒന്നിലധികം ആൺ‌കുട്ടികളുണ്ട്. രണ്ട്‌വർഷം ഞാനിങ്ങനെ മിക്സഡ് കോളേജിൽ ഒറ്റയാനായി പഠിച്ചിട്ടെന്ത് കാര്യം?

                          പരീക്ഷകൾ വന്ന് തലയിൽ കയറിയ എല്ലാനേരവും പഠിച്ചുകൊണ്ടിരിക്കുന്ന ഒരു ദിവസം. ക്ലാസ്‌ടൈം കഴിഞ്ഞിട്ടും മിക്കവാറും വിദ്യാർത്ഥികൾ വീട്ടിൽ‌പോകാതെ റെക്കാർഡ് പൂർത്തിയാക്കുകയാണ്.  പിന്നിലെ ബെഞ്ചിൽ പോയിരുന്ന് ഞാനെന്റെ കെമിസ്ട്രി റെക്കാർഡ് തിരക്കിട്ട് എഴുതുമ്പോഴാണ് ഒരു സീനിയർ വിദ്യാർത്ഥി ക്ലാസ്സിലേക്ക് കടന്നുവന്നത്. അവൻ നേരെനടന്ന് എന്റെ സമീപം എത്തിയപ്പോൾ എന്തോ അന്വേഷിക്കുന്ന മട്ടിൽ അല്പസമയം നിന്നു. എഴുതുന്ന ബുക്കിൽ‌തന്നെ തലകുനിച്ചെങ്കിലും ഒളികണ്ണാൽ അവനെ ഞാനൊന്ന് നോക്കി. എന്റെ സമീപം‌ അടച്ചുവെച്ച, എന്റെ ബോട്ടണി നോട്ട്‌ബുക്ക് തുറന്നശെഷം പോക്കറ്റിൽ നിന്നെടുത്ത ഒരു കവർ അതിൽ തിരുകിയിട്ട് ഞാനൊന്നുമറിഞ്ഞില്ല, എന്നമട്ടിൽ കാണാൻ സുന്ദരനായ ആ ചെറുപ്പക്കാരൻ നടന്നുപോയി.

                          അവൻ നടന്നുപോയപ്പോൾ എന്റെ ഹൃദയതാളം ഉച്ചത്തിലായി; സംഭവം ആരെങ്കിലും കണ്ടോ? അല്പം അകലെയിരുന്ന് എഴുതുകയും വായിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികളാരും‌തന്നെ ഈ രംഗം ശ്രദ്ധിച്ചിരിക്കില്ല, എന്ന് ഞാൻ സ്വയം ആശ്വസിച്ചു. എന്നാലും എന്റെ പുസ്തകത്തിൽ എഴുത്ത്‌ തിരുകുന്ന നേരത്ത് എന്നെനോക്കി ഒന്ന് അവനൊന്ന് കണ്ണിറുക്കുകപോലും ചെയ്തില്ലല്ലൊ?
                           ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം അടച്ചുവെച്ചശേഷം ബോട്ടണിനോട്ട് കൈയിലെടുത്ത് പതുക്കെ തുറന്നുനോക്കി. അതിനുള്ളിൽ ഒളിച്ചിരിക്കുന്ന നീലകവറിന് പുറത്ത് എഴുതിയിരിക്കുന്നു, ‘എന്റെ പ്രീയപ്പെട്ടവൾക്ക്’,,, അത്‌വായിച്ചതോടെ പുസ്തകങ്ങളെല്ലാം അടുക്കിവെച്ച്, അവയുമായി ഞാൻ നേരെ വീട്ടിലേക്ക് പുറപ്പെട്ടു. ആ കവറിനുള്ളിൽ എന്താണെന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടെങ്കിലും ക്ലാസ്സിൽ‌വെച്ച് തുറന്നുനോക്കാൻ എന്തോ ഒരു വിഷമം.

                               വീട്ടിലെത്തിയ ഉടനെ എല്ലാപുസ്തകങ്ങളും മേശപ്പുറത്ത് വെച്ചപ്പോൾ ബോട്ടണി നോട്ട് മാത്രം ഷെൽഫിൽ വെച്ച് പൂട്ടിയിട്ട് അടുക്കളയിൽ‌കടന്ന് ചായ കുടിക്കുന്നതിനിടയിൽ പതിവില്ലാത്ത എന്റ്റെ മൌനം കണ്ടപ്പോൾ അമ്മ ചോദിച്ചു,
“നീയെന്താ ഒന്നും മിണ്ടാത്തത്? ആരെങ്കിലുമായി പ്രശ്നങ്ങളുണ്ടായോ?”
“ഒന്നുമില്ല, ഈ അമ്മക്കെന്താ? ഞാനാരുമായും കൊഴപ്പത്തിനൊന്നും പോയിട്ടില്ല”
                             അങ്ങനെ പറഞ്ഞെങ്കിലും എന്റെ മനസ്സ് എന്റെ പുസ്തകത്തിനുള്ളിൽ ആയിരുന്നു. ബോട്ടണി നോട്ട്‌ബുക്കിലെ കവറിന്റെ ഉള്ളിൽ എന്തായിരിക്കും എന്നറിയാനുള്ള ചിന്തകാരണം മറ്റെല്ലാം മറന്നു. ഒടുവിൽ സന്ധ്യാനേരത്ത് മുറിയുടെ വാതിൽ അടച്ചശേഷം നോട്ട്‌ബുക്ക് തുറന്ന് ആ കവർ വെളിയിലെടുത്തു. ഒട്ടിച്ച നീലക്കവറിന് മുകളിൽ ഭംഗിയുള്ള കൈപ്പടയിൽ എഴുതിയത് വായിച്ചശേഷം ഒട്ടും വേദനിപ്പിക്കാതെ കവർതുറന്ന് അതിനുള്ളിൽ നിന്നും നാലയി മടക്കിയ വെള്ളക്കടലാസ് പുറത്തെടുത്ത് ആകാംക്ഷയോടെ വായിക്കാൻ തുടങ്ങി. ഞാൻ ഇത്രയും കാലം കൊതിച്ചിരുന്നതും കാത്തിരുന്നതും ഇങ്ങനെനെയൊന്നാണല്ലൊ,
‘എന്റെ പ്രാണ പ്രീയേശ്വരിക്ക്,’ . തുടക്കം മോശമില്ല, അമിതമായ ആവേശത്തോടെ ഞാൻ തുടർന്ന് വായിച്ചു,
‘നിന്നെ കാണുന്ന ഓരോ നിമിഷവും എന്റെ മനസ്സ് നിന്നിലേക്ക് അലിയാൻ കൊതിക്കുകയാണ്. നമ്മൾ ഒന്നിച്ച് ജീവിക്കുന്ന മോഹനനിമിഷങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്’ .
ഹോ, എനിക്ക് നാണം വന്നിട്ട് വല്ലാതായി,,,
                         മനസ്സ് തുറന്ന് കടലാസിൽ കവിതയായി പെയ്തിറങ്ങിയ അക്ഷരങ്ങൾ ഓരോന്നായി വായിക്കുമ്പോൾ അവയെല്ലാം എന്റെ ആത്മാവിന് കുളിരേകി; ജീവിതത്തിന് പുത്തൻ താളം കൈവന്നതായി എനിക്ക് തോന്നാൻ തുടങ്ങി. അങ്ങനെ വായിച്ച് വായിച്ച് അവസാനവരി എത്തിയപ്പോൾ? അയ്യോ, ഞാനൊന്ന് ഞെട്ടി
വരികൾക്കൊടുവിൽ എഴുതിയിരിക്കുന്നു,
‘എന്ന്, എന്റെ സ്വന്തം രാധികക്കുട്ടിയുടെ കാമുകൻ രാജുമോൻ’
അപ്പോൾ ഇത്???
          
              അത് എന്റെ ക്ലാസ്സിലെ രാധികക്ക് അവളുടെ കാമുകൻ രാജുമോൻ നൽകിയ പ്രേമലേഖനമാണ്, അല്ലാതെ എനിക്ക് വേണ്ടി എഴുതിയതും എനിക്ക് വായിക്കാനുള്ളതും അല്ല. റെക്കാർഡ് എഴുതുമ്പോൾ ഞാൻ ഇരുന്നത് രാധികയുടെ സീറ്റിന് സമീപമാണ്. രാധികയുടെ പുസ്തകങ്ങൾ വെക്കുന്ന സ്ഥാനത്ത് കാണപ്പെട്ട എന്റെ പുസ്തകം, അവളുടേതാണെന്ന് പാവം കാമുകൻ വിശ്വസിച്ചുപോയി!
                               ഒരു പ്രേമലേഖനം ലഭിച്ച ആവേശത്തിൽ ഞാൻ വായിച്ച് നെഞ്ചിലേറ്റിയത് മറ്റൊരാളുടേതായിപോയല്ലൊ,, എന്റെ കൃഷ്ണാ,, പതിനാറായിരത്തെട്ടിനെയും ഒന്നിച്ച് പ്രേമിച്ച നീതന്നെ എനിക്ക് ശരണം.