24.11.13

കുട്ടിയമ്മയുടെ കടം



                      ആ ദിവസം രാവിലെ ബസ്‌സ്റ്റോപ്പിൽ എത്തിയ കുട്ടിയമ്മ, സ്ക്കൂൾ‌വഴിയിലൂടെ ചുറ്റിക്കറങ്ങി പോകുന്ന ബസ്സിനെയും പ്രതീക്ഷിച്ച് നിൽക്കുമ്പോഴാണ്, ഒരാഴ്ചമുൻപ് ട്രാൻസ്ഫറായി വന്ന അന്നമ്മടീച്ചറെ കണ്ടത്. മറുനാട്ടുകാരിയായ മലയാളം വിദുഷിയുമായി നല്ല ബന്ധത്തിലാവുന്നത് എന്തുകൊണ്ടും ലാഭമുള്ള കാര്യമാണെന്ന് കുട്ടിയമ്മക്ക് അറിയുന്നതിനാൽ അവർ മലയാളത്തെ സമീപിച്ച് പതുക്കെ വിളിച്ചു,
“ടീച്ചറെ?”
വിളികേട്ട മലയാളം ആശങ്കയോടും ശങ്കയോടും കുട്ടിയമ്മയെ നോക്കി; ഈ നാട്ടിൽ ആരാണ്???
“ഇത് ഞാനാ ടീച്ചറെ, കുട്ടിയമ്മ; ടീച്ചർ ജോലി ചെയ്യുന്ന ഹൈസ്ക്കൂളിലല്ലെ ഞാനും വർക്ക് ചെയ്യുന്നത്, മറന്നുപോയോ?”
“ഓ കുട്ടിയമ്മ സ്ക്കൂളിലെ പ്യൂൺ”
“അയ്യോ പ്യൂണൊന്നുമല്ല, ഞാനവിടത്തെ എഫ്.ടീ.സി.എം ആണ്. പിന്നെ ടീച്ചറിവിടെ അടുത്താണോ താമസം?”
“നാട്ടിൽ‌നിന്ന് വന്ന ദിവസം തന്നെ പുള്ളിക്കാരൻ അന്വേഷിച്ചപ്പോൾ ഇവിടെ അടുത്തൊരു വീട് ലഭിച്ചതിനാൽ എന്നെ തനിച്ചിവിടെ വിട്ട് അങ്ങേര് നാട്ടിലേക്ക് പോയി. ഞാനടക്കം ആറ് പേർ ഒന്നിച്ച് ഇവിടെ താമസിക്കുന്നു. പിന്നെ, ഇവിടെത്തെ ചെലവൊക്കെ ഒത്തിരിയാ,, ജീവിക്കാൻ ഒക്കത്തില്ല”
“എന്നാലും ഈ കാട്ടുമൂലയിൽ ടീച്ചർക്കൊരു വീടൊത്തുകിട്ടിയത് വലിയ ഭാഗ്യമാണ്,,”
അവരുടെ സംഭാഷണം മനസ്സിലാവാതെ ടീച്ചർ  രണ്ടുകണ്ണും തുറന്ന് നോക്കുന്നതിനിടയിൽ ബസ് വന്നു.

                    നാട്ടിൻ‌പുറത്തുകൂടി ഓടുന്ന ബസ്സിൽ സ്ഥിരമായി പോകുന്ന കുട്ടിയമ്മ, രണ്ട് ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ പരിചയക്കാരനായ കണ്ടക്റ്റർ ചോദിച്ചു,
“അതാരാപ്പാ രണ്ടാള്?”
മറുപടി പറയുന്നതിന് മുൻപായി നമ്മുടെ പുതുമുഖം മലയാളം ഇടയിൽ‌കയറി പറഞ്ഞു,
“അതേയ് കുട്ടിയമ്മയോടൊത്ത് ആദ്യമായി ഈ വണ്ടിയിൽ ഞാൻ കയറുന്നതല്ലെ, അതുകൊണ്ട് ഇത്തവണ ടിക്കറ്റിന്റെ കാശ് ഞാൻ കൊടുക്കാം”
                     കുട്ടിയമ്മക്ക് സന്തോഷം വന്നിട്ടങ്ങ് ഇരിക്കാനും നിൽക്കാനും വയ്യാതായി. സ്വന്തം വിദ്യാലയത്തിലുള്ള എത്രയോ അദ്ധ്യാപികമാരോടൊപ്പം യാത്രചെയ്യാനുള്ള അവസരം ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ അവരാരുംതന്നെ തന്റെ ടിക്കറ്റിന് പണം കൊടുത്തിട്ടില്ല. ഇപ്പോഴിതാ മറുനാട്ടുകാരിയായ ഒരു അദ്ധ്യാപിക ചെറുതെങ്കിലും തനിക്കായി ഒരു ടിക്കറ്റ് വെച്ചുനീട്ടുന്നു. ടീച്ചർ പണം കോടുത്ത് ബാക്കി കൈയിൽവാങ്ങി ബാഗിലിടുന്നത് നോക്കിയിരിക്കെ ബസ്സ് മുന്നോട്ട് പോയി. സ്ക്കൂളിന് തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങുന്നതുവരെ അവരൊന്നും മിണ്ടിയില്ലെങ്കിലും ഇറങ്ങിയ നിമിഷം മുതൽ കുട്ടിയമ്മയും മലയാളവും മത്സരിച്ച് നാട്ടുവിശേഷങ്ങൾ കൈമാറി.

                    സ്ക്കൂൾ ജോലികൾ തിരക്കിട്ട് ചെയ്യുന്നതിനിടയിൽ കുട്ടിയമ്മ മലയാളത്തെ മറവിയിലേക്ക് തള്ളിവിട്ടു. മണിയടിയും മുറ്റമടിയും വെള്ളമടിയും കഴിഞ്ഞ് കുട്ടികളും അദ്ധ്യാപകരും ചേർന്ന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് കുട്ടിയമ്മക്ക് ഡ്യൂട്ടി കിട്ടിയത്. അങ്ങനെ ഡ്യൂട്ടിയായി കിട്ടിയ മെമ്മോബുക്കുമായി ക്ലാസ്സുകൾ‌തോറും കയറിയിറങ്ങി ഒടുവിൽ പത്ത് ബീയിൽ എത്തിയപ്പോഴാണ് മലയാളം മിസ്സ് അന്നമ്മയെ കണ്ടത്,,
കുട്ടിയമ്മയുടെ കൈയിൽ നിന്ന് മെമ്മോബുക്ക് വാങ്ങിയശേഷം മലയാളം അവരെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു,
“കുട്ടിയമ്മെ ഒരു ചോക്കുപീസ് കൊണ്ടുവരാമോ?, എളുപ്പം വേണം”
                     ഒരുനിമിഷം ഞെട്ടി,,, ക്ലാസ്സിൽ ചോക്ക് എത്തിക്കുന്നത് ഓഫീസ് സ്റ്റാഫിന്റെ ജോലിയല്ല. ‘ഹെഡ്‌മാസ്റ്റർ ഒഴികെ മറ്റാരു പറഞ്ഞാലും ഒരു ഡ്യൂട്ടിയും ചെയ്യാൻ പാടില്ല’ എന്നാണ് ചട്ടം. അദ്ധ്യാപകർക്ക് അത്യാവശ്യമായ ചോക്ക്, പുസ്തകം ആദിയായ പഠനോപകരണങ്ങൾ ക്ലാസ്സിലെത്തിക്കുന്നത് തന്റെ ജോലിയല്ലെന്ന് അവർക്ക് നന്നായി അറിയാം. അങ്ങനെ ചെയ്തുപോകരുതെന്ന് റിട്ടയർ ചെയ്യുന്നതിന് മുൻപ് പ്യൂൺ ബാലേട്ടൻ പറഞ്ഞതാണ്. എന്നാലും രാവിലെതന്നെ പരിചയപ്പെട്ട് തന്റെ ബസ്‌കൂലി കൊടുത്ത അന്യജില്ലക്കാരി പറഞ്ഞാൽ എന്ത് ചെയ്യും? ബാലേട്ടനെ മറന്നുകൊണ്ട് ഒരു തവണ ചോക്ക് എത്തിച്ചുകൊടുക്കാം.
പാർട്ടിമാറി വോട്ടുചെയ്യുന്ന കാലുമാറ്റക്കാരിയെപോലെ കുട്ടിയമ്മ ചോക്ക് എടുക്കാനായി നടന്നു.

ഉച്ചസമയത്ത് സ്റ്റാഫ്‌റൂമിൽ വന്നപ്പോൾ കുട്ടിയമ്മയുടെ തലയിൽ കുരിശ് വീണു. അകത്തുകടന്ന ഉടനെ എല്ലാവരും കേൾക്കെ അന്നമ്മടീച്ചർ വിളിച്ചുപറഞ്ഞു,
“കുട്ടിയമ്മെ ഒരുഗ്ലാസ് ചൂടുവെള്ളം എത്തിച്ചുതരാമോ?”
“അയ്യോ, ചൂടുവെള്ളം ഇവിടെ കിട്ടാൻ പ്രയാസമാണ് ടീച്ചറെ”
മറുപടി പറഞ്ഞ ഉടനെ സ്റ്റാഫ്‌റൂമിൽ നിന്ന് കുട്ടിയമ്മ ഇറങ്ങിനടന്നു. അധികം നിന്നാൽ എച്ചിൽ‌പാത്രം കഴുകാനും കൂടി ടീച്ചർ പറഞ്ഞാലോ?

                     നാല് മണി നേരത്താണ് മണിയടിക്കേണ്ടത്; ആ മണിയടി കേട്ടാലാണ് ഉറുമ്പിൻ‌കൂട്ടം മണ്ണിനടിയിൽനിന്നും ഇളകിവന്ന് നാലുപാടും ചിതറിയോടുന്നതുപോലെ വിദ്യാർത്ഥികൾ കൂട്ടമായി വെളിയിൽ‌വന്ന് ഇറങ്ങിഓടുന്നത്. കുട്ടിയമ്മക്ക് തെരക്ക് കൂടുന്ന നേരമാണ്; സ്ക്കൂൾ ഓഫീസും പരിസരവും വൃത്തിയാക്കണം, ഓരോ ക്ലാസ്സിലും പോയിനോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തിയിട്ട് വാതിലടക്കണം, ഹാജർപട്ടികകൾ എല്ലാം പെറുക്കിയെടുത്ത് ഓഫീസിനകത്ത് മേശപ്പുറത്ത് അടുക്കിവെക്കണം. അങ്ങനെ പതിനഞ്ച് രജിസ്റ്ററുമായി ഒഫീസിലേക്ക് നടക്കുമ്പോഴാണ് സ്റ്റാഫ്‌റൂമിൽ നിന്ന് വിളികേട്ടത്. നോക്കിയപ്പോൾ നമ്മുടെ മലയാളം,
“കുട്ടിയമ്മ വീട്ടിലേക്ക് പോവാറായോ?”
“അയ്യോ ടീച്ചറെ, എന്റെ സമയം അഞ്ചുമണിവരെയാണ്, ടീച്ചർക്ക് വഴി പരിചയമില്ലെ? ബസ്‌സ്റ്റോപ്പിൽ നിന്നാൽ ഇപ്പോൾ നാട്ടിലേക്കുള്ള ബസ് കിട്ടും”
“വഴിയൊക്കെ അറിയാം എന്നാലും, ഒന്നിച്ച് പോവാമല്ലൊ”
“എന്നാലും ടീച്ചറെ ഇനിയും ധാരാളം സമയം വെറുതെയിരിക്കണമല്ലൊ”
“ഞാൻ കാത്തിരിക്കാം, ഇവിടെ ഒട്ടനവധി പത്രങ്ങളൊക്കെ വായിക്കാനുണ്ടല്ലൊ”

                   സമയം ഇഴഞ്ഞുനീങ്ങി, കുട്ടിയമ്മക്ക് ആകെയൊരസ്വസ്ഥത; കമ്പ്യൂട്ടർ‌ലാബ് അടിച്ചുവാരുന്നതിനിടയിൽ ഒളിഞ്ഞുനോക്കിയപ്പോൾ തന്നെയും കാത്ത് വരാന്തയിൽ നിൽക്കുന്ന അദ്ധ്യാപികയെകണ്ട് കുട്ടിയമ്മ ആശ്ചര്യപ്പെട്ടു. ഈ ടീച്ചറെന്തിനാ തന്നെയും കാത്ത് ഒറ്റയ്ക്ക് നിൽക്കുന്നത്, ഇതൊരു പതിവായാൽ ശല്യമാവുമല്ലൊ,,,
                   അഞ്ചുമണി ആയതോടെ ഡ്യൂട്ടി അവസാനിച്ച കുട്ടിയമ്മ ക്ലാസ്സ്‌റൂമുകളെല്ലാം അടച്ചുപൂട്ടിയെന്ന് ഉറപ്പുവരുത്തിയശേഷം ബാഗുമെടുത്ത് വെളിയിലേക്കിറങ്ങിയപ്പോൾ തൊട്ടുമുന്നിൽ വന്ന് മലയാളം ചിരിച്ചു,
“സമയം അഞ്ചുമണി, നമുക്കിനി പോവാമല്ലൊ”
“ടീച്ചറെന്തിനാ എന്നെ വെയിറ്റ് ചെയ്യുന്നത്? നാലുമണിക്ക് സ്ക്കൂൾ വിട്ടതല്ലെ,,,”
“ഇന്നേതായാലും ഞാൻ കുട്ടിയമ്മയുടെ ഒപ്പമാണ് വീട്ടിലേക്ക് പോവുന്നത്,,,,”
“അത്?”
“രാവിലെ തന്റെ ടിക്കറ്റിന്റെ പണം ഞാനല്ലെ കൊടുത്തത്, അതുകൊണ്ട് തിരിച്ചുപോവുമ്പോൾ താനല്ലെ എന്റെ ബസ്‌കൂലി കൊടുക്കേണ്ടത്. അതുകൊണ്ടാണ് ഇത്രയും‌നേരം ഞാൻ വെയിറ്റ് ചെയ്തത്”
                   തന്നെക്കാൾ ആയിരങ്ങൾ ശമ്പളമായി വാങ്ങുന്ന ഒരു അദ്ധ്യാപിക ബസ്‌കൂലിയായി കൊടുത്ത ചില്ലറ പണത്തിന് കണക്കുപറയുന്നത് കേട്ടപ്പോൾ വെറും തൂപ്പുകാരിയായ കുട്ടിയമ്മ ആശ്ചര്യപ്പെട്ടു. അവർക്ക് അതൊരു പുത്തൻ അനുഭവം ആയിരുന്നു.
********************************************