16.12.17

പ്രണയപരവശനായ്



          പൊടിപൊടിച്ച മൊബൈൽ പ്രേമത്തിന്റെ ഒടുവിൽ അവളെ സ്വന്തമാക്കാൻ അവൻ തയ്യാറായി. വലിയവീടും അനേകം വാഹനങ്ങളുമുള്ള വീട്ടിൽ ജീവിച്ചവൾ ഇനിയങ്ങോട്ട് ജോലിയും കൂലിയും ഇല്ലാത്തവന്റെ ഭാര്യയായി ചെറ്റക്കുടിലിൽ ജീവിക്കാൻ തയ്യാറായിരിക്കുന്നു,, അതാണ് പ്രേമത്തിന്റെ ശക്തി. എല്ലാം അറിഞ്ഞുകൊണ്ട് അവനെ പ്രേമിക്കുന്നവളെ പോലെയാവണം പെൺ‌കുട്ടികൾ. ഏതുനേരത്തും ഇറങ്ങിവരാൻ തയ്യാറാണെന്ന് പലതവണ പറഞ്ഞതാണല്ലൊ,,,


          അവളുടെ വീടിന്റെ മുന്നിലെത്തിയപ്പോൾ ദേഹമാസകലം ഒരു വിറയൽ പടർന്നുകയറി. കൊട്ടാരം പോലുള്ള വീടിനുമുന്നിൽ ചലിക്കുന്ന ചെറിയകൊട്ടാരം പോലുള്ള മൂന്ന് വണ്ടികൾ നിർത്തിയിട്ടുണ്ട്. ഏത് വണ്ടിയിലായിരിക്കും അവൾ വരുന്നത്?

അവൻ മൊബൈൽ തുറന്ന് ക്ലിക്കി,

“ഹലോ,, രാജി ഇത് ഞാനാ നിന്റെ അനിക്കുട്ടൻ,,”

“ഡാ കുട്ടാ, നീയിപ്പം എവിടെയാ?”

“ഞാനിപ്പം നിന്റെ വീടിന്റെ എതിർ‌വശത്തുള്ള പെട്ടിക്കടയുടെ അടുത്തുണ്ട്, നീയെപ്പൊഴാ വരിക?”

“ഞാനിതാ പുറപ്പെടുകയായി”

“പിന്നെ വീട്ടുകാരൊന്നും അറിയില്ലല്ലൊ”

“വീട്ടിലിപ്പം പ്രായമായ മുത്തശ്ശി മാത്രമേയുള്ളു,,, നീയവിടെ നിന്നോ, ഞാനെത്തി,,”

“പിന്നെ നീയെല്ലാം എടുത്തിട്ടില്ലെ?”

“അതുപിന്നെ എനിക്കുള്ളതെല്ലാം എടുത്തിട്ടുണ്ട്, ഇവിടെയെന്തിനാ വെക്കുന്നത്?”

“നമുക്ക് നാളെത്തന്നെ വിവാഹം രജിസ്റ്റർ ചെയ്യാം”

“അതുതന്നെയാ എന്റെയും അഭിപ്രായം, ആരെയും പേടിക്കണ്ടല്ലൊ”


        വീട്ടിലേക്ക് നോക്കിയിരിക്കെ അവൾ വരുന്നതു കണ്ടപ്പോൾ അവന്റെ ഹൃദയം പടപടാന്ന് അടിക്കാൻ തുടങ്ങി. ‘സ്വന്തമായൊരു വീടോ ബന്ധുക്കളൊ ഇല്ലാത്തവൻ കോടീശ്വരിയായി ജീവിച്ച പെൺകുട്ടിയെ എങ്ങനെയാണ് പോറ്റുക’യെന്ന ചിന്ത ഉയർന്നപ്പോൾ അവനാകെ അങ്കലാപ്പിലായി. കൊട്ടാര സമാനമായ വീട്ടിൽ കോടീശ്വരിയായി ജീവിച്ചവൾക്ക് തന്നെപ്പോലുള്ള പാവപ്പെട്ടവന്റെ ഭാര്യയായി ജീവിക്കാനാവുമോ? മനസ്സുകൾ തമ്മിലുള്ള മറയില്ലാത്ത പ്രേമം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവും എന്നവൻ ആശ്വസിച്ചുകൊണ്ടിരിക്കെ വിടർന്ന ചിരിയുമായി അവൾ വന്നു,

“ചെക്കാ, നീ വന്നിട്ട് കൊറേ നേരായോ?”

അവളെ നോക്കിയിരെക്കെ മറുപടി പറയാൻ മറന്നു,

“നീയെന്താടാ മിണ്ടാത്തെ? വാ?”

“എങ്ങോട്ട്?”

“നിന്റെ വീട്ടിലേക്ക്,, നീയല്ലെ പറഞ്ഞത് നിന്റമ്മക്ക് എതിർപ്പൊന്നും ഇല്ലെന്ന്,,”

“ശരി പോകാം,, എല്ലാം എടുത്തിട്ടില്ലെ?”

     മറുപടിയായി ഇടതു കൈയിലെ കനമുള്ള ബാഗ് കൊടുത്തപ്പോൾ അവനത് വലത്തെ ചുമലിലിട്ടു. എന്തൊക്കെയോ കുത്തിനിറച്ച ലേഡീസ് ബാഗുമായി മുന്നിൽ നടക്കുന്ന അവളെ കേശാദിപാദം അവൻ നിരീക്ഷിച്ചു. അവളാകെ അണിഞ്ഞത് സാധാരണ കാണാറുള്ള കമ്മലും ചെറിയൊരു മാലയും മാത്രം. അപ്പോൾ മറ്റുള്ള സ്വർണ്ണമൊക്കെ ബാഗിനകത്ത് ആയിരിക്കും അതാണവൾ മുറുകെ പിടിച്ചിട്ടുള്ളത്, കുറഞ്ഞത് നൂറ് പവനെങ്കിലും ഉണ്ടാവും. പിന്നെ പണമൊക്കെ ഭാരമുള്ള ഈ ബാഗിനകത്തായിരിക്കും. ഭാവിയിൽ അടിച്ചുപൊളിച്ചു ജീവിക്കാനുള്ളതൊക്കെ എടുത്തിട്ടുണ്ടാവുമല്ലൊ. വീട്ടുകാർക്ക് സംശയം തോന്നാതിരിക്കാനാ‌വണം ആഭരണമൊന്നും അണിയാഞ്ഞത്. എന്നാലും കോടീശ്വരിയായ പെൺകുട്ടി ഇനിയങ്ങോട്ട് കുടിലിലാണല്ലൊ ജീവിക്കേണ്ടത് എന്നോർക്കുമ്പോൾ,,, അതാണല്ലൊ പ്രേമത്തിന്റെ ശക്തി. അവൻ ചോദിച്ചു, 

“എന്റെ ചക്കര ഇറങ്ങിയത് വീട്ടിലാരും അറിഞ്ഞില്ലല്ലൊ,,”

“പിന്നെ അറിയാതെ എങ്ങനെയാ?”

“ആരെങ്കിലും അന്വേഷിച്ച് വന്നാൽ കുഴപ്പമാവില്ലെ?”

“എന്തു കുഴപ്പം?”

“പോലീസിൽ അറിയിച്ചാലോ?”

“പോലീസിനെ അറിയിക്കേണ്ടതില്ലല്ലൊ, കണക്കുപറഞ്ഞ് ഒഴിവായിട്ടാണ് ഞാനിറങ്ങിയത്”

“അപ്പോൾ ഇനി?”

“ഇനി നിന്റെ വീട്ടിൽ പോകാം, എന്നിട്ട് വിവാഹം കഴിക്കാമല്ലൊ”

“എന്നാലും നിന്റെ വീട്ടുകാർ അന്വേഷിച്ച് വന്നാലോ? പൊന്നും പണവുമൊക്കെ എടുത്തിട്ട്?”

“അന്വേഷിച്ചു വരാൻ മാത്രം ബന്ധുക്കളാരും എനിക്കില്ല. പിന്നെ പണമൊക്കെ അവിടെന്ന് ഇറങ്ങുമ്പോൾ കണക്കുപറഞ്ഞ് വാങ്ങിയ എന്റെ സ്വന്തം പണമാണ്”

“കണക്കു പറഞ്ഞ് വാങ്ങാനോ? അതെങ്ങനെയാ വീട്ടുകാർ സമ്മതിച്ചൊ?”

“കണക്കെല്ലാം പറഞ്ഞിട്ട് ഒഴിവായതുകൊണ്ട് അടുക്കളപ്പണി ചെയ്യാനായി അവർ മറ്റൊരു ഹോം‌‌നേഴ്സിനെ വിളിക്കും. നമുക്ക് നമ്മുടെ കാര്യം”

“ഹോം‌‌‌നേഴ്സ്??”

“ഹോം‌‌‌നേഴ്സിനിപ്പോൾ നല്ല ഡിമാന്റാണ്. കല്ല്യാണത്തിനുശേഷം നിനക്കിഷ്ടമാണെങ്കിൽ മറ്റേതെങ്കിലും വീട്ടിൽ ഹോം‌നേഴ്സായി എനിക്ക് പോകാമല്ലൊ”

“അപ്പോൾ ഈ ബാഗിലൊക്കെ?”

“ബാഗിനകത്തുള്ളത് എന്റെ ഡ്രസ്സ്,, എടാ നീയെന്താ വിചാരിച്ചത്?”

“ഒന്നുമില്ല,, ഞാനിവിടെയൊന്ന് ഇരിക്കട്ടെ”

*******