20.8.11

പാട്ടിന്റെ പാലാഴി ഒഴുകിയപ്പോൾ

                             പാട്ട് പാടാൻ എനിക്ക് തീരെ അറിയില്ലെങ്കിലും പാട്ട് കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്. നല്ല നല്ല പാട്ടുകൾ കേട്ടപ്പോൾ ഉണ്ടായ ആവേശം‌മൂത്തപ്പോൾ,,, പാട്ട് പാടാനായി, ഒരിക്കൽ ഞാനൊരു ശ്രമം നടത്തിയിരുന്നതാണ്.
അതൊരു സംഭവം തന്നെ ആയിരുന്നു,,,,,
ടീവിയിലെ റിയാലിറ്റി ഷോകൾ ജനിക്കുന്നതിനു മുൻപ്,,,,,

                            നമ്മുടെ വിദ്യാലയങ്ങളിൽ ‘യുവജനോത്സവം’ (ഇപ്പൊഴെത്തെ പോലെ കലോത്സവമല്ല, ശരിക്കും ‘യുവജന ഉത്സവം’) നടന്നുകൊണ്ടിരിക്കുന്ന കാലം. വിദ്യാർത്ഥികൾ സ്റ്റേജിൽ കയറിയിട്ട് പാടാനും ആടാനും സമ്മാനം വാങ്ങാനും പ്രാപ്തരാക്കുന്നത് ആ വക കാര്യങ്ങളെക്കുറിച്ച്, ‘ഒരു വിവരവും ഇല്ലാത്ത’ ടീച്ചറായ, ഞാനും കൂടിയാണ്. പലപ്പോഴായി കുട്ടികളുടെ ആട്ടവും പാട്ടും, കണ്ടും കേട്ടും ഇരിക്കെ, എന്റെ മനസ്സിൽ പലതരം മോഹങ്ങൾ വളർന്നു. അങ്ങനെ ഒരു ദിവസം,,,
ഞാനൊരു പാട്ട് പാടാൻ തുടങ്ങി.

ഒരു ഞായറാഴ്ച……….
വീട്ടിലെ മറ്റുള്ളവരെല്ലാം അകലെയുള്ള ഒരു ബന്ധുവിന്റെ വിവാഹത്തിന് പോയിരിക്കുന്ന നേരം;
വീട്ടിനകത്ത് ഞാൻ മാത്രം;
ഇത്‌തന്നെ പറ്റിയ സമയം;
അകത്ത് കടന്ന ഞാൻ, ജനാലകളും വാതിലുകളും നന്നായി അടച്ചുപൂട്ടി പിന്നീട്, കട്ടിലിൽ‌നിന്നും ഒരു കിടക്കയെടുത്ത് നിലത്ത് വിരിച്ച്, അതിൽ കയറിയിരുന്ന്, കിഴക്കോട്ട് നോക്കി, ഇരു കൈകളും കൂപ്പി,,,
എന്നിട്ട് ഉച്ചത്തിൽ പാടാൻ തുടങ്ങി,
‘പ്രവാഹമേ,,,,,,,, ,,,, ,,, ,, , ഗംഗാ പ്രവാഹമേ,,,,,,,,,,,,,,,’
അവിടെ അല്പനേരം നിർത്തി,,, അടുത്ത വരി ഒഴുകാനായി വായ തുറക്കുമ്പോഴേക്കും വീടിനു വെളിയിൽ എന്തൊക്കെയോ ശബ്ദം,,,
ഞാൻ പാട്ട് നിർത്തിയിട്ട് ശ്രദ്ധിക്കാൻ തുടങ്ങി,
ശബ്ദം കൂടി വരികയാണ്,,, മുറ്റത്തുകൂടി ആരൊക്കെയോ ഓടുന്ന ശബ്ദം,
                           തൽക്കാലം പ്രവാഹം അവിടെ നിർത്തിയിട്ട്, വീട്ടിനകത്ത് ചുറ്റിനടന്ന്, ജനാലയുടെ ഒരു പാളി തുറന്ന് വെളിയിലേക്ക് നോക്കി. ശബ്ദം ഉണ്ടെങ്കിലും പരിസരത്തൊന്നും ആരും ഇല്ലാത്തതിനാൽ ജനാല നന്നായി അടച്ചിട്ട് തിരികെ നടന്നു.

                           വീണ്ടും പ്രവാഹം ഒഴുകിവരാനായി കിടക്കയിൽ ഇരുന്ന്, കൈ രണ്ടും കൂപ്പിയിട്ട് വായ തുറന്നു,
“ഠക്ക്, ഠക്ക്,,, ഠക്ക്, ഠക്ക്, ഠക്ക്,,,,,, ”
വാതിലിൽ ആരൊ മുട്ടുന്ന ശബ്ദം, 
പേടിച്ചു വിറച്ചുകൊണ്ട് എഴുന്നേറ്റ ഞാൻ, മുൻ‌വാതിൽ പതുക്കെ തുറന്നു,
അപ്പോൾ കണ്ട കാഴ്ച!!!!!!!! ,,,
                         ചുവന്ന്‌പഴുത്ത കാന്താരിമുളക് പോലുള്ള കണ്ണുകളുമായി, ഒരു കൈയിൽ പൊട്ടിയ കയർ ഉയർത്തിപിടിച്ച്‌കൊണ്ട്, അതാ,,, അയൽ‌പക്കത്തെ ഭാർഗ്ഗവിയമ്മ; അസ്സൽ ഭദ്രകാളിയുടെ പോസിൽ മുന്നിൽ നിൽക്കുന്നു.
??????
അവർ സ്വന്തം വായ തുറന്ന്, നാക്ക് വെളിയിലേക്ക് നീട്ടി, എനിക്കുനേരെ വെടിവെച്ചു,
“ടീച്ചറെ,,, നിർത്തണം”
“എന്ത്?”
“പാട്ട് നിർത്തണം”
“അത് ഞാൻ,,,”
“ഒന്നും പറയണ്ട, ഈ നിമിഷം മുതൽ നിങ്ങൾ പാട്ട് നിർത്തണം. ഇപ്പോൾ എന്റെ പശു മാത്രമെ കയറ് പൊട്ടിച്ച് ഓടിയിട്ടുള്ളു. പശുക്കളെ വളർത്തുന്ന അനേകം ആളുകൾ നമ്മുടെ നാട്ടിലുണ്ട്”
“അതിന്?”
“അതിനൊന്നും പറയണ്ട, അവരുടെയെല്ലാം പശുക്കൾ കയറു പൊട്ടിച്ചാൽ??? എല്ലാവരുടെയും സ്വഭാവം എന്നെപ്പോലെ നല്ലതായിരിക്കില്ല,,, കേട്ടോ”
പൊട്ടിയ കയറുമായി, അവർ തിരിച്ചു പോയ നിമിഷം‌മുതൽ ഞാനെന്റെ പാട്ട്,,,, നിർത്തി.