27.12.09

കലക്ട്രേറ്റും ഡിഡി ഓഫീസും




                                പഠിക്കാനും പഠിപ്പിക്കാനുമായി ഏറ്റവും കൂടുതൽ സമയം(കാലം) ബസ്‌യാത്ര ചെയ്തതിന്റെ ക്രഡിറ്റ് ‘എനിക്ക്’ ആയിരിക്കും എന്ന് ‘എനിക്ക്’ തോന്നുന്നു. ആകെ കൂട്ടിയപ്പോൾ കിട്ടിയത്, ഏതാണ്ട് ‘15000 മണിക്കൂർ’; അതിന്റെ കൂടെ എന്റെ സ്വകാര്യ കുടുംബയാത്രകളുടെ കണക്ക് വേറെയുണ്ട്. ഈ ബസ്‌യാത്രകൾ ഒരിക്കലും എനിക്ക് ഒരു പ്രശ്നമായി തോന്നിയിട്ടില്ല. മിക്കവാറും ബസ്‌യാത്രകൾ ഞാൻ ആസ്വദിക്കാറുണ്ട്.

                                  എന്റെ നാട്ടിൽ‌നിന്നും കണ്ണൂരിലേക്ക് പോകുന്ന ബസ്സിൽ നല്ല തിരക്ക് ഉണ്ടാവും. കണ്ണൂർ വരെ എത്രയോ ദിവസം നിന്നുകൊണ്ട് 45 മിനിട്ട് യാത്ര ചെയ്തിട്ടുണ്ട്. (ഒരിക്കൽ കോഴിക്കോട് മുതൽ കണ്ണൂർ വരെ നിന്ന്‌കൊണ്ടുള്ള യാത്രയും ചെയ്തിട്ടുണ്ട്). എങ്കിലും, ബസ് നിർത്തിയ ഉടനെ ഞാൻ മറ്റുള്ളവരെ തള്ളിമാറ്റി മുന്നിലെത്തി, ഇടിച്ചുകയറി ഒഴിഞ്ഞ സീറ്റുണ്ടെങ്കിൽ പെട്ടെന്ന് ഇരിക്കും. സീറ്റ് കിട്ടിയില്ലെങ്കിൽ ലേഡീസ്‌സീറ്റിൽ ഇരിക്കുന്നതെല്ലാം ‘പെണ്ണ്’ തന്നെയാണോ എന്ന് നോക്കും. ആണിന്റെ തല ലേഡീസ്‌സീറ്റിൽ കണ്ടാൽ പിന്നെ മുഖം‌നോക്കാതെ അവനെ പുറത്താക്കിയ ശേഷം അവിടെ കയറിയിരിക്കും. ചിലപ്പോൾ മധുവിധുവിന്റെ മണം മാറാത്ത ദമ്പതിമാർ ലേഡീസ്‌സീറ്റിലിരുന്ന് പരിസരം മറന്ന് സൊള്ളുന്നതോടൊപ്പം അമ്മായിയമ്മയെപറ്റി പുതുപുത്തൻ നുണ പറയുന്നുണ്ടാവും. അപ്പോഴായിരിക്കും ഒരു കട്ടുറുമ്പായി  എന്റെ അരങ്ങേറ്റം. അവനെ സീറ്റിൽ നിന്നും പുറത്താക്കി ആ സ്ഥാനത്ത് ഞാൻ കയറിയിരിക്കുമ്പോൾ അവളുടെ മുഖത്ത് ശരിക്കും കട്ടുറുമ്പ് കുത്തിയിരിക്കും.

                                ധാരാളം സ്ത്രീകൾ കമ്പിയിൽ‌തൂങ്ങിയാടി നിൽക്കുമ്പോഴും ഞാനൊന്നും അറിഞ്ഞില്ല എന്ന മട്ടിൽ സ്ത്രീകളുടെ സീറ്റിൽ ഇരിക്കുന്ന പുരുഷന്മാരെ ഒഴിപ്പിക്കാൻ എളുപ്പമാണ്. ഇരിപ്പിടത്തിനടുത്ത് പോയി അവരെ ദയനീയമായി നോക്കി അവരുടെ ചുമലിൽ വീഴാൻ‌പാകത്തിൽ നിൽക്കുകയല്ല വേണ്ടത്. നാലാൾ കേൾക്കെ ധൈര്യമായി പറയണം (ചോദിക്കരുത്),
“സ്ത്രീകളുടെ സീറ്റൊന്ന് ഒഴിവാക്കി തരണം”.
                              ഇങ്ങനെ പറയുന്നതിന് മുൻപും പിൻപും ഇരിക്കുന്നവന്റെ മുഖത്ത് നോക്കരുത്. പറയുന്നത് കേൾക്കാത്ത മട്ടിൽ ‘ആ ഇരിക്കുന്നവൻ’ ഉറക്കം പിടിക്കുകയാണെങ്കിൽ ഒരിക്കൽ‌കൂടി അല്പം ശബ്ദം ഉയർത്തി പറയണം. എന്നിട്ടും അതേപടിയാണെങ്കിൽ കണ്ടക്റ്റർ റൌണ്ട്സ് കഴിഞ്ഞ് വരുന്നതുവരെ കാത്തിരിക്കണം. കണ്ടക്റ്റർ പ്രത്യക്ഷപ്പെട്ടാൽ പറയണം,
“ഹലോ ലേഡീസ്‌സീറ്റ് ഒഴിവാക്കി തരണം”
അങ്ങനെ രണ്ട് തവണ പറയുക. കണ്ടക്റ്റർ ശരിക്കും അവരെ കുടിയൊഴിപ്പിക്കും; അല്ലെങ്കിൽ ചിലപ്പോൾ അത് കേട്ട് ഒരു ഡയലോഗ് കാച്ചും,
“അവരൊക്കെ ദൂരയാത്രക്കാരാ, അതൊന്നും പറ്റില്ല”.
                               അത് കേട്ടാലും കേട്ടില്ലെങ്കിലും ഇരിപ്പിടം ലഭിച്ചില്ലെങ്കിൽ താഴെപറയുന്ന രണ്ടിൽ ഏതെങ്കിലും ഒരു കാര്യം കൂടി  ചെയ്യാം.
  1. വായിൽ തോന്നിയത് പറയുക. ചില സേമ്പിൾ:
“അവിടെ സ്ത്രീകൾ എന്ന് എഴുതി വെച്ചത് വായിക്കാനറിയില്ലെ? ആ എഴുതിയത് മായിച്ച ശേഷം സീറ്റിൽ ഇരുന്നാൽ മതി”
അല്ലെങ്കിൽ ഡയലോഗ് ഇങ്ങിനെയാവാം.
“ആണുങ്ങളുടെ വേഷം കെട്ടി പെണ്ണുങ്ങളുടെ സ്ഥലത്ത് വന്നിരിക്കാൻ നിനക്കൊന്നും നാണമില്ലെ? സാറേ എഴുന്നേറ്റ് മാറിയാട്ടെ”
  1. ബാഗിൽ നിന്നും മൊബൈൽ പുറത്തെടുക്കുക. ഡയൽ ചെയ്യുക; ഒന്നുകിൽ 100, അല്ലെങ്കിൽ 1091.
ബാക്കി പോലീസ് വന്ന് നോക്കികോളും.

                                 ഇതൊക്കെ ചെയ്യുമ്പോൾ നട്ടെല്ല് വളക്കരുത്. പിന്നെ ദൈവം‌തമ്പുരാൻ തന്ന രണ്ട് ചെവികളില്ലെ; അത് രണ്ടും തുറന്നിട്ടാൽ അതിൽ ഒന്നിലൂടെ വല്ലതും കേട്ടാൽ മറ്റതിലൂടെ പുറത്ത് പോയിക്കൊള്ളും.

                                  ഞാൻ കണ്ണൂരിലെ ഒരു സർക്കാർ ഹൈസ്ക്കൂളിൽ ഹെഡ്‌ടീച്ചർ ആയിരിക്കുന്ന കാലം. സ്കൂൾ‌വിട്ട് വൈകുന്നേരം നേരെ കണ്ണൂർ ബസ്‌സ്റ്റാന്റിൽ വരും. പിന്നെ നാട്ടിലേക്ക് പോകാനായി എനിക്കിറങ്ങേണ്ട സ്ഥലം വഴി പോകുന്ന ബസിൽ കയറി ഏറ്റവും‌നല്ല സീറ്റ്‌ പിടിച്ച് പുറത്ത് നോക്കി ഇരിക്കും. ബസ്‌സ്റ്റാന്റിൽ പോയി ബസ് കയറുമ്പോൾ ധനനഷ്ടം പൂജ്യം, എന്നാൽ സമയനഷ്ടം പതിനഞ്ച് മിന്ട്ട്. ലാഭം സുഖകരമായ അർദ്ധനിദ്രയിൽ സ്വപ്നം കണ്ടുള്ള യാത്ര. ഒപ്പം ബസ്സിൽ എഫ്.എം. റേഡിയോ സംഗീതം കൂടി ഉണ്ടെങ്കിൽ യാത്ര കുശാലായി.

                                   ഒരു ദിവസം വൈകുന്നേരം അഞ്ച് മണി കഴിഞ്ഞ് മുപ്പത് മിനുട്ട് ആയപ്പോൾ എന്നെയും വഹിച്ച ബസ്, സ്റ്റാന്റിൽ നിന്നും സ്റ്റാർട്ട് ചെയ്ത്, കണ്ണൂർ കലൿട്രേറ്റിനു സമീപം  കാൽട്ടെക്സ് സ്റ്റോപ്പിൽ എത്തി. അഞ്ചരക്കണ്ടി വേങ്ങാട് കൂത്തുപറമ്പ് ബസാണ്. ഡ്രൈവറുടെ പിന്നിൽ മൂന്നാം നമ്പർ ലേഡീസ് സീറ്റിന്റെ ജനാലക്ക് സമീപം ഒറ്റക്ക് ഇരുന്ന് മോഹൻലാലിന്റെ പരസ്യം നോക്കി ആസ്വദിക്കുന്ന എന്റെ സമീപം ഒരു സ്ത്രീ വന്നിരുന്നു.  

                                ഞാൻ അടുത്തിരിക്കുന്നവളെ ഒന്നു നോക്കി. ഒരു നാല്പത്തി അഞ്ചിനും അൻപതിനും ഇടയിൽ പ്രായം, വളരെ ഡീസന്റ് വേഷം. കാഞ്ചീപുരം മോഡൽ പട്ടുസാരി സൂപ്പർ‌മോഡേൺ ആയി ഉടുത്തിരിക്കുന്നു. സിന്ദൂരപ്പൊട്ട് മൂന്നെണ്ണം, ഫസ്റ്റ് സീമന്തരേഖയിൽ, സെക്കന്റ് നെറ്റിയിൽ, തേർഡ് കഴുത്തിൽ. ‘ആ മൂന്നിന്റെയും സൂചന എനിക്ക് എത്ര ചിന്തിച്ചിട്ടും പിടികിട്ടിയില്ല’.  കഴുത്തിൽ  താലിചെയിനും ഇടതുകൈയിൽ നാല് വളകളും വലതുകൈയിൽ പുത്തൻ വാച്ചും; പിന്നെ ഐഡിയ കൈയിൽ പിടിച്ചിട്ടുണ്ട്. മുഖത്ത് കൂളിഗ് കണ്ണട വെച്ച് വളരെ ഗൌരവത്തിൽ അവർ അങ്ങനെ ഇരിക്കുകയാണ്. ഏതോ ഒരു ഓഫീസർ തന്നെയാവും; അതാണ് ഇത്രയും ഗൌരവം.

                                ബസ്സ് ട്രെയിനിംഗ് സ്ക്കൂളിനടുത്ത് എത്തിയപ്പോൾ അതേ മോഡൽ മറ്റൊരു സ്ത്രീ കൂടി ബസ്സിൽ കയറി. അവൾ നേരേ എന്റെ സീറ്റിനു സമീപം വന്ന്, എന്റെ അടുത്തിരിക്കുന്നവളോട് ചോദിച്ചു,
“നീയെവിടെന്നാ വരുന്നത്?”  
“എനിക്ക് കലൿട്രേറ്റിലാ പണി, അല്ല നീയെവിടെന്നാ”
ഇരിക്കുന്നവൾ ചോദിച്ചു.
“ഞാനിപ്പൊ ഡീഡി ഓഫീസിലാ, ട്രെയിനിംഗ് സ്ക്കൂളിനടുത്ത്”

                                 എനിക്ക് അവരോട് വളരെ ബഹുമാനം തോന്നി; ഒപ്പം സംശയവും. അപ്പോൾ എന്റെ അടുത്തിരിക്കുന്നത് കലൿട്രേറ്റിലെ ഓഫീസർ തന്നെയാവും. അതാണ് കലക്റ്ററെപോലെ ഇത്ര ഗൌരവം. നിൽക്കുന്നത് ഡീഡി ഓഫീസിലെ ഒരു സെൿഷൻ‌സുപ്രണ്ട് ആയിരിക്കണം. ആഴ്ചയിൽ ആറ് തവണയെങ്കിലും ഡീഡിഓഫീസിൽ പോകുന്ന എനിക്ക് അവിടെയുള്ള ഉപവിദ്യാഭ്യാസ ഓഫീസർ മുതൽ എല്ലാ ജീവനക്കരെയും മാത്രമല്ല, അവിടെ ബ്രിട്ടീഷ്‌കാർ പണിത ഇരുണ്ട ഇടനാഴികളിലെ ചുമരുകളെയും തൂണുകളെയും കൂടി പരിചയം ഉണ്ട്. എന്നാൽ ഇങ്ങനെയൊരു കഥാപാത്രത്തെ, ഇതുവരെ ഞാൻ പരിചയപ്പെട്ടിട്ടില്ല. അവിടെ അടുത്തകാലത്ത് പ്രമോഷനോടൊപ്പം ട്രാൻ‌സ്ഫർ ആയി വന്ന ഏതെങ്കിലും ഒരു സെൿഷൻ സുപ്രണ്ട് തന്നെയാവണം. ഞാൻ അല്പം ഒതുങ്ങി അവർക്കുംകൂടി അർദ്ധാസനം നൽകി.

                                 ബസ്സിൽ നിറയെ ആളുകൾ ഉണ്ടെങ്കിലും ആർത്തി മൂത്ത പിശുക്കനെപ്പോലെ വീണ്ടും‌വീണ്ടും ആളേ കയറ്റുകയാണ്. അതോടെ രണ്ട് തടിച്ചികളും ചേർന്ന് എന്നെ ഞക്കിപിഴിയുകയാണ്.

‘ചൊവ്വ’ എത്താറായപ്പോൾ നമ്മുടെ ഡീഡി ഓഫീസ്, കലൿട്രേറ്റിനോട് ചോദിച്ചു,
“അവിടെ പണിയൊക്കെ എങ്ങനെയാ?”

“എന്റെണേ,, ആ മെഷിൻ‌കല്ലിനെന്ത് കനാണ്, അതും എട്‌ത്തോണ്ട് കലക്ട്രാപ്പീസിന്റെ രണ്ടാം‌നെലേക്കേരി അന്റെ നടൂന്റാപ്പീസ് പൂട്ടി, നിനിക്കോ? ”

“ആട സ്ലാബിടാൻ ഓന്റെ ഒട്‌ക്കത്തെ സിമന്റ് കൊയക്കലാണ്. ഒരി മൊശകോടൻ മേസ്ത്രിയാ. അയാള് പണിയെട്ക്ക്ന്ന പള്ളക്ക്ന്ന് തെറ്റ്ന്നില്ല. ഏതോഒരി തുക്കടാ ഓട്ടലിന്ന് കൊണ്ടേന്ന ചോറ്, വെശപ്പിന് രണ്ട്‌വറ്റ് വാരിത്തിന്നിറ്റിപ്പം കൊടല്ന്ന് കാള്ന്ന്. വൈയീന്നേരം ഒപ്പരൊള്ള ആണ്ങ്ങക്ക് ദേശ്യം‌ബന്നിറ്റ്, ഓൻ‌കാണാതെ സ്ക്കൂളിന്റെ ബാക്കിലെ കെണറ്റില്, രണ്ട്, ചാക്ക്, സിമന്റ്, മറിച്ചി”

തുടർന്ന് സൈഡ്‌സീറ്റിൽ അമർന്നിരിക്കുന്ന എന്നെ ഒന്ന്‌കൂടി ഞെക്കിയശേഷം എന്നോടായി പറഞ്ഞു,
“ഇബറേ ഒന്നെണീറ്റ് നിന്നാട്ടെ,,,നമ്മക്ക് കൊറേദൂരം പോണ്ടതാ,,, ഞാമ്പറഞ്ഞിറ്റ്,, ഈ പെണ്ണ്‌ങ്ങക്ക് ചെവി കേക്കൂല്ലെ?”
യാത്രയിൽ കേട്ടത് ഇപ്പോൾ ഇത്രമാത്രം പോരേ?

പിൻ‌കുറിപ്പ്:

  1. ലേഡീസ്‌സീറ്റ് അവകാശപ്പെടുമ്പോൾ വശങ്ങളിൽ ലേഡീസ് എന്ന് എഴുതിയിട്ടുണ്ടോ എന്ന് ശരിക്കും നോക്കി ഉറപ്പ് വരുത്തണം.
  2.  ഡയൽ ചെയ്യാൻ പറഞ്ഞ നമ്പർ ആർക്കും വിളിക്കാം. പിന്നെ പോലീസ് വന്നാൽ ബ്ലോഗ് കാണിച്ചേക്കരുത്. എനിക്ക് പേടിയാ.
  3.  ബസ്‌യാത്രാ മണിക്കൂർ ഏകദേശം ഇപ്പോൾ കൂട്ടിയതാണ്
ഹൈസ്ക്കൂൾ പഠനം : 2 മണിക്കൂർ വീതം 3 കൊല്ലം.
കോളേജ് പഠനം : 1 മണിക്കൂർ വീതം 5 കൊല്ലം.
ട്രെയിനിങ് കോളേജ് : 2 മണിക്കൂർ വീതം 1 കൊല്ലം.
ജോലി ലഭിച്ചപ്പോൾ
സ്ക്കൂൾ1 : പത്ത് മിനിട്ട് നടത്തം 5 കൊല്ലം. (ബസ്‌യാത്ര :0)
സ്ക്കൂൾ2 : 4 മണിക്കൂർ വീതം 7 കൊല്ലം.
സ്ക്കൂൾ3 : 3 മണിക്കൂർ വീതം 3 കൊല്ലം.
സ്ക്കൂൾ4 : 1 മണിക്കൂർ വീതം16 കൊല്ലം.
സ്ക്കൂൾ5 : 3 മണിക്കൂർ വീതം 1 കൊല്ലം.
പിന്നെ ഒരു വർഷത്തിൽ സ്ക്കൂൾ 2,5 ഒഴികെ എല്ലാം 200 പ്രവൃത്തിദിനങ്ങളാണ്. സ്ക്കൂൾ 2,5 എന്നിവ 250 പ്രവൃത്തി ദിനം.
            കണക്കിൽ ഞാൻ വളരെ മോശമാണ്. അതുകൊണ്ട് കണക്കു കൂട്ടിയതിൽ തെറ്റ് ഉണ്ടാവാം.
   4.  ഒടുവിലുള്ള ആ ഡയലോഗ് മനസ്സിലാക്കാൻ അഞ്ചരക്കണ്ടി വഴി പോകുന്ന ഏതെങ്കിലും ബസ്സിൽ അഞ്ച് മണിക്ക് ശേഷം കയറി ലേഡീസ് സീറ്റിനു സ്മീപം നിൽക്കുക.
   5.  ഹെഡ്‌മിസ്റ്റ്ട്രസ് ആയ എന്നെ കണ്ടാൽ, സ്ക്കൂളിൽ പുതിയതായി വരുന്നവർ, അവിടെയുള്ള പ്യൂൺ ആയിരിക്കും എന്ന് വിശ്വസിക്കാറുണ്ട്. ബസ് യാത്രക്കാർ എന്നെകാണുമ്പോൾ എന്തായിരിക്കും ‘ധരിച്ചതെന്ന്’, എനിക്ക് ശരിക്കും അറിയില്ല.
   6.  ചൊവ്വ ആകാശത്തുള്ളതല്ല. ഈ ഭൂമിയിൽ‌തന്നെയുള്ളതാ. ചൊവ്വയെ കാണാൻ കണ്ണൂരിൽ വരിക; ഇവിടെ താഴെചൊവ്വയും മേലേചൊവ്വയും ഉണ്ട്.

19.12.09

കല്ല്യാണ വിശേഷം


         
               അവർ വിവാഹിതരായാ
                        സർക്കാർ ജീവനക്കാരുടെ യാത്രയയപ്പ് യോഗങ്ങളിൽ സഹപ്രവർത്തകർ പറയുന്ന ഒരു പൊതുവാചകം ഉണ്ട്; “നമ്മുടെ ഇടയിൽ‌നിന്നും പിരിഞ്ഞ്‌പോകുന്ന ഈ ഇരിക്കുന്ന വ്യക്തിക്ക് ഇനിയങ്ങോട്ട് ഒരു നല്ല വിശ്രമജീവിതം ആശംസിക്കുന്നു”. ഇത് കേട്ടാൽ തോന്നുക ‘ഇത്രയും കാലം ആ ഇരിക്കുന്നവൻ സർക്കാറിനെ സേവിക്കാൻ ഓടിയോടി ഫ്യൂസ് അടിച്ചുപോകുന്ന അവസ്ഥയിൽ ആയിരിക്കും’ എന്നാണ്. മര്യാദക്ക് ഒരു ജോലിയും ചെയ്യാത്ത, ആ ഇരിക്കുന്നവന്റെ(അവളുടെ) ഉപദ്രവംകൊണ്ട്, എത്രയും‌പെട്ടെന്ന് ഓടിച്ചാൽമതി എന്ന് ഉള്ളിൽ തോന്നാം. എങ്കിലും പുറത്ത് പറയുന്നത് മറ്റൊരു തരത്തിലായിരിക്കും; “അദ്ദേഹം പിരിഞ്ഞുപോകുന്നത് നമ്മുടെ സ്ഥാപനത്തിന് ഒരു തീരാനഷ്ടം തന്നെയാണ്”.

                       എന്നാൽ ഇന്ന് കാലം മാറി, കഥ മാറി. ഇപ്പോൾ യാത്രയയപ്പ് യോഗങ്ങളിലെ പ്രസംഗം മറ്റൊരു രീതിയിലാണ്. “നമ്മുടെയിടയിൽ നിന്നും വിരമിക്കുന്ന ഈ മഹാന്, ഇനിയങ്ങോട്ട് ഒരിക്കലും വിശ്രമമില്ലാത്ത ജീവിതം ആയിത്തീരട്ടെ എന്ന് ആശംസിക്കുന്നു”. ഇത് കേട്ടാൽ‌തോന്നുക, വിരമിക്കുന്നവനോട് സഹപ്രവർത്തകർ  വ്യക്തിവിരോധം തീർക്കുന്നു എന്നായിരിക്കും. എന്നാൽ വിരമിക്കുന്ന ആളോടുള്ള സ്നേഹം‌കൊണ്ട്, സർക്കാർ ജീവനക്കാർ സ്വയം അറിഞ്ഞാണ് പ്രസംഗശൈലിയിൽ ഇങ്ങനെയൊരു മാറ്റം വരുത്തിയത്.


                         മാസാമാസം പെൻഷൻ വാങ്ങി ഒരു ജോലിയും ചെയ്യാതെ വിശ്രമിക്കുന്ന ആൾ, കാലനെ പെട്ടെന്ന് വിളിച്ചുവരുത്തുകയാണെന്ന് മനുഷ്യന് മനസ്സിലായിതുടങ്ങി.. അത് കൊണ്ടാണ് ‘പ്രായം കൂടുംതോറും വിശ്രമം കുറയ്ക്കണം’ എന്ന് യാത്രയയപ്പ് സമയത്ത് മുന്നറിയിപ്പ് നൽകുന്നത് 
                     
                        സ്ത്രീകൾ റിട്ടയർ ചെയ്യുന്നതും കാത്ത്, അടുക്കളയുടെ ലോകം അവർക്കായി തുറന്നു‌കിടപ്പുണ്ട്; എന്നാൽ ആണുങ്ങൾ എന്ത് ചെയ്യും? ജീവിതത്തിൽ ഒരിക്കലും അടുക്കള കാണാത്ത കേരള സർക്കാർ ജീവനക്കാരൻ ‘ഏപ്രിൽ ഒന്ന്’ മുതൽ അടുക്കളയിൽ കടന്നാൽ പലതും സംഭവിക്കാം. വേലക്കാരിയുള്ള അടുക്കളയാണെങ്കിൽ പ്രശ്നം ഗുരുതരം ആയിരിക്കും.  ഒരു ഡൈവോർസ് വക്കീലിനെ മുൻ‌കൂട്ടി കണ്ടതിനു ശേഷം പെൻ‌ഷൻ പറ്റിയ ഗൃഹനാഥൻ ആദ്യമായി അടുക്കളയിൽ കടന്നാൽ മതി.


                        നമ്മുടെ നാട്ടിലെ ‘രാമചന്ദ്രൻ മാസ്റ്റർ’ നാടിനെയും നാട്ടുകാരെയും മാത്രമല്ല; വീടിനെയും വീട്ടുകാരെയും നേരാംവണ്ണം കാണുന്നതും അറിയുന്നതും പെൻഷൻ ആയതിനു ശേഷമാണ്. ഇപ്പോൾ അദ്ദേഹം സാധാരണക്കാരായ ജനങ്ങളോടൊപ്പമാണ്. അയൽ‌വാസികളായ ചെറുപ്പക്കാരുടെ പേരുകൾ ആദ്യമായി അദ്ദേഹം പഠിക്കാൻ തുടങ്ങി. രാഷ്ട്രീയം ഉണ്ടെങ്കിലും ന്യൂട്രൽ നിലപാട് ആയതിനാൽ പഞ്ചായത്ത് യോഗങ്ങളിലും നാട്ടിലുള്ള കലാസാംസ്കാരിക പരിപാടികളിലും മാസ്റ്ററുടെ സ്ഥാനം സ്റ്റേജിലാണ്. ഇപ്പോൾ കല്ല്യാണവീടുകളിലും മരണവീടുകളിലും സ്ഥിരസന്ദർശകനായിത്തീർന്ന രാമചന്ദ്രൻ മാസ്റ്റർ സ്ഥലത്തെ പ്രധാന മാന്യനായി വളർന്ന് പന്തലിച്ചിരിക്കയാണ്.

                         ശമ്പളക്കാലത്ത് ഇല്ലാത്ത ആരോഗ്യവും സൌന്ദര്യവും പെൻഷൻ‌കാലത്ത് അദ്ദേഹത്തെ വലയം‌ചെയ്തിരിക്കയാണ്. തലമുടി കുറഞ്ഞെങ്കിലും കുടവയർ കൂടിയിരിക്കുന്നു. മുടിക്ക് കറുപ്പ്നിറം കുറഞ്ഞെങ്കിലും വെളുപ്പ്നിറം കൂടിയിട്ടുണ്ട്. കല്ല്യാണ സീസൺ ആയതോടെ ശരീരഭാരം സ്വർണ്ണവിലപോലെ മേലോട്ട് ഉയരുകയാണ്.


                        കല്ല്യാണത്തിന് ക്ഷണിക്കുന്നത് ബന്ധുക്കളായാലും നാട്ടുകാരായാലും സുഹൃത്തുക്കളായാലും രാമചന്ദ്രൻ മാസ്റ്റർ പങ്കെടുക്കും. അങ്ങനെ പോകുന്നതും ഭക്ഷണംകഴിക്കുന്നതും വരുന്നതും ഒറ്റയ്ക്ക് ആയിരിക്കും. താലികെട്ട് പൂർണ്ണമാവുന്നതിന് മുൻപ് ഇലവെക്കുന്നിടത്ത് മാസ്റ്റർ ഹാജരായിരിക്കും. പിന്നെ കല്ല്യാണചെക്കനെയും പെണ്ണിനെയും നേരാംവണ്ണം നോക്കിയില്ലെങ്കിലും കല്ല്യാണസദ്യ നന്നായി ആസ്വദിക്കും.

                          അങ്ങനെ ഒരു ഞായറാഴ്ച നല്ല ദിവസം രാമചന്ദ്രൻ മാസ്റ്റർ നാട്ടുകാരനായ കൃഷ്ണകുമാറിന്റെ മകളുടെ കല്ല്യാണത്തിനായി വീട്ടിൽനിന്നും ഒരുങ്ങിയിറങ്ങി. കല്ല്യാണം നടക്കുന്നത് ടൌണിലെ ഓഡിറ്റോറിയത്തിൽ വെച്ചായതിനാൽ മുഹൂർത്തസമയത്ത് അവിടെ എത്തിച്ചേരാനാണ് ക്ഷണിച്ചത്. അര മണിക്കൂർ ബസ്‌യാത്ര ചെയ്തശേഷം അഞ്ച്മിനുട്ട് നടന്ന് ഓഡിറ്റോറിയത്തിൽ എത്താം.

                           ബസ്സിൽ നല്ല തിരക്കുണ്ടെങ്കിലും പരിചയക്കാരനായ രമേശൻ ഉള്ളതുകൊണ്ട് ഇരിപ്പിടം കിട്ടി. സർക്കാർ ഓഫീസ് ജീവനക്കാരനായ അവനെ, സർവീസിലിരിക്കുന്ന സുവർണ്ണകാലത്ത്‌തന്നെ പരിചയം ഉള്ളതാണ്. വളരെനാളുകൾക്ക് ശേഷം അവനെ ഇപ്പോഴാണ് കാണുന്നത്. റിട്ടയേർഡ് ജീവിതത്തെപറ്റി തിരക്കിയശേഷം രമേശൻ ചോദിച്ചു,
“മാഷ് എങ്ങോട്ടാണ് യാത്ര?”
“ഇപ്പോഴാണ് നാട്ടിലെ കല്ല്യാണത്തിനൊക്കെ മനസമാധാനത്തോടെ ഒന്ന് പങ്കെടുക്കാൻ കഴിയുന്നത്. ഒരു പരിചയക്കാരന്റെ മകളുടെ കല്ല്യാണമാ; ദിനേശ് ഓഡിറ്റോറിയത്തിൽ, നീയെങ്ങോട്ടാ?”
“ഞാനും കല്ല്യാണത്തിനാ ദിനേശ് ഓഡിറ്റോറിയത്തിൽ; എന്റെ ഓഫീസിലെ സഹപ്രവർത്തകൻ ജോഷി ഫ്രാൻസിസ്‌ന്റെ കല്ല്യാണമാ”
“അപ്പോൾ നമ്മൾ രണ്ടാളും ഒരേ കല്ല്യാണത്തിനാണല്ലൊ; അല്ല,, അത് ശരിയാവില്ലല്ലൊ, ഞാൻ പോകുന്നത് കൃഷ്ണകുമാറിന്റെ മകളുടെ കല്ല്യാണമാ. അപ്പൊഴെങ്ങനയാ ഒരു കൃസ്ത്യാനിയുടെ വിവാഹം കൂടി നടക്കുന്നത്? അത് പള്ളിയിൽ വെച്ചല്ലെ നടക്കുക”
;അദ്ധ്യാപകരുടെ ജന്മസ്വഭാവമായ സംശയം രാമചന്ദ്രൻ മാസ്റ്ററുടെ തലയിൽ കയറി.
“അത് അവരുടെ പള്ളിയിലെ ചടങ്ങ് ഇന്നലെ കഴിഞ്ഞിരിക്കാം. ഇന്ന് ഓഡിറ്റോറിയത്തിലാണ് എല്ലാവരെയും ക്ഷണിച്ചത്”
“അപ്പോൾ അതെങ്ങനാ? ചിലപ്പോൾ തിരക്ക് കാരണം, രണ്ട് കല്ല്യാണം ഒരേ ദിവസം ഒരേ മണ്ഡപത്തിൽ വെച്ചായിരിക്കും”
മാസ്റ്ററുടെ പരിഹാസം രമേശന് അത്ര പിടിച്ചില്ല.

                           ബസിൽനിന്നും ഇറങ്ങി നടക്കുമ്പോൾ മാസ്റ്ററുടെ ഉള്ളിൽ ചിരി വന്നു; ‘ഇവനൊരു മണ്ടൻ‌തന്നെ, കൃസ്ത്യാനികൾക്ക് പള്ളിയിലല്ലാതെ കല്ല്യാണം നടക്കുമോ? ഏത് ജാതിയിലെ കല്ല്യാണമായാലും ഒരു നേരത്തെ ചോറ് കിട്ടുമല്ലൊ, അതിനിങ്ങനെ കള്ളം പറയണോ?’.
                           രമേശൻ ചിന്തിച്ചത് മറ്റൊന്നാണ്; ഈ മാഷന്മാരുടെ ചിന്ത ഇപ്പോഴും പഴഞ്ചനാ, നാടും നാട്ടാരും മാറിയത് അങ്ങേർക്കറിയാമോ? റിട്ടയർ ചെയ്താൽ പിന്നെ ഉള്ള വിവരവും ഇല്ലാതാകും. കല്ല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ പേര് നേരാം‌വണ്ണം കേട്ടിരിക്കില്ല. കൃസ്ത്യാനിക്കെന്താ ഓഡിറ്റോറിയത്ത്ല്‌ കല്ല്യാണം നടത്തിക്കൂടെ?’.

                           എന്നാൽ ഓഡിറ്റോറിയത്തിന്റെ ഗെയ്റ്റ് കടന്നപ്പോൾ രണ്ട്‌പേർക്കും ഒരേ സംശയമാണ് തോന്നിയത്; ‘അവിടെ രണ്ട് കല്ല്യാണം നടക്കുന്നുണ്ടോ?’ അകത്തും പുറത്തും റോഡിലുമായി നിറഞ്ഞുകവിഞ്ഞ ജനസമുദ്രത്തിനിടയിൽ കുടുങ്ങിയ വാഹനവ്യൂഹങ്ങൾ.

                           അകത്തേക്ക് പ്രവേശിക്കുന്ന രാമചന്ദ്രൻ മാസ്റ്ററെ പെണ്ണിന്റെ അച്ഛനായ കൃഷ്ണകുമാർ വന്ന് സ്വീകരിച്ചു. അതുവരെ കൂടെവന്ന് കള്ളം പറഞ്ഞവനെഒന്ന് കാണണമല്ലൊ; തിരിഞ്ഞുനോക്കിയപ്പോൾ ചുമരിലെ ഫ്ലക്സ് ഷീറ്റിൽ തിളങ്ങുന്ന വധൂവരന്മാരുടെ ഫോട്ടോ നോക്കി രമേശൻ വായപൊളിച്ച് നിൽ‌പ്പാണ്.

രമേശന്റെ ചുമലിൽ കൈവെച്ച് മാസ്റ്റർ പറഞ്ഞു,
“നീ പറയുന്ന സഹപ്രവർത്തകന്റെ കല്ല്യാണം മറ്റേതെങ്കിലും ഓഡിറ്റോറിയത്തിലായിരിക്കും ; ഏതായാലും ഇവിടെ വന്നത്‌കൊണ്ട് ഭക്ഷണം കഴിച്ച് സ്ഥലം വിടാം. ആരും അറിയില്ല”
                           രമേശൻ ഒന്നും പറയാതെ ഫ്ലക്സിൽ പതിഞ്ഞ ഫോട്ടോ ചൂണ്ടിക്കാട്ടി. രാമചന്ദ്രൻ മാസ്റ്റർ ഫോട്ടോ നോക്കിയ ശേഷം കൂടെയുള്ള അക്ഷരങ്ങൾ വായിച്ചു, “Wedding, ആതിര കൃഷ്ണകുമാർ & ജോഷി ഫ്രാൻസിസ്”
                           അങ്ങനെ രാമചന്ദ്രൻ മാസ്റ്ററും രമേശനും ഒന്നിച്ച് ആ വലിയ ഹാളിനകത്തേക്ക് കടന്നു. 

1.12.09

അനിയന്‍ ബാബു ചേട്ടന്‍ ബാബു


                        
                       ‘പി എസ്‌ സി’ എന്ന മഹാസംഭവത്തിലൂടെയാണ് വര്‍ഷങ്ങള്‍ക്ക്‍മുന്‍പ് സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ ടീച്ചറായി എനിക്ക് ‘സേവന അനുമതി’ ലഭിച്ചത്. അങ്ങനെ സര്‍ക്കാര്‍ ജീവനക്കാരിയായി ചേര്‍ന്നതിന്റെ പിറ്റേദിവസം മുതല്‍ അടുത്ത മഹാസംഭവങ്ങള്‍ വീട്ടില്‍  അരങ്ങേറാന്‍ തുടങ്ങി; ‘കല്ല്യാണാലോചനകള്‍’.

                       അതുവരെ ഒരു കോന്തനും എന്നെ ‘പെണ്ണ് കാണാനായി’ എന്റെ വീട്ടില്‍ വന്നിട്ടില്ല. ഇപ്പോള്‍ ഇതാ സര്‍ക്കാര്‍ ജോലി ലഭിച്ചു എന്ന മഹാസംഭവം നാട്ടില്‍ പ്രഖ്യാപിച്ചത് മുതല്‍, പെണ്ണ് കാണാനുള്ളവരുടെ വരവായി, കൂടെ ധാരാളം ഡിമാന്റുകള്‍ ഉണ്ട്. ‘പൊന്ന് വേണ്ട, പണം വേണ്ട, വീട് വേണ്ട, സ്വത്ത് വേണ്ട’; (ഇതൊന്നും എന്റെ വീട്ടിലില്ല, പിന്നെ സ്ത്രീധനം, അത് എന്റെ നാട്ടില്‍ ‘ആ പഴയകാലത്ത്’ കടന്നു വന്നിട്ടില്ല,, ‘ഇപ്പോഴും,’)

“പിന്നെയോ???”
                        പെണ്ണിനെ മാത്രം മതി, ജോലിയുള്ള പെണ്ണിനെ, അതും ടീച്ചറായി നാട്ടില്‍ ജോലിയുള്ള പെണ്ണിനെ.

                         ഒരു ടീച്ചറെ ഭാര്യയായി കിട്ടിയാല്‍ അത് ഒരു ‘പുളിം‌കൊമ്പായി’ കാണുന്ന പുരുഷകേസരികള്‍ എന്റെ നാട്ടിലുണ്ട്. ‘ചെലവ് തുച്ഛം, ഗുണം മെച്ചം’.  രാവിലെ വീട്ടുജോലിയെല്ലാം ചെയ്ത ശേഷം തിരക്കിട്ട് മുടി ചീകി അതിന്റെ നടുക്കൊരു കെട്ടിട്ട്, സാരിയും ചുറ്റി (ഇപ്പോള്‍ ചൂരിദാര്‍ ആയതിനാല്‍ അതിലും എളുപ്പമാണ്) പെട്ടെന്ന് ഓടി ബസ്‌പിടിച്ച് പത്ത് മണിയാകുമ്പോഴേക്കും സ്ക്കൂളില്‍ ഓടിക്കയറി പഠിപ്പിക്കാം. പിന്നെ നാല് മണിയാവാറായാല്‍ തിരിച്ച് വീട്ടിലേക്ക് ഓടി വന്ന് രാവിലെ ചെയ്തതിന്റെ ബാക്കി ജോലി ചെയ്യും. ശമ്പളം കൃത്യമായി എണ്ണി വാങ്ങാം. പിന്നെ 200 പ്രവര്‍ത്തി ദിനങ്ങളെന്ന് സര്‍ക്കാര്‍ കണക്കിലുണ്ടെങ്കിലും ‘മേളകള്‍, സമരം, പരീക്ഷ, സ്റ്റഡീ ലീവ്’ എന്നിവ കൂടാതെ ക്വാഷ്വല്‍ ലീവ്, കമ്മ്യൂട്ടഡ് ലീവ് എന്നിവയും പിന്നെ ഓണം, ക്രിസ്ത്‌മസ് അവധികളും ഒപ്പം രണ്ട് മാസം മധ്യവേനല്‍ അവധിയും. ആനന്ദലബ്ദിക്ക് ഇനിയെന്ത് വേണം!

                          പിന്നെ സ്വന്തമായി കുട്ടികളെ പ്രസവിച്ചാല്‍  കിടക്കുന്നു ശമ്പളത്തോടെ (ഇപ്പോള്‍) ആറ് മാസം ലീവ്; അഥവാ അബോര്‍ഷനാക്കണമെന്ന് തോന്നിയാല്‍ ലീവ് വേറെയുണ്ട്. ചുരുക്കത്തില്‍ വീട്ടില്‍ മറ്റൊരു വേലക്കാരി ആവശ്യമില്ലാത്ത ഉദ്യോഗസ്ഥയാണ് ഒരു അദ്ധ്യാപിക.


                          മൂന്ന് മാസംകൊണ്ട് എന്റെ വീട്ടില്‍ ഏതാണ്ട് ഇരുപത് പെണ്ണ്കാണല്‍ ചടങ്ങുകള്‍ നടന്നു. സിനിമയിലും സീരിയലിലും കാണുന്നതു പോലെ ഇരുപത് തവണ ‘ട്രേയില്‍, തിളച്ച് കൊണ്ടിരിക്കുന്ന ചായയും കൈയിലേന്തി, നമ്രമുഖിയായി നടന്ന്, കാല്‍‌വിരല്‍ കൊണ്ട് നിലത്ത് കളം വരച്ച്, ഒളികണ്ണിട്ടു നോക്കി, ഞാന്‍ നാണിച്ചുനില്‍ക്കും’ എന്ന്  വിചാരിച്ചെങ്കില്‍ ആ വിചാരം ഡിലീറ്റ് ചെയ്യാം. കാണാന്‍ വരുന്നവര്‍ വീട്ടില്‍ വരുന്നു, സംസാരിക്കുന്നു, പോകുന്നു. അതിനിടയില്‍ ചിലര്‍ അമ്മ കൊണ്ടുവെച്ച ചായ കുടിക്കുന്നു; ചിലര്‍ തിരക്കിട്ട് വേഗം പോകുന്നു.
 (ചായ ഇന്നത്തെപോലെ ഇന്‍സ്റ്റന്റ് ആയി അന്ന് ഉണ്ടാക്കാന്‍ ആവില്ല. വിറകടുപ്പ് കത്തിച്ച് ചായ ആവാന്‍ ചുരുങ്ങിയത് പത്ത്മിനുട്ട് എങ്കിലും വേണം. കല്ല്യാണത്തിനിടയില്‍ ബ്രോക്കറോ, ബ്യൂറോയോ, അമ്പലമൊ, പള്ളിയോ അക്കാലത്ത് എന്റെ നാട്ടില്‍ ഇടപെടാറില്ല)
                            അങ്ങനെ കാണാന്‍ വന്നവരില്‍ അഞ്ച് പേര് എന്നെ ഒഴിവാക്കി, ബാക്കി പതിനഞ്ച് പേരെ ഞാനും ഒഴിവാക്കി. സ്വന്തമായി വരുമാനം ഉള്ളതുകൊണ്ട് എന്റെ കാര്യം ഞാന്‍ തന്നെ തീരുമാനിക്കും. അതാണ് എന്റെ വീട്ടിലെ പതിവ്.


                          ഒരിക്കല്‍ ഒരു കെ.എസ്.ആര്‍.ടീ.സി. കണ്ടക്റ്റര്‍ ഏതാണ്ട് ഡബ്‌ള്‍ ബല്ലടിക്കാന്‍ പോയതാണ്. ആദ്യത്തെ ദിവസം കണ്ടക്റ്ററും അനുജനും കൂടെ സുഹൃത്ത് ഡ്രൈവറും വന്നു-കണ്ടു-പോയി. പിറ്റേദിവസം കണ്ടക്റ്ററുടെ അഛനും അമ്മയും കാരണവരും വന്നു-കണ്ടു-പോയി. ഒരാഴ്ച കഴിഞ്ഞ് വീണ്ടും അതാ വരുന്നു; കണ്ടക്റ്ററുടെ മൂത്ത കാരണവര്‍, അളിയന്‍, പെങ്ങള്‍, വലിയമ്മ, അയല്‍‌വാസി എന്നിവരടങ്ങിയ ഒരു വലിയ സംഘം. അവര്‍ അമ്മയോട് കാര്യങ്ങള്‍ സം‌സാരിച്ചു. അവര്‍ക്ക് ഏതാണ്ട് പെണ്ണിനെ പിടിച്ച മട്ടാണ്, ഇനി നമ്മുടെ തീരുമാനം അറിഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. അമ്മ അച്ഛനെ വിളിക്കാന്‍ ആളയച്ചു. അങ്ങനെ അവര്‍ ചായ കുടിച്ചു കൊണ്ടിരിക്കവേയാണ് വീട്ടിനു മുന്നിലെ വയലില്‍ നിന്നും അച്ഛന്‍ വന്നത്.
                            കൃഷിപ്പണി നടന്നുകൊണ്ടിരിക്കുന്ന വയലില്‍‌നിന്നും യൂനിഫോം മാറ്റാതെയാണ് അച്ഛന്‍ വന്നത്. വെളുത്ത തോര്‍ത്ത്‌മുണ്ട് ഉടുത്തിരിക്കുന്നു, അതേപോലെ മറ്റൊന്ന് തലയില്‍ കെട്ടിയിരിക്കുന്നു. കോണ്‍ക്രീറ്റ് ചെയ്യാത്ത വയലായതുകൊണ്ട് അച്ഛന്റെ യൂനിഫോമില്‍ കൂടാതെ കാലിലും കൈയിലും നിറയെ ചെളിയുടെ നിറവും മണവും. വന്നവര്‍ കൂടുതലൊന്നും പറയാതെ പോയി. ആ തിരിച്ച്‌പോക്കില്‍ മറ്റൊരാള്‍ മുഖാന്തരം അറിയിച്ചു, “പെണ്ണിനെ നന്നായി ഇഷ്ടപ്പെട്ടു, എന്നാല്‍ പെണ്ണിന്റെ അച്ഛനെ തീരേ ഇഷ്ടപ്പെട്ടില്ല” അവര്‍ ഒഴിവായതില്‍ എനിക്ക് വളരെ സന്തോഷം തോന്നി. ‘രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും മസാലദോശ’.

                          സ്ക്കൂളില്‍ ചേര്‍ന്നതിനു ശേഷം എന്റെ ആദ്യത്തെ ക്ലാസ്സ് ഒരു സമരത്തോടെയാണ് ആരംഭിച്ചത്. എട്ടാം ക്ലാസ്സില്‍ കെമിസ്ട്രി. ഒരു പരീക്ഷണത്തിലൂടെ തുടങ്ങാന്‍ തീരുമാനിച്ച്; ‘ആസിഡുകളും ബെയ്സുകളും ട്സ്റ്റ്‌ട്യൂബുകളും ബീക്കറും സ്പിരിറ്റ് ലാമ്പും വാട്ടര്‍‌ബോട്ടിലും നിറച്ച ട്രേ’ മേശപ്പുറത്ത് നിരത്തി. അപ്പോഴേക്കും അതാവരുന്നു സമരക്കാരായി പത്താം ക്ലാസ്സിലെ തലമൂത്ത പത്തിലധികം നേതാക്കള്‍. സ്ക്കൂളുകളില്‍ സമരം കൊടിപിടിച്ച് വാഴുന്ന കാലമാണ്. ഞാന്‍ പഠിപ്പിക്കുന്നത് അവരുടെ സ്വന്തം ക്ലാസ്സില്‍ അല്ലെങ്കിലും പുതിയ ചെറുപ്പക്കാരിയായ പരിചയക്കുറവുള്ള അദ്ധ്യാപികയെ റേഗിംങ്ങ് നടത്താന്‍ കിട്ടിയ സുവര്‍ണ്ണാവസരം പാഴാക്കിയില്ല. അവര്‍ അനുവാദം ചോദിക്കാതെ ക്ലാസ്സിനകത്ത് കടന്ന ഉടനെ ഒരുത്തന്‍ ആസിഡിന്റെയും ബെയ്സിന്റെയും, ഓരോ കുപ്പികള്‍ വീതം എടുത്ത് മറ്റ് രണ്ട്പേരുടെ കൈയില്‍ കൊടുത്ത് കല്പിച്ചു
 “ഒഴിക്കെടാ എല്ലാറ്റിന്റെയും തലയില്‍
                         അത് കേട്ടതോടെ അതുവരെ ഞാന്‍ പഠിച്ച കെമിസ്ട്രിയെല്ലാം പെട്ടെന്ന് മറന്നുപോയി. കുട്ടികളെല്ലാം പേടിച്ച് വിറക്കുന്നു. അപ്പോഴേക്കും തൊട്ടടുത്ത ക്ലാസ്സിലെ അദ്ധ്യാപകന്‍ ഓടിവന്ന് നേതാക്കളുടെ മുന്നില്‍ നിന്നു,
“ധൈര്യം ഉണ്ടെങ്കില്‍ നീ ഒഴിക്കെടാ
                          അദ്ദേഹത്തിന്റെ ശ്ബ്ദം കേട്ട് സ്ക്കൂള്‍ കെട്ടിടം മുഴുവന്‍ ഞെട്ടി. അതോടെ പുലിപോലെ വന്ന സമരക്കാര്‍ പൂച്ചപോലെ നടന്ന് ഓഫീസിനു മുന്നില്‍‌പോയി കുത്തിയിരിപ്പ് തുടങ്ങി. എല്ലാം ശാന്തമായപ്പോള്‍ ഞങ്ങള്‍ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ പേരിന്റെ അവസാനം ഒരു ‘ബാബു’,  വിഷയം കണക്ക്, അറിയപ്പെടുന്ന അദ്ധ്യാപക സംഘടനാ നേതാവായ  ബാബുമാസ്റ്റര്‍.

                         അദ്ധ്യാപനത്തിലുള്ള എന്റെ പരിചയക്കുറവ് പരിഹരിക്കാന്‍ സഹപ്രവര്‍ത്തകര്‍ വളരെയധികം സഹായിച്ചു. ഏത് പ്രശ്നം വന്നലും ഞാന്‍ ബാബുമാസ്റ്ററെ സമീപിക്കും. വില്ലന്മാരെയും വില്ലത്തികളെയും അവിടെ പിടിച്ചുകൊടുത്താല്‍ നേരെയാക്കിത്തരും. സ്ക്കൂളിന്റെ എല്ലാ കാര്യത്തിലും ബാബുമാസ്റ്റര്‍ മുന്നിലുണ്ടാവും. വിദ്യാര്‍ത്ഥികളെല്ലാം അദ്ദേഹത്തെ ഭയപ്പെടുകയും അതോടൊപ്പം സ്നേഹിക്കുകയും ചെയ്തു. എന്റെ ക്ലാസ്സില്‍ ഒരു നിമിഷം പോലും അടങ്ങിയിരിക്കാത്ത പ്രശ്നക്കാരന്‍ മാസ്റ്റരുടെ ക്ലാസ്സില്‍ വളരെ നല്ല കുട്ടിയായി ഇരിക്കും. ഞാന്‍ പഠിപ്പിച്ച കെമിസ്ട്രിയില്‍ വെറും മൂന്ന് മാര്‍ക്ക് വാങ്ങിയവന്‍ ബാബുമാസ്റ്റര്‍ കണക്ക് പഠിപ്പിച്ചപ്പോള്‍ ‘അന്‍പതില്‍, നാല്‍പ്പത്തി മൂന്ന്’ മാര്‍ക്ക്. അദ്ദേഹം കണക്ക് പഠിപ്പിച്ച ക്ലാസ്സില്‍  ആരും  തോല്‍ക്കാറില്ല. 
                          വളരെ നന്നായി സംസാരിക്കുന്ന, മറ്റുള്ളവരെക്കാള്‍ കഴിവുള്ള, സുന്ദരനായ, സുശീലനായ, അവിവാഹിതനായ ആ ചെറുപ്പക്കാരനോട് എനിക്ക് അസൂയയും ആരാധനയും തോന്നി. എന്നാല്‍ ഒരു സഹപ്രവര്‍ത്തകന്‍ എന്നതില്‍ കവിഞ്ഞ് കൂടുതലായി ഒന്നും തോന്നിയില്ല; ശരിക്കും,,,.
 
                          ദിവസങ്ങള്‍ സൂപ്പര്‍ഫാസ്റ്റ് ആയി കഴിഞ്ഞു; ആറ് തവണ ശമ്പളം വാങ്ങി അച്ഛന്റെ കൈയില്‍ കൊടുത്തു. സാമ്പത്തിക നില പച്ചപിടിക്കാന്‍ തുടങ്ങിയതോടെ മൂത്ത് മകളായ എന്നെ ഏത് സമയത്തും കെട്ടിച്ചയക്കാന്‍ അച്ഛന്‍ തയ്യാറാണ്.
                           മഴക്കാലം കഴിഞ്ഞതോടെ പെണ്ണ് കാണാന്‍ വരുന്നവരുടെ എണ്ണം ഒന്ന്‌കൂടി വര്‍ദ്ധിച്ചു. കല്ല്യാണത്തിന് ഒടക്ക് വെക്കുന്നത് ഞാന്‍ തന്നെയാണ്; കാണാന്‍ വരുന്നവന്‍ ഗള്‍ഫില്‍ ഉന്നതനിലയിലാണെന്ന് പറയും. എന്നാല്‍ പത്താം ക്ലാസ്സ് പാസായോ എന്ന് അവര്‍ക്ക് തന്നെ അറിയില്ല. മരുഭൂമിയായ ഗള്‍ഫ്‌നാടുകളിലേക്കുള്ള മലയാളികളുടെ ഒഴുക്ക് കൂടുംതോറും അവരുടെ വീട്ടുകാര്‍ പച്ചപിടിക്കുന്ന കാലമാണ്. എന്നാല്‍ എന്റെ കാര്യത്തില്‍ കുടുബസദസ്സ് ചേര്‍ന്ന് അമ്മ തീരുമാനം പറഞ്ഞിരുന്നു. ‘ഗള്‍ഫ്, പോലീസ്, മിലിറ്ററി ആദിയായ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന ഒരുത്തന്റെ കൂടെയും മകളെ അയക്കില്ല’. അത്കൊണ്ട് ആ ഗ്രൂപ്പില്‍‌പെട്ടവര്‍ വന്നാല്‍ ഒഴിവാക്കാറാണ് പതിവ്. അതിന്റെ കാരണം ഇന്നും അജ്ഞാതമാണ്.

ഒരു ദിവസം എന്റ്റെ ഇളയമ്മ (അമ്മയുടെ അനുജത്തി) പറയുന്നു,
“നമ്മുടെ ചുറ്റുപാടും എത്ര പേരാണ് ഗള്‍ഫുകാരെ കല്ല്യാണം കഴിച്ച് വളരെ സുഖമായി ജീവിക്കുന്നത്. ലീവ് കഴിഞ്ഞ് അവനങ്ങ് പോകും. പിന്നെ ഭര്‍ത്താവിന്റെ വീട്ടില്‍ സ്ഥിരമായി താമസിക്കാതെ, നിനക്ക് സ്വന്തം വീട്ടില്‍തന്നെ താമസിച്ച് ജോലിക്ക് പോകാം. അങ്ങനെയായാല്‍  അടുക്കളപ്പണിയൊന്നും അറിയാത്ത നിനക്ക് നല്ലതാണ്. അനുജന്മാരെയും അനുജത്തിയെയും പഠിപ്പിക്കാം.  ഇഷ്ടംപോലെ പണം. വരുന്ന പണക്കാരനായ ചെക്കന് പഠിപ്പ് കുറഞ്ഞാലും നീ പഠിച്ചതാണെല്ലൊ. അച്ഛന്‍  പണമില്ലാതെ എത്ര കഷ്ടപ്പെട്ടതാ. കുടുംബത്തില്‍ ഒരാള്‍ക്ക് പഠിപ്പും ഒരാള്‍ക്ക് പണവും; അതല്ലെ നല്ലത്?”

                          എന്നാലും മിനിമം ഒരു ‘ഡിഗ്രിയെങ്കിലും പാസ്സായ ഒരുത്തനും എന്നെക്കെട്ടാന്‍ വന്നില്ലല്ലോ‘ എന്ന് ഞാന്‍  ഓര്‍ത്തുപോയി. പയ്യനെ പെണ്‍വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാത്തതുകൊണ്ട് കല്ല്യാണം മുടങ്ങുന്നത് നാട്ടുകാരുടെ ഇടയില്‍ ഒരു അപ്രധാനവാര്‍ത്ത ആയിമാറി. ‘ടീച്ചറല്ലെ, പുരനിറഞ്ഞാലും മൂലക്ക് ആയിപോവില്ല. പ്രായം കൂടിയാലും മാസശമ്പളത്തില്‍ കണ്ണു‌വെച്ച് ആരെങ്കിലും കെട്ടും’ എന്ന് നാട്ടുകാര്‍ ആശ്വസിച്ചു.

                            അന്ന് ഒരു ഞായറാഴ്ച. പതിവുപോലെ എന്നെക്കാണാന്‍ ആരെങ്കിലും വരുമെന്ന പ്രതീക്ഷയില്‍, ഞാന്‍  രാവിലെതന്നെ കുളിച്ച്, സ്ക്കൂള്‍ യൂനിഫോമില്‍ ഒരുങ്ങി. അടുത്ത ബന്ധുവീടുകളില്‍ കയറിയിറങ്ങി തൊട്ടടുത്ത ലൈബ്രറിയിലും കടല്‍ക്കരയിലും ചുറ്റിയടിച്ച്, ശേഷം വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ച് മനോരമ ആഴ്ചപ്പതിപ്പിലെ നീണ്ടകഥ വായിക്കുമ്പോഴാണ് അവര്‍ വന്നത്. നാല് പുരുഷന്മാര്‍ വീട്ടില്‍ വരുന്നത് കണ്ടപ്പോള്‍, ഞാന്‍ വീട്ടിനകത്തേക്ക് കടന്ന് അവരെ ഒളിഞ്ഞ്നോക്കി. ‘ഇവര്‍ എന്നെ പെണ്ണ് കാണാന്‍ വരുന്നവരാണോ? എന്റെ ഈശ്വരാ,,,  ഞാനെന്താണ് കാണുന്നത്! വന്നതില്‍ ഒരാള്‍ എന്റെ സ്ക്കൂളിലെ ബാബുമാസ്റ്റര്‍

                         എന്റെ തലയില്‍ പതിച്ച ഒരു മിന്നല്‍, ശരീരം മുഴുവന്‍ സഞ്ചരിച്ച് കാലിന്റെ പെരുവിരലില്‍ അവസാനിച്ചു. ഈ മനുഷ്യന് ഇങ്ങനെയൊരു ചിന്ത മനസ്സിലുണ്ടായിരുന്നോ? ഞാന്‍ സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടി. ഒടുവില്‍ മുന്‍‌തീരുമാനം പോലെ, വിദ്യാഭ്യാസം നേടിയ സര്‍ക്കാര്‍ ജോലിയുള്ള ഒരുത്തന്‍ എന്നെക്കാണാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
                          അച്ഛന്‍ മുന്‍‌വശത്തെ വരാന്തയില്‍ ഇരുന്ന്, വന്നവരുമായി സംസാരിക്കുന്നത് എത്ര പരിശ്രമിച്ചിട്ടും എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല. അടുക്കളയില്‍ പോയി അമ്മയോട് ചായ ഉണ്ടാക്കാന്‍ പറഞ്ഞു. എന്റെ ഇളക്കം കണ്ട് ഇളയ സഹോദരന്‍ പുറത്തിറങ്ങി വന്നവരെ നിരീക്ഷിച്ച ശേഷം അകത്ത്‌വന്ന് എന്നോട് പറഞ്ഞു,
“ഇത് മുന്‍പ് വന്നവരെപോലെയൊന്നും അല്ല. കാണാന്‍ സ്മാര്‍ട്ട് ചെക്കന്‍ ”
“നീ പോടാ” എന്ന് പറഞ്ഞെങ്കിലും അത് ശരിയാണല്ലൊ എന്ന് ഓര്‍ത്തു.
സംഭാഷണത്തിനൊടുവില്‍ അച്ഛന്‍ എന്നെ വിളിച്ചു.
“മോളേ പൊറത്ത് വാ.. നിന്നെയൊന്ന് കാണാനാ ഇവര്‍ വന്നത്”

                          ഞാന്‍ സാരിയൊക്കെ ശരിയാക്കിയ ശേഷം കണ്ണാടിയില്‍ ഒന്ന്‌കൂടി നോക്കി പുറത്തേക്ക് നടന്നു. ശരീരം ആകെ വിറയല്‍. ഓരോ അടി വെക്കുമ്പോഴും കാലിന്റെ ഭാരം ഇരട്ടിച്ചുകൊണ്ടിരിക്കുന്നു. എത്രയോ തവണ പെണ്ണുകാണാന്‍ വന്നവരുടെ മുന്നില്‍ പോയി ‘ഇരുന്ന്’  നേരിട്ട് സംസാരിച്ചതാണ്. അറിയേണ്ട കാര്യങ്ങള്‍ നേരിട്ട് ചോദിച്ചതാണ്. എന്നിട്ടെന്തേ? ഇപ്പോള്‍,,, ഇങ്ങനെ?,,,

                         എല്ലാ കണ്ണുകളും എന്നിലായിരിക്കും എന്ന ചിന്തയോടെ ഞാന്‍ അവരുടെ മുന്നിലെത്തി.  സ്ക്കൂളില്‍‌വെച്ച് കാണാറുണ്ടെങ്കിലും എന്റെ വീട്ടില്‍‌വന്ന അയാളെ ഒന്ന് നോക്കി. അപ്പോഴേക്കും കൂട്ടത്തില്‍ മുതിര്‍ന്ന ആള്‍ എന്നോട് പറഞ്ഞു,
“ടീച്ചര്‍ക്ക് ഇയാളെ അറിയില്ലെ? നിങ്ങളുടെ കൂടെ സ്ക്കൂളില്‍ ജോലിചെയ്യുന്ന ബാബുവിനെ? ഈ ബാബുമാഷാണ് കല്ല്യാണം കഴിയാത്ത ഒരു ടീച്ചര്‍ സ്ക്കൂളിലുണ്ടെന്ന് പറഞ്ഞത്. ടീച്ചറുടെ പേര്?”

                        ഞാന്‍ എന്റെ പേര് പറഞ്ഞു. മറ്റുള്ളവരെ പറയാന്‍ അനുവദിക്കാതെ അയാള്‍തന്നെ വീണ്ടും റണ്ണിങ്ങ്കമന്ററി നടത്തുകയാണ്.
“ഇവന്‍ നന്നായി പഠിച്ചത്കൊണ്ട് സ്ക്കൂള്‍മാഷായി. എന്നാല്‍ ഇവന്റെ ഏട്ടന്‍ ഒരു ബാബു ഉണ്ട്; പത്തില്‍ തോറ്റവനാ. അത്കൊണ്ട്  ഗള്‍ഫില്‍ പോയപ്പോള്‍ അവന് ഉയര്‍ന്ന ജോലി കിട്ടി. ഇപ്പോള്‍ നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പണക്കാരനാണ്. ആ ഗള്‍ഫുകാരന്‍ ബാബുവിനു വേണ്ടി ടീച്ചറെ ആലോചിക്കാനാ നമ്മള്‍ വന്നത്. അവന്‍ അടുത്ത മാസം ഗള്‍ഫ്‌ന്ന് വന്നാല്‍ കല്ല്യാണം നടത്താനാണ് പ്ലാന്‍ . ഞാന്‍ അവരുടെ കാരണവരാ. അവന്റെ ഫോട്ടോ കൊണ്ട്‌വന്നിട്ടുണ്ട്”
                          കാരണവര്‍ കൈയിലെ ചുവന്ന പേഴ്സ് തുറന്ന്, ചെറിയ കവറില്‍ നിന്നും പാസ്‌പോര്‍ട്ട്‌ സൈസ് ഫോട്ടോ പുറത്തെടുത്ത്, എന്റെ നേരെ നീട്ടി.