അന്ന് പതിവിലും നേരത്തെയാണ് കുട്ടിയമ്മ സ്ക്കൂളിലേക്ക് പുറപ്പെട്ടത്…
സ്വർണ്ണക്കസവ് ബോർഡറുള്ള നീല സാരിയാൽ ശരീരം പരമാവധി ആവരണം ചെയ്ത്, സ്റ്റെപ്പ് ബൈ സ്റ്റെപ്പ് നടന്ന് പഞ്ചായത്ത് ബസ്‌സ്റ്റോപ്പിലെ ‘ഏ.കെ.ജി. മെമ്മോറിയൽ ബസ് വെയിറ്റിംഗ് ഷെൽട്ടറിൽ’ പ്രവേശിച്ചു. പരിചയക്കാർക്ക് ഒരു പുഞ്ചിരി കൈമാറിയിട്ട് അവരിൽ ഒരാളായി, വരാനുള്ള ബസ്സിനെയും പ്രതീക്ഷിച്ച് അവർ നിന്നു. എല്ലാവരും തെക്കോട്ട് പോകേണ്ടവരായതിനാൽ വടക്കുനിന്നും വരുന്ന ബസ്സിനെയും പ്രതീക്ഷിച്ച്, എല്ലാവരുടെയും കണ്ണുകൾ വലത്തോട്ട് ചെരിഞ്ഞിരിക്കയാണ്. കുട്ടിയമ്മ അല്പം മാറിനിന്ന്, നിറഞ്ഞ ബാഗ് ഇടതുകൈയ്യാൽ മുറുകെപ്പിടിച്ച് ‘റ’ഷെയ്പ്പിൽ നല്ലപോലെ കുനിഞ്ഞ്, വലതുകൈകൊണ്ട് നീലസാരിയുടെ കസവ് നിലത്തുനിന്നും പതുക്കെഉയർത്തി വലതുകാൽ ചൊറിയാൻ തുടങ്ങി. കുട്ടിയമ്മയുടെ ചൊറിച്ചിൽ നോക്കിയിരിക്കുകയും നിൽക്കുകയും ചെയ്യുന്ന യാത്രക്കാർ, രസംപിടിച്ച് വരുമ്പോഴാണ് അകലെനിന്നും പച്ചനിറമുള്ള ‘സാബിറ’ പതുക്കെ വന്നത്. യാത്രക്കാരെ ഒളികണ്ണാൽ നോക്കിയിരിക്കെ വലതുകാൽ ചൊറിഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയമ്മയെ അവഗണിച്ചുകൊണ്ട്, അവരെല്ലാം ഒന്നിച്ച് ചാടിയിറങ്ങി, അവൾ സ്റ്റോപ്പിലെത്തി നിൽക്കുന്നതിന് മുൻപ് തിക്കിത്തിരക്കാൻ തുടങ്ങി.
എല്ലാവരും പോയപ്പോൾ ഏ.കെ.ജി. സെന്ററിൽ, ഒരു വശത്തെ സിമന്റ്‌ബെഞ്ചിൽ കുട്ടിയമ്മ തനിച്ചിരുന്ന് ചിന്തിക്കാൻ തുടങ്ങി.
‘ഈ മനുഷ്യർക്കൊക്കെ എന്തൊരു തിരക്കാണ്?’
സാബിറയുടെ പിന്നാലെ അർജ്ജുൻ വരുന്നുണ്ട്,,, അതാണ് കുട്ടിയമ്മയുടെ കുട്ടിബസ്സ്. മുന്നിലുള്ള ലിമിറ്റഡ്‌സ്റ്റോപ്പിനെ ഓവർടെയ്ക്ക് ചെയ്യാനായി സൂപ്പർഫാസ്റ്റ് സ്പീഡിൽ ഓടിവന്ന അർജ്ജുൻ കുട്ടിയമ്മയെ കണ്ടനിമിഷം സഡൻബ്രെയ്ക്കിട്ടു. തുറന്ന മുൻവാതിലിലൂടെ നാലുപേർ കീഞ്ഞപ്പോൾ ഉരിയാടാത്ത കിളി, കുട്ടിയമ്മ വലതുകാൽ വെച്ചനിമിഷം ‘പെട്ടെന്ന് കേര്’ എന്നും പറഞ്ഞ് ഡബ്‌ൾ ബെല്ലടിച്ചു. നിത്യാഭ്യാസം കൊണ്ട് വീഴാതെ കയറിയശേഷം ബസ്സിന്റെ കമ്പിയിൽ പിടിച്ച് വലതുവശത്തെ ‘പുരുഷസംവരണ’ സീറ്റിന്റെ പള്ളക്ക് ചാരിനിന്നു. ചുറ്റുപാടും കൊറെ ആളുകളെക്കണ്ടപ്പോൾ ചൊറിയണമെന്ന് അവർക്ക് തോന്നിയെങ്കിലും ബസ്സിൽ അങ്ങനെയൊരു ശ്രമം നടത്തിയാൽ ‘ഉടലോടെ സ്റ്റിയറിംഗിന് മുകളിൽ എത്തും’ എന്ന് തോന്നിയതിനാൽ അങ്ങനെയൊരു പരാക്രമത്തിന് തയ്യാറായില്ല. ഏതാനും മിനുട്ടുകൾ വലതുകൈ കൊണ്ട്, കമ്പിയിൽപിടിച്ച് തൂങ്ങിയാടിയുള്ള ആ നില്പ് തുടർന്നപ്പോൾ, സ്ക്കൂളിനു മുന്നിലെത്തിനിന്ന ആ ബസ്സിൽനിന്നും മുൻവാതിലിലൂടെ വെളിയിലേക്കിറങ്ങിയ കുട്ടിയമ്മയുടെ നേരെ മുന്നിൽ,,,
നമ്മുടെ പുതിയ ഇംഗ്ലീഷ് ടീച്ചർ,
“ഇന്ന് കുട്ടിയമ്മ വളരെ നേരത്തെ വന്നല്ലോ”
“അത്‌പിന്നെ ഇന്നുമുതൽ എന്റെ മകൻ ഉണ്ണിക്ക് അതിരാവിലെ അമ്പലത്തിൽ പോകണം, അവന് ജോലി കിട്ടി”
“അതേതായാലും നന്നായി, നമ്മുടെ സ്ക്കൂളിന്റെ ഭാഗ്യം”
“അതെന്താ ടീച്ചർ അങ്ങനെ പറേന്നത്?”
“എന്നും രാവിലെ ഉണ്ണി അമ്പലത്തിൽ പോകുന്നതുകൊണ്ട് കുട്ടിയമ്മ നേരത്തെ വന്ന് സ്ക്കൂളിന്റെ വാതിൽ തുറക്കുമല്ലോ”
കുട്ടിയമ്മ പച്ചമലയാളത്തിൽ ചിരിച്ചപ്പോൾ ഇംഗ്ലീഷ് ടീച്ചർ, മഗ്ലീഷിൽ ചിരിച്ചു;
അങ്ങനെ ചിരിച്ചും മിണ്ടിയും അവർ വിദ്യാലയവരാന്തയിൽ പ്രവേശിച്ചു. അതോടെ വലിയ ബാഗ് നിലത്ത്‌വെച്ച് അതിന്റെ ഉള്ളറയിൽ നിന്നും താക്കോൽക്കൂട്ടമെടുത്ത്, അതിലൊന്ന് പൂട്ടിനകത്ത് കയറ്റി ബലം പ്രയോഗിച്ച് തുറന്ന് മാറ്റിയശേഷം ഓഫീസിന്റെ വാതിൽ വലിച്ചു തുറന്നു. എന്നാൽ അകത്ത് കാലെടുത്ത് കുത്തുന്നതിന് മുൻപ് വരാന്തയിൽ നിന്നുകൊണ്ട് കുട്ടിയമ്മ കുനിഞ്ഞ് കാല് ചൊറിയാൻ തുടങ്ങി, ഇത്തവണ ഇടതുകാൽ ആയിരുന്നു. എന്നാൽ കുട്ടിയമ്മ ചൊറിയുന്നത് ശ്രദ്ധിക്കാതെ ‘ഇംഗ്ലീഷ്’ ഓഫീസിനകത്ത് കടന്ന് റജിസ്റ്ററിൽ ഒപ്പ് ചാർത്തിയശേഷം രണ്ട് പീസ് ചോക്കും ചൂരലുമെടുത്ത്, നേരെ കുട്ടികൾ കലപില കൂട്ടുന്ന ‘10B’ സ്പെഷ്യൽ ക്ലാസ്സിലേക്ക് പോയി.
കുട്ടിയമ്മ ചൊറിയുന്നത് ഇംഗ്ലീഷ് അവഗണിച്ചെങ്കിലും ഒരാൾ ഇതെല്ലാം സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു,, നമ്മുടെ ഓഫീസിലെ ഒരേയൊരു ക്ലാർക്ക്,
“ഓ രാവിലെതന്നെ ഇതിനെ കെട്ടിയെടുത്തത് ഇവിടെവന്ന് ചൊറിയാനാണോ? വീട്ടിന്ന് ചൊറിഞ്ഞതിന്റെ ബാക്കിയാണോ?”
ചൊറിച്ചിൽ നിർത്തി നിവർന്ന്‌നിന്ന കുട്ടിയമ്മ ക്ലാർക്കിനെ തുറിച്ചുനോക്കിയിട്ട് പറഞ്ഞു,
“ഓ ഇന്ന് നേരത്തെതന്നെ വീട്ടിന്ന് അമ്മ ചവിട്ടിപൊറത്താക്കിയിരിക്കും; എങ്കിലി സ്ക്കൂളിന്റെ താക്കോലൊന്ന് എടുത്തുകൂടായിരുന്നോ?”
“എന്നിട്ട്‌വേണം കുട്ടിയമ്മക്ക് പത്തരക്ക് വരാൻ”
കുട്ടിയമ്മയുടെ മകളെക്കാൾ പ്രായം കുറഞ്ഞവനാണ് അവിവാഹിതനും സുന്ദരനുമായ ക്ലാർക്ക്,,, അത്‌കൊണ്ട്‌തന്നെ അന്യോന്യം എന്തും പറയാനുള്ള ലൈസൻസ് ആദ്യമേതന്നെ അവർ രണ്ട്‌പേരും നേടിയെടുത്തിട്ടുണ്ട്.
പിന്നെ പതിവുപോലെ മണികൾ ഓരോന്നായി അടിച്ച്‌കൊണ്ടിരിക്കെ, കൃത്യം പത്ത് മണിയായപ്പോൾ ഹെഡ്‌മാസ്റ്റർ വന്നുചേർന്നു. അതിനു മുൻപ് തന്നെ ഓഫീസും പരിസരവും അടിച്ചുവാരിയ കുട്ടിയമ്മ ഹെഡ്‌മാസ്റ്റർറൂമിലെ ടേബിളും വി.ഐ.പി. ചെയറും വൃത്തിയാക്കി ഷീറ്റുകൾ വിരിച്ച്, കുടിക്കാനുള്ള വെള്ളം മൺപാത്രത്തിൽ നിറച്ചുവെച്ചിരുന്നു. അല്പസമയം കഴിഞ്ഞ് ഹെഡ്‌മാസ്റ്ററുടെ മുന്നിൽ അറ്റന്റൻസ് രജിസ്റ്ററുമായി പ്രത്യക്ഷപ്പെട്ട അവർ, കുനിഞ്ഞ് കാല് ചൊറിയാൻ തുടങ്ങിയെങ്കിലും തൊട്ടടുത്ത് നിൽക്കുന്ന പ്യൂണിന്റെ ഷൂസിട്ട കാലുകൾ കണ്ടപ്പോൾ പരിസരബോധം വന്ന്, പെട്ടെന്ന് തിരിച്ചു നടന്നു.
ക്ലാസ്സ് തുടങ്ങി ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ സീനിയർ അസിസ്റ്റന്റ് നൽകിയ എക്സ്ട്രാ വർക്കുമായി സ്റ്റാഫ്‌റൂമിന്റെ പടികൾ ആയാസപ്പെട്ട് കയറിവരുന്ന കുട്ടിയമ്മയെ കണ്ടപ്പോൾ അവിടെയിരുന്ന് നുണ പറഞ്ഞുകൊണ്ടിരുന്ന നമ്മുടെ ഫിസിക്സ് ടീച്ചർ, ജൂനിയർ മലയാളത്തിന്റെ ചെവിയിൽ പറഞ്ഞു,
“ഡ്യൂട്ടി എനിക്ക് തന്നെയായിരിക്കും, നമ്മളിവിടെ ഇരുന്ന് സംസാരിക്കുന്നത് ആ സീനിയറിന് അത്ര സഹിക്കില്ല”
പറഞ്ഞതുപോലെ അല്ലെങ്കിലും ഫസ്റ്റ് പിരീഡ് എക്സ്ട്രാവർക്ക് മലയാളത്തിന് കിട്ടി. അവരെ ബുക്കിൽ ഒപ്പിടീച്ച കുട്ടിയമ്മ, ഒഴിഞ്ഞ ഒരു കസേരയിൽ ഇരുന്നശേഷം, സ്റ്റാഫ്‌റൂമിൽ ഇരുന്ന് വായിക്കുന്നതും എഴുതുന്നതുമായ എല്ലാ ടീച്ചേഴ്‌സിനെയും ഒന്ന് നോക്കിയിട്ട് വിശാലമായി കാല് ചൊറിയാൻ തുടങ്ങി. സാരിയുടെ തുമ്പ് ഉയർത്തിയിട്ട് ആദ്യം ഇടതുകാൽ ചൊറിഞ്ഞു,,, തുടർന്ന് വലതുകാലും നന്നായി ചൊറിഞ്ഞു. എന്നാൽ എത്ര ചൊറിഞ്ഞിട്ടും അവിടെയിരുന്ന ആരും കുട്ടിയമ്മയെ ലേശംപോലും മൈന്റ് ചെയ്തില്ല.
പിന്നീട് കുട്ടിയമ്മ ചൊറിഞ്ഞത് ഇന്റർവെൽ സമയത്തായിരുന്നു, മെമ്മോ ബുക്കുമായി ക്ലാസ്സിലേക്ക് പോയി തിരിച്ചു വരുമ്പോൾ സ്റ്റേയർകെയ്സിനു താഴെ നിൽക്കുന്ന, ഒൻപതാം ക്ലാസ്സിലെ കുട്ടികളുടെ മുന്നിൽവെച്ച്,,, അതുകണ്ടപ്പോൾ കൂട്ടത്തിൽ തലതിരിഞ്ഞ മൂന്നാം കൊല്ലക്കാരൻ അഖിൽ വിളിച്ചുകൂവി,
“കുട്ടിയമ്മ സാരി പൊക്കുന്നേ,,,”
“കുട്ടിയമ്മ സാരി പൊക്കുന്നേ,,,”
പെട്ടെന്ന് സാരി നേരെയാക്കി നിവർന്ന്‌നിന്ന് നോക്കുമ്പോഴേക്കും അനൌൺസ് ചെയ്ത പയ്യൻ സ്ഥലം വിട്ടിരുന്നു. അതോടെ അവർ നേരെ ഓഫീസിലേക്ക് നടന്നു.
സ്ക്കൂളിലെ ഉച്ചഭക്ഷണം ഒരു സമൂഹസദ്യയാണ്. പല നാട്ടിൽ നിന്നും പല വിട്ടിൽ നിന്നും വരുന്ന പത്ത്‌പതിനാറ് പേർ കൊണ്ടുവന്ന സാമ്പാറും ഓലനും കാളനും എരിശ്ശേരിയും പുളിശ്ശേരിയും മത്സ്യക്കറിയും ഉപ്പേരിയും അച്ചാറും കൈമാറ്റം ചെയ്യുന്ന സുവർണ്ണാവസരമാണ്. ആ, നല്ല നേരംനോക്കി കുട്ടിയമ്മ എന്നും സ്റ്റാഫ്‌റൂമിൽ വരും. മത്സ്യമാംസം സ്വന്തംവീട്ടിൽ പാകം ചെയ്യാറില്ലെങ്കിലും മറ്റുള്ളവർ പാകംചെയ്തത് കഴിക്കാൻ അവർക്ക് പെരുത്ത് ഇഷ്ടമാണ്. പതിവുപോലെ ചോറുണ്ണാൻ നേരത്ത് വന്ന കുട്ടിയമ്മ, ലഞ്ച്‌ബോക്സ് മേശപ്പുറത്ത് വെച്ച് സ്റ്റാഫ്‌റൂമിന്റെ നടുസെൻട്രൽമധ്യത്തിൽ നിന്ന് കുനിഞ്ഞ്‌കൊണ്ട്, വലതുകാൽ ചൊറിയാൻ തുടങ്ങി.
ഇതുകണ്ടപ്പോൽ നമ്മുടെ കായിക അദ്ധ്യാപികക്ക് കലികയറി,
“ഹേയ്, ഇതെന്താ പരിസരബോധമൊന്നും ഇല്ലെ? മാഷന്മാരൊക്കെയിരുന്ന് ചോറുതിന്നാൻ നേരത്ത്‌വന്ന് സാരിപൊക്കി ചൊറിയുന്നത്?”
എരിതീയിൽ എണ്ണയിഴിച്ച് നമ്മുടെ സംഗീതം പിന്താങ്ങി,
“ഇന്ന് രാവിലെതന്നെ ഞാൻ കണ്ടതാ, ഉളുപ്പില്ലാതെ; ഇവൾക്കെന്തോ തകരാറുണ്ട്”
കുട്ടിയമ്മ ദയനീയമായി മറ്റുള്ളവരെ നോക്കിയിട്ട് പുറത്തിറങ്ങാൻ നേരത്ത് ഊർജ്ജതന്ത്രംമാസ്റ്റർ തന്ത്രത്തിൽ അവരെ വിളിച്ചു,
“കുട്ടിയമ്മെ, ഇന്ന് നല്ല ചെമ്മീൻകറിയുണ്ട്; കൊറച്ച് എടുത്തൊ”
മാസ്റ്റർ നീട്ടിയ ബോട്ടിലിൽ നിന്ന് സ്വന്തം ലഞ്ച്‌ബോക്സിലെ ചോറിനകത്ത് കറി ഒഴിച്ചശേഷം കുട്ടിയമ്മ വെളിയിലേക്ക് നടന്നു. അപ്പോൾ തൊട്ടടുത്തിരുന്ന സാമൂഹ്യംമാസ്റ്റർ എല്ലാവരും കേൾക്കെ കമന്റിട്ടു,
“നല്ലൊരു കാഴ്ചയായിരുന്നു, ചൊറിയാൻ തുടങ്ങിയപ്പോഴേക്കും ഓടിച്ചു, ഈ പെണ്ണുങ്ങളുടേ ഒരോ അസൂയ”
“എന്നാല് നമ്മൾക്കൊരു കാര്യം ചെയ്യാം; ചോറ് തിന്നുകഴിഞ്ഞാൽ അവരെ വിളിച്ച് വരുത്തി കൊറേനേരം ചൊറിയിക്കാം”
വിദ്യാർത്ഥികളെ അറ്റൻഷൻ പറഞ്ഞ്, വരച്ച വരയിൽ നിർത്തിക്കുന്ന കായികത്തിന്റെ വാക്ക് കേട്ടപ്പോൾ മറ്റുള്ളവർ വായതുറക്കുന്നത് ഫുഡ് കഴിക്കാൻ മാത്രമായി മാറി.
ഉച്ചഭക്ഷണത്തിനുശേഷം കുട്ടിയമ്മ നേരെ ഹയർ സെക്കന്ററി സ്റ്റാഫ് റൂമിലേക്ക് പോയി. ഡൈവോഴ്സ് കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കെ ഒരേ കൂരക്ക് താഴെ ജീവിക്കുന്ന ഭാര്യാ ഭർത്താക്കന്മാരെ പോലെയാണ് നമ്മുടെ വിദ്യാലയത്തിലെ ‘ഹൈസ്ക്കൂൾ : ഹയർ സെക്കന്ററി’ അദ്ധ്യാപകർ. രണ്ട് വർഷം കൂടുതൽ പഠിച്ചതിന്റെ തണ്ടും കൊണ്ട് നടക്കുന്ന ഹയർ സെക്കന്ററിക്കാരുടെ അഹങ്കാരം ഒരിക്കലും വെച്ച്‌പൊറുപ്പിക്കാത്തവരാണ് സീനിയോറിറ്റിയിൽ മുതിർന്ന ഹൈസ്ക്കൂൾ അദ്ധ്യാപകർ. അവരുടെയിടയിൽ വാർത്താവിതരണവും ഒപ്പം പാരവിതരണവും സൈഡ്‌ബിസിനസ് ആയി ചെയ്യുന്നവളാണ് നമ്മുടെ കുട്ടിയമ്മ. ഉലയിൽവെച്ച് ചുട്ടുപഴുപ്പിച്ച പാരകൾ ചൂടാറും മുൻപെ രണ്ട് സ്റ്റാഫ് റൂമിലും അവർ വിതരണം ചെയ്യാറുണ്ട്.
ഹയർസെക്കന്ററി സ്റ്റാഫ്‌റൂമിൽ കടന്ന ഉടനെ ഡോറിനു എതിർവശത്തിരിക്കുന്ന ഗസ്റ്റ് അദ്ധ്യാപികയെ നോക്കി ‘ഒരു പുഞ്ചിരി’ നൽകിയശേഷം കുട്ടിയമ്മ ഒഴിഞ്ഞ കസേരയിൽ പോയിരുന്ന് എല്ലാവരെയും നോക്കി.
എന്നാൽ ആരും അവരെ നോക്കിയില്ല,,,
ആരും അവരോട് മിണ്ടിയില്ല.
അവരെല്ലാം തിരക്കിട്ട ജോലിയിലാണെന്ന് അറിഞ്ഞിട്ടും, അവർ അതിലൊന്നും ശ്രദ്ധിക്കാതെ സാരിയുടെ തുമ്പ് പൊക്കി സ്വയംമറന്നുകൊണ്ട് ചൊറിയാൻ തുടങ്ങി. ഇടതുകാൽ ചൊറിഞ്ഞ് മടുത്തശേഷം അദ്ധ്യാപകരെ ഒളികണ്ണാൽ നോക്കിയിട്ട്, വലതുകാലും ചൊറിയാൻ തുടങ്ങിയപ്പോഴാണ്,,
അത് കണ്ടത്;
കൂട്ടത്തിൽ മൂത്ത ‘രസതന്ത്രംലക്ച്ചറർ’ ക്യാമറയുള്ള പുത്തൻ മോഡൽ മൊബൈൽ ഓൺ ചെയ്യുന്നു! പെട്ടെന്ന് ഞെട്ടിയ കുട്ടിയമ്മ ചൊറിച്ചിൽ മതിയാക്കിയിട്ട് സാരിനേരെയാക്കി എഴുന്നേറ്റു,
‘കാലുകളുടെ ഫോട്ടോ അവനെങ്ങാനും മൊബൈലിൽ പിടിച്ചാലോ? ഇപ്പോൾ എന്തൊക്കെയാ കേൾക്കുന്നത്?’
ഉച്ചക്ക്‌ശേഷമുള്ള ഇന്റർവെൽ നേരത്ത് ഹെഡ്‌മാസ്റ്റർക്ക് ചായ പതിവാണ്, അത് അനീഷിന്റെ ചായക്കടയിൽ നിന്ന് കൊണ്ടുവരുന്നത് കുട്ടിയമ്മയുടെ ഡ്യൂട്ടിയാണ്. ഫ്ലാസ്ക്കുമെടുത്ത് ചായക്കടയിൽ പോയ കുട്ടിയമ്മ അവിടെയുള്ള ബെഞ്ചിലിരുന്ന് ഇടതുകാൽ ചൊറിയാൻ തുടങ്ങി. അപ്പോഴേക്കും അനീഷിന്റെ അനൌൺസ്‌മെന്റ് വന്നു, “കുട്ടിയമ്മെ സ്ഥലം വിട്, ചൂടാറുംമുൻപെ ഹെഡ്‌മാഷിന് ചായ കൊടുത്താട്ടെ” അതോടെ ചൊറിച്ചിൽ മതിയാക്കിയിട്ട് ഫ്ലാസ്ക്കിൽ ചായയും വാങ്ങി അവർ സ്ക്കൂളിലേക്ക് നടന്നു.
അന്ന് വൈകുന്നേരം പത്താം ക്ലാസ്സുകാർക്ക് ക്ലാസ് പരീക്ഷ നടക്കുകയാണ്,,, അന്ന് മാത്രമല്ല എന്നും ഇവിടെ പരീക്ഷകളാണ്. അതിനായി ഹാളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ, കുട്ടിയമ്മയെ കണ്ട് കുശലം പറയാൻ തുടങ്ങി. അങ്ങനെ പറഞ്ഞുകൊണ്ടിരിക്കെ കുട്ടിയമ്മ സാരിയുടെ കസവ് നീക്കി രണ്ട് കാലുകളും വെളിയിൽ കാണിച്ച് ചൊറിയാൻ തുടങ്ങിയപ്പോൾ കുട്ടികളെല്ലാം പെട്ടെന്ന് ഞെട്ടിയോടാൻ തുടങ്ങി. അതുകണ്ട് അമ്പരന്ന കുട്ടിയമ്മ നിവർന്ന്‌നിന്ന് നോക്കുമ്പോൾ,,,
നേരെ മുന്നിൽ നമ്മുടെ ‘ജൂനിയർ കണക്ൿമാഷ്’,,,
വിദ്യാർത്ഥികളും അദ്ധ്യാപകരും ഹെഡ്‌മാസ്റ്ററും രക്ഷിതാക്കളും ഒരുപോലെ ഭയപ്പെടുന്ന നമ്മുടെ കണക്ക് അദ്ധ്യാപകൻ,,,!!!
“ഉം, എന്താ പിള്ളേരുടെ കാലുവാരാൻ വല്ല പരിപാടിയും ഒപ്പിച്ചിട്ടുണ്ടോ?”
ചോദ്യം പൂർണ്ണമായി കേൾക്കുന്നതിനു മുൻപ് കുട്ടിയമ്മ കൈയും വീശിക്കൊണ്ട് നേരെ ഓഫീസ് വരാന്തയിലേക്ക് പോയി.
നാല് മണി ആയതോടെ കുട്ടിയമ്മ ബെല്ലടിച്ചു; പിന്നീട് ചൂലുമെടുത്ത് സ്ക്കൂളിന്റെ തെക്ക് ഭാഗത്തുള്ള എട്ടാം ക്ലാസ്സുകളുടെ സമീപത്തേക്ക് നടന്നു. സ്ക്കൂൾ വിട്ടപ്പോഴുണ്ടായ ആഹ്ലാദം പങ്ക് വെച്ചുകൊണ്ട് കുട്ടികൾ കൂട്ടമായി പുറത്തേക്ക് പ്രവഹിക്കുകയാണ്. അവിടെനിന്നും വരാന്ത അടിച്ചുവാരിക്കൊണ്ടിരിക്കുന്ന കുട്ടിയമ്മയുടെ ചുറ്റുംനിന്ന് എട്ടാംതരക്കാർ പതിവുപോലെ വിശേഷങ്ങൾ പറയാൻ തുടങ്ങി. അങ്ങനെ പറഞ്ഞുകൊണ്ടിരിക്കെ അവർ വരാന്തയിൽ നിന്ന് താഴേക്കിറങ്ങുന്ന നടയിൽ ഇരുന്നപ്പോൾ കുട്ടികളുടെ എണ്ണം കൂടി,,, ആണും പെണ്ണുമായി പത്ത് പന്ത്രണ്ട് പേർ. അവർ നോക്കിയിരിക്കെ കുട്ടിയമ്മ നീലസാരിയുടെ കീഴറ്റം ഉയർത്തിയിട്ട് ഇടതുകാൽ ചൊറിയാനാരംഭിച്ചു.
പെട്ടെന്ന്,,
പെട്ടെന്ന്,,,
കൂട്ടത്തിൽ കുട്ടിയായ നീലിന വിളിച്ചുപറഞ്ഞു,
“എടി, നോക്കെടീ,,, നമ്മുടെ കുട്ടിയമ്മക്ക് സ്വർണ്ണപാദസരം,,,”
അതോടെ കുട്ടിയമ്മ സന്തോഷംകൊണ്ട് മതിമറന്നു,,,
അവർ കരച്ചിലിന്റെ വക്കിൽ എത്തി,,, സന്തോഷക്കണ്ണീർ,,
“എന്റെ മക്കളെ,,, നിങ്ങളെങ്കിലും പറഞ്ഞല്ലൊ; രാവിലെമുതൽ എത്രയാളെ ഞാനിത് കാണിച്ചതാ, ഒരുത്തനും ഇത്‌കണ്ടിട്ട് ഒരക്ഷരവും പറഞ്ഞില്ല”
“കുട്ടിയമ്മെ, ഇത് സ്വർണ്ണം തന്നെയാണോ?”
“സ്വർണ്ണം തന്നെയാണ് മക്കളെ, ഞാൻ പണംകൊടുത്ത് ‘ഭീമയിൽനിന്ന്’ വാങ്ങിയ തനിസ്വർണ്ണം”