19.7.17

പണം വരുന്ന വഴികൾ

                   സുഹൃത്തുക്കളുമൊത്ത് അതിമഹത്തായ സായാഹ്നം അടിച്ചുപൊളിച്ചശേഷം വീട്ടിലേക്ക് വന്ന അനിക്കുട്ടൻ വെളിയിലാരെയും കണ്ടില്ല. എപ്പോഴും വഴക്കുപറയുന്ന മമ്മി അറിയാതെ, കാണാതെ അവൻ അടുക്കളവാതിലിലൂടെ അകത്തുകയറി നേരെനടന്ന് സ്റ്റോർ‌മുറിയിൽ ഒളിച്ചിരുന്നു.
           അപ്പോഴാണ് അവനൊരു അടിപൊളി കാഴ്ച കണ്ടത്; ഡൈനിംഗ്‌റൂമിൽ മമ്മിയോടൊപ്പം പരിചയമില്ലാത്ത ഒരു പുരുഷൻ!!!

          ഇനിയെന്ത് ചെയ്യണമെന്ന് ചിന്തിച്ചിരിക്കെ ഗെയിറ്റുകടന്ന് വരുന്ന പപ്പയുടെ കാറിന്റെ ഹോണടിശബ്ദം. ആനിമിഷം മമ്മി വരാന്തയിലേക്ക് ഓടിയപ്പോൾ കൂടെയുള്ള ആൾ അകത്തേക്ക് ഓടിയിട്ട് നേരെ സ്റ്റോർ‌റൂമിൽ കടന്ന് ഒളിച്ചിരുന്നു. മങ്ങിയ വെളിച്ചം ശരിക്കും തെളിഞ്ഞ നേരത്ത് നേരെ മുന്നിൽ ഇരുന്നുകൊണ്ട്, തന്നെ നോക്കുന്ന അനിക്കുട്ടനെ കണ്ടപ്പോൾ അയാളൊന്ന് ഞെട്ടി,, ശരിക്കും ഞെട്ടി.,,
‘എന്റെ ദൈവമേ,,’

തലയിൽ കൈരണ്ടും വെച്ചുകൊണ്ട് പതിഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞു,
“മോനേ അനിക്കുട്ടാ, ചതിക്കല്ലെ,,, നിനക്കെന്തു വേണമെങ്കിലും തരാം”
“ഒന്നും വേണ്ട, പപ്പ വന്നു,,, ഞാൻ പുറത്തേക്ക് പോവുകയാ”
“അയ്യോ കുട്ടാ മുത്തേ,, ഞാനിവിടെയുള്ള കാര്യം പറയല്ലെ; മോനെത്ര പണം വേണം?”
“എത്ര തരും?”
“നൂറ്”
“വെറും നൂറോ? ഞാൻ പോവുകയാ”
“അങ്ങനെ പോവല്ലെ, ആയിരം തരാം”
“ആയിരം മാത്രമോ?”
“എന്നാൽ പതിനായിരം”
“ആർക്കുവേണം പതിനായിരം?”
“പിന്നെ എത്രവേണമെന്ന് എന്റെ കുട്ടൻ പറ”
“ഒരു ലക്ഷം”
“ഒരു ലക്ഷമോ?”
“ഒരു ലക്ഷത്തിന് ഒരു രൂപപോലും കുറയില്ല, ഇപ്പോൾ അഡ്‌വാൻസ് കൈയിലെത്രയുണ്ട്?”
“ഇപ്പോൾ പത്തായിരം തരാം,, മോന്റെ മമ്മിക്ക് കൊടുക്കാൻ കൊണ്ടുവന്നതാ”
“അപ്പോൾ ബാക്കി”
“ബാക്കി അടുത്തതവണ,, പണം തന്നിട്ട് തടി രക്ഷപ്പെടുത്താൻ നോക്ക്”

      ഏതാനും ദിവസങ്ങളായി അനിക്കുട്ടന്റെ അടിപൊളി ജീവിതം കണ്ടപ്പോൾ മമ്മിക്കും പപ്പക്കും സംശയം പെരുത്തു. ഈ ചെക്കനെന്ത് പറ്റി? അടിച്ചുപൊളിക്കാൻ ഇത്രമാത്രം പണം അവന്റെ കൈയിൽ എങ്ങനെ വന്നൂ,,,?
സംശയം പെരുകിയ മമ്മി പപ്പയോട് കല്പിച്ചു,
“എന്റെ കുട്ടന്റെ അച്ഛാ, നമ്മുടെ പൊന്നാരമോൻ പിഴച്ചുപോയോ എന്നൊരു സംശയം. നിങ്ങളൊന്ന് അവനെ ചോദ്യം ചെയ്ത് ഉത്തരം പിഴിഞ്ഞെടുത്താട്ടെ”
“ശരി ഭാര്യെ,, ഞാനവനെ ഉത്തരത്തിൽ കെട്ടിത്തൂക്കി ഉച്ചിയിൽ മുളകുപൊടി തേച്ചുപിടിപ്പിക്കാം. കൊച്ചു കുട്ടിയായിട്ടും അവന്റെ കൈയിൽ പണം വരുന്ന വഴികൾ അറിയണമല്ലൊ,,”

       മർദ്ദനമുറകൾക്കു മുന്നിൽ തൊപ്പിയിട്ട സ്വന്തം പിതാവ് അവനെ ആൾട്ടോയിൽ കയറ്റി യാത്രയായി,, നേരെ മനശാസ്ത്ര കൌൺസിലറുടെ അടുത്തേക്ക്,,,
പിതാവും പുത്രനും മുറിയിൽകടന്ന് ഇരുന്നശേഷം കൌൺസിലറെ നോക്കി,,,
കൌൺസിലർ അനിക്കുട്ടനെ ഒന്നു നോക്കിയതെ ഉള്ളു,,
തലയിൽ കൈവെച്ചുകൊണ്ട് പുറത്തേക്ക് ഓടുന്നതിനിടയിൽ അയാൾ വിളിച്ചുപറഞ്ഞു,
“എടാ ദുഷ്ടാ,, പത്തായിരം തന്നിട്ടും നീയെന്നെ ജീവിക്കാൻ അനുവദിക്കില്ലേ,,,”
***********************************************