3.10.09

23. വിശ്വവിഖ്യാതമായ പിന്‍‌വശം.


ഗവേഷണവും നാമകരണവും
                 ‘മലയാളം പഠിപ്പിക്കാന്‍ പുതിയ ടീച്ചര്‍ വരും’ എന്ന് പറയാന്‍ തുടങ്ങിയിട്ട് ഒരു മാസമായി. ഒടുവില്‍ ആ ആണ്‍‌പള്ളിക്കൂടത്തില്‍ വന്നുചേര്‍ന്ന പുതിയ ടീച്ചറെ കണ്ടപ്പോള്‍ കുട്ടികള്‍ മാത്രമല്ല, ആ വിദ്യാലയത്തിലെ എല്ലാ അദ്ധ്യാപകരും കൂടി ഒന്നിച്ച് ഞെട്ടിയിരിക്കണം. ഇത്രയും വലിയ വനിതാരത്നത്തെ ജീവിതത്തില്‍ ആദ്യമായിട്ടാണ് പലരും കാണുന്നത്. നീളത്തെക്കാള്‍ വീതി എന്ന് പറയുന്നതുപോലെ; ഉയരത്തെക്കാള്‍ വണ്ണം. എന്നാല്‍ ടീച്ചറുടെ ഭര്‍ത്താവിന്റെ ഷെയ്പ്പ്&സൈസ് നേരെ എതിരാണ്. സ്ക്കൂളില്‍ ജോയിന്‍ ചെയ്യാന്‍ വന്ന ദമ്പതികളെ കണ്ടപ്പോള്‍ ഇതുവരെ ഒരു കോമഡി പോലും പറയാത്ത പ്യൂണ്‍ സ്റ്റാഫ് റൂമില്‍ ഓടിവന്ന് പറഞ്ഞു; 
“10 കാണാത്തവര്‍ ഉണ്ടെങ്കില്‍ ഉടനെ ഓഫീസില്‍ പോയാല്‍ കാണാം”
 പിന്നെ ഇവരുടെ കുഞ്ഞന്‍സ് ഏതു സൈസാണെന്ന് കണ്ടെത്താനുള്ള ശ്രമം അദ്ധ്യാപകര്‍ തന്നെ ഏറ്റെടുത്തു.


 .
                             ടീച്ചറുടെ വണ്ണം കണക്കിലെടുത്ത് സ്ക്കൂളിനടുത്ത്‌തന്നെ താമസിക്കാന്‍ ഒരു വീട് കണ്ടുപിടിച്ചു. ഈ ശരീരഭാരവും വഹിച്ച് നിത്യേനയുള്ള ബസ്‌യാത്ര അപ്രാപ്യമാണ്. അഥവാ ടീച്ചര്‍ ബസ്‌യാത്രക്ക് തയ്യാറാവുകയാണെങ്കില്‍, സ്ക്കൂള്‍ ബസ്‌സ്റ്റോപ്പില്‍ ‘നിര്‍ത്താന്‍ തുടങ്ങിയ ബസ്’ പോലും പെട്ടെന്ന് നിര്‍ത്താതെ പോകും. അങ്ങനെ നിത്യയാത്രക്കാരായ അദ്ധ്യാപകരുടെ കാര്യം കഷ്ടത്തിലാവും.


 .
           വിദ്യാര്‍ത്ഥികളുടെ അച്ചടക്കത്തിന് ഒരു നിര്‍വ്വചനം ഉണ്ട്- ‘പെണ്‍കുട്ടികള്‍ മാത്രം ഉള്ള ക്ലാസ്സ് :വളരെ അച്ചടക്കം, മിക്സഡ് ക്ലാസ്സ് :മിനിമം അച്ചടക്കം, ആണ്‍കുട്ടികള്‍ മാത്രം ഉള്ള ക്ലാസ്സ് :അച്ചടക്കരഹിതം’.
 അപ്പോള്‍പിന്നെ നമ്മുടെ ബോയ്സ് ഹൈ സ്ക്കൂള്‍ അച്ചടക്കത്തിന്റെ കാര്യത്തില്‍ കൊടുങ്കാറ്റടിക്കുന്ന കടല്‍ പോലെയാണ്. എങ്ങും എന്നും ബഹളമയം.
ഒരു വിദ്യാര്‍ത്ഥിയെ ‘ഇങ്ങോട്ടു വാ’ എന്നു വിളിച്ചാല്‍ നേരെ എതിരായി ‘അങ്ങോട്ടു പോകും’. പിന്നെ ഒരു വശത്ത് റോഡ്, മറുവശത്ത് റെയില്‍പ്പാളം. ഒരു വശത്ത് സൈറണ്‍ മുഴക്കി വാഹനങ്ങള്‍ ചീറിപ്പായുമ്പോള്‍ മറുവശത്ത് തീവണ്ടി കൂകിപ്പായുന്നു. പറയുന്നതല്ല കേള്‍ക്കുന്നത്, കേള്‍ക്കുന്നതല്ല എഴുതുന്നത്. അതിനിടയില്‍ നമ്മുടെ മലയാളം കാലുകള്‍ അമര്‍ത്തിചവിട്ടി ഉരുണ്ടുരുണ്ട് ഓരോ ക്ലാസ്സിലും കയറി ആശാനെയും വള്ളത്തോളിനെയും എടുത്ത് അമ്മാനമാടാന്‍ തുടങ്ങി.


.
               പുതിയ അദ്ധ്യാപകര്‍ സ്ക്കൂളില്‍ വന്നാല്‍, നമ്മുടെ ആണ്‍പിള്ളേര്‍ ചെറുതും വലുതുമായ ‘റേഗിങ്ങ്’ നടത്താറുണ്ട്. ആ റേഗിങ്ങ് കാരണം ചില പാവം ടീച്ചര്‍മാര്‍ക്ക് ‘ടീച്ചര്‍ജോലി’യോടുതന്നെ വെറുപ്പ് തോന്നും. 
        ആ പതിവ് തെറ്റിച്ചത് നമ്മുടെ പുതിയ മലയാളം ടീച്ചറാണ്. ആദ്യദിവസംതന്നെ പ്രീയശിഷ്യന്മാരെപറ്റി വളരെ നല്ല കമന്റ് പാസ്സാക്കി;
 “എത്ര നല്ല അച്ചടക്കമുള്ള ആണ്‍കുട്ടികള്‍, എനിക്ക് വളരെ ഇഷ്ടപ്പെട്ടു”. 

“കുട്ടികളെല്ലാം ടീച്ചറെ കണ്ടപാടെ പേടിച്ച് പതുങ്ങിയിരിപ്പാവും” ഇതുകേട്ട സഹപ്രവര്‍ത്തകര്‍ ടീച്ചര്‍ കേള്‍ക്കാതെ പറഞ്ഞു.


 .
                  ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഏതോ ഒരു വിരുതന്‍ പുതിയ ടീച്ചര്‍ക്ക് നാമകരണം നടത്തി; ‘റബ്ബര്‍’. മലയാളം ടീച്ചറല്ലെ; കുട്ടികളുടെ നോട്ട് നോക്കാനായി ക്ലാസ്സില്‍ ചുറ്റിനടക്കുന്ന ടീച്ചറുടെ പിന്‍‌വശമാണ് അവരുടെ ശ്രദ്ധയാകര്‍ഷിച്ചത്. (മുന്‍‌വശം നേരെ നോക്കാന്‍ ഒരു പയ്യനും ധൈര്യം കാണില്ല) അത്ര വലിയ ബേക്കപ്പ് –പിന്‍‌വശം- അവര്‍ ആദ്യമായാണ് കാണുന്നത്. അത് ഒറിജിനലല്ല, റബ്ബര്‍ഷീറ്റ് വെച്ച് കെട്ടിയതായിരിക്കും എന്ന് വിശ്വസിച്ച പാവം ഏതോ ഒരു പയ്യന്‍ ടീച്ചര്‍ക്ക് പേരിട്ടു; ‘റബ്ബര്‍ചന്തി’. അത് പറയാനുള്ള എളുപ്പത്തിന് ‘റബ്ബര്‍’ എന്ന് ചുരുക്കി.


.
                    നാല് വിദ്യാര്‍ത്ഥി സമരങ്ങളും രണ്ട് അദ്ധ്യാപക സമരങ്ങളും അല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും കൂടാതെ ഒരു മാസം കൂടി കഴിഞ്ഞു. മലയാളം ടീച്ചറുടെ വണ്ണം ഒന്നുകൂടി വര്‍ദ്ധിച്ചുവെങ്കിലും അവര്‍ക്ക് അതൊരു പ്രശ്നമേയല്ല.
                 അങ്ങനെയിരിക്കെ ഏതാനും ദിവസമായി പുതിയ ടീച്ചര്‍ പഠിപ്പിക്കുന്ന 10A ക്ലാസ്സില്‍ ചെറിയ ഇളക്കം. ക്ലാസ്സിലെ കുട്ടികള്‍ക്കിടയിലൂടെ ടീച്ചര്‍ മുന്നോട്ടു നടക്കുമ്പോള്‍ കേള്‍ക്കാം, പിന്നില്‍നിന്നും ശബ്ദം. അവനെ കണ്ടുപിടിക്കാനായി ടീച്ചര്‍ അരവട്ടം കറങ്ങുമ്പോള്‍ ക്ലാസ്സ് മൊത്തത്തില്‍ നിശബ്ദം. ഇത് പലവട്ടം ആവര്‍ത്തിക്കും.



                മലയാളം ടീച്ചറുടെ കാര്യത്തില്‍ ക്ലാസ്സില്‍ പ്രശ്നം ഉണ്ടാക്കിയത് ക്ലാസ്സ് ലീഡര്‍ തന്നെയാണ്. ചെക്കന് ഒരു ചിന്ന സംശയം; അവന്‍ പ്രഖ്യാപിച്ചു,
 “എല്ലാരും ചൊല്ലണപോലെ ടീച്ചര്‍ വണ്ണം കൂട്ടാന്‍ റബര്‍ഷീറ്റൊന്നും വെച്ച്കെട്ടിയതല്ല; സംഗതി ഒറിജിനല്‍ തന്നെയാ”

“സിനിമയിലും ഡാന്‍സിലും കഥകളിയിലും ഒക്കെ എല്ലാം വെച്ചുകെട്ടാ. ഇതും അതുപോലെ വെച്ചുകെട്ടിയതാണ്” ലീഡറെ അനുയായികള്‍ വെല്ലുവിളിച്ചു.


          നോക്കണേ പൊല്ലാപ്പ്, കൌമാരത്തിലേക്ക് കാല് കുത്തിയ കുമാരന്മാരുടെ ലോകമല്ലെ. പിള്ളേര്‍ ബെറ്റ്കെട്ടാന്‍ തുടങ്ങി; ഒരു വട്ടം, രണ്ടു വട്ടം, മൂന്നു വട്ടം.


 .
                    ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നാമത്തെ പിരിയേഡ്; സമയം 2.30. നമ്മുടെ മലയാളം അദ്ധ്യാപിക സ്റ്റാഫ്‌റൂമില്‍ നിന്നും ഉച്ചഭക്ഷണം കഴിഞ്ഞശേഷം ഉറക്കച്ചടവില്‍ ഇറങ്ങി, പതുക്കെ നടന്ന്  ‘10A’ ക്ലാസ്സില്‍ പ്രവേശിച്ചു. ‘സംസ്കൃതം, അറബിക്ക്’ ആദിയായവ ‘ഒന്നാം ഭാഷ’ ആയി പഠിക്കുന്ന കുട്ടികള്‍ മാത്രം ഉള്ള ക്ലാസ്സ് ആയതിനാല്‍; മലയാളം സെക്കന്റ് പേപ്പറിനു വേണ്ട വകയാണ് അവര്‍ക്ക് ഇവിടെ വിഷയം. ഉപപാഠം ആയി പഠിക്കേണ്ടത് വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാതമായ നോവല്‍ ‘പാത്തുമ്മയുടെ ആട്’.



                      ടീച്ചര്‍ ക്ലാസിനകത്ത് പ്രവേശിച്ച് പഠിപ്പിക്കാന്‍ തുടങ്ങി. ഡെസ്ക്കിനുമുകളില്‍ എല്ലാവരുടെയും ‘പാത്തുമ്മയുടെ ആട്’ തുറന്നുമലര്‍ന്ന് അങ്ങനെ കിടക്കുകയാണ്. കഥകളും ഉപകഥകളും പറഞ്ഞ് രസം പിടിച്ച പഠനം. ‘ആട്’ പതുക്കെ ‘ബാല്യകാലസഖിയും മതിലുകളും’ ഓരോ പേജുകളായി തിന്നുകൊണ്ടിരിക്കുമ്പോഴാണ്, ടീച്ചര്‍ക്ക് വിദ്യാര്‍ത്ഥികളെ ശ്രദ്ധിച്ചുകൊണ്ട് ക്ലാസ്സില്‍ ചുറ്റിനടക്കാന്‍ തോന്നിയത്. ടീച്ചര്‍ ചുറ്റിനടക്കുന്നതു കണ്ടപ്പോള്‍, ബെഞ്ചിന്റെ അറ്റത്തിരിക്കുന്ന എല്ലാ വീരന്മാരും കൈയുടെ അറ്റം ഡസ്ക്കിന്റെ അറ്റത്തുവെച്ചു. ‘പിന്‍‌വശം ഒന്നു തൊട്ടു നോക്കിയിട്ടു വേണം അവിടെയുള്ള എക്‍സ്ട്രാഫിറ്റിങ്ങ്സ് തിരിച്ചറിയാന്‍ ’. ഒടുവില്‍ സ്പര്‍ശനം ലഭിച്ചത് ഏറ്റവും പിന്നിലെ ബഞ്ചില്‍ ഏറ്റവും പിന്നിലിരിക്കുന്നവനാണ്. പെട്ടെന്ന് പരിസരം മറന്ന് അവന്‍ വിളിച്ചുകൂവി;
“എടാ ഇത് ഒറിജിനലാ”


ശബ്ദം കേട്ടപ്പോള്‍ മുന്നോട്ട് പോയ ടീച്ചര്‍ തിരിഞ്ഞുനോക്കി ചോദിച്ചു,
“ആരെടാ ഒച്ചയാക്കിയത്?”


ആളെ തിരിച്ചറിഞ്ഞില്ലെന്ന്, തിരിച്ചറിഞ്ഞ പിന്‍‌ബഞ്ചുകാര്‍ ഓരോരുത്തരും പറഞ്ഞു;
 “ഞാനല്ല”


 “അപ്പോള്‍‌പിന്നെ ശബ്ദം കേട്ടത്?” ടീച്ചര്‍ ആദ്യമായിട്ടാണ് ഇത്രയും ദേഷ്യപ്പെടുന്നത്.


“ഞങ്ങളാരും ഒരു ശബ്ദവും കേട്ടില്ല ടീച്ചര്‍” എല്ലാവരും ഒന്നിച്ച് വിളിച്ചുപറഞ്ഞു.


പിറ്റേ ദിവസം ഒരു ശുഭമുഹൂര്‍ത്തത്തില്‍ അദ്ധ്യാപികയുടെ പേര്‍ ‘റബര്‍’ എന്നത് മാറ്റി ‘ഡബ്ള്‍’ എന്ന് നാമകരണം ചെയ്തു.


. പിന്‍‌കുറിപ്പ്: 

  1. പയ്യന്മാര്‍ ക്ലാസ്സില്‍ മൊബൈല്‍ ക്യേമറ കൊണ്ടുവരാഞ്ഞത്; അത് സ്ക്കൂളില്‍ നിരോധിച്ചതു കൊണ്ടല്ല,  കണ്ടുപിടിക്കാന്‍ ഐഡിയ ഇല്ലാത്തതു കൊണ്ടാണ്.
  2.  ആദ്യമായി ക്ലാസ്സില്‍ വരുന്ന അദ്ധ്യാപകര്‍ സ്വന്തം പേര് പറഞ്ഞാലും ഇല്ലെങ്കിലും ആളും തരവും നോക്കി പേരിടുന്നത് വിദ്യാര്‍ത്ഥികളുടെ ജന്മാവകാശമാണ്.(നാമകരണം കൂടുതല്‍ അറിയാന്‍ മിനിനര്‍മ്മത്തില്‍ നമ്പര്‍10 പോസ്റ്റ് കാണുക) 

25 comments:

  1. കുറ്ച്ചു നേരം പഴയ ക്ലാസ്സ് റൂമിലേക്ക് ഒന്നു പോയി.... കൊള്ളം നന്നയിരിക്കുന്നു.

    ഈ വിരുതന്മാര്‍ ടീച്ചര്‍ക്ക് എന്തു പേരാണ് ഇട്ടിരിക്കുന്നത്..!! :-)

    ReplyDelete
  2. നിങ്ങൾ ടീച്ചർ ആണോ?? ആണെങ്കിൽ ഇത്തരം സംഭവങ്ങളെ വെറുമൊരു തമാശയായിക്കാണരുതായിരുന്നു..!!
    കാരണം ഇതിലൂടെ ഗ്രഹിക്കാവുന്ന സന്ദേശം എന്തായാലും കുട്ടികൾക്ക് ഗുണപ്രദമായിരിക്കില്ല..!!

    ReplyDelete
  3. ടീച്ചര്‍,
    ശരിക്കും ഞാന്‍ സ്കൂളിലാണെന്നു കരുതിപ്പോയി.എത്ര ടീച്ചര്‍‍മാര്‍ക്കും സാറന്മാര്‍ക്കും നമ്മള്‍ പേരുകളിട്ടിരിക്കുന്നു.സൈട് മൊസൈക്ക്,റേഷന്‍കട,തലയന്‍,ചെമ്പരത്തി,തുമ്പി.....മറക്കാനാവില്ലൊരിക്കലുമാക്കാലം

    ReplyDelete
  4. ടീച്ചര്‍,
    ശരിക്കും ഞാന്‍ സ്കൂളിലാണെന്നു കരുതിപ്പോയി.എത്ര ടീച്ചര്‍‍മാര്‍ക്കും സാറന്മാര്‍ക്കും നമ്മള്‍ പേരുകളിട്ടിരിക്കുന്നു.സൈട് മൊസൈക്ക്,റേഷന്‍കട,തലയന്‍,ചെമ്പരത്തി,തുമ്പി.....
    മറക്കാനാവില്ലൊരിക്കലുമാക്കാലം

    ReplyDelete
  5. സുനില്‍ ഭായി (.
    പഴയ ക്ലാസ്സ് ഓര്‍ക്കാന്‍ കഴിഞ്ഞതിനു നന്ദി.
    പിന്നെ ഒന്നല്ല അനേകം പേരുകള്‍ കാണും.

    hshshshs (.
    മിനിനര്‍മ്മത്തില്‍ സന്ദേശങ്ങളൊന്നും ഇല്ല. ഇത്തിരി നേരം ഇരുന്ന് ചിരിക്കാന്‍ മാത്രമാണ്. പിന്നെ ഇത് ആരുടെയും ജീവചരിത്രമല്ല.സന്ദേശങ്ങള്‍ എല്ലാം മിനിലോകത്തിലാണ്.

    sreekuttan (.
    ഞാനറിയാതെ എനിക്ക് പേരിടുകയും അത് എന്റെ സ്വന്തം മകളുടെ മുന്നില്‍ വെച്ച് വിളിക്കുകയും ചെയ്യുന്ന വിരുതന്മാരാണ് എന്റെ ശിഷ്യന്മാര്‍.

    ReplyDelete
  6. ഹഹഹ.....അലക്കെന്നു പറഞ്ഞാല്‍ ഇതാണ്... ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി... അസാധ്യ നര്‍മ്മ ബോധം.. പൊട്ടിത്തെറിഞ്ഞ വിത്തുകള്‍ തന്നെ പിള്ളേര്‍.

    മനോഹരമായിട്ടുണ്ട് പിന്‍ വശം... അല്ല പോസ്റ്റ്.

    ReplyDelete
  7. അങ്ങനെ ഒരുത്തന് ഭാഗ്യമുണ്ടായി ബാക്കിയുള്ളവന്‍മാര്‍ നിര്‍ഭാഗ്യവാന്‍ സംഭവം കലക്കി അടിപൊളി

    ReplyDelete
  8. പാവം ടീച്ചറുടെ വിവരവും വിദ്യാഭ്യസവുമാണ് ആണ് കുട്ടികള്‍ ചോദ്യം ചെയ്തത്. :-)

    ReplyDelete
  9. നന്നായി ചിരിച്ചു ടീച്ചറെ .....ഡബിള്‍ കോമഡി തന്നെ... ട്ടോ

    ReplyDelete
  10. പണ്ട് ഞങ്ങളുടെ നാട്ടിൽ ,ചില ഹോർമോണുകളുടെ അമിതോല്പാദനം മൂലം, ഇതു പോലെ ഒരു ശാരീരിക ഘടന(പിൻ വശത്തോടൊപ്പം മുൻ വശവും)ഉണ്ടായിരുന്ന ഒരു അധ്യാപിക നാട്ടുകാരുടെയും കുട്ടികളുടെയുമെല്ലാം പരിഹാസം അതിരു കടന്നപ്പോൾ സഹികെട്ട് ,ഒരു ദിവസം ജീവനൊടുക്കി..
    “ടീച്ചറേതായാലും ചന്തി നന്നായാൽ മതി !” എന്നൊരു ഇല്ലാ സന്ദേശം ഞാൻ ബായിച്ചു ബെഷമിച്ചത് മറ്റൊന്നും കൊണ്ടല്ല അന്നു ദൈവത്തിന്റെ ഇത്തരം തമാശകളിൽ മനംനൊന്ത് സ്വന്തം ജീവനൊടുക്കിയത് എനിക്കു വേണ്ടപ്പെട്ട ഒരു വ്യക്തിയും കൂടിയായിരുന്നതു കൊണ്ടാണ്..!!

    ReplyDelete
  11. ഞാനും ബാക്കിലേയ്ക്ക് ഒന്നു തിരിഞ്ഞുനോക്കിപ്പോയി...

    ReplyDelete
  12. ടീച്ചറെ തകര്‍ത്തു കേട്ടോ പോസ്റ്റ്‌, പഴയ സ്കൂള്‍ കാലം ഓര്‍മയില്‍ വന്നു.
    എന്നെ പഠിപ്പിച്ച ഹിന്ദി ടീച്ചര്‍ എപ്പോഴും ക്ലാസ്സില്‍ വരുമ്പോള്‍ മണം പിടിച്ചാണ് വരുന്നേ, വന്ന ഉടന്‍ ചോദിക്കും എന്താ ഒരു സ്മെല്‍??
    അവര്‍ക്ക് ഉടനെ പേരിട്ടു "മണം മേരി കുട്ടി"
    എവിടെ കോപ്പി അടിക്കാന്‍ തുണ്ട് വച്ചാലും വിദഗ്ധമായി പോക്കുന്ന ടീച്ചറുടെ പേര് "സീ ബീ ഐ ഗ്രേസി "
    ഒരു സാറിന്റെ പേര് ചാണ, മറ്റൊരാള്‍ "നുള്ളി സെലിന്‍" ലൂസിഫര്‍ ലൂസി ടീച്ചര്‍, ഹോ എന്തൊക്കെ ആയിരുന്നു.
    എന്തായാലും ഒരു കാര്യം ചോദിച്ചോട്ടെ, ടീച്ചറുടെ ഇരട്ട പേര് എന്തുവാരുന്നു??

    ReplyDelete
  13. കുമാരന്‍|kumaran (.
    ഇപ്പോള്‍ ഇങ്ങനെ പൊട്ടിതെറിഞ്ഞവരെ കാണാന്‍ വിഷമമാണ്. അഴ്ചയില്‍ മിനിമം രണ്ട് സമരം എങ്കിലും കാണുന്ന കാലത്ത് എന്നും പ്രശ്നങ്ങള്‍ ആയിരുന്നു. നന്ദി.

    പാവപ്പെട്ടവന്‍ (.
    പിള്ളേര്‍ക്ക് സംഭവം ഒറിജിലലാണോ എന്ന് അറിഞ്ഞാല്‍ മാത്രം മതി. അല്ലാതെ മറ്റ് ദുരുദ്ദേശമൊന്നുമില്ല. അഭിപ്രായത്തിനു നന്ദി.

    കവിത-kavitha (.
    പഠിക്കണമെന്നോ, പാസ്സാവണമെന്നോ ഇല്ലാത്ത ലക്ഷ്യബോധമില്ലാത്ത ഒരു പറ്റം ശിഷ്യന്മാരെ ആര്‍ക്കും നന്നാക്കാന്‍ കഴിഞ്ഞിരുന്നില്ല.

    കണ്ണനുണ്ണീ (.
    അഭിപ്രായത്തിനു നന്ദി.

    hshshshs (.
    ഇത് ആരെയും വേദനിപ്പിക്കാന്‍ എഴുതിയതല്ല.

    cartoonist (.
    വണ്ണം കൂടിയവര്‍ എപ്പോഴും അതില്‍ അഭിമാനിക്കുന്നതായാണ് ഞാന്‍ കണ്ടത്. അഭിപ്രായത്തിനു നന്ദി.

    കുറുപ്പിന്റെ കണക്കുപുസ്തകം (.
    രസകരമായി ചിന്തിച്ചാല്‍ ഇരട്ടപേരില്‍ എപ്പോഴും രസം കണ്ടെത്താം. പേര് നമ്മുടെ സ്വന്തമാണെങ്കിലും അത് ഉപയോഗിക്കുന്നത് മറ്റുള്ളവര്‍ ആയതിനാല്‍ അവര്‍ വിളിക്കുന്നത് കേള്‍ക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. പിന്നെ ഞാന്‍ ബയോളജി ടീച്ചറായതിനാല്‍ മിക്കവാറും എല്ലാ വന്യജീവികളുടെയും അവയവങ്ങളുടെയും പേര് കാണും. എന്റെ ശിഷ്യകളായ മക്കള്‍ പോലും അത് എന്നോട് പറഞ്ഞിട്ടില്ല. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  14. “എത്ര നല്ല അച്ചടക്കമുള്ള ആണ്‍കുട്ടികള്‍, എനിക്ക് വളരെ ഇഷ്ടപ്പെട്ടു”. ടീച്ചറെ നന്നായിട്ടുണ്ട് കേട്ടോ ...പിന്നെ നമ്മുടെ hshshshs പറഞ്ഞതിലും അല്പം കാര്യം ഉണ്ട്.പിന്നെ ഇങ്ങനെ സമാധാനിക്കാം hshshshs ഒന്നു ചീഞാലെ..മറ്റൊന്നിനു വളമാകു....ഇതൊക്കെ ഈ ജീവിത യാനതിന്റെബാക്കി പത്രങ്ങള്‍ ...എന്നെ ഓര്ര്‍ത്തു..നിങ്ങള്‍ക്കും ...നിങ്ങളെ ഓര്‍ത്തു എനിക്കും ചിരിക്കാം ...സമുഹത്തിന്റെതമാശക്കിടയില്‍ ജീവന്‍ ഹോമിക്കേണ്ടി വന്ന ആ അദ്യാപികയുടെ ആത്മാവിന് നിത്യ ശാന്തി നേരാം .....

    ReplyDelete
  15. ചാത്തനേറ്: ടീച്ചറായിരുന്ന അമ്മയുടെ ഇരട്ടപ്പേര്‍് 10 ഇല്‍ എത്തിയപ്പോഴാ ഞാന്‍ കണ്ട് പിടിച്ചത്. അതുവരെ അമ്മയ്ക്കും അറീലായിരുന്നത്രെ.

    ReplyDelete
  16. "ആദ്യമായി ക്ലാസ്സില്‍ വരുന്ന അദ്ധ്യാപകര്‍ സ്വന്തം പേര് പറഞ്ഞാലും ഇല്ലെങ്കിലും ആളും തരവും നോക്കി പേരിടുന്നത് വിദ്യാര്‍ത്ഥികളുടെ ജന്മാവകാശമാണ്."

    അത് നേരു തന്നെ :)

    ReplyDelete
  17. ബയോളജി ടീച്ചര്‍ "പല്ലി"യായിരുന്നു; ടീച്ചര്‍ ന്റെ അനിയത്തി പല്ലിക്കുട്ടിയും..

    ഹിന്ദി ടീച്ചര്‍ "പൊരിച്ചാക്ക്"; പാവം ടീച്ചര്‍ക്ക് ആമക്കവിലെ പൂരത്തിനു പൊരിവാങ്ങാന്‍ പോലും പറ്റില്ല.. ശിഷ്യഗണങ്ങള്‍ അല്ലെ നിരന്നു നില്‍ക്കുന്നെ..

    അന്നത്തെ "നുള്ളിയമ്മ" ഇപ്പൊ കാണുമ്പോള്‍ എന്തൊരു സ്നേഹം

    ഹിസ്റ്ററിമാഷ് "പുളുവടിയന്‍" ആയിരുന്നു.. പിന്നെയാണ് മനസ്സിലായത്, ആ പുളുവടികള്‍ പലതും സത്യമായിരുന്നെന്ന്..

    ഞാന്‍ സ്കൂളില്‍ നിന്നു പോന്നതിനു ശേഷമാ ചേട്ടന്‍ "ഹിറ്റ്ലര്‍" ആയത്..


    ടീച്ചര്‍ പണിക്ക് പോയകാലത്ത് എനിക്കും കിട്ടി പേരുകള്‍.. അതിത്തിരി രസകരമായിരുന്നതുംകൊണ്ടും കൂട്ടുകാര്‍ മുമ്പെ വിളിച്ചിരുന്നതായതുകൊണ്ടുമാവം അതൊരു തമാശയായെടുക്കാന്‍ കഴിഞ്ഞിരുന്നത്.. ( ഞാന്‍ അറിയാത്തെ എത്ര പേരുകള്‍ ഉണ്‍റ്റായിരുന്നിരിക്കുമാവോ..?)

    ReplyDelete
  18. കൊള്ളാം... ചേച്ചീ...!

    പുളു വന്‍, പൊട്ടന്‍, ബ്രഹ്മാണി, മാക്രിമണിയന്, ക്വിന്റല്‍, വ്യാപ്തം, എല്ലിച്ചി , മെത്ത, ചെങ്കീരി....

    അങ്ങനെ എത്ര ഇരട്ടപ്പെരുകള്‍...!

    ഇതൊക്കെ വിളിക്കാന്‍ പേടിയായിരുന്നു!

    ReplyDelete
  19. വെളുത്തു പൊക്കം കുറഞ്ഞ സാര്‍ കിഷ്കു, മെലിഞ്ഞ ടീച്ചര്‍ സ്റ്റിക്ക്, സ്റ്റെഫി(പൊക്കം കൂടിയതുകൊണ്ടല്ല...കുറഞ്ഞതു കൊണ്ട്..!),എന്നും തലമുടിയില്‍ റോസാപ്പൂ ചൂടുന്ന ടീച്ചര്‍ റോസി....തലമുറകള്‍ കൈമാറി വന്ന ഈ പേരുകളോടൊപ്പം ഞങ്ങള്‍ക്ക് കിട്ടിയത് സ്നേഹത്തിലും വാത്സല്യത്തിലും പൊതിഞ്ഞ ഒരു പിടി നന്മകള്‍........വിളിയൊക്കെ സ്കൂളിനകത്തേയുള്ളൂ...ആ പടിയിറങ്ങുമ്പോളോര്‍ക്കാന്‍ മറ്റൊരു തമാശ....മനസ്സിലെന്നും ബാക്കി.. അറിവിന്റെ മധുരവും ..പിന്നെയൊരുപാട് സ്നേഹം...ദൈവത്തോടൊപ്പം ഹൃദയത്തില്‍ പ്രതിഷ്ഠിച്ച ആ മുഖങ്ങളോട്..എന്നെ ഞാനാക്കിയവരോട്........ :)

    ReplyDelete
  20. ഉമ്മ ഒരു പ്രൈമറി സ്കൂള്‍ ടീച്ചര്‍ ആയിരുന്നു..
    പെന്‍ഷന്‍ ആയ വളെരെ കാലത്തിനു ശേഷവും ചില പൂര്‍വ വിദ്യാര്‍ഥികള്‍ തിരക്കിയെതും. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തുമ്പോള്‍ ടീച്ചറെ തിരക്കി വീട്ടിലെത്തുന്ന മീശ കൊമ്പന്മാരെ തിരിച്ചറിയാന്‍
    ഉമ്മ വിഷമിക്കും.ചിലപ്പോള്‍ വെറുതെ ഒന്ന് കാണാന്‍..കല്യാണത്തിന് ക്ഷണിക്കാന്‍..ഒക്കെയാണ് അവര്‍ വന്നിരിക്കുക..
    അവര് പോയിക്കഴിയുമ്പോള്‍ ഉമ്മ അവരെക്കുറിച്ചു പറയുമായിരുന്നു..
    മഹാ വികൃതികള്‍..ഉഴപ്പന്മാര്‍..പാതിവഴിയില്‍ പഠിത്തം മതിയാക്കി ഒടുവില്‍ ഗള്‍ഫിലേക്ക് കടന്നവര്‍..
    ഉമ്മയെ വിളിക്കാന്‍ അവര്‍ക്കും ഇരട്ടപ്പേര്‍ ഉണ്ടായിരുന്നു..
    അദ്ധ്യാപകരെ ഏറ്റവും ഓര്‍മിക്കുന്നത്‌ ഇന്ന് അവരാണ്..
    ബസു യാത്രയില്‍ ടീചെര്‍ക്കായി ഒരിയപ്പെടുന്ന എത്ര സീറ്റുകള്‍ ....
    ഇന്നും അദ്ധ്യാപകര്‍ വെറും കച്ചവടക്കാര്‍ മാത്രമയിട്ടില്ല.....
    ഇരട്ട പെരുകളിളുടെ ഓര്‍ക്കപെടുന്ന ഒരുപാട് അദ്ധ്യാപകര്‍ എനിക്കുണ്ട്..യഥാര്‍ത്ഥ പേര് ഓര്‍ക്കുന്നുല്ല..പക്ഷെ ഇരട്ടു പേര് പറഞ്ഞാല്‍ പെട്ടന്നറിയും..
    അപ്പോള്‍ മനസ്സില്‍ തെളിയുക വല്ലാത്ത ഒരിഷ്ടവും ബഹുമാനവും മാത്രമാണ്..പ്രതേകിച്ചു LPS,UPS...അദ്ധ്യാപകര്‍..
    തമാശ കലര്‍ന്ന ഒരു വിളിപ്പേരും അതിനു പിന്നിലെ ഇഷ്ടവും ഞാനിന്നു തിരിച്ചറിയുന്നു...

    ReplyDelete
  21. ഭൂതകുളത്താന്‍ (.
    ഈ ആണ്‍‌കുട്ടികള്‍ മാത്രം ഉള്ള ക്ലാസ്സില്‍ പോയി തിരിച്ച് വരുമ്പോള്‍ അദ്ധ്യാപകര്‍ പറയും “രക്ഷപ്പെട്ടു”. അഭിപ്രായത്തിനു നന്ദി.

    കുട്ടിച്ചാത്തന്‍ (.
    വളരെ നന്ദി. പിന്നെ എന്റെ പേര് മക്കള്‍ ഇനിയും പറഞ്ഞിട്ടില്ല. ധാരാളം കാണും.

    ശ്രീ (.
    അഭിപ്രായത്തിനു നന്ദി.

    ഇട്ടിമാളു (.
    നന്ദി . പിന്നെ ഈ പിള്ളെരിടുന്ന പേര് അദ്ധ്യാപകര്‍ തന്നെ വിളിക്കാന്‍ ഉപയോഗിക്കാറുണ്ട്.

    JayanEavoor (.
    അഭിപ്രായത്തിനു നന്ദി.

    കാര്‍ത്ത്യായനി {.
    പേരുകള്‍ ഓര്‍ത്ത് അഭിപ്രായം എഴുതിയതിനു നന്ദി.

    കറിവേപ്പില (.
    എവിടെതിരിഞ്നൊന്ന് നോക്കിയാലും
    അവിടെല്ലാം ശിഷ്യഗണങ്ങള്‍ മാത്രം.
    അതല്ലെ ടീച്ചേര്‍സിന്റെ അവസ്ഥ. യാത്ര ചെയ്യുമ്പോള്‍ ഞാന്‍ എപ്പോഴും കാതോര്‍ക്കും,ഏതെങ്കിലും മൂലയില്‍ നിന്ന്
    ഒരു ടീച്ചര്‍ വിളി കേള്‍ക്കാന്‍. അഭിപ്രായത്തിനു നന്ദി.
    എല്ലാവര്‍ക്കും ഒന്നുകൂടി നന്ദി പറയുന്നു.

    ReplyDelete
  22. താങ്കളുടെ ആത്മ കഥ വായിച്ചു ഞങള്‍ ആ‍ര്‍ത്താര്‍ത്ത് ചിരിച്ചു!!

    ReplyDelete
  23. poor-me/പാവം-ഞാന്‍ (.
    അടുത്ത പോസ്റ്റ് കൂടി ഇട്ടപ്പോഴാണ് ഇങ്ങനെയൊരു കമന്റ് കണ്ടത്. അതിന് മറുപടി എഴുതാതെ വയ്യ. ജീവിതത്തില്‍ ഇതുവരെ 45 കിലോഗ്രാമില്‍ കൂടുതലാവാത്ത (ഇപ്പോള്‍42) എനിക്ക് തടിച്ചികളോട് എന്നും അസൂയ ആയിരുന്നു. എന്റെ ചില പോസ്റ്റുകളില്‍ തടി കൂടുതലുള്ളവരെ പരിഹസിക്കുന്നുണ്ട്. സ്കൂളില്‍ മെലിഞ്ഞവര്‍ക്ക് കിട്ടുന്ന എല്ലാ പേരുകളും എനിക്ക് വേണ്ടി മാറ്റിവെക്കാറുണ്ട്. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  24. ഞാന്‍ പഠിച്ചിരുന്ന സ്കൂളില്‍ ഏതെങ്കിലും ടീച്ചറെ ഇങ്ങന റബ്ബര്‍ചന്തി ആണോ എന്ന് തൊട്ടു നോക്കിയത് അറിഞ്ഞാല്‍ ചെയ്തവന്റെ ചന്തി ചൂരല്‍ കൊണ്ട് അടിച്ചു നല്ല വരയന്‍ റബ്ബര്‍ ബോള്‍ പോലെ ആക്കിയേനെ!

    ReplyDelete
  25. താങ്ക്സ് ടീച്ചര്‍...
    എന്റെ സ്കൂളിലെ biology ടീച്ചര്‍ ഒരു പാവം മെലിഞ്ഞു ഇരുണ്ട ഒരു സിസ്റ്റര്‍ ആയിരുന്നു. അമീബ എന്നായിരുന്നു വിളി പേര്. അറിയാതെ ആരെങ്കിലും ചോദിച്ചാല്‍ പറഞ്ഞു പോകുമെന്നോര്‍ത്തു ക്ലാസ്സ്‌ ലീഡര്‍ അയ എനിക്ക് പേടി ആയിരുന്നു...

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!