27.1.20

അസുഖം വന്ന പെൺ‌കുട്ടി



         പട്ടണത്തിനു സമീപമുള്ള തെക്കേക്കര ഗവൺ‌മെന്റ് അപ്പർ പ്രൈമറി വിദ്യാലയത്തിലെ പ്രധാന‌‌അദ്ധ്യാപികയായി ശ്രീലത ടീച്ചർ ചാർജ്ജെടുത്തത് ജൂൺ മാസം സ്ക്കൂൾ തുറന്നപ്പോഴാണ്. എച്ച്.എം. വിരമിച്ച ഒഴിവിൽ പ്രമോഷൻ ആയി വന്നപ്പോൾ അവർക്ക് വളരെയധികം സന്തോഷം തോന്നി. ഒന്നുമുതൽ ഏഴുവരെ ക്ലാസ്സു‌കളിൽ ധാരാളം കുട്ടികൾ. എല്ലാ കാര്യത്തിലും മികച്ചുനിൽക്കുന്ന അറിയപ്പെടുന്ന സ്ക്കൂൾ.
    ജൂലായ് മാസത്തിൽ മഴയില്ലാത്ത ഒരു ദിവസം,, ക്ലാസ്സ് തുടങ്ങി അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് വെളിയിൽ നിന്നും ബഹളം കേട്ടത്. ആ നേരത്ത് ശരിയാക്കി‌ക്കൊണ്ടിരിക്കുന്ന രജിസ്റ്റർ അടച്ചുവെച്ചശേഷം പെട്ടെന്നെഴുന്നേറ്റ് വാതിൽക്കൽ വന്നപ്പോൾ അവരൊന്ന് ഞെട്ടി,
ചെറുപ്പക്കാരും പ്രായമുള്ളവരും ഉൾപ്പെടെ ഏതാണ്ട് അറുപതോളം പുരുഷന്മാർ സ്ക്കൂൾ ഓഫിസിനു മുന്നിൽ നിരന്നുനിന്നിട്ട് എന്തൊക്കെയോ ഉച്ചത്തിൽ പറയുന്നു. ടീച്ചർ ചോദിച്ചു,
“എന്താ കാര്യം?”
         എല്ലാവരും ചേർന്ന് വിളിച്ചുകൂവുകയും ഇടയ്ക്ക് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നുണ്ട്. പിന്നിലുള്ള ഏതാനും ചെറുപ്പക്കാരുടെ കൈയിൽ വടിയും കല്ലുകളും കണ്ടതോടെ ടീച്ചറാകെ പേടിച്ചു. അപ്പോൾ കൂട്ടത്തിൽ നേതാവെന്ന് തോന്നുന്ന ആൾ മുന്നിൽ വന്നിട്ട് പറഞ്ഞു,
“എന്താ കാര്യമെന്നോ? ഒന്നും അറിയാത്തപോലെ, ഒരു ഹെഡ്‌ടീച്ചറായി ഇരുന്നാൽ മതിയോ?”
“എന്തുപറ്റി?”
“ഇന്നലെ സുഖമില്ലാത്ത ഒരു കുട്ടിയെ വീട്ടിലെക്കയച്ചിട്ട് ഒന്നുമറിയാത്തതുപോലെ ഇരിക്കുന്നോ?”
“ആർക്കാ സുഖമില്ലാത്തത്?”
“ടിച്ചറൊന്നും അറിയില്ല. ഇവിടെ ഇരുന്നാലെങ്ങനെയാ,, ഇന്നലെ പ്രഭാകരന്റെ മകൾക്ക് സുഖമില്ലാതായപ്പോൾ ഇവിടെന്നല്ലേ വീട്ടിലേക്കയച്ചത്?”
“ഞാനൊന്നും അറിയില്ല. എന്താ പറ്റിയത്?”
“ടീച്ചറേ ഏഴാം ക്ലാസ്സിലെ കുഞ്ഞിമോൾ‌ക്ക് തലവേദന വന്നപ്പോൾ ഇവിടത്തെ ഏതോ ടീച്ചർ വീട്ടിലേക്ക് പറഞ്ഞുവിട്ടു. അതും ഒറ്റക്ക്,, സുഖമില്ലാത്ത ഒരു പെൺ‌കുട്ടി ഒറ്റക്ക് അരമണിക്കൂർ നടന്ന് വീട്ടിലേക്ക് വരുന്ന പ്രയാസമൊന്നും കാറിൽ‌ വരുന്ന ടീച്ചർ‌മാർക്ക് അറിയില്ല”
“കുഞ്ഞിമോളോ? അതെതാ കുട്ടി”
“ഹോ,, സ്ക്കൂളിലെ ഹെഡിന് കുട്ടീന്റെ പേരുപോലും അറിയില്ല,, പാവം”
    അപകടത്തിന്റെ മുന്നോടിയായി ആളുകൾ ജനാലയും വാതിലും അടിച്ച് ശബ്ദമുണ്ടാക്കാൻ തുടങ്ങി. മറ്റുള്ള അദ്ധ്യാപകരെക്കെ ചുറ്റും വന്നുകൂടി. കൂട്ടത്തിൽ പ്രായമുള്ള ജനാർദ്ദനൻ മാസ്റ്റർ കൂടി വന്നപ്പോൾ ഹെഡ്‌ടീച്ചർക്ക് ആശ്വാസമായി. ജനാർദ്ദനൻ മാസ്റ്റർ  പരിചയക്കാരനായ ഒരാളെ ഒപ്പം കണ്ടപ്പോൾ ചോദിച്ചു,
“എന്താ രാജേന്ദ്രാ,, എന്താ കാര്യം?”
“അത് മാഷേ,, നിങ്ങളൊക്കെ നന്നായി കുട്ട്യോളെ നോക്കുന്നുണ്ട്. എന്നാല് ഈടത്തെ ടീച്ചർമാര് ശരിയല്ല”
“അതിനുമാത്രം എന്തുണ്ടായി?”
“ഇന്നലെ ഏഴാം ക്ലാസ്സിലെ ഒരു കുട്ടിക്ക്, എന്താടോ,, പേര്,, ആ, കുഞ്ഞിമോൾ, തന്നെ, ആ കുട്ടിക്ക് തലവേദന വന്നപ്പം ഈടത്തെ ആരോ ടീച്ചറ് പുസ്തകമെടുത്ത് വീട്ടില് പോകാൻ പറഞ്ഞു. ആ കുട്ടി വീട്ടിലേക്ക് നടന്നു പോകുമ്പം വഴിയിൽ ബോധക്കേടായി വീണ്. എന്നിട്ട് നാട്ടുകാര് ആസ്പത്രിയിൽ ആക്കി. സുഖമില്ലാത്ത പെങ്കുട്ടീനെ ഒറ്റക്ക് വിടുന്നത് ശരിയാണോ?”
“എന്നിട്ട് കുട്ടിക്കെങ്ങിനെയുണ്ട്?”
“ഓളെ ഡോക്റ്റരെ കാണിച്ചിട്ട് അപ്പോൾതന്നെ വീട്ടിൽ വന്നു. പക്ഷെ കാര്യം ചോദിക്കണ്ടേ?”
“ചോദിക്കണം,, പക്ഷെ,, ഈ കുഞ്ഞുമോൾ എന്നൊരു കുട്ടി ഇവിടെ പഠിക്കുന്നില്ലല്ലോ”
“പഠിക്കുന്നില്ലെന്നോ? പ്രഭാകരന്റെ മോള്, പ്രഭാകരൻ ഇവിടെ ഒപ്പരം ഉണ്ടായിരുന്നു”
ആളുകളുടെ കൂട്ടത്തിൽ നിന്നും കാലുകൾ ഭൂമിയിൽ ഉറച്ചു നിൽക്കാത്ത പ്രഭാകരനെ മുന്നിലാക്കി. അദ്ധ്യാപകർക്ക് പരിചയമില്ലാത്ത മനുഷ്യൻ,, മാസ്റ്റർ ചോദിച്ചു,
“പ്രഭാകരാ നിന്റെ മോളെ പേരെന്താ?”
“കുഞ്ഞിമോള്”
“എന്നാൽ ഈ സ്ക്കൂളിൽ കുഞ്ഞിമോൾ എന്നൊരു കുട്ടി പഠിക്കുന്നില്ല”
അത് കേട്ടപ്പോൾ രക്ഷിതാക്കൾ ബഹളമായി. അദ്ധ്യാപകർ ചേർന്ന് കള്ളം പറയുന്നതായി ആരോപണം തുടങ്ങിയപ്പോൾ മാസ്റ്റർ ചൊദിച്ചു,
“പ്രഭാകരാ നിന്റെ കുട്ടിയെ സ്ക്കൂളിൽ ചേർത്തത് ഏത് പേരിലാണ്?”
“അത് ഓളെ അമ്മയാ ചേർത്തത്,, ശനിശാ എന്നാണ് അമ്മ വിളിക്കുന്നത്”
“നിങ്ങളുടെ ജോലി എന്താണ്?”
“അങ്ങിനെ കാര്യമായ പണിയൊന്നും ഇല്ല. എന്ത് ജോലിയും ചെയ്യാം”
“നിങ്ങളുടെ വീട് എവിടെയാണ്?”
“കുഞ്ഞിപ്പള്ളിയിൽ”
പെട്ടെന്ന് ജനാർദ്ദനൻ മാസ്റ്റർക്ക് ആശ്വാസമായി. അദ്ദേഹം പറഞ്ഞു,
“കുഞ്ഞിപ്പള്ളിയിൽ നിന്നുള്ള ഒരു കുട്ടിയും ഈ സ്ക്കൂളിൽ പഠിക്കുന്നില്ല. നിങ്ങളുടെ മകൾ ഏത് ക്ലാസ്സിലാ പഠിക്കുന്നത്?”
“അത് ഏഴിലായിരുന്നു,, കഴിഞ്ഞകൊല്ലം. ഇക്കൊല്ലം ഈട ചേർന്നത് എട്ടിലാന്നാ തോന്നുന്നത്”
“അതിനാണോ ഇവിടെവന്ന് ബഹളം ഉണ്ടാക്കുന്നത്? ഇത് തെക്കേക്കര യൂ.പി. സ്കൂളാണ്,, ഇവിടെ ഏഴാം‌‌‌ക്ലാസ് വരെയെ ഉള്ളൂ”
“അതെന്താ ഇവിടെ എട്ടാം ക്ലാസ്സ് ഇല്ലാത്തത്?”
അതുവരെ ഇടഞ്ഞുനിനിന്ന രക്ഷിതാക്കൾ പ്രഭാകരനു ചുറ്റും കൂടിയിട്ട് ചോദിച്ചു,
“എടാ @#$#%$%^& നിന്റെ മോള് ഏത് സ്ക്കൂളിലാ പഠിക്കുന്നത്?”
“അത് തെക്കേക്കര സ്ക്കൂളിലാണെന്നാ ഓളേ അമ്മ പറഞ്ഞത്”
ജനാർദ്ദനൻ മാസ്റ്റർ രക്ഷിതാക്കളോടായി പറഞ്ഞു,
“അയാളുടെ കുട്ടി പഠിക്കുന്നത് തെക്കേക്കര എ.ബി.സി. മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂളിൽ ആയിരിക്കും. നേരെ അങ്ങൊട്ട് പോകുന്നതിന് മുൻപ് കുട്ടിയുടെ പേരും പഠിക്കുന്ന ക്ലാസ്സും ചോദിച്ചിട്ട് ഉറപ്പിക്കണം. കേട്ടോ,,”
“അയ്യോ മാഷെ, ഈ തെണ്ടിയെയും കൊണ്ട് നമ്മളിനി എങ്ങോട്ടുമില്ല” 


 പിൻ‌കുറിപ്പ്:
അന്ന് അവിടെ ഉണ്ടായിരുന്ന അദ്ധ്യാപകരിൽ പലരും ഇപ്പോഴും സർവ്വീസിൽ ഉണ്ടാവാൻ ഇടയില്ല. റോഡരികിൽ പലനിലകളിലുള്ള ഹൈടെക്ക് കെട്ടിടവുമായി തെക്കേക്കര യു.പി. സ്ക്കൂൾ ഇപ്പോഴും തിളങ്ങിനിൽക്കുന്നു.

21.4.19

സൌന്ദര്യലഹരിയിൽ


           വൈകുന്നേരം ആയപ്പോൾ മുന്നിലുള്ള വലിയവീടിന്റെ പിറകുവശത്ത് വർക്ക് ഏറിയയിലെ വാഷ്‌ബെയ്‌സിന്റെ സമീപത്തുകൂടി അടുക്കളയിൽ ഒളിച്ചുകടന്നത് വർദ്ധിച്ച ആശങ്ക‌യോടെയാണ്. ഒരു വീടിന്റെ അടുക്കളക്ക് ഇത്രയും വലിപ്പം ഉണ്ടായിരിക്കുമെന്ന് ഇതുവരെ ഞാൻ വിചാരിച്ചിച്ചിരുന്നില്ല. എന്തൊക്കെ കാഴ്ചകളാണെന്നോ അവിടെയുള്ളത്! ചുറ്റുപാടും നോക്കിയപ്പോൾ അതാ സുന്ദരിയായൊരു പെൺ‌കുട്ടി അലമാര പോലുള്ള വലിയൊരു ഫ്രിഡ്ജിന്റെ മുന്നിൽ,,, അവളത് തുറന്നിട്ട് അകത്തുനിന്നും എന്തോ എടുക്കുന്നതിനിടയിൽ എന്നെ കാണാനിടയില്ല. വീട്ടിൽ മറ്റാരും ഇല്ലാത്ത ഈ നേരത്ത് ഒച്ചവെക്കാതെയാ മാദകസുന്ദരിയെ സമീപിക്കണം. സ്പർശിക്കുന്നതിനു മുൻപ് അവളുടെ നിറഞ്ഞുതുളുമ്പുന്ന സൌന്ദര്യം ദർശനത്തിലൂടെ ഞാനൊന്ന് ആസ്വദിക്കട്ടെ,,, 
      ചുവന്ന ചുണ്ടുകളും മിന്നുന്ന കവിളിണകളും ചേർന്ന് വെളുത്തുതിളങ്ങുന്ന മുഖത്തിന് അലങ്കാരമായി വലതുവശത്ത് ചെറിയൊരു മറുക് കാണാം. ചുരുണ്ട മുടിയിഴകൾ ഇളകിയാടുന്ന നെറ്റിത്തടവും നീണ്ടുവളഞ്ഞ നാസികയും താഴോട്ട് ഇറങ്ങുന്ന താടിയും ഇടതുകവിളിലെ നുണക്കുഴിയും നോക്കിയിരുന്നാൽ ആർക്കുമൊന്ന് ഉമ്മവെക്കാൻ തോന്നും. അടുക്കളയിൽ ഒളിച്ചു കടന്നതും അതിനു തന്നെയാണല്ലൊ. നൈറ്റിയുടെ സിബ് പകുതിമാത്രം ഉയർത്തിയതുകൊണ്ട് അതിനുള്ളിൽ‌നിന്നും ഉയർന്നുപൊന്തുന്ന മാദകസൌന്ദര്യം നോക്കിയിരിക്കെ പതുക്കെ മുന്നോട്ടേക്ക് നീങ്ങി. അവളറിയാതെ പിന്നിലൂടെ വന്ന് അമർത്തിപ്പിടിച്ചിട്ട് ആ മാറിലൊരു ഉമ്മ കൊടുക്കണം. 
ശോ,, 
     ഫ്രിഡ്ജിൽനിന്നും എടുത്ത പൈനാപ്പിളുമായി അവൾ നടന്നല്ലോ,, ഇപ്പോൾ നേരിയ നൈറ്റിയുടെ ഉള്ളിലൂടെ കാണുന്ന അവളുടെ തടിച്ച നിതംബങ്ങൾക്കും നീണ്ടുരുണ്ട കാലുകൾക്കും എന്തൊരു ഭം‌ഗിയാണ്! ഓടിപ്പോയിട്ട് അവിടെയൊന്ന് തൊടാൻ തോന്നി‌യെങ്കിലും ആഗ്രഹം ഉള്ളിലൊതുക്കി. സൂക്ഷിച്ചില്ലെങ്കിൽ തടികേടാവും. പൈനാപ്പിൾ മേശപ്പുറത്ത് വെച്ചശേഷം ഗ്യാസ്‌ സ്റ്റൌ തുറന്നുകത്തിച്ചിട്ട് ഒരുപാത്രം വെള്ളം അടുപ്പത്തുവെച്ച് ചുറ്റുപാടും നിരീക്ഷിക്കുന്ന സുന്ദരിയെ വാതിലിനു പിന്നിൽ‌ നിന്നുകൊണ്ട് ഒളിഞ്ഞുനോക്കുന്നതാണ് സ്വന്തം ആരോഗ്യത്തിനു നല്ലത്. പക്ഷെ?,,

അങ്ങിനെയങ്ങ് അടങ്ങിയിരിക്കാൻ തോന്നുന്നില്ലല്ലൊ.


    ഒളിഞ്ഞുനിന്ന് സൌന്ദര്യം ആസ്വദിച്ചുകൊണ്ടൊരിക്കെ കൊതിയടക്കാൻ പറ്റാതായി. അവളിപ്പോൾ അങ്ങോട്ടും ഇങ്ങോട്ടുമായി അടുക്കളയിലൂടെ നടക്കുകയാണ്. ഒട്ടും ശബ്ദമില്ലാതെ അവളുടെ സമീപമെത്താൻ പലതവണ ശ്രമിച്ചു. ഓരോ തവണയും അവൾ തിരിഞ്ഞു നടന്നുകളഞ്ഞു. കെട്ടിപ്പിടിച്ചൊരു ആലിം‌‌‌ഗനം എല്ലാ പെൺകുട്ടികളും  ഇഷ്ടപ്പെടുമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അങ്ങനെ ആദ്യമായി ഒരു പെണ്ണിനെ സ്പർശിക്കാൻ ശ്രമിച്ചിട്ട്,, ഇവളെന്താ ഇങ്ങനെ? ഈ അവസ്ഥയാണെങ്കിൽ പട്ടിണികിടന്ന് മരിച്ചു പോവുകയേ ഉള്ളൂ,,,

എന്റെ സങ്കടം ആരോട് പറയാനാണ്?,,,


    പെൺ‌കുട്ടികൾ പാട്ട് കേൾക്കാൻ ഇഷ്ടമുള്ളവരാണല്ലൊ,, ഇനി അങ്ങനെയൊന്ന് ശ്രമിച്ചു‌‌നോക്കാം. ഒളിച്ചിരുന്നിട്ടൊരു കാര്യവുമില്ല. ഫ്രിഡ്ജിൽ നിന്നും എടുത്ത പൈനാപ്പിൾ മുറിക്കുകയാണവൾ,, മൂളിപ്പാട്ടുമായി അവളുടെ പിന്നിലേക്ക് നടന്നു,,,              

‘പൈനാപ്പിൾ പോലൊരു പെണ്ണ്,

പൈനാപ്പിൾ മുറിക്കുന്ന പെണ്ണ്’

   പൈനാപ്പിളിന്റെ  തൊലി കളയുന്നതിനിടയിൽ പാട്ട് കേട്ടില്ലെന്ന് തോന്നുന്നു. നൈറ്റി ഇല്ലാത്ത ശരീരഭാഗം കണ്ടെത്തിയിട്ട് അവൾ അറിയുന്നതിനു മുൻപ് അമർത്തിപ്പിടിച്ച് ചും‌ബനം നൽകണം. എന്നെ ഒഴിവാക്കാനുള്ള പരാക്രമങ്ങളൊക്കെ കാണിക്കുമെങ്കിലും കാര്യം നടത്തണം. ഈ ക്രൂരകൃത്യം ചെയ്തത് ആരാണെന്ന് കണ്ടുപിടിക്കുന്നതിനു മുൻപെ സ്ഥലം വിടണം. പിന്നെയിങ്ങോട്ട് തിരിഞ്ഞുനോക്കരുത്,,,

  കറുത്തിരുണ്ട് സുന്ദരമായ മുടിയിഴകളെ അവൾ ഒതുക്കി‌മാറ്റിയപ്പോൾ ഇടതുചെവിയിൽ അണിഞ്ഞ ജിമിക്കികമ്മലിനു സമീപം നഗ്നമായ കഴുത്ത് കാണാൻ കഴിഞ്ഞതോടെ ദേഹമാകെ വിറയൽ ആരം‌ഭിച്ചു. നേരെ അങ്ങോട്ടുപോയി തടവിയിട്ട് ഉമ്മവെച്ചത് തൊലികളഞ്ഞ പൈനാപ്പിൾ മുറിക്കുന്നതിനിടയിൽ അവളൊട്ടും അറിഞ്ഞില്ല. ഒട്ടും വേദനിപ്പിക്കാതെ പല്ലുതാഴ്ത്തി കടിച്ചശേഷം ഒരുതുള്ളി രക്തം വലിച്ചുകുടിച്ചു. ഹോ,, എന്തൊരു രുചിയാണ്!! വിശപ്പും ദാഹവും മാറി,,,

ഇന്നെനിക്ക് ഇത്രയും മതി,,

*******

12.12.18

സിലബസിൽ ഇല്ലാത്തത്

           ഉച്ചഭക്ഷണം കഴിച്ചതിന്റെ ആലസ്യത്താൽ അദ്ധ്യാപകരെല്ലാം  മയക്കത്തിലായ നേരത്ത് ക്ലാസ്സിലെപ്പോഴും അലമ്പാക്കുന്ന ശിഷ്യൻ സ്റ്റാഫ്‌റൂമിൽ ഓടിവന്നിട്ട് പറഞ്ഞു,
“ടീച്ചറെ പെട്ടെന്ന് ഓടിവാ ഒരുത്തൻ കിണറ്റിൽ ചാടാൻ പോവുകയാണ്”
ഉറങ്ങുന്നവരും ഉറക്കം നടിക്കുന്നവരും ഒന്നിച്ചു ഞെട്ടിയപ്പോൾ മലയാളം ചോദിച്ചു,
“എടോ, ചാടാൻ പോകുന്നവനെ പിടിച്ചുവെക്കാതെ നീയെന്തിനാ ഇങ്ങോട്ട് ഓടിവന്നത്? ചാടിയ‌ശേഷം അറിയിച്ചാൽ മതി. ഇവനൊക്കെ നമ്മുടെ വെള്ളം‌‌കുടി മുട്ടിക്കാനാണോ?”
“സ്ക്കൂൾ കിണറിന്റെ മുകളിലെ പടിയിൽ കയറിയിട്ട് അവൻ പറയുന്നു, ഇപ്പോൾ ചാടുമെന്ന്”
ഉള്ളം കൈയിലെ മൊബൈൽ തടവുന്നതിന് ഇടവേള‌ നൽകിയിട്ട് മലയാളം പറഞ്ഞു,
“ശല്യപ്പെടുത്താതെ പോയാട്ടെ,, ഒരുത്തൻ കിണറ്റിൽ ചാടുന്നു‌പോലും,,, അതിനിവിടെ ഏത് കുട്ടിക്കാണ് ധൈര്യമുള്ളത്? വീട്ടിൽ‌പോയി സ്വന്തം കിണറ്റിൽ ചാടിയാൽ മതിയെന്ന് പറയ്”
ആ നേരത്ത് വാട്ട്‌സപ് നോക്കുന്ന കണക്ക് സാർ മലയാളത്തോടായി പറഞ്ഞു,
“ടീച്ചറെ, പെട്ടെന്ന് മൊബൈലുമായി പോയാൽ അവൻ താഴെവീഴുന്ന ഫോട്ടോ ലൈവായി കിട്ടും. ചിലപ്പോൾ സെൽഫി എടുക്കാനും പറ്റും”
“എന്നിട്ട്, എന്റെ മൊബൈൽ പോലീസ് സ്റ്റേഷനിൽ കിടക്കാനോ?” 
 
ഗുരുജനങ്ങൾ വീണ്ടും ഉറക്കത്തിലേക്ക് ചായുന്നവേളയിൽ ശിഷ്യന്റെ ശബ്ദം ഉയർന്നു,
“ഒരുത്തനിപ്പോൾ ചാവും, എന്നുപറഞ്ഞിട്ട് ഇവിടത്തെ ടീച്ചേഴ്സിനൊന്നും അനക്കമില്ലല്ലൊ. കുട്ടികളെല്ലാം കിണറ്റിനരികിലാണുള്ളത്”
ആ നേരത്ത് ഗണിതം എഴുന്നേറ്റ് വന്നിട്ട് ചോദിച്ചു,
“കിണറ്റിൽ ചാടാൻ പോകുന്നവൻ ആരാണെന്ന് അറിയുമോ? അവനേത് ക്ലാസ്സിലെ കുട്ടിയാണ്”
“പത്ത് ബി ക്ലാസ്സിലെ കുട്ടിയാണ്”
“അങ്ങനെയാണെങ്കിൽ പത്ത് ബീയിലെ ക്ലാസ്‌ടീച്ചറായ എന്നൊടല്ലെ പറയേണ്ടത്. നീയെന്തിനാ ഇക്കാര്യം പറയാൻ മലയാളം ടീച്ചറുടെ മുന്നിൽ പോയത്? അവന്റെ പേരറിയോ?”
“പത്ത് ബീയിലെ അവനീന്ദ്ര് ആണ്”
പെട്ടെന്ന്,,,
മലയാളം‌അദ്ധ്യാപിക തലയിൽ കൈവെച്ച് കരഞ്ഞുകൊണ്ട് വെളിയിലേക്ക് ഓടി,
“അയ്യോ,,, എന്റെ പൊന്നുമോനേ, ചതിക്കല്ലേ,,,”
*******
: മംഗളം വാരികയിൽ പ്രസിദ്ധീകരിച്ചത്,,,