22.6.13

അണ്ടർ…വെയർ?

മുൻ‌കുറിപ്പ്:
‘ശമ്പള പരിഷ്ക്കരണം, വിദ്യാലയ പരിഷ്ക്കരണം, സിലബസ് പരിഷ്ക്കരണം, പെൻഷൻ പ്രായപരിഷ്ക്കരണം’ തുടങ്ങിയ ആഘോഷങ്ങൾ ഘോഷമായി നടത്തിയിട്ട്, നമ്മുടെ വിദ്യാലയങ്ങളെ കൊളം‌കോരി കൊക്കൊളമാക്കിയശേഷം ചെളി നിറച്ച് താമര വിരിയിക്കാൻ പരിശ്രമിച്ച് പരാജയം അടയുന്നതിന് മുൻപുള്ള സുന്ദരമായ കാലത്ത് അരങ്ങേറിയ മഹാത്തായ സംഭവം ഇവിടെ വായിക്കാം.
>>>>>>>>>>>>>>>> 

ഈ കഥ(സംഭവം) നടക്കുന്നത് നാട്ടുകാരനായ മാനേജർ നിയമനം നടത്തുന്നതും സർക്കാർ ശമ്പളം കൊടുക്കുന്നതുമായ നാട്ടിൻ‌പുറത്തെ സാധാ അപ്പർ പ്രൈമറി സ്ക്കൂളിൽ വെച്ചാണ്.
                     ഒന്നു മുതൽ ഏഴാം തരം വരെ നാട്ടുകാരായ നാനാതരം വിദ്യാർത്ഥികളെ അക്ഷരം പഠിപ്പിച്ച് തലയിൽ വെളിച്ചം കടത്തുന്ന മഹത്തായ വിദ്യാലയത്തിൽ എട്ട് പത്ത് അദ്ധ്യാപികമാരുണ്ടെങ്കിലും അവർക്ക് തുണയായി ആകെമൊത്തം നാല് പുരുഷകേസരങ്ങളായ അദ്ധ്യാപകർ മാത്രമാണുള്ളത്; അതിലൊന്നാണ് ഹെഡ്‌മാസ്റ്ററായ കുഞ്ഞബ്ദുള്ള എന്ന ഉറുമ്പിനെപോലും ചൂരൽകാട്ടി പേടിപ്പിക്കുന്ന മഹാൻ. ഇവർക്കെല്ലാം മാസാമാസം മാസപ്പടി സർക്കാർ ഖജനാവിൽ നിന്ന് കിട്ടുമെങ്കിലും അവരെ സ്ക്കൂളിൽ ചേർത്ത് ഹാജർപട്ടികയിൽ ഒപ്പിടാൻ അനുവദിച്ചത് മാനേജർ എന്ന മഹാനാണ്. സ്വന്തമായൊരു സ്ക്കൂൾ ഉണ്ടെങ്കിലും അദ്ധ്യാപകരെ ചേർത്തവകയിൽ മാനേജർക്ക് കാര്യമായൊന്നും കൈയിൽ തടയാത്ത കാലമാണ് അന്നത്തെ കാലം. വർഷാവർഷം കുട്ടികളുടെ തലയെണ്ണിയിട്ട് സർക്കാർ പണമായി നൽകുന്ന മെന്റെയിനൻസ് ഗ്രാന്റാണെങ്കിൽ ക്ലാസ്സ് മുറികൾ കെട്ടിമേയാനുള്ള തെങ്ങോല വാങ്ങാൻ‌പോലും തെകയില്ല.  

പെരുമഴ പെയ്തുകൊണ്ടിരിക്കുന്ന ഒരു ദിവസം
                      ഓലമേഞ്ഞ ക്ലാസ്മുറികളിൽ ചോർച്ചയില്ലാത്ത ഇടത്ത് കസേരനീക്കി അതിലിരുന്ന് പഠിപ്പിച്ച് ഒരു ദിവസത്തെ കഠിനാദ്ധ്വാനത്തിന് ശേഷം ജയഹേ കേട്ടുകൊണ്ട് അദ്ധ്യാപികമാരായ മൂന്ന് മഹിളാമണികൾ വീട്ടിലേക്ക് പോവുകയാണ്. സ്ക്കൂളിന്റെ നടകയറിയിട്ട് തൊട്ടടുത്ത കുട്ടിരാമേട്ടന്റെ ചായക്കടയിൽ ഒന്നെത്തിനോക്കുകപോലും ചെയ്യാതെ നേരെ നടക്കുമ്പോൾ പതിവുപോലെ ചായക്കടയുടെ അട്ടത്തിന്റെ വരാന്തയിലിരുന്ന് പണിയെടുക്കുന്ന ബീഡിക്കാരിൽ ഏതോ ഒരുത്തൻ പറയുന്നത് കേട്ടു,
‘എടാ രാഘവാ ഇന്നെന്താ നിറം?’
‘കുമാരേട്ടാ രണ്ടെണ്ണം വെള്ള ഒന്ന് വെള്ളയിൽ പച്ചപ്പുള്ളികൾ’
അണ്ടർർ‌ർ,,, ഓവർർ‌ർ‌ർ?’
‘അണ്ടർ തന്നെയാ’

                    അദ്ധ്യാപികമാരെ കാണുമ്പോൾ ‘തലക്കുമുകളിൽ ഇരിക്കുന്നവർ’ അണ്ടറും ഓവറും നിറങ്ങളും വിളിച്ചുപറയുന്നത് കേൾക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കുറേയേറെയായെങ്കിലും കൂട്ടത്തിലാരും അങ്ങോട്ട് കടന്നുകയറി ചോദ്യം ചെയ്യാൻ ധൈര്യം കാട്ടിയിട്ടില്ല. അത് വെറും ബീഡിക്കാരല്ലെ, പത്ത് പതിനഞ്ച് ആണുങ്ങൾ ഇരുന്ന് ബീഡി തെരക്കുകയും കെട്ടുകയും ചെയ്യുന്നതിനിടയിൽ വല്ല തമാശ പറഞ്ഞാലും അതൊക്കെ കേൾക്കുന്നവർ ‘ഞാനൊന്നും കേട്ടില്ലേ, ഞാൻ മാവിലായിക്കാരനാണേ’ എന്ന് മനസ്സിൽ പറഞ്ഞ് നടക്കുന്നത്, ആരോഗ്യത്തിന് മാത്രമല്ല അദ്ധ്യാപികമാരുടെ മാന്യതക്കും നല്ലതാണ്, എന്ന് അവരവർ വിശ്വസിച്ചുപോരുന്ന കാലമാണ്.

എന്നാൽ അന്ന്,
കൂട്ടത്തിൽ കുട്ടിയായ മുപ്പത്തിയെട്ടുകാരി കന്യകാരത്നം സുശീലടീച്ചർക്ക് സർവ്വരാജ്യ തൊഴിലാളികളുടെ പറച്ചിൽ ഒട്ടും സഹിച്ചില്ല. അവർ മറ്റുള്ളവരോട് പറഞ്ഞു,
“അവന്മാരുടെ പറച്ചിൽ ഞാനിപ്പം നിർത്തും”
അതുകേട്ട് ഞെട്ടിയ ജാനകിടീച്ചറും ജയശ്രിടീച്ചറും ഒന്നിച്ച് പറഞ്ഞു
“വേണ്ട മോളേ വേണ്ടമോളേ; വേണ്ടാത്തതിന് പോണ്ടമോളേ”
                     അതോടെ വായാടച്ച് രണ്ടുകാലും‌നീട്ടി നടന്നുകൊണ്ട് വീട്ടിലെത്തിയ നമ്മുടെ സുശീലടീച്ചർ അമ്മ കൊടുത്ത കാപ്പിയും കിഴങ്ങും കഴിച്ചതിനുശേഷം അടുക്കള കടന്ന് ചായ്പ്പിലെത്തി സാരി മാറ്റി അയലിൽ ഇട്ട്, അടുക്കള യൂനിഫോമായ വെള്ളമുണ്ട് ഉടുക്കാൻ തൊടങ്ങിയപ്പോഴാണ്, അവർ ആദ്യമേ അഴിച്ചിട്ട അടിവസ്ത്രം കണ്ടത്,,,, 
വെള്ളയിൽ പച്ചപ്പുള്ളികൾ??????
അപ്പോൾ ഇത്?????

പിറ്റേദിവസം കൃത്യം പതിനൊന്നര,,,
                      ഇന്റർവെൽ നേരത്ത് അദ്ധ്യാപികമാരായ ഏതാനും മഹിളാമണികൾ മൂത്രമൊഴിക്കാനായി ബാത്ത്‌റൂമിലേക്ക് നടന്നു. ഏഴാം ക്ലാസ്സിന്റെ വരാന്തയിലൂടെ നടന്ന് മുറ്റത്തിറങ്ങി പീറ്റത്തെങ്ങിൽ‌നിന്ന് ഒണങ്ങിയ ഓലവീഴില്ലെന്ന് ഉറപ്പുവരുത്തിയിട്ട് തൈക്കുണ്ടിൽ വീഴാതെ, മാവിൻ‌ചോട്ടിലായിട്ട് നാലുവശത്തും ഓലകെട്ടിമറച്ച പരിസ്ഥിതി സൌഹൃത മൂത്രപ്പുരയിലേക്ക് നടന്ന്, ആദ്യം കയറിയത് സുശീലടീച്ചർ തന്നെ. തെരക്ക് കാരണം പെട്ടെന്ന് കർമ്മം നിർവ്വഹിച്ചിട്ട് വസ്ത്രളെളെല്ലാം നേരെയാക്കിയശേഷം നാല്‌ഭാഗത്തും നോക്കിയിട്ട് പിന്നെ അഞ്ചാം ഭാഗമായി മേലോട്ട് നോക്കി,,,
അപ്പോഴാണ് ടീച്ചർ ഞെട്ടിയത്,,
അവിടെ അതാ,,, കടയുടെ രണ്ടാം നിലയിലെ വരാന്തയിലിരുന്ന്.
തുറിച്ചുനോക്കുന്ന പത്ത് പതിനാറ് കണ്ണുകൾ!!!!!!!!
നിറങ്ങൾ കാണാൻ കൊതിക്കുന്ന കണ്ണുകൾ
നാട്ടുകാർക്ക് വലിക്കാനുള്ള ബീഡികൾ തെരക്കുന്നതിനും കെട്ടുന്നതിനു ഇന്റർ‌വെൽ കൊടുത്തിട്ട് അവർ ഒളിഞ്ഞുനോക്കുകയാണ്
അല്ല, തുറിച്ചുനോക്കുകയാണ്.

                     പെട്ടെന്ന് വെളിയിലിറങ്ങിയ സുശീലടീച്ചർ സംഗതി പറഞ്ഞതുകേട്ടപ്പോൾ മറ്റുള്ളവരുടെ മൂത്രശങ്കയൊക്കെ പെട്ടെന്ന് ബാഷ്പീകരിച്ചു. അവരെല്ലാം ഒന്നിച്ച് ഹെഡ്‌മാസ്റ്ററുടെ മുറിയിൽ പാഞ്ഞുകയറിയപ്പോൾ ആ വിദ്യാലയത്തിൽ ആകെയുള്ള ഓടിട്ട മുറിയായ ഓഫീസ്‌റൂമൊന്ന് വിറച്ചു; ഒപ്പം കുഞ്ഞബ്ദുള്ള എന്ന ഹെഡ്‌മാസ്റ്ററും,
“അയ്യോ എന്ത് പറ്റി? ടിച്ചർ‌മാർക്കെന്താ,,, ഈ സമയത്ത് ഓഫീസിൽ കാര്യം?”
“മാഷേ ഞങ്ങൾക്ക് മൂത്രമൊഴിക്കണം”
“അതിന് ഇങ്ങോട്ടെന്തിനാ എല്ലാരും വന്നത്? മൂത്രപ്പൊരയില്ലെ?”
“അതാണ് കൊഴപ്പം, അവിടെയുള്ള ആകാശം കാണുന്ന മൂത്രപ്പൊരേല് ഇനി നമ്മള് ഒഴിക്കൂല”
                    സംഗതിയുടെ കെടപ്പുവശം അറിഞ്ഞപ്പോൾ ഹെഡ്‌മാസ്റ്റർ കം മാനേജർ ബന്ധുവായ കുഞ്ഞബ്ദുള്ള മാഷിന് ആകെമൊത്തം ടോട്ടൽ 4 പേടികുടുങ്ങി. അടച്ചുമൂടിയ മൂത്രപ്പൊര ആക്കിയില്ലെങ്കിൽ ഇവളുമാരെല്ലാം സ്ക്കൂളിൽ ആകെയുള്ള ഒരേഒരു ഓഫീസ്‌റുമിൽ മൂത്രമൊഴിച്ച് കൊളമാക്കിയാലോ,,,

                    നാട്ടിൻ‌പുറത്തുള്ള യൂ.പി. സ്ക്കൂളിൽ പിറ്റേദിവസംതന്നെ പുതിയൊരു മൂത്രപ്പൊരയുടെ പണി തുടങ്ങി. കൃത്യം ഒരുമാസം കഴിഞ്ഞപ്പോൾ അദ്ധ്യാപികമാർ അടച്ചുറപ്പുള്ള വെളിയിലോട്ട് നിറങ്ങൾകാണാത്ത മുറിക്കകത്ത് കടന്ന് പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാൻ തുടങ്ങി.
അന്നുതൊട്ട് ആ വിദ്യാലയത്തിലുള്ള അദ്ധ്യാപികമാരുടെ നിറങ്ങൾ പബ്ലിഷ് ചെയ്യപ്പെട്ടില്ല. എന്നാൽ അവിടെ പഠിക്കുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രകൃതിയെ കണ്ടറിഞ്ഞ് പഴയ പരിപാടി തന്നെ തുടർന്നു.
*******************888888

ക്ലാസ്സിൽ മൂത്രമൊഴിച്ച സംഭവം വായിക്കണമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്താൽ മതി. 

30 comments:

  1. ഭാരതത്തിലെ നല്ലൊരു ശതമാനം സര്‍ക്കാര്‍ സ്കൂളുകളിലും പല സ്വകാര്യസ്കൂളുകളിലും ആവശ്യത്തിന് ടോയ് ലറ്റ് സൌകര്യങ്ങളില്ലെന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്.
    ടീച്ചര്‍ നര്‍മ്മത്തില്‍ ഇവിടെ അവതരിപ്പിച്ച വിഷയം അതീവഗൌരവമുള്ള ഒരു വിഷയവുമാണ്. ആണ്‍കുട്ടികള്‍ എങ്ങനെയെങ്കിലും കാര്യം സാധിയ്ക്കുമ്പോള്‍ പെണ്‍കുട്ടികള്‍ പ്രകൃതിയുടെ വിളി അടക്കിവയ്ക്കുകയും അത് പലവിധ രോഗങ്ങളിലേയ്ക്ക് നയിയ്ക്കുകയും ചെയ്യുന്നു എന്നത് ആരോഗ്യരംഗത്തെ വിദഗ്ദ്ധരും സാമൂഹികപ്രവര്‍ത്തകരും പറഞ്ഞിട്ടുള്ളതുമാണ്. എന്തായാലും ഇപ്പോള്‍ കാര്യങ്ങള്‍ക്കൊക്കെ ഒരു മാറ്റം കണ്ടുവരുന്നുണ്ടെന്നുള്ളതും ആശ്വാസകരം തന്നെ

    ReplyDelete
    Replies
    1. വിദ്യാലയങ്ങളിലെ ടോയ്ലറ്റ് സൌകര്യം അന്നത്തെകാലത്ത് വളരെ ദയനീയമായിരുന്നു. ഇന്ന്ടോയ്ലറ്റ് സൌകര്യംമിക്കാവാറും സ്ക്കൂളുകളിൽ ഉണ്ടെങ്കിലും പെൺകുട്ടികളുടേതും അദ്ധ്യാപികമാരുടേതും ആണെങ്കിൽ മറ്റുള്ളവർ മലിനപ്പെടുത്തിയതായിട്ടാണ് കാണപ്പെടുന്നത്.

      Delete
  2. നർമ്മത്തിൽ ചാലിച്ച്, അതീവ പ്രാധാന്യമുള്ള ഒരു വിഷയം തന്നെയാണ് റ്റീച്ചർ ഇവിടെ അവതരിപ്പിച്ചിരിയ്ക്കുന്നത്... കുറച്ച് വർഷങ്ങൾക്കുമുൻപ് നമ്മുടെ ഗ്രാമപ്രദേശങ്ങളിലെ നല്ലൊരു ശതമാനം സ്കൂളുകളും ഈ ഗുരുതരമായ പ്രശ്നത്തെ അഭിമുഖീകരിച്ചിരുന്നു... എങ്കിലും കേരളത്തിലെ വിദ്ധ്യാലയങ്ങൾ ഏതാണ്ട് മുഴുവനായിത്തന്നെ ടോയ്‌ലറ്റുകൾ സ്ഥാപിച്ചുകഴിഞ്ഞു എന്നത് അഭിനന്ദനാരഹമായ ഒരു കാര്യം തന്നെ..

    പക്ഷേ വികസനത്തിൽ ഇൻഡ്യ മുൻപിലേയ്ക്ക് കുതിയ്ക്കുന്നതിന്റെ കണക്കുകൾ നിരത്തപ്പെടുമ്പോഴും, നോർത്തിൻഡ്യൻ ഗ്രാമങ്ങളിലെ സ്ഥിതിയ്ക്ക് മാറ്റമൊന്നും ഉണ്ടാകുന്നില്ല എന്നത് മറ്റൊരു യാഥാർഥ്യം കൂടിയാണ്.... വൻനഗരങ്ങളെ മാറ്റിനിറുത്തി ഉൾപ്രദേശങ്ങളിലേയ്ക്ക് കടന്നാൽ ഗ്രാമങ്ങളും, സ്കൂളുകളും ഇന്നും പ്രാഥമികാവശ്യങ്ങൾക്ക് കാടുകളും, വഴിയോരങ്ങളുമൊക്കെത്തന്നെയാണ് ആശ്രയിയ്ക്കുന്നത്..... അവിടെയും കുറേക്കാലത്തിനുശേഷമാണെങ്കിലും വികസനങ്ങളുടെ എത്തിനോട്ടത്തിന്റെ ഫലമായി മാറ്റങ്ങൾ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിയ്ക്കാം... അതു മാത്രമേ ഇന്നത്തെ സാഹചര്യങ്ങളിൽ നിവൃത്തിയുള്ളു.....

    ReplyDelete
    Replies
    1. @Shibu thovala-, എന്റെ ബ്ലോഗിൽ വന്ന് നർമ്മം അല്ല അനുഭവം വായിച്ചതിനു വളരെ നന്ദി. ഗ്രാമീണവിദ്യാലയങ്ങളിലെ അദ്ധ്യാപികമാർ അധികവും മുൻപ് തൊട്ടടുത്ത വീടുകളിൽ പോയിട്ടായിരിക്കും കാര്യം സാധിക്കുന്നത്.

      Delete
  3. പണ്ടു കാലത്തൊക്കെ അങ്ങനെത്തന്നെയായിരുന്നു. ഇനിയിപ്പോൾ പേടിക്കാനില്ല. നിമിഷം പ്രതി ‘ശോചനാലയം‘ പണിയാൻ നിർബ്ബന്ധിക്കുന്നുണ്ടല്ലൊ. എന്നാലും എന്താണ് ഈ ശോചനാലയം എന്ന് ജനങ്ങൾക്ക് പിടി കിട്ടിയോ ആവോ..?
    അന്നൊക്കെ സ്കൂൾ തുടങ്ങുന്നത് സാമൂഹികനന്മയെ മാത്രം ലക്ഷ്യം വച്ചായിരുന്നു. ഇന്നാണെങ്കിൽ സ്വന്തം നന്മയെ മാത്രം കണ്ടുകൊണ്ടും.
    ആശംസകൾ...

    ReplyDelete
    Replies
    1. വീ.കെ-, വർഷങ്ങൾക്ക് മുൻപുള്ള ഒരു സംഭവം: ഗൾഫിൽ ജോലിയുള്ള മകന്റെ പണം‌കൊണ്ട് അവന്റെ ഇഷ്ടപ്രകാരം നാട്ടിലൊരുവീടുവെച്ചു; ആറ് ബഡ്‌റൂമിലും അറ്റാച്ച്ഡ് റ്റോയ്ലറ്റ്. എന്നിട്ടും വീട്ടുപറമ്പില് ഒന്നും രണ്ടും നിർവ്വഹിക്കുന്ന കാരണവരോട് ഹെൽത്ത് ഇൻസ്പെക്റ്റർ ചോദിച്ചപ്പോൾ മറുപടി: ‘സാറെ തിളങ്ങുന്ന മുറിയിൽ ഇരുന്ന് മിന്നുന്ന നിലത്തെങ്ങനെയാ സംഗതി നടത്തുന്നത്? അനക്ക് പറമ്പിലെ മണ്ണിലിരുന്നാലേ ശരിയാവൂ’. ഇന്ന് കാര്യങ്ങളൊക്കെ എല്ലാവർക്കും മനസ്സിലാവുന്നുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  4. പ്രാധാന്യമുള്ള ഒരു വിഷയം തന്നെയാണല്ലൊ
    നർമ്മത്തിൽ പൊതിഞ്ഞ് ഇവിടെ അവതരിപ്പിച്ചിരിയ്ക്കുന്നത്...
    നന്നായിട്ടുണ്ട് കേട്ടൊ..

    ReplyDelete
    Replies
    1. @ബിലാത്തിപട്ടണം-,
      ബിലാത്തി വിട്ട് നാട്ടിലെത്തിയോ? അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  5. ടീച്ചര്‍ എഴുതിയ വിഷയം എത്ര മേല്‍ പ്രസക്തമാണെന്ന് ഇമ്മാതിരി വേദനകള്‍ സഹിച്ചിട്ടുള്ളവര്‍ക്കറിയാം.. ആണുങ്ങള്‍ എങ്ങനെയെങ്കിലും കാര്യം സാധിച്ച് മിടുക്കരാവുന്നത് നമ്മള്‍ പെണ്ണുങ്ങള്‍ അവരെ ഒളിഞ്ഞു നോക്കി കളര്‍ വിളിച്ചു പറയാത്തതു കൊണ്ടാണെന്ന് അവര്‍ക്ക് ഒരിക്കലും ഓര്‍മ്മ വരില്ല... പകരം അതവരുടെ മിടുക്കായി വിളംബരപ്പെടുത്തും. നമ്മള്‍ മൂത്രം മുട്ടി മണിക്കൂറുകളോളം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടും ... നല്ല മൂത്രപ്പുരയില്ലാത്തതുകൊണ്ടും ഒളിഞ്ഞു നോട്ടം, ഫോട്ടൊ പിടിത്തം ഇതിനെയൊക്കെ പേടിക്കേണ്ടതുകൊണ്ടും. ദില്ലി മഹാ നഗരത്തില്‍, ഹരിയാനയില്‍, ഹിമാചലില്‍... ഒരുപാട് പെണ്ണുങ്ങള്‍ രാത്രി പത്തു മണി വരെ കാത്തിരിക്കുന്നത് കണ്ടിട്ടുണ്ട് ഞാന്‍... ഒന്നു വെളിക്കിറങ്ങാന്‍..
    നമ്മൂടെ രാജ്യമാണ് ലോകത്തിലെ ഏറ്റവും വിസ്താരമേറിയ ഓപ്പണ്‍ ടോയിലറ്റ്. ഏകദേശ്മ് മുപ്പതു ശതമാനത്തോളം ഇന്ത്യാക്കാര്‍ക്ക് ടോയിലറ്റ് എന്നൊരു ഏര്‍പ്പാടിനെപ്പറ്റി അറിയുക പോലുമില്ല...
    ഈയിടെ രാജസ്ഥാനില്‍ നിന്നൊരു വാര്‍ത്തയുണ്ടായിരുന്നു.. നല്ല ടോയിലറ്റില്ലാത്ത വീട്ടിലേക്ക് പോവില്ലെന്ന് വാശി പിടിച്ച മരുമകളെപ്പറ്റി....

    എഴുത്ത് സുന്ദരമായിട്ടുണ്ട്. അഭിനന്ദനനങ്ങള്‍ കേട്ടൊ.

    ReplyDelete
    Replies
    1. @Echmukutty-
      ഒന്ന് മൂത്രമൊഴിക്കാൻ എന്നെപോലെ കഷ്ടപ്പെട്ടവർ മറ്റാരും ഉണ്ടാവില്ല’ എന്നാണ് എനിക്ക്തോന്നുന്നത്. ഇപ്പോൾ പെൻഷനായി വീട്ടിലിരിക്കുമ്പോൾ മാത്രമാണ് ഒരു ആശ്വാസം. അക്കാര്യങ്ങൾ പറയാൻ ധാരാളം ഉണ്ട്. വർഷങ്ങളായി മൂത്രം വർദ്ധിപ്പിക്കാനുള്ള മരുന്ന് കഴിക്കുന്ന എന്റെ അവസ്ഥ എച്ചുമുവിന് മനസ്സിലാവുമല്ലൊ. പുതിയതായി ഏതെങ്കിലും വീട്ടിലോ സ്ഥാപനത്തിലോ ഹോട്ടലിലോ പോയാൽ ഞാൻ ആദ്യം അന്വേഷിക്കുന്നത് അവിടത്തെ മൂത്രപ്പുര ആയിരിക്കും. യാത്ര മതിയാക്കി ബസ്സിൽ നിന്നിറങ്ങി വീട്ടിലേക്ക് തിരിച്ചുവന്ന അനുഭവം പലപ്പോഴും ഉണ്ടായിട്ടുണ്ട്. വീട്ടിന് വെളിയിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ തവണ മൂത്രമൊഴിച്ചതിന്റെ ക്രഡിറ്റ് എനിക്കായിരിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  6. ടീച്ചര്‍ നര്‍മ്മത്തില്‍ പൊതിഞ്ഞാണ്‌ ഇത്‌ പറഞ്ഞതെങ്കിലും അതിണ്റ്റെ വിഷമം ഒരു പുരുഷനായ എനിക്ക്‌ ഊഹിക്കാന്‍ കഴിയും. ഊഹിക്കാനേ കഴിയൂ. വൃത്തിയുടെ കാര്യത്തില്‍ ഇത്തിരി ഭേദമായ കേരളത്തില്‍ പോലും സ്കൂളുകളില്‍ ഈ സൌകര്യം ഉണ്ടായിട്ട്‌ അധികകാലമായിട്ടില്ല. ഇനിയും ഈ സൌക്യ്രം ഇല്ലാത്ത സ്കൂളുകള്‍ ഉണ്ടോ എന്നറിയില്ല.

    ReplyDelete
    Replies
    1. Vinodkumar-,
      മുൻപ് നമ്മുടെ വിദ്യാലയങ്ങളിൽ മാത്രമല്ല, പണക്കാരുടെ വീടുകളിൽപോലും സൌകര്യങ്ങൾ വളരെ കുറവായിരുന്നു. ഇന്ന് സൌകര്യക്കുറവ് ഉണ്ടെങ്കിൽ അതിന് കാരണം അതിൽ കയറി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കാത്തതു കൊണ്ടായിരിക്കും. അഭിപ്രായം എഴുതിയതിന് നന്ദി.

      Delete
  7. നര്മത്തോടൊപ്പം വളരെ ഗൌരവതരമായ
    ചിന്ത പങ്കു വെച്ച പോസ്റ്റ്‌...

    മാറ്റങ്ങൾ അല്പം മാത്രം..അന്ന് സംസാരത്തിലും
    ഒളിഞ്ഞു നോട്ടത്തിലും ഒതുങ്ങിയിരുന്ന കാര്യങ്ങൾ
    ഇന്ന് ഒളി ക്യാമറയും പീഡനവും ഏറ്റെടുത്തു അല്ലെ?

    ReplyDelete
  8. വൃത്തി ഹീനമായ മൂത്രപ്പുരകള്‍ പല സ്കൂള്‍കള്ടെയും ശാപമാണ്. സേവന വാരത്തിനും ഓണാഘോഷ പരിപാടികള്‍ക്കും മാത്രം വെള്ളം കാണാറുള്ള ആ പുരകളുടെ ശോചനീയാവസ്ഥ ഇന്നും തുടരുന്നു. പ്രത്യേകിച്ചും ഗവണ്മെന്റ് സ്കൂള്‍ കളില്‍

    ReplyDelete
  9. റ്റീച്ചർ ഇത് നർമ്മമായി പറഞ്ഞു എങ്കിലും അങ്ങനെ കാണാൻ കഴിയുന്നില്ല.
    മറുകുറി എന്തെഴുതണം എന്നും നിശ്ചയമില്ല

    ഞാൻ വിവാഹം കഴിഞ്ഞു ഭാര്യ വന്ന കാലത്ത് അടപ്പുള്ള ഒരു കുളിമുറി തട്ടിക്കൂട്ടേണ്ടി വന്നതും അയല്വക്കത്തെ തെങ്ങു തന്നെ

    ReplyDelete
  10. വർഷങ്ങളായി മൂത്രം വർദ്ധിപ്പിക്കാനുള്ള മരുന്ന് കഴിക്കുന്ന എന്റെ അവസ്ഥ എച്ചുമുവിന് മനസ്സിലാവുമല്ലൊ. പുതിയതായി ഏതെങ്കിലും വീട്ടിലോ സ്ഥാപനത്തിലോ ഹോട്ടലിലോ പോയാൽ ഞാൻ ആദ്യം അന്വേഷിക്കുന്നത് അവിടത്തെ മൂത്രപ്പുര ആയിരിക്കും. യാത്ര മതിയാക്കി ബസ്സിൽ നിന്നിറങ്ങി വീട്ടിലേക്ക് തിരിച്ചുവന്ന അനുഭവം പലപ്പോഴും ഉണ്ടായിട്ടുണ്ട്. വീട്ടിന് വെളിയിൽ ഏറ്റവും കൂടുതൽ സ്ഥലങ്ങളിൽ കൂടുതൽ തവണ മൂത്രമൊഴിച്ചതിന്റെ ക്രഡിറ്റ് എനിക്കായിരിക്കും...എന്ന് എച്ഛുവിനോട് ടീച്ചർ പറഞ്ഞ മറുപടീയിൽ എല്ലാം അടങ്ങിയിരിക്കുന്നു....നർമ്മത്തിൽ പരഞ്ഞ ഈ അനുഭവം എവിടെയോ കൊണ്ടൂ...കാലം മാറി കഥ മാറി എന്ന് സമാധാനിക്കാം അല്ലേ ടീച്ഛറേ ആശംസകൾ

    ReplyDelete
  11. Enteyum Kalalayaanubhavangaliloode ...!!!

    Manoharam Teacher, Ashamsakal....!!!

    ReplyDelete
  12. സാമൂഹ്യപ്രസക്തിയുള്ള വിഷയത്തിന്റെ നർമത്തിൽ പൊതിഞ്ഞ അവതരണം നന്നായി. പിടിച്ചു വെക്കാതെയും ധൈര്യമായും മൂത്രമൊഴിക്കാൻ കഴിഞ്ഞിട്ടുള്ളത് പുറംരാജ്യങ്ങളിൽ ജീവിക്കുമ്പോൾ മാത്രമാണ്. അപ്പോഴൊക്കെ നാട്ടിലെ സഹോദരിമാർ അനുഭവിക്കുന്ന ദുരിതത്തിൽ വേദനിക്കുകയും ചെയ്യും. ഇത്തരം അടിസ്ഥാന സൌകര്യങ്ങളിൽ എങ്കിലും സർക്കാർ ശ്രദ്ധ പതിപ്പിച്ചിരുന്നെങ്കിൽ ....

    ReplyDelete
  13. ശരിക്കും പറഞ്ഞാല്‍ ഈ വിഷയം നര്‍മ്മത്തില്‍ പെടുത്തേണ്ടതല്ല.പിന്നെ ടീചറുടെ ശൈലിയില്‍ എന്തു പറഞ്ഞാലും അതു നര്‍മ്മത്തിലേ വരൂ. വളരെയധികം ചിന്തിപ്പിക്കുന്ന പോസ്റ്റ്.പിന്നെ ഒരു സമാധാനമുള്ളത് അന്നൊന്നും ബൈനോക്കുലറും ഒളി ക്യാമറയും ഇല്ലാത്തതാണ്. ഇന്നും മൂത്രമൊഴിക്കല്‍ സ്ത്രീകള്‍ക്കു ഒരു പേടി സ്വപ്നം തന്നെയാണ്. അവനവന്റെ വീട്ടില്‍ മാത്രമേ ഒന്നു മനസ്സറിഞ്ഞു ഒഴിക്കാന്‍ കഴിയുകയുള്ളൂ.

    ReplyDelete
  14. ടൈറ്റില്‍ ഒന്നു കൂടി പരിഷ്ക്കരിക്കാമായിരുന്നു...?

    ReplyDelete
  15. സാമൂഹ്യപ്രസക്തിയുള്ള വിഷയം നർമ്മത്തിൽ ചാലിച്ച് പറഞ്ഞത് ഉഷാറായി.. ഇന്നും ഇങ്ങിനെ ദയനീയമായ ‘സൌകര്യങ്ങൾ’ ഉള്ള സ്കൂളുകൾ നിരവധിയാണ്

    ReplyDelete
  16. olicamera.....haha.... sookshikkane.
    aarum moothram ozhikkaruth ennoru niyamam passakkiyaalo.

    (aram pattumo? anganoru niyamachintha meladhikaarikalkku vannu cherumo aavo? 16um 17um okke free niyamamakunna kalamalle?!!!!!!)

    ReplyDelete
  17. ഭാഗ്യം ! ബീഡിതെറുപ്പുകാരുടെ കൈയിൽ ബൈനോക്കുലർ ഇല്ലാഞ്ഞത്‌ .
    ടീച്ചർ സരസമായിത്തന്നെ സംഭവം വിവരിച്ചു.

    ReplyDelete
  18. ടീച്ചർ,
    വയിച്ചു. വളരെ നന്നായിട്ടുണ്ട്. ഇതെങ്ങിനെ എഴുതാൻ കഴിയുന്നു.

    ശശി, നര്മാവേദി, കണ്ണൂർ

    ReplyDelete
  19. നര്‍മ്മം ആസ്വദിച്ചു മിനിടീച്ചര്‍..
    ആശംസകള്‍..

    ReplyDelete
  20. "കാര്യം" നര്‍മ്മത്തില്‍ ചാലിച്ചു പറഞ്ഞിരിക്കുന്നു. ഗൗരവമുള്ള വിഷയം തന്നെ . നല്ല എഴുത്ത് അഭിനന്ദനങ്ങള്‍

    ReplyDelete
  21. സര്‍ക്കാര്‍ സ്കൂളുകള്‍ ഈ ദുരിതത്തില്‍ നിന്നും ഏകദേശം കരകയറിയിട്ടുണ്ട്. എന്നാണ് എന്റെ അഭിപ്രായം

    ReplyDelete
  22. പ്രിയപ്പെട്ട ടീച്ചറെ, വളരെ നല്ല രീതിയിൽ എഴുതി, ഇനിയും എഴുതുക.

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!