25.5.09

9. വിലയ്ക്കു വാങ്ങിയ ചക്ക


ഗഫൂര്‍ക്കയുടെ കള്ളലോഞ്ചില്‍ കയറി ദുബായ് കടപ്പുറത്ത് നീന്തിക്കയറി ഗള്‍ഫ് കാരായി മാറുന്ന കാലത്താണ് നമ്മുടെ നാട്ടിലെ ‘ആകാശവാണിയുടെ’ മൂത്ത മകന്‍ ദുബായില്‍ എത്തിച്ചേര്‍ന്ന് ഗള്‍ഫ് കാരനായി മാറിയത്. മൂത്തവന്റെ പിന്നാലെ ഇളയവനും അതിന്റെ പിന്നാലെ രണ്ട് അളിയന്മാരും ദുബായില്‍ എത്തിയതോടെ ആകാശവാണിയുടെ വീട് അത് വരെയുള്ള ‘ചുവപ്പ് മാറി പച്ച’ പിടിച്ചു. രാവിലെ പഴങ്കഞ്ഞിക്ക് പകരം ഫ്രൈഡ് റൈസും ഉച്ചയ്ക്ക് ചോറിനു പകരം ബിരിയാണിയും രാത്രി പട്ടിണിക്കു പകരം ചപ്പാത്തിയും ആയി മാറി. പണം പെട്രോള്‍ പോലെ ഒഴുകാന്‍ തുടങ്ങിയപ്പോള്‍ ‘കല്ലും മണ്ണും കാഞ്ഞിരക്കുറ്റിയും മുള്ളുമുരടു മൂര്‍ക്കന്‍ പാമ്പുകളും നിറഞ്ഞ’ നമ്മുടെ നാട്ടിലെ എല്ലാ സ്ഥലങ്ങളും ചുളുവിലയ്ക്ക് ആകാശവാണി സ്വന്തം പേരിലാക്കി. അങ്ങനെ വാങ്ങിയ കാടുകളിലെ കുടികിടപ്പുകാരായ ‘പ്രേതം, യക്ഷി, ഗുളികന്‍, ബ്രഹ്മരക്ഷസ്‘, ആദിയായവ ആകാശവാണിയെ പേടിച്ച് താമസം മാറ്റി എന്നാണ് അറിയാന്‍ കഴിഞ്ഞത്. ‘ആകാശവാണി’ ആരെന്നല്ലെ? പറയാം.
….
സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഒരുപോലെ നേരിട്ട് കണ്ടാല്‍ ബഹുമാനിക്കുന്ന, എന്നാല്‍ ഭയപ്പെടുന്ന ഒരു ഹൌസ് വൈഫ്. ഭര്‍ത്താവ് ഉണ്ടെങ്കിലും കാര്യമായ ജോലിയൊന്നും ഇല്ലാത്തതിനാല്‍ അയാള്‍ക്ക് ഭാര്യയുടെ സ്ഥാനമാണ്. മൂത്തവന്‍ കള്ളലോഞ്ച് കയറുന്നതിനു മുന്‍പ് ദാരിദ്ര്യത്തിന്റെ നെല്ലിപ്പടിയിലാണ് ജീവിതം. സൌജന്യ ഭക്ഷണസ്ഥലത്തും സദ്യയുള്ള സ്ഥലത്തും ക്ഷണിക്കാതെ അവരെത്തും. പിന്നെ കാര്യമായ എല്ലാ വാര്‍ത്തകളും എത്തേണ്ടിടത്തു തന്നെ എത്തിക്കും. ഏതെങ്കിലും പുരുഷനോ സ്ത്രീയോ അന്യരുമായി സംസാരിച്ചാല്‍ അവനോ അവളോ സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്നതിനു മുന്‍പ് ആ വാര്‍ത്ത അവരുടെ വീട്ടില്‍ എത്തിയിരിക്കും. എന്നാല്‍ ആ പേര് ലഭിച്ചത് വാര്‍ത്താവിതരണം കൊണ്ടല്ല, നമ്മുടെ ഗ്രാമത്തില്‍ ആദ്യമായി ആകാശയാത്ര നടത്തിയ വനിതയായതു കൊണ്ടാണ്.
പേരിന്റെ പിന്നിലെ ചരിത്രം പറയാം. മക്കള്‍ രണ്ടും നാട്ടിലെത്തി പറയുന്ന ഗള്‍ഫ് വിശേഷങ്ങള്‍ കേട്ട് നമ്മുടെ ആകാശവാണിക്ക് കൊതിമൂത്തു. അനുസരണയുള്ള അവിവാഹിതരായ മക്കള്‍ അമ്മയേയും കൂട്ടി ആകാശസഞ്ചാരം നടത്തി ദുബായ് മൊത്തം കറങ്ങി. തിരിച്ച് നാട്ടിലെത്തിയപ്പോള്‍ ആകാശവിശേഷം അയല്‍ വാസികളെ അറിയിച്ച് അസൂയപ്പെടുത്തലാണ് പ്രധാന തൊഴില്‍. അങ്ങനെ ‘ആകാശവാണി’യെന്ന പേര് വന്നു. ഇനിയങ്ങോട്ട് അമ്മയെ ദുബായ് കാണിക്കില്ലെന്ന് മക്കള്‍ ശപഥം ചെയ്തു എന്ന് അസൂയാലുക്കള്‍ പറയുന്നുണ്ട്.
അങ്ങനെ ദുബായ് കണ്ട് മൂന്നു മാസത്തിനു ശേഷം തിരിച്ചെത്തിയ ആകാശവാണിക്ക് നമ്മുടെ നാട് തീരെ പിടിക്കാതായി. സംസാരിക്കുന്നതിനിടയില്‍ ഇവിടത്തെ കാലാവസ്ഥ തീരെ പിടിക്കുന്നില്ല എന്ന് പറയും. വീട്, റോഡ്, വാഹനം, കടപ്പുറം എല്ലാം ദുബായ് മാത്രമാണ് നല്ലത് എന്ന് അയല്‍ വാസികളെ അറിയിച്ച് അസൂയപ്പെടുത്തും. ഒരു ദിവസം രാവിലെ അവരുടെ തെങ്ങില്‍ നിന്നും ഉണങ്ങി വീണ തേങ്ങ കാണാതായി. അന്ന് വൈകുന്നേരം വരെ കുറ്റം പറഞ്ഞത് കേരള സര്‍ക്കാറിനെയാണ്. കാരണം ഇതാണ്, “ദുബായിലാണെങ്കില്‍ കള്ളനെ കണ്ടുപിടിച്ച് അവന്റെ കൈ മുറിക്കും, തലയറുക്കും, ഇവിടെ അങ്ങനെ ചെയ്യാത്തതു കൊണ്ടല്ലെ…തേങ്ങമോഷണം”. ‘ഏതാനും വര്‍ഷം മുന്‍പ് ഉറങ്ങുന്ന മക്കളെ അതിരാവിലെ ഉണര്‍ത്തി അടുത്ത പറമ്പിലെ കശുവണ്ടി കട്ടുകൊണ്ടുവരാന്‍ പറഞ്ഞയച്ച കാര്യം ആകാശവാണി അല്‍ ഷിമേഴ്സ് രോഗിയെപോലെ മറന്നു.
പ്രയാസങ്ങള്‍ നിറഞ്ഞ ജീവിതമായതിനാല്‍ പണത്തിന്റെ വില ആകാശവാണിക്ക് നന്നായി അറിയാം. പണത്തിന്റെ കാര്യം വരുമ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും ഇല്ല. സ്വന്തം പേരിലും മക്കളുടെ പേരിലും വാങ്ങിയ പറമ്പുകളില്‍ ജോലിക്കാരുടെ കൂടെ അവരും ഉണ്ടാവും. ‘എന്തെങ്കിലും തട്ടിപ്പ് നടത്തിയാലോ’. പണം കണക്ക് പറഞ്ഞ് വാങ്ങാനുള്ള സാമര്‍ത്ഥ്യം അവരെപോലെ മറ്റാര്‍ക്കുമില്ല. എല്ലാം മനക്കണക്കാണ്.
അങ്ങനെ ഒരു ദിവസം അവര്‍ പുതിയതായി വാങ്ങിയ പറമ്പില്‍ ‘പൂര്‍വികര്‍ ആരോ വളര്‍ത്തിയ പ്ലാവില്‍’ ധാരാളം ചക്ക കായ്ച്ചിട്ടുണ്ട്,- നല്ല വരിക്കച്ചക്ക-. ചക്ക പറിച്ചുകൊണ്ടിരിക്കെ ആകാശവാണിയുടെ സ്നേഹിത ‘അമ്മായി’ അത് വഴി വന്നു.(അമ്മായി എന്നത് നാട്ടുകാര്‍ നല്‍കിയ പേരാണ്) വെറും സ്നേഹിത എന്നു മാത്രം പറഞ്ഞാല്‍ പോരാ...; എല്ലാ പ്രാരബ്ദ ഘട്ടങ്ങളിലും കഞ്ഞിവെള്ളം കൊടുത്ത് സഹായിച്ച മനസാക്ഷി സൂക്ഷിപ്പുകാരിയാണ്. ഇപ്പോള്‍ ഗള്‍ഫ് ന്യൂസിന്റെ പ്രധാന ശ്രോതാവായ അമ്മായിയെ കണ്ട ആകാശവാണി ചിരിച്ചു കൊണ്ട് അടുത്തു വന്നു.
“പുതിയതായി മക്കള്‍ക്ക് വേണ്ടി വാങ്ങിയ പറമ്പാണ്; ധാരാളം ചക്കയുണ്ട്, നിനക്ക് ചക്ക വേണോ?”
“ചക്ക വരിക്കയാണോ? എങ്കില്‍ ഒരെണ്ണം മതി” സ്വന്തം വീട്ടിലെ ചക്ക മുഴുവന്‍ അണ്ണാനും കാക്കയും തിന്നു തീര്‍ക്കുകയാണെങ്കിലും അമ്മായിക്ക് സ്നേഹിതയുടെ ചക്ക കണ്ടപ്പോള്‍ കൊതിയായി.
“പിന്നേ ദുബായിലാണെങ്കില്‍ ഏത് സമയത്തും പച്ചയും പഴുത്തതുമായ ചക്ക ഇഷ്ടം പോലേ കിട്ടും. ഇതിലും നല്ല വൃത്തിയുള്ള ചക്ക; പക്ഷെ ഭയങ്കര വിലയാ” ആകാശവാണി ദുബായ് വിശേഷം വിളമ്പിക്കൊണ്ട് കൂട്ടത്തില്‍ ഏറ്റവും നല്ല ചക്ക തെരഞ്ഞെടുത്ത് അമ്മായിയുടെ മുന്നില്‍ വെച്ചു. “പിന്നെ നീ അധികമൊന്നും തരേണ്ട; അഞ്ച് ഉറുപ്പിക മാത്രം തന്നാമതി. ഇപ്പോള്‍ പൈസ ഇല്ലെങ്കില്‍ നാളെ തന്നാല്‍ മതി”.
അമ്മായിക്ക് മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ല. പണക്കാരിയായ ആകാശം ചുറ്റിയ സുഹൃത്തിനെ എങ്ങനെ പിണക്കും. ലക്ഷങ്ങള്‍ കൊണ്ട് കളിക്കുന്ന ഇവള്‍ നാട്ടുകാര്‍ തിന്നാതെ കളയുന്ന ചക്ക വില്‍ക്കും എന്ന് എങ്ങനെ വിശ്വസിക്കും! അങ്ങനെ അവര്‍ ആ വലിയ ചക്കയും തലയിലെടുത്ത് നേരെ വീട്ടിലേക്ക് നടന്നു.
….
വീട്ടിലെത്തിയപ്പോള്‍ മക്കളുടെ വക ഉഗ്രന്‍ വഴക്ക്; ‘സ്വന്തം വീട്ടു മുറ്റത്തുള്ള ചക്ക പോലും തിന്നാത്ത അമ്മ പൈസക്ക് ചക്ക വാങ്ങി വന്നിരിക്കുന്നു’. അതും അഞ്ച് രൂപയ്ക്ക്!! ഉടനെ പണം കൊടുക്കണമെന്നായി മകന്‍. അങ്ങനെ മകന്‍ കൊടുത്ത അഞ്ച് രൂപ അമ്മായി അന്ന് തന്നെ ആകാശവാണിക്ക് കൊടുത്തു. രൂപ വാങ്ങി മുണ്ടിന്റെ അറ്റത്ത് മുറുക്കി കെട്ടുമ്പോള്‍ അവര്‍ ചിരിച്ച് കൊണ്ട് പറഞ്ഞു,
“ചക്ക ഇനിയും ധാരാളം ഉണ്ട്, ആവശ്യമുള്ളവരെ കണ്ടുപിടിച്ച് നീ ഇങ്ങോട്ട് അയച്ചേക്കണം, കേട്ടോ”.

6 comments:

  1. ഹ ഹ ഹ... അതു കലക്കി.

    ReplyDelete
  2. നല്ല ശൈലി...വായിക്കാനുണ്ട്...!
    ഇതിലും നല്ലത് ഇനിയും പോരട്ടെ.....!

    സസ്നേഹം...
    ആലുവവാല

    ReplyDelete
  3. ...nalla katha....akasavaanikku samanamaya oru kadhapatrathe anikkariyam....anyway very good presentation....carry on.

    ReplyDelete
  4. http://tharjani.blogspot.com/2008/09/blog-post.html


    ഇവിടെ പോയി ബ്ലോഗ്‌ ലിസ്റ്റു ചെയ്യൂ...
    വായനക്കാര്‍ ഉണ്ടാകും...

    ReplyDelete
  5. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ്‌ :)

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!