22.11.10

ആൺകുട്ടികളായ നമഃ

                   പ്രസവവാർഡിന് മുന്നിലൂടെ, സ്ഥലകാല ബോധമില്ലാതെ; പ്രൊഫസർ റാവൺ ‘അങ്ങോട്ടും ഇങ്ങോട്ടും’ നടക്കാൻ തുടങ്ങിയിട്ട് വളരെനേരമായി. നേരെയങ്ങ് നടന്നെങ്കിൽ ഇപ്പോൾ സ്വന്തം വീട്ടിലെത്തിയിരിക്കും. 
... പെട്ടെന്ന് നടത്തം നിർത്തി, അദ്ദേഹം തിരിഞ്ഞുനോക്കി,
അപ്പോൾ നയനമനോഹരമായ ഒരു കാഴ്ച, കൺകുളിർക്കെ കണ്ടു;
‘തന്റെ പിന്നാലെ തന്നെപ്പോലെ നടക്കുന്നവർ ആറുപേരുണ്ട്’.
അപ്പോൾ ഏഴ് പേരുടെ മക്കളെ, ‘നല്ല കാലവും നല്ല ദിവസവും നല്ല നേരവും’ നോക്കി ഔട്ടാക്കാൻ ഏഴ് ഭാര്യമാരെ ലേബർ റൂമിൽ അഡ്മിറ്റ് ചെയ്തിരിക്കയാണ്.
കൂട്ടത്തിൽ പ്രായം ചെന്ന, നരച്ച താടിയും മുടിയും ഉള്ള, പ്രൊഫസർ റാവൺ നടക്കുന്നത്കണ്ട്, ആറ് വിഡ്ഡികളും പിന്നാലെ നടക്കുകയാണ്.
 ‘അകത്ത് ഭാര്യ പ്രസവവേദന അനുഭവിക്കുമ്പോൾ, പുറത്ത് പ്രസവിക്കാനാവാത്ത പ്രയാസവുമായി ഭർത്താവ് നടക്കണം’ 

പെട്ടെന്ന് റാവൺ നടത്തം നിർത്തി,
പ്രസവത്തൊഴിലാളികൾ കിടക്കുന്ന മുറിയുടെ അടഞ്ഞവാതിൽ നോക്കി പറഞ്ഞു,
“എത്ര നേരമായി? ഈ അടഞ്ഞ വാതിൽ ഇനിയും തുറക്കാറായില്ലെ??? ടെൻഷനടിച്ച് ചാവാറായി,,,”
റാവൺ പറഞ്ഞത് പിന്നാലെവന്ന ആറ്‌പേരും ഏറ്റുപറഞ്ഞു,
“എത്ര നേരമായി? ഈ അടഞ്ഞ വാതിൽ ഇനിയും തുറക്കാറായില്ലെ??? ടെൻഷനടിച്ച് ചാവാറായി,,,”
അതിനുശേഷം അവരുടെ നടത്തത്തിന്റെ ക്രമീകരണം തെറ്റി; അങ്ങനെ തെറ്റിച്ച്, കൂട്ടത്തിൽ ചെറിയവൻ റാവണിന്റെ മുന്നിൽ‌വന്ന് ഷെയ്ക്ക്ഹാന്റ് നൽകി,
“ഞാൻ ആദ്യമായിട്ടാണ്, സാർ???”
“ഞാൻ അവസാനമായിട്ടാണ്, ഇനിയിങ്ങോട്ടില്ല”
അത്രയും പറഞ്ഞതോടെ പൂർവ്വാധികം സ്പീഡിൽ പ്രൊഫസർ റാവൺ നടക്കാൻ തുടങ്ങിയപ്പോൾ മറ്റുള്ളവർ ക്യൂപാലിച്ച് പിന്നാലെ നടക്കാൻ തുടങ്ങി.
എല്ലാം കണ്ടും കേട്ടും കസേരയിൽ അമർന്നിരുന്ന ബന്ധുക്കൾ ‘അമ്മായിഅമ്മ മരുമകൾ’ അങ്കം കുറിച്ച കഥകൾ ഉപ്പും മുളകും മസാലയും ചേർത്ത് വീണ്ടും വിളമ്പാൻ തുടങ്ങി.

പെട്ടെന്ന് മുറിയുടെ വാതിൽ തുറക്കപ്പെട്ടു.
വെള്ളത്തുണി ചുറ്റിയ സിസ്റ്റർ വെള്ളത്തുണി ചുറ്റിയ കുട്ടിയുമായി പുറത്തുവന്നു.
നടത്തം നിർത്തി ഏഴ്‌പേരും ഒന്നിച്ച് ചോദിച്ചു,
“എന്റെ മകനാണോ?”
അത് കേൾക്കാതെ സിസ്റ്റർ അനൌൺസ് ചെയ്തു,
“ഷംന ഹനീസ് പ്രസവിച്ചു”
ഏറ്റവും പിന്നിൽ നടന്ന പ്രായം കുറഞ്ഞവൻ മുന്നിലേക്ക് ഓടിവന്ന് കുഞ്ഞിനെ ഇരുകൈയാൽ വാങ്ങി; പെട്ടെന്ന് തുണിമാറ്റി ആ കുഞ്ഞിന്റെ കാലുകൾക്കിടയിൽ നോക്കി,
“അയ്യോ,,,”
അവൻ ബോധംകെട്ട് വീഴുന്നതിനുമുൻപ് അവന്റെ ബന്ധുക്കൾ അവനെയും കുഞ്ഞിനെയും താങ്ങി,
അവർ വെള്ളം തളിച്ചതോടെ ബോധം വന്ന അവൻ കരയാൻ തുടങ്ങി,
“അയ്യോ,,, പോയേ എന്റെ പത്ത് കോടിയും പുത്തൻ കാറും പത്ത്‌കിലോ സ്വർണ്ണവും പോയേ,,,”
“നീയിങ്ങനെ കരഞ്ഞാൽ എങ്ങനെയാ? ഇതാശുപത്രിയാ”
അവന്റെ ബന്ധുക്കൾ അവനെ ആശ്വസിപ്പിക്കുമ്പോൾ അവന്റെ കരച്ചിലിനെ ഫ്രീക്വൻസി കൂടാൻ തുടങ്ങി,
“എന്തൊക്കെ പ്രതീക്ഷകളായിരുന്നു,,, ഇനി ഇതിനെ പോറ്റണ്ടെ? പിന്നെ കെട്ടിച്ചുവിടണ്ടെ? അതിന് സ്വർണ്ണവും പണവും ഉണ്ടാക്കണ്ടെ? ഞാനെന്ത് ചെയ്യും?”
അവന്റെ ആ ചോദ്യത്തിനുമുന്നിൽ ആർക്കും ഉത്തരം പറയാൻ കഴിഞ്ഞില്ല; എന്നാൽ അവന്റെ സ്വന്തം അമ്മ പറഞ്ഞു,
“അവൾ അഹങ്കാരി, പുഴുത്ത പെണ്ണിനെ പെറാനേ അവൾക്കറിയൂ”

                  റാവൺ നടത്തം നിർത്തി ആളൊഴിഞ്ഞ മൂലയിലെ ആളൊഴിഞ്ഞ കസാലയിൽ ഇരുന്നു. അത് കണ്ട് മറ്റുള്ള അഞ്ച്‌പേരും തൊട്ടടുത്ത് സ്ഥാനം ഉറപ്പിച്ചു.
വീണ്ടും ആ വാതിൽ തുറക്കപ്പെട്ടതോടെ ആറ്‌പേരും ഒന്നിച്ചെഴുന്നേറ്റോടി സിസ്റ്ററെ പൊതിഞ്ഞു,
“നാരിയാ ആനോൺ പ്രസവിച്ചു”
“എന്റേതാ, ആൺകുട്ടിയല്ലെ സിസ്റ്റർ?”
ഏറ്റവും മുന്നിൽ ഓടിയ ചെറുപ്പക്കാരന്റെ കൈയിൽ കുഞ്ഞിനെ കൊടുത്ത്‌കൊണ്ട് സിസ്റ്റർ പറഞ്ഞു,
“പെൺകുട്ടിയാ”
“അങ്ങനെയാവില്ല, ഇത് ആണായി ജനിക്കാൻ ആയിരത്തൊന്ന് അമ്പലങ്ങളിൽ നേർച്ചയുണ്ട്,”
അവൻ കുഞ്ഞിനെ വാങ്ങി നിലത്തിരുന്നപ്പോൾ സിസ്റ്റർ ഒന്നും മിണ്ടാതെ വാതിലടച്ചു. മറ്റുള്ളവർ പൂർവ്വസ്ഥാനത്തിരുന്ന് തലമുതൽ കാല് വരെ ചൊറിയാൻ തുടങ്ങി.

എന്നാൽ റാവൺ തലമാത്രം ചൊറിഞ്ഞുകൊണ്ട് ചിന്തിച്ചു,
തന്റെ പ്രീയപ്പെട്ട ഭാര്യ ‘പൂതന’, ഗർഭപാത്രത്തിൽ‌വെച്ച്‌തന്നെ പെണ്മക്കളെ കൊല്ലുന്നത്, ഏഴ് തവണയും തനിക്ക് തടയാൻ കഴിഞ്ഞില്ല. ഇത്തവണ ആൺകുട്ടി ജനിച്ചില്ലെങ്കിൽ അവൾ പൂതനയല്ല, ഭദ്രകാളിയായി മാറും; ‘കുഞ്ഞിനെ മാത്രമല്ല, തന്നെയും കൊല്ലും’, എന്ന കാര്യം ഉറപ്പാണ്.
                   ലേബർ റൂമിലേക്ക് നടന്ന് പോകാൻ നേരത്ത് അവളുടെ നോട്ടം കണ്ട് പ്രൊഫസർ പേടിച്ചതാണ്. ഗർഭപാത്രത്തിൽ വളരുന്നത് ആൺകുട്ടി തന്നെയാണെന്ന് സ്കാനിങ്ങ് റിസൽട്ട് കാണിച്ച് അവൾക്ക് ഉറപ്പ് കൊടുത്തതാണ്; തന്റെ പരീക്ഷണത്തിന്റെ വിജയം.
എങ്കിലും ആകെയൊരു വല്ലായ്മ,
ഏഴ് തവണയും ഭ്രൂണം പെൺകുട്ടിയാണെന്നറിഞ്ഞ് അബോർഷൻ നടത്തിയപ്പോൾ അവൾ ഭീഷണിപ്പെടുത്തിയതാണ്,
“ആണെന്നും പറഞ്ഞ് ഒരുത്തൻ നടക്കുന്നു, എല്ലാം നിങ്ങള് കാരണമാ,,, ദേ അടുത്ത തവണ ആൺകുട്ടിയല്ലെങ്കിൽ തന്നെ ഞാൻ ഡൈവോഴ്സ് ചെയ്യും, ഒരു പ്രൊഫസറായിട്ടെന്താ കാര്യം? ഇത്രയും പ്രായമായി, എന്നിട്ടും ഒരാൺ‌കുട്ടിയെ ,,,”
                       ആൺകുട്ടികളെ ജനിപ്പിക്കാൻ പ്രൊഫസറാവേണ്ട, വെറുമൊരു പുരുഷനായാൽ മതി എന്നാണ് അവളുടെ വാദം. കുട്ടി പെണ്ണും ആണും ആയി മാറുന്നത് ഭർത്താവിന്റെ ‘x,y’ ക്രോമസോം കാരണമാണെന്ന് അവൾക്ക് നന്നായി അറിയാം.
എന്നാലും ഇത്രയും വേണമായിരുന്നോ?
ഒരു പെണ്ണായി പിറന്നവൾ പെണ്ണിനെ പിറക്കാൻ അനുവദിക്കാതിരിക്കുക! എന്തൊരു വിരോധാഭാസം!

അങ്ങനെയാണ് പ്രൊഫസർക്ക് പുത്തൻ പരീക്ഷണങ്ങൾക്ക് പ്രചോദനം ഉണ്ടായത്.
                       ബയോടെക്ൿനോളജിയും നാനോടെക്ൿനോളജിയും മൈക്രോബയോളജിയും നിശ്ചിത അനുപാതത്തിൽ ചേർത്ത് സോഫ്റ്റ്‌വെയർ മസാലയും ഉപ്പും മുളകും മല്ലിയും ചേർത്ത്, ജനിറ്റിക്ക്‌എഞ്ചിനീയർ കൊണ്ട് ഇളക്കി, പാകത്തിന് ആസിഡും ബെയ്സും കലർത്തിയശേഷം തീയിലും വെയിലത്തും വെച്ച് ഉണക്കി, ആബ്സല്യൂട്ട് സീറോയിൽ തണുപ്പിച്ച് പാകമായപ്പോൾ ഹാർഡ്‌വെയറിൽ ഒഴിച്ച് ഏറെനേരം കാത്തിരുന്നപ്പോൾ പ്രോഡക്റ്റ് ആയ ‘മെയിൽസ്പേം’ റെഡിയായി.
                        സ്വന്തം ദേഹത്തുവെച്ചുള്ള ജനിതകപരീക്ഷണം അങ്ങനെ ഒടുവിൽ വിജയിച്ചു. ക്രോമസോമുകളും ജീനുകളും ന്യൂക്ലീയസും എടുത്ത് ക്രിക്കറ്റ് കളിക്കുന്ന ഡോക്റ്റർ റാവണിന്, ഒരു ‘xക്രോമസോമിനെ നശിപ്പിച്ച് വെറും y മാത്രമാക്കൽ’ വെറും കുട്ടിക്കളി മാത്രം. തനിക്കിപ്പോൾ ജനിക്കുന്ന മകന്, ജനിക്കുന്ന കുഞ്ഞുങ്ങളും ആൺകുട്ടികൾ മാത്രമായിരിക്കും. അപ്പോൾ അനന്തമായ സാദ്ധ്യതകൾ തന്റെമുന്നിൽ മലർക്കെ തുറന്നിരിക്കയാണ്.
പെട്ടെന്ന് ഓപ്പറേഷൻ തീയറ്റർ മലർക്കെ തുറന്ന് വെളുത്ത സിസ്റ്റർ വെള്ളത്തുണിയിൽ പൊതിഞ്ഞ വെളുത്ത കുഞ്ഞിനെയും കൊണ്ട് പുറത്തുവന്നു,
“ജീവ സൈനസ് പ്രസവിച്ചു”
“ഓ, അവളെപ്പോലെ വെളുത്ത ആൺകുട്ടിയാണല്ലൊ”
                      കൂട്ടത്തിൽ കറുത്ത തടിയൻ പിന്നിൽ‌നിന്നും മുന്നിലേക്ക് ഓടിവന്ന് പെട്ടെന്ന് കുഞ്ഞിനെ തട്ടിയെടുത്തു. കുഞ്ഞിന്റെ തുണിമാറ്റിയതും അച്ഛൻ നിലത്ത് വീണതും ഒന്നിച്ചാണെങ്കിലും കുഞ്ഞ് നിലത്ത് വീഴാതെ മറ്റുള്ളവർ താങ്ങി.
ബന്ധുക്കൾ അവനെ ഉണർത്താനായി മുഖത്ത് വെള്ളം തളിച്ച്‌നോക്കി; അവനുണർന്നില്ല. അതോടെ അവനെ അതേ ആശുപത്രിയിലെ അത്യാഹിതത്തിൽ കയറ്റിവിടുമ്പോൾ ബന്ധുക്കൾ പറഞ്ഞു,
“ആൺ‌കുട്ടിയല്ലെങ്കിൽ വീട്ടിലേക്ക് തിരിച്ച് വരണ്ട എന്നാണ് അവന്റെ അമ്മ അറിയിച്ചത്, എന്ത് ചെയ്യാം?”
റാവൺ വീണ്ടും നടക്കാൻ തുടങ്ങി; അതോടൊപ്പം പ്രസവം കാത്തിരിക്കുന്ന അവശേഷിക്കുന്ന മൂന്നുപേർ കൂടി പിന്നാലെ നടന്നു.
ഇത്തവണ റാവൺ വളരെ സന്തോഷത്തിലാണ്. മറ്റുള്ളവർക്കെല്ലാം പെണ്ണ് ജനിച്ചാലെന്താ? തനിക്ക് ജനിക്കുന്നത് ആൺകുട്ടി ആയിരിക്കും.

                    ഓപ്പറേഷൻ തീയറ്ററിന്റെ വാതിലുകൾ വീണ്ടും വീണ്ടും തുറന്നപ്പോൾ റാവണിനു പിന്നാലെ നടക്കുന്നവരുടെ എണ്ണം കുറയുകയും ഐ.സി. യിൽ അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. ഒടുവിൽ ഒരു ഘട്ടത്തിൽ റാവണിനു പിന്നിൽ നടക്കുന്നവരുടെ സംഖ്യ പൂജ്യത്തിലേക്ക് പ്രവേശിച്ചു. എന്നിട്ടും അദ്ദേഹം നടത്തം തുടരുകയാണ്; പൂതന അകത്തുണ്ടല്ലോ;
ഒടുവിൽ ആകാശഗോപുരം കണക്കെ ചിന്തകളുമായി ആളൊഴിഞ്ഞ ഇരിപ്പിടത്തിൽ ആസനസ്ഥനായി വിശ്രമിച്ചപ്പോൾ പതുക്കെ ഒന്ന് മയങ്ങി.
,,,,,,,,
                   പൂതനക്ക് പിറന്ന മകനെയും കൂട്ടി വീട്ടിലെത്തിയപ്പോൾ അവിടം ജനങ്ങളെക്കൊണ്ട് നിറഞ്ഞു; ആൺകുഞ്ഞിനെ കണ്ട് ആനന്ദസാഗരത്തിലാറാടാൻ ആയിരമായിരം നാട്ടുകാർ അടുത്തുകൂടി. മകനെ ആരെയും കാണിക്കാതെ അവൾ അകത്തുപോയപ്പോൾ നാട്ടുകാർ ബഹളമായി. ഒടുവിൽ ജനങ്ങളുടെ അഭ്യർത്ഥനയെ മാനിച്ച്, നാട്ടിൽ ആദ്യമായി ജനിച്ച ആൺകുട്ടിയെ കാണിക്കാൻ പൂതന ഒരു സൂത്രം പറഞ്ഞുകൊടുത്തു; ടിക്കറ്റ് വെച്ച് കുട്ടിയെ കാണിക്കുക,
,,, അത് നല്ലൊരു വിജയമായിരുന്നു.
,,, അവന്റെ പേരിൽ നല്ലൊരു തുക ബാങ്ക് ബാലൻസായി ഉണ്ടാവാൻ അവളുടെ സൂത്രം സഹായിച്ചു,

ദിവസങ്ങൾ കഴിഞ്ഞു,
നല്ല ദിവസം നോക്കി അരയിൽ സ്വർണ്ണ നൂൽ കെട്ടി റാവൺ മകനു പേരിട്ടു;
“പുരുഷ്”
അവനൊരു പുരുഷൻ മാത്രമല്ല; ഇനി പിറക്കാനിരിക്കുന്ന പുരുഷന്മാരുടെ പിതാവ് കൂടി ആയിരിക്കും. മുലപ്പാലിനു പകരം സ്വർണ്ണം അരച്ചുകലക്കി ‌എന്റോസൾഫാൻ ചേർത്ത് അവന് കുടിക്കാൻ നൽകി. അങ്ങനെ അവന്റെ ശരീരഭാരത്തിന്റെ പകുതിയും സ്വർണ്ണമായി മാറി. സ്വർണ്ണ നിറമാർന്ന ഒരു സ്വർണ്ണപ്രതിമ.
                     മകൻ വളർന്നു വലുതായി, ഇനി ഇത്രയും കാലത്തെ പരീക്ഷണത്തിന്റെ ഫലം കണ്ടെത്തിയാൽ ലോകത്തിലെ നമ്പർ വൺ കോടീശ്വരൻ റാവൺ ആയി മാറും. ആണിനെ മാത്രം ജനിപ്പിക്കാൻ കഴിയുന്ന ബീജവുമായി ഭൂമിയിൽ പിറന്ന ആദ്യത്തെ ആൺ‌സന്തതി; അങ്ങനെയൊരു മനുഷ്യനെ പരീക്ഷണ ഗവേഷണങ്ങളിളൂടെ നിർമ്മിച്ച് പണവും പ്രശസ്തിയും നേടുന്ന ഭാഗ്യവാനായ അവന്റെ അച്ഛൻ. തന്നിലൂടെ മനുഷ്യവർഗ്ഗത്തിന്റെ ലക്ഷ്യം നിറവേറ്റിയിരിക്കയാണ്; നൂറ്റാണ്ടുകളായി പിറവിയിലെ നശിപ്പിക്കപ്പെടുന്ന പെൺകുഞ്ഞുങ്ങളോട് ചെയ്യുന്ന പാപങ്ങൾക്കെല്ലാം പരിഹാരമാണ് ‘പുരുഷ്’ന്റെ ജനനം. ഈ ലോകത്തോട് വിളിച്ചു പറയണം,
‘റാവൺന്റെ മകൻ ഒരു ആണാണ്; അവന് ജനിക്കുന്നതും ആൺകുഞ്ഞുങ്ങൾ മാത്രം’
അതിനുള്ള ശുഭമുഹൂർത്തം ഇതാ ആഗതമായി.

അപ്പോൾ ഒരു പ്രശ്നം,
 ‘പരീക്ഷണത്തിന് തായ്യാറുള്ള സ്ത്രീകളെ എങ്ങനെ സംഘടിപ്പിക്കും?’
പണം കൊടുത്തപ്പോൾ വീട്ടുവേലക്കാരിയായ വയസ്സിത്തള്ളയുടെ മൂന്ന് പെൺമക്കളും തയ്യാർ. ഒരു കരാർ മാത്രം; ജനിക്കുന്ന ആൺകുട്ടിയെ അവർ വളർത്തും, ചെലവിനു കൊടുക്കേണ്ട.
                     പരീക്ഷണവിജയം കണ്ടെത്തിയ റാവൺ ഗവേഷണഫലത്തെ ലോകം മുഴുവൻ അറിയിച്ചു.
അനുമോദനങ്ങൾ
അഭിനന്ദനങ്ങൾ,
                     മകനിൽ നിന്ന് ആൺകുഞ്ഞ് മാത്രം ജനിക്കുന്ന ബീജങ്ങൾ വാങ്ങാൻ ജനങ്ങൾ ക്യൂനിന്നു. അവ വിറ്റ് ലോകത്തിലെ ഏറ്റവും വലിയ ധനികനായി മാറിയ റാവൺ‌നെതേടി അനേകം ബഹുമതികൾ വന്നുചേർന്നു. കുഞ്ഞിന്റെ അച്ഛനെ ഒരിക്കൽ‌പോലും കാണാതെ കുഞ്ഞിനെ ജനിപ്പിക്കുന്ന അമ്മമാരുടെ എണ്ണം കൂടിയതോടെ റാവൺ കോടിശ്വരനായി മാറി.  പണം നിറഞ്ഞ് കവിഞ്ഞ റാവൺ മറ്റുള്ളവരെ പിൻ‌തള്ളി പണക്കാരിൽ ഒന്നാം സ്ഥാനത്തെത്തിയതോടെ ഈ ലോകം അദ്ദേഹത്തിന്റെ കാൽക്കീഴിലായി. വിദേശികളും സ്വദേശികളുമായ അനേകം വ്യക്തികൾ അദ്ദേഹത്തെ അന്വേഷിച്ച് വരാൻ തുടങ്ങി.

ഒരു ദിവസം,,,
റാവണിനെ തേടി അമേരിക്കയിൽ നിന്നും ഒരാൾ വന്നു,
അമേരിക്കൻ പ്രസിഡണ്ട്,,, സാക്ഷാൽ ഒബാമ
റാവണിന് ആകെ ടെൻഷനായി;
തന്റെ വളർച്ച അറിഞ്ഞ് അഭിനന്ദിക്കാനായിരിക്കണം.
റാവൺ‌ന്റെ വീട്ടിൽ ഒബാമ വന്നിരിക്കുന്നു,
കറുത്ത ഒബാമ ഉച്ചവെയിലേറ്റ് അല്പം വെളുത്തിരിക്കുന്നു;
റാവണിന്റെ കണ്ടതോടെ ആലിംഗനം ചെയ്ത്കൊണ്ട് അദ്ദേഹം എന്തോ പറയുകയാണ്,
അല്ല അപേക്ഷിക്കുകയാണ്,
“റാവൺ പ്ലീസ് ഹെല്പ് മീ”
ഓ തന്റെ പണം കണ്ടപ്പോൾ തകർച്ചയുടെ വക്കിലായ അമേരിക്കക്കാരെ സഹായിക്കാൻ പ്രസിഡണ്ട്‌തന്നെ നേരിട്ട്‌വന്ന് സഹായം തേടുകയാണ്.
റാവണിനു ദേഷ്യം വന്നു, ഇന്ത്യക്കാരെ പരിഹസിച്ച, തോല്പിച്ച, എപ്പോഴും പാരവെക്കുന്ന കുത്തക കമ്പോളമുതലാളിത്ത രാജ്യത്തെ സഹായിക്കാനോ,,
“നോ‍ാ‍ാ‍ാ‍ാ‍ാ,,,”
റാവൺ ഉച്ചത്തിൽ അലറിയത് കേട്ടപ്പോൾ ഒബാമ വീണ്ടും പറഞ്ഞു,
“പൂതന പ്രസവിച്ചു”
,,,,,,,,,,,
“പൂതന പ്രസവിക്കാനോ? അപ്പോൾ???,,,”
“ഇയാളെന്താ സ്വപ്നം കാണുകയാണോ? ഭാര്യ പ്രസവിച്ചു, പെൺകുട്ടി”
 “പെൺകുട്ടിയോ? അയ്യോ ഞാനിപ്പോൾ കണ്ടത്? ഒബാമ?”
വെളുത്ത സിസ്റ്റർ വെളുത്ത തുണിയിൽ പൊതിഞ്ഞ കറുത്ത കുഞ്ഞിനെ റാവണിന്റെ കൈയിൽ കൊടുത്തു,
“സാറെ, ഭാര്യ പ്രസവിക്കാൻ നേരത്ത് ഉറങ്ങിയാൽ അങ്ങനെ പലതും കാണും”
 *******************************
സമർപ്പണം: ജനിക്കുന്നതിനു മുൻപെ കൊല്ലപ്പെട്ട എല്ലാ പെൺ‌കുഞ്ഞുങ്ങൾക്കും വേണ്ടി ഈ നർമ്മം സമർപ്പിക്കുന്നു.

37 comments:

  1. റാവണിന്റെ കണ്ടതോടെ ആലിംഗനം ചെയ്ത്കൊണ്ട് അദ്ദേഹം എന്തോ പറയുകയാണ്,
    അല്ല അപേക്ഷിക്കുകയാണ്,
    “റാവൺ പ്ലീസ് ഹെല്പ് മീ” പെണ്‍ മക്കള്‍ മാത്രം ഉള്ള എന്നെ ഒരു സഹാഹിക്കണം " എന്ന്കില്‍ ഇത്തിരി കൂടി തമശ കൂടി വരുമായിരുന്നു

    എന്നാലും കൊള്ളാം ടീച്ചറെ

    ReplyDelete
  2. kalakki mini....ബയോടെക്ൿനോളജിയും നാനോടെക്ൿനോളജിയും മൈക്രോബയോളജിയും നിശ്ചിത അനുപാതത്തിൽ ചേർത്ത് സോഫ്റ്റ്‌വെയർ മസാലയും ഉപ്പും മുളകും മല്ലിയും ചേർത്ത്, ജനിറ്റിക്ക്‌എഞ്ചിനീയർ കൊണ്ട് ഇളക്കി, പാകത്തിന് ആസിഡും ബെയ്സും കലർത്തിയശേഷം തീയിലും വെയിലത്തും വെച്ച് ഉണക്കി, ആബ്സല്യൂട്ട് സീറോയിൽ തണുപ്പിച്ച് പാകമായപ്പോൾ ഹാർഡ്‌വെയറിൽ ഒഴിച്ച് ഏറെനേരം കാത്തിരുന്നപ്പോൾ പ്രോഡക്റ്റ് ആയ ‘മെയിൽസ്പേം’ റെഡിയായി. enthayaalum puthiya
    kandupiditham...oru nobal prizekittaan chance und.

    ReplyDelete
  3. കേരളത്തിലുള്ളവരോട് വേണോ?

    ReplyDelete
  4. എന്തെല്ലാമായിരുന്നു...? പത്തു കോടി, പുത്തന്‍ കാറ്, ഒത്തിരി സ്വര്‍ണ്ണം!! എന്നിട്ടെന്തായീ...?

    ReplyDelete
  5. കേരളത്തിന്റെ അല്ലെങ്കിൽ ഇന്ത്യയുടെ സാമൂഹ്യവ്യവസ്ഥയിൽ പെൺകുട്ടികൾ സുരക്ഷിതരല്ല..വെർജിനിറ്റി പെണ്ണിനു മാത്രമെന്ന കോൺസെപ്റ്റുമായി ജീവിക്കുന്ന ഈ ജനതയ്ക്ക് പെൺകുട്ടികൾ ഒരു ശാപമാണ്...അല്ലെങ്കിൽ സ്ത്രീധനം എന്ന പ്രോസസാണ് പണം സർക്കുലേറ്റ് ചെയ്യുന്നതിൽ നിന്നും നമ്മുടെ കേരളത്തെ മാറ്റി നിർത്തുന്നത്..എല്ലാവരുടേയും കൈയ്യിൽ പണമുണ്ട് പക്ഷേ ഡൌറി പ്രോബ്ലം കാരണം ഉപയോഗിക്കാനാവുന്നില്ല..സോ ബ്രൂണഹത്യ തടയണമെങ്കിൽ സൌദിയിലുള്ളപോലെ കിരാത നിയമങ്ങൾ സ്ത്രീധനകേസിലെങ്കിലും ഇവിടെ നിലവിൽ വരണം..

    ReplyDelete
  6. വല്ലാത്തൊരു സ്വപ്നം ആയിപ്പോയി
    കഥയും കഥാ പാത്രങ്ങളും ചിരിപ്പിച്ചു

    ReplyDelete
  7. ഒരു വീട്ടില്‍ ഒന്നും പകുതിയും ഒക്കെ അല്ലെ ഉള്ളു . അത് ആണ്‍ കുട്ടി വേണമെന്ന് വാശി പിടിക്കുന്നവര്‍ കുറവാണു ഇപ്പോള്‍ എന്ന് തോന്നുന്നു .

    ReplyDelete
  8. കഥയിലെ കഥയ്ക്ക് കഥയില്ലായ്മ പോലെ ...

    ReplyDelete
  9. ഹും...കൊള്ളാം. :)

    അവസാനം പവനായി ശവമായല്ലേ

    ReplyDelete
  10. ഹത്യ ഏതായാലും പാപം തന്നെ. തിന്നാനല്ലാതെ മൃഗം പോലും കൊല്ലില്ലല്ലോ

    ReplyDelete
  11. "കറുത്ത ഒബാമ ഉച്ചവെയിലേറ്റ് അല്പം വെളുത്തിരിക്കുന്നു";
    ദേ ഇങ്ങനെയുള്ള ചില ഐറ്റംസ് അടിപൊളിയായെങ്കിലും, എന്തോ ചില പൂര്‍ണ്ണത കുറവ് തോന്നി.

    ReplyDelete
  12. നമ്മുടെ ഇപ്പോഴത്തെ ചുറ്റുപാടില്‍ നര്‍മ്മത്ത്തിലെ കഥ അപ്രസക്തമല്ലേ എന്ന് തോന്നി.
    എഴുത്ത്‌ പതിവ്‌ പോലെ ഭംഗിയായി ടീച്ചര്‍.
    ആശംസകള്‍.

    ReplyDelete
  13. പെണ്‍ മക്കളെ പോറ്റാന്‍ പെടാ പാട് പെടുന്ന മനുഷ്യ പിശാചു ക്കളോടുള്ള ഒരു സിംഹ ഗര്‍ജനം ഞാനീ കഥ വായിക്കുമ്പോള്‍ കേട്ടു. പെണ്‍കുട്ടികള്‍ വീടിന്‍റെ ഐശ്വര്യമാണ് ..സംശയിക്കേണ്ട, എന്‍റെ വീട്ടിലെങ്കിലും..!

    ReplyDelete
  14. penkunjine prasavicha ammayod mbbs um md yum ulla vanitha doctor chodichu, sankatamaayo penkutty janichappol?

    kunjinte achan paranju, pennu aanine prasaviykkunnathaanu albhutham. allaathe pennine prsaviykkunnathalla. kunjinte achanu PhD undaayirunnu.

    nannai teacher.

    ReplyDelete
  15. ഇഷ്ട്ടപ്പെട്ടു ..താങ്ക്സ്

    ReplyDelete
  16. അപ്പോ എന്റൊ സള്‍ഫാനു മറ്റൊരു ഉപയോഗം കൂടി! ടീച്ചര്‍ സമ്മതിച്ചിരിക്കുന്നു. ആ സ്വപ്നം അവസാനിക്കുന്നിടത്ത് വല്ല കുത്തോ കോമയോ വേണ്ടതല്ലേ ടീച്ചര്‍?.ഒന്ന് വിമര്‍ശിച്ചു നോക്കിയതാ... കഥയെഴുതിയത് ഒരു പെണ്ണല്ലേ?.പൂവന്‍ കോഴി കലക്കി!

    ReplyDelete
  17. MyDreams-,
    ആദ്യമായി വന്ന് അഭിപ്രായം എഴുതിയതിന് നന്ദി.
    ലീല എം ചന്ദ്രന്‍..-,
    ഇപ്പോൾ ഞാൻ ചിന്തിക്കുകയാണ്, ഇങ്ങനെയൊരു പരീക്ഷണം വിജയിച്ചാൽ എന്തായിരിക്കും ഫലം! അഭിപ്രായം എഴുതിയതിന് നന്ദി.
    ടോട്ടോചാന്‍ (edukeralam)-, appachanozhakkal-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    Pony Boy-,
    സ്ത്രീധനം വേണമെന്ന് പറയുന്നവരും ഉണ്ട്. പിന്നെ ഈ സ്ത്രീധനത്തെ കുറിച്ച് എനിക്കൊന്നും അറിയില്ല. പോണീ, എന്റെ നാട്ടിൽ (കണ്ണൂരിനും തലശ്ശേരിക്കും ‘ഇടയിൽ’) കല്ല്യാണത്തിന് സ്ത്രീധനക്കണക്ക് ഇല്ല. ഇവിടെ പെണ്ണിനെയാണ് എല്ലാ രക്ഷിതാക്കൾക്കും കൂടുതൽ ഇഷ്ടം. അഭിപ്രായം എഴുതിയതിന് നന്ദി.
    സാബിബാവ-, sreee-, jayanEvoor-, ഇസ്മായില്‍ കുറുമ്പടി (തണല്‍)-, പ്രവീണ്‍ വട്ടപ്പറമ്പത്ത്-, kARNOr(കാര്‍ന്നോര്)-, കാപ്പിലാന്‍-, റിയാസ് (മിഴിനീര്‍ത്തുള്ളി)-,
    അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.

    ReplyDelete
  18. ആളവന്‍താന്‍-, പട്ടേപ്പാടം റാംജി-,
    അഭിപ്രായം എഴുതിയതിനു നന്ദി.
    സലീം ഇ.പി.-,
    എന്റെ സലീം പെൺകുട്ടികളെയാണ് എനിക്കും ഇഷ്ടം. എനിക്ക് 2 പെൺകുട്ടികളാണ്.
    അഭിപ്രായം എഴുതിയതിന് നന്ദി.
    Echmukutty-,
    എച്ചുമൂ പറഞ്ഞതുപോലെയാണ് എല്ലാവരുടെയും ഭാവം. “ഈ ആൺകുട്ടികളുടെ രക്ഷിതാക്കൾക്ക് കൊമ്പുണ്ടോ?” എന്ന് ചോദിക്കാൻ തോന്നും. അഭിപ്രായം എഴുതിയതിന് നന്ദി.
    faisu madeena-,
    ഇവിടെ വന്നതിനും അഭിപ്രായം എഴുതിയതിനും നന്ദി.
    Mohamedkutty മുഹമ്മദുകുട്ടി-,
    ഇക്ക പറഞ്ഞതുപോലെ ഒരു കൊമയുടെ കുറവ് എനിക്കും തോന്നിയിട്ടുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  19. ആ സ്വപ്നത്തിലൂടെ എല്ലാജനിതികൺഗളുടേയും കെട്ടഴിച്ചിരിക്കുന്നു കേട്ടൊ ടീച്ചറെ

    ReplyDelete
  20. ഈ കഥയിലെ വില്ലത്തിയും സ്ത്രീ തന്നെ .പ്രസവ ത്തിനു കയറിയവരും വീട്ടില്‍ ഇരിക്കുന്ന തള്ളമാരും ആണ്‍ കുട്ടിയെ മോഹിക്കുന്നു വന്നു കഥാകാരി തന്നെ സാക്ഷ്യ പ്പെടുത്തി .ഇതിനിപ്പോ ഞങ്ങള്‍ ആണുങ്ങള്‍ എന്ത് പിഴച്ചു ? പെണ് കുഞ്ഞു ഇല്ലാത്ത ദുഃഖം
    അനുഭവിക്കുന്ന ഒരു പിതാശ്രീ യാണ് ഞാനും ..ഉള്ള ഏക ആണ്‍ തരിയാണ് പ്രതീക്ഷ

    ReplyDelete
  21. കാര്‍ത്ത്യായനി-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.-,
    എന്റെ മുരളിയേട്ടാ(?) ഇന്നലെത്തെ സ്വപ്നവും ഇന്നത്തെ കഥയും നാളെത്തെ സംഭവം ആയിരിക്കുമല്ലോ; അഭിപ്രായം എഴുതിയതിന് നന്ദി.
    രമേശ്‌അരൂര്‍-,
    പിന്നെ, കൊള്ളേണ്ടത് സ്ത്രീക്ക് തന്നെയാ. നമ്മുടെ അയൽ‌വീട്ടിൽ ഒരു ജോലിയും ചെയ്യാതെ, തരം കിട്ടിയാൽ കഞ്ചാവടിച്ച് അച്ഛനും അമ്മക്കും തല്ല് കൊടുക്കുന്ന ഒരുത്തനെ പെണ്ണ് കെട്ടിച്ചു. അവന്റെ ഭാര്യക്ക് പെൺകുട്ടി ജനിച്ചപ്പോൾ അവന്റെ അമ്മ പറഞ്ഞു, “ആ പുഴുത്ത പെണ്ണിനെ പെറ്റത് കാണാനെന്തിനാ അശുപത്രിയിൽ പോകുന്ന്ത്?”
    പെൺ‌മക്കളൊക്കെ മര്യാദക്കാരായി പഠിച്ച് ജോലി ചെയ്യുന്ന ഒരു അമ്മയാണ് പറഞ്ഞത്. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  22. നര്‍മ്മം ആസ്വദിച്ചു,
    ഇതില്‍ തന്നെ പറഞ്ഞിരിക്കുന്നത് പോലെ കുഞ്ഞിന്റെ അച്ഛനേക്കാള്‍ മറ്റുള്ളവര്‍ക്കാണു പെണ്‍കുഞ്ഞു വേണ്ട എന്നു നിര്‍ബന്ധം :-)

    ReplyDelete
  23. Jeevithathinu...!

    Manoharam, Ashamsakal...!!!

    ReplyDelete
  24. മൂര്‍ച്ചയുള്ള ഹാസ്യം. ഒന്നാന്തരമായി.

    ReplyDelete
  25. ടീച്ചര്‍ ,നനായിട്ടുണ്ട്... 2001 ല് ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സിസലി എന്ന് പേരുള്ള കോട്ടയം ജില്ലക്കാരിയായിരുന്ന ടീച്ചര്‍ ഉണ്ടായിരുന്നു ഫോട്ടോ കണ്ടാല്‍ നിങ്ങളെ പോലെ തന്നെ, കണ്ടപ്പോള്‍
    പെട്ടെന്ന് അവരെ ഓര്മ വന്നു ..ഏതായാലും കോമഡി വമ്പന്‍ ...ആവനാഴിയില്‍ ഇനിയും ഉണ്ടാവും അല്ലേ .. പ്രതീക്ഷിക്ക്ന്നു സ്നേഹത്തോടെ .....ആശംസകള്‍ .

    ReplyDelete
  26. nannayi chechi....pakshe ente ummooma parayumpura vathil thurannu vekanelum oru pennuvenam ennu chindunna aalulkalude idayil valarnnath kondaano ennariyilla eppozum enganeyokke chindikunnavar undallo ennu oru albhudam(oru penkunjinvendi nerchakal orupaadu kazhichavalaa eyullaval)

    ReplyDelete
  27. നല്ലി . . . . .-,
    അഭിപ്രായം എഴുതിയതിനു നന്ദി.
    Sureshkumar Punjhayil-,
    ഇവിടെ വന്നതിനും അഭിപ്രായം എഴുതിയതിനും നന്ദി.
    keraladasanunni-,
    അഭിപ്രായം എഴുതിയതിനു നന്ദി.
    സി. പി. നൗഷാദ്‌-,
    ആള്‌മാറി കയറിയതാണെങ്കിലും സ്വാഗതം. അഭിപ്രായം എഴുതിയതിനു നന്ദി.
    ഭൂതത്താന്‍-,
    അഭിപ്രായം എഴുതിയതിനു നന്ദി.
    കാന്താരി-,
    സത്യം പറഞ്ഞാൽ എനിക്കുള്ളതും ഇഷ്ടമുള്ളതും പെൺകുട്ടികളാണ്. “ആണില്ലെ?” എന്ന് ചില പെണ്ണുങ്ങളുടെ ചോദ്യം കേട്ടാൽ ഒന്ന് പൊട്ടിക്കാൻ തോന്നും.

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!