31.7.11

മച്ചുനൻ

                  കല്ല്യാണനേരത്ത് കഴുത്തിൽ താലി ചാർത്തിയശേഷം പേരിനൊരു സദ്യയും കഴിച്ച്, അതുവരെ വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ച് പൂങ്കണ്ണീര് പൊഴിച്ച്‌കൊണ്ടിരിക്കുന്ന പെണ്ണിന്റെ കൈയുംപിടിച്ച്, മുറ്റത്ത്‌നിന്നും ഇടവഴിയിലേക്ക് കാലെടുത്ത് കുത്തുന്ന നിമിഷം കൂട്ടുകാരോടൊപ്പം അവൻ വരും;
‘മച്ചുനൻ’.
പിന്നെ അവകാശം ചോദിക്കലാണ്,
“എവിടെ, മച്ചുനൻ പണം?”           
                         പെണ്ണിന്റെ കൈയിൽ നിന്നും പിടിവിട്ട വരൻ, പോക്കറ്റ് തപ്പിയിട്ട് ആദ്യമെ കരുതിവെച്ച ഓഹരി അവന് നൽകും. തുടർന്ന് അവർ കൈ പിടിച്ച് കുലുക്കി, നല്ല സുഹൃത്തുക്കളായിട്ട് ‘മച്ചുനിച്ചിയെ’ നന്നായി നോക്കാമെന്നേറ്റ് യാത്രയാവും. ഇങ്ങനെ കൊടുക്കുന്ന പണം, പണ്ട് കാലത്ത് ഒറ്റ നാണയമാണെങ്കിൽ; ഈ ആചാരം ഇന്നും അവശേഷിക്കുന്ന ഇടങ്ങളിൽ നൂറിനു മുകളിൽ കടന്നിരിക്കുന്നു. അതിനാൽ വിവാഹനേരത്ത് ഇത്തരം ആചാരങ്ങളും പണമിടപാടുകളും വേണ്ടായെന്ന് മുൻ‌കൂട്ടി തീരുമാനിക്കാറുണ്ടെങ്കിലും അവരുടെ കണ്ണ് വെട്ടിച്ച് ചില വ്യാജ മച്ചുനന്മാർ വന്ന് ചെക്കനെയും പെണ്ണിനെയും തടഞ്ഞുനിർത്തിയിട്ട് ഇന്നും അവകാശം ചോദിക്കാറുണ്ട്.

                        നമ്മുടെ കണ്ണൂരിലും പരിസരത്തും വിവാഹസമയത്ത് വധുവിന്റെ അവകാശവും പറഞ്ഞ് വരുന്ന മച്ചുനൻ (മച്ചിനിയൻ എന്നും പറയാറുണ്ട്) ഒരുകാലത്ത് വിവാഹത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകമായിരുന്നു.
ആരാണ് മച്ചുനൻ?
                          ഒരു വ്യക്തിക്ക് അയാളുടെ അമ്മയുടെ സഹോദരന്റെ സന്താനങ്ങളെല്ലാം മച്ചുനനും മച്ചുനത്തിയുമാണ് (മച്ചിനിയൻ, മച്ചിനിച്ചി). അതുപോലെ അച്ഛന്റെ സഹോദരി സന്താനങ്ങളും അയാൾക്ക് മച്ചുനനും മച്ചുനത്തിയും ആണ്;
അതായത് മുറപ്പെണ്ണും മുറചെക്കനും തന്നെ.
                          കണ്ണൂരിൽ അവരെല്ലാം മച്ചുനന്മാർ എന്ന് അറിയപ്പെടുന്നു. നാട്ടിൻ‌പുറത്തെ ചെറുപ്പക്കാർ തമ്മിൽ ‘മച്ചുനാ’ എന്ന് അന്യോന്യം വിളിക്കാറുണ്ടെങ്കിലും ആ വിളിയുടെ പേരിൽ, ‘നിന്റച്ചന്റെ പെങ്ങളാണോ എന്റെ അമ്മ’ എന്നും, എന്റെ പെങ്ങളെ നിനക്ക് കെട്ടിച്ചു തരണോ?’ എന്നും ചോദിച്ച് തല്ലുകൂടാറില്ല.
അതുപോലെ ‘അളിയാ’ എന്ന് വിളിച്ചാലും പ്രശ്നങ്ങളൊന്നും ഉണ്ടാവാറില്ല. (അളിയൻ=Brother-in-Law)

***ഉണ്ണിയാർച്ചയെ അറിയുമോ? നമ്മുടെ ആദ്യത്തെ ഫെമിനിസ്റ്റ്;
സ്വന്തം മച്ചുനൻ ചന്തുവിന്റെ കൂടെ അങ്കംവെട്ടി കളിച്ചിട്ട്, ഒടുവിൽ പണക്കാരനായ കുഞ്ഞിരാമനെ കണ്ടപ്പോൾ കാലുമാറിയ മൂപ്പത്തിയാര്;
കുഞ്ഞിരാമൻ ഉണ്ണിയാർച്ചക്ക് പുടവ കൊടുത്തശേഷം ചുരികത്തഴമ്പാർന്ന ഉണ്ണിക്കൈ പിടിച്ച് വെളിയിലിറങ്ങാൻ നേരത്ത് മച്ചുനന്റെ അവകാശവും ചോദിച്ച് ചന്തു അങ്കം വെട്ടാൻ വന്നു.
‘അവൾ ചന്തുവിന് ഉള്ളതാണ്’ പോലും;
അപ്പോഴേക്കും കുഞ്ഞിരാമൻ എറിഞ്ഞുകൊടുത്ത പണക്കിഴി, രണ്ട് കൈയുംനീട്ടി വാങ്ങിയ ചന്തു,,,, ചതിയൻ ചന്തു ആയി. കിട്ടിയ പണം എണ്ണിനോക്കാതെ ചന്തു തിരിഞ്ഞൊരു നടത്തം,
‘പൊ പുല്ലെ, ഇതുപോലെ എത്രയെണ്ണത്തിനെ പണം കൊടുത്താൽ എനിക്ക് കിട്ടും’
അതായിരിക്കണം മച്ചുനൻ പണത്തിന്റെ ആരംഭം.

                          പിന്നെ വർഷങ്ങൾ കഴിഞ്ഞപ്പോൾ പാതിരാത്രിയിൽ പുഴ നീന്തിക്കടന്ന ചന്തു, കുഞ്ഞിരാമനില്ലാത്ത നേരത്ത് ഉണ്ണിയാർച്ചയുടെ ഉറക്കറയിൽ കടന്നുവന്ന് അവളെ പീഡിപ്പിക്കാൻ ശ്രമിച്ചതായുള്ള കഥയും പാണന്മാർചേർന്ന്, ബ്ലോഗിലൂടെയും ട്വിറ്ററിലൂടെയും ഫെയ്സ്‌ബുക്കിലൂടെയും പാടി അനൌൺസ് ചെയ്യാറുണ്ട്.
അത്‌, കേട്ടും കണ്ടും കൊണ്ടും കൊടുത്തും വളരുന്ന കണ്ണുർക്കാർക്കിടയിൽ മച്ചുനന്മാർ, ‘ചതിയൻ ചന്തു’ ആയി ഇപ്പോഴും എപ്പോഴും വാഴുന്നു.

***ഇനി നമുക്ക് സംഭവത്തിലേക്ക് കടക്കാം
                              ഒരു മനുഷ്യന്റെ ജീവിതത്തിലെ പ്രധാന സംഭവമാണ് വിവാഹം. അതുവരെ ഒരു പെണ്ണിന്റെയും മുഖത്ത് നോക്കാതെ നാണിച്ച് തലതാഴ്ത്തി നടക്കുന്നവൻ പിന്നീടങ്ങോട്ട് പെണ്ണിനെ മാത്രം നോക്കിയിട്ട് രൂപവും ഭാവവും മാറുന്നത് വിവാഹശേഷമാണല്ലൊ. നമ്മുടെ ഗ്രാമത്തിൽ അങ്ങനെയുള്ള ഒരേഒരു നാണം‌കുണുങ്ങി പയ്യനാണ് ‘കുഞ്ചു’. അച്ചനും അമ്മയും ചേർന്ന് ഇരുപത്തെട്ടാം നാൾ സ്വർണ്ണനൂൽ അരയിൽ‌കെട്ടി അവനെ വിളിച്ച ഒറിജിനൽ പേര് റേഷൻ കാർഡിലും വോട്ടിംഗ് കാർഡിലും പാസ്‌പോർട്ടിലും ആയി പതിഞ്ഞു കിടപ്പുണ്ടെങ്കിലും പത്താം തരം പാസ്സാവാത്ത അവൻ മാത്രമല്ല, നാട്ടുകാരും വീട്ടുകാരും അവന്റെ പേര് മറന്നുപോയി. നാട്ടുകാർക്ക് അവൻ പഞ്ചാരക്കുഞ്ചുവാണ്; അത് ചുരുങ്ങിയിട്ട് ഇപ്പോൾ വെറും ‘കുഞ്ചു’.

                          കുഞ്ചു, നാണിയാണെങ്കിലും ഗൾഫിൽ പോയി പത്ത് പുത്തൻ പണവും ഇത്തിരിപൊന്നും ആയതോടെ അവനോടൊപ്പം അവന്റെ വീടും പച്ചപിടിച്ചു. പുരനിറഞ്ഞ പെങ്ങമ്മാരെയെല്ലാം പുര പൊളിച്ച് പുറത്താക്കിയശേഷം അതേ പുര പുതുക്കിപണിതു. നാടൻ കള്ളിൽ മാത്രം ഒതുങ്ങിക്കൂടിയ പിതാശ്രി വീര്യം കൂട്ടാനായി ബിവറേജസിനു മുന്നിൽ ക്യൂ നിന്ന് നേരം‌കൊല്ലാൻ തുടങ്ങി. മുഷിഞ്ഞ സാരിയും എക്സ്ട്രാസും അണിഞ്ഞ് ഏത്‌നേരത്തും വീട്ടിനകത്ത് ചടഞ്ഞ്‌കൂടിയിരിക്കാറുള്ള മാതാജി പട്ട്സാരിയണിഞ്ഞ് വെളിയിലിറങ്ങി നടക്കാൻ തുടങ്ങി. അങ്ങനെ ഇനിയങ്ങോട്ട് പച്ചപിടിക്കാനായി ഒന്നും ബാക്കിയില്ലെന്ന് തിരിച്ചറിഞ്ഞ കുഞ്ചുവിന്റെ അമ്മയും അച്ഛനും അനിയനും അനിയത്തികൾസും അളിയൻന്മാർസും ചേർന്ന് മൂത്തവനെ കല്ല്യാണം കഴിപ്പിച്ചാലോ എന്ന് ചിന്തിക്കാൻ തുടങ്ങി.

                          അങ്ങനെ ഗൾഫിൽനിന്നും കുഞ്ചുവിന്റെ മഹത്തായ നാലാം വരവിൽ വിവാഹാലോചനകൾക്ക് തുടക്കമിട്ടു. എയർ‌പോർട്ടിൽ നിന്ന് മണ്ണിലേക്ക് കാലെടുത്ത് കുത്തിയ നിമിഷം കുഞ്ചുവിന്റെ മാതാജി പ്രഖ്യാപനം നടത്തി,
“ഇനി പെണ്ണ്‌കെട്ടിയിട്ട് മാത്രം തിരിച്ചു പോയാൽ മതി”
                         വീട്ടിലെത്തിയതിന്റെ മൂന്നാം നാൾ കുഞ്ചു പെണ്ണ്‌കാണൽ യാത്ര ആരംഭിച്ചു. അച്ഛനും അമ്മയും‌ചേർന്ന് ആദ്യമേ കണ്ടുവെച്ച പെണ്ണിൽ പലതിനെയും അവൻ ഇഷ്ടപ്പെട്ടില്ല. ചിലത് അവന് നന്നായി ഇഷ്ടപ്പെട്ടെങ്കിലും ആ പെണ്ണിനൊന്നും അവനെ പിടിച്ചില്ല. പലപല പെണ്ണ്‌കാണൽ ചടങ്ങുകൾ കഴിഞ്ഞപ്പോൾ കൂടെ പോയവരുടെ ആരോഗ്യം വർദ്ധിച്ച് കൊണ്ടേയിരുന്നതല്ലാതെ പെണ്ണിന്റെ കാര്യത്തിൽ തീരുമാനമൊന്നും ആയില്ല.                            
                         പിന്നീടങ്ങോട്ട് കുഞ്ചു കാണുന്ന പെണ്ണിൽ ചിലരെ അവൻ ഇഷ്ടപ്പെടും, എന്നാലോ? പെങ്ങൾക്ക് ഇഷ്ടപ്പെടില്ല. അടുത്തത് പെങ്ങൾ ഇഷ്ടപ്പെടും; എന്നാൽ ആ പെണ്ണിനെ അനുജൻ ഇഷ്ടപ്പെടില്ല. പിന്നെ അനിയനും പെങ്ങളും ഇഷ്ടപ്പെട്ട പെണ്ണായിരിക്കും; അപ്പോൾ അളിയൻ ഇഷ്ടപ്പെട്ടില്ലെന്ന് വരാം. അങ്ങനെ കുഞ്ചു പെണ്ണ് കെട്ടാൻ കൊതിച്ചുകൊണ്ട്, വധുവിനു വേണ്ടിയുള്ള അന്വേഷണം തുടർന്നു. ബ്യൂറോയും ബ്രോക്കറും ഒത്ത്‌വന്നാലും ആരെങ്കിലും തരികിട ആവും. ഒടുവിൽ ബന്ധുക്കളെയും കൂട്ടി പെണ്ണിനെ കാണാൻ പോയാൽ തനിക്ക് വിലകൂടിയ കെട്ടാചരക്കായി ജീവിതം തള്ളിനീക്കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞതോടെ പെണ്ണുകാണാൻ പോകുമ്പോൾ ബന്ധുക്കളെ ഒഴിവാക്കാൻ തുടങ്ങി. പകരം സുഹൃത്തുക്കളെ റിക്രൂട്ട് ചെയ്തു.

ഒരു ഞായറാഴ്ച,
                         കുഞ്ചുവും നാല് സുഹൃത്തുക്കളും അല്പം അകലെയുള്ള ഗ്രാമപ്രദേശത്ത് കൂട്ടത്തിൽ ഒരാളായ അജിത്തിന്റെ സ്വന്തം ടാക്സിയിൽ പെണ്ണ് കാണാൻ യാത്ര ആരംഭിച്ചു. പാസ്‌പോർട്ട് എടുത്ത് വെച്ച് വിസ വരാനായി കാത്തിരിക്കുന്ന ചെറുപ്പക്കാരുടെ കുത്തകയാണ് ഇത്തരം പെണ്ണ് കാണൽ യാത്രകൾ. പഠിപ്പും ഉദ്യോഗവും നിർബന്ധം ഇല്ലെങ്കിലും സുന്ദരിയായ സുശീലയായ പണക്കാരിയായ ഒരു പെണ്ണിനെ കണ്ടുപിടിക്കുന്നത് വരെ അവരുടെ പെണ്ണ്‌കാണൽ യാത്രകൾ തുടരും. അതുപോലുള്ള ഇത്തിരി ആഗ്രഹങ്ങൾ മനസ്സിലൊളിപ്പിച്ചാണ് നമ്മുടെ കുഞ്ചു വിവാഹത്തെപറ്റി ചിന്തിച്ചത്. കല്ല്യാണപ്രായമായ യുവതികളുടെ അഡ്രസ് കണ്ടെത്തിയിട്ടാണ് യാത്രകൾ.

                         അങ്ങനെയാണ് അവർ അഞ്ചംഗസംഘം ഒരു വീട്ടിൽ കയറിയത്; അവിടെ ആരുടെയോ വധു ആവേണ്ട ഒരുത്തി ഉണ്ട്. ഗൃഹനാഥൻ അവരെ സ്വീകരിച്ചിരുത്തിയിട്ട് കാര്യങ്ങൾ സംസാരിച്ച് പരിചയപ്പെട്ടശേഷം അകത്തേക്ക് ഒറ്റ പോക്ക്. ഇതുകണ്ട് കൂടെയുള്ള പാച്ചുവിന് ഒരു സംശയം,
“എടാ അയാളുടെ പോക്കത്ര ശരിയല്ലല്ലൊ,,, തോക്കെടുക്കാൻ ഓടിയതാണോ?”
“മിണ്ടാതിരിയെടാ, അതാ പെണ്ണ് ചായയും കൊണ്ട് വരുന്നുണ്ട്”
                          അപ്പൊഴെക്കും പൂക്കളാൽ അലങ്കരിച്ച് ഒരു ട്രെയിൽ ചായ നിറച്ച ഗ്ലാസ്സ് അടുക്കിവെച്ച് ഒരു സർക്കസ് കാരിയെപോലെ അവൾ മന്ദംമന്ദം നടന്ന് വരാന്തയിലേക്ക് പ്രവേശിച്ചു. പത്ത് കണ്ണുകൾ തന്നെ നോക്കുന്നുണ്ടെന്ന് അറിയാമെങ്കിലും അവൾ ആരെയും ശ്രദ്ധിച്ചില്ല. മേശപ്പുറത്ത് വെച്ച ട്രെയിൽ നിന്നും ഒരു ഗ്ലാസ് ചായ വലതുകൈകൊണ്ട് എടുത്ത്, അഞ്ചുപേരുടെ ഇടയിൽ ഇരിക്കുന്ന ‘രണ്ട് മക്കളുടെ തന്തയാണെങ്കിലും’ കൂട്ടത്തിൽ സുന്ദരനും ചെറുപ്പക്കാരനും ആയ, ഡ്രൈവർ അജിത്തിന് നൽകിയപ്പോൾ എല്ലാവരും ഞെട്ടി. ആ ഞെട്ടൽ വിട്ടുമാറുന്നതിന്‌മുൻപ് അവൾ അപ്രത്യക്ഷമായി.
മകൾ അകത്ത് പോയനിമിഷം വെളിയിൽ വന്ന അച്ഛനെ, ചായഗ്ലാസ്‌ഏന്തിയ അജിത്ത് ദയനീയമായി ഒന്ന് നോക്കി. അപ്പോൾ അച്ഛന്റെ ചോദ്യം,
“എന്റെ മകളെങ്ങനെയുണ്ട്? നിങ്ങളെന്താ അവളോടൊന്നും പറയാഞ്ഞത്?”
“അത് കല്ല്യാണം വേണ്ടത് എനിക്കല്ല, ഈ ഇരിക്കുന്ന കുഞ്ചുവിനാണ്”
കുഞ്ചുവിനെ ചൂണ്ടിയിട്ട് അജിത്ത് പറഞ്ഞപ്പോൾ ആ മനുഷ്യന്റെ മുഖം അസ്സൽ ഇഞ്ചി കടിച്ചതുപോലായി,
“നിങ്ങൾ കുറേപ്പേര് ഒരുമിച്ച് ഇവിടെ വന്നാൽ എന്റെ മോൾക്ക് ആകെ സംശയമാവില്ലെ? ആർക്കാണ് വിവാഹം വേണ്ടതെന്ന് ആദ്യമേ പറയണ്ടെ?”
മകൾക്ക് മാത്രമല്ല, മകളുടെ അച്ഛനും സംശയം തീർന്നിട്ടില്ല. എല്ലാവരെയും പരിചയപ്പെട്ടു എന്നല്ലാതെ ആർക്കാണ് കല്ല്യാണം എന്ന് ചോദിക്കാൻ വിട്ടുപോയി.
“അതിന് പറഞ്ഞുകൊടുക്കാൻ അവളെ നേരാംവണ്ണം ഒന്ന് കാണണ്ടെ?”
പാച്ചുവിന്റെ പരാതി കേട്ട പിതാവ് മകളെ വിളിച്ചെങ്കിലും പിന്നീട് അവൾ വെളിയിലേക്ക് വന്നില്ല. ആദ്യം അമളി പറ്റി, ഇനിയങ്ങോട്ട് അമളി പിണയാതിരിക്കാനായി അവൾ തല വെളിയിൽ കാണിച്ചില്ല.
ചായകുടിച്ച് ജാതക കുറിപ്പിന്റെ ഫോട്ടൊസ്റ്റാറ്റും വാങ്ങിയിയിട്ട് ‘പിന്നെ കാണാം’ എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞ് തിരിച്ച് കാറിൽ കയറിയപ്പോൾ കുഞ്ചു പ്രഖ്യാപിച്ചു,
“ഇനി പെണ്ണ്‌കാണാൻ പോകുന്ന വീട്ടിൽ അജിത്തിനെ കയറ്റില്ല, കാറിൽ ഇരുന്നാൽ മതി”

                              പിന്നിട് പോയത് അമ്മയും രണ്ട് മക്കളും മാത്രമുള്ള ഒരു വീട്ടിലാണ്, ചെറിയ കുടുംബം സന്തുഷ്ട കുടുംബം. ഭർത്താവിന്റെ മരണത്തോടെ ഗൃഹഭരണം പൂർണ്ണമായി ഏറ്റെടുത്ത ആ അമ്മയുടെ മൂത്തമകളെയാണ് കുഞ്ചു രണ്ടാമതായി കാണാൻ പോയത്. കൊച്ചുവീടാണെങ്കിലും അതിന്റെ അടുക്കും ചിട്ടയും വൃത്തിയും വെടിപ്പും ചേർന്ന്, പെണ്ണ് കാണാൻ വന്നവരെ ആശ്ചര്യപ്പെടുത്തി. അവർ പതുക്കെ വരാന്തയിൽ കയറിയിട്ട് കോളിംഗ് ബെൽ ക്ലിക്ക് ചെയ്തപ്പോൾ ഉള്ളിലെവിടെയോ നിന്ന് ഒരു കിളി ചിലച്ചു. ഒപ്പം പ്രായമുള്ള ഒരു സ്ത്രീ വെളിയിൽ വന്ന് അവരോട് ചോദിച്ചു, “നിങ്ങൾ ആ രാഗിണിയമ്മ പറഞ്ഞ ആളാണോ?”
“രാഗിണിയമ്മയോ? അതാരാ?”
“അത് ഇന്നൊരു കൂട്ടർ മോളെ കാണാൻ വരുമെന്ന് പറഞ്ഞിരുന്നു. അപ്പോൾ നിങ്ങൾ?”
“ഞങ്ങൾ വന്നത് ഈ കുഞ്ചുവിന്‌വേണ്ടി പെണ്ണ് കാണാനാണ്. ഇവിടെ ഒരു കുട്ടിയുണ്ടെന്ന് അറിയാൻ കഴിഞ്ഞു, മകളിവിടെ ഇല്ലെ?”
പെണ്ണിന്റെ അഡ്രസ്സ് പറഞ്ഞത് ആരാണെന്ന്, അവരോട് പറഞ്ഞില്ല.
“ഒരു മാസം‌മുൻപ് അവൾക്ക് വില്ലേജാപ്പീസിൽ ക്ലാർക്കായി ജോലികിട്ടി, ഇന്ന് ഞായറാഴ്ച ആയതുകൊണ്ട് ഇവിടെയുണ്ട്. ഞാൻ വിളിക്കാം”
അവർ മകളെ വിളിക്കാൻ അകത്തേക്ക് പോയി. അഞ്ചാമൻ അജിത്തിനെ വണ്ടിയിൽ തന്നെ ഇരുത്തിയതിനാൽ കുഞ്ചു ഒഴികെയുള്ള മൂന്ന്‌പേർ പരിസരനിരീക്ഷണത്തിനായി മുറ്റത്തും തൊട്ടടുത്ത കിണറ്റിൻ കരയിലും കറങ്ങാൻ തുടങ്ങി. ഭാവിയിൽ ഈ വീടും വീട്ടുകാരും തന്റെ ഭരണത്തിൻ കീഴിൽ വരുമല്ലൊ എന്നോർത്ത് പെണ്ണിനെ കാണേണ്ടവൻ വരാന്തയിൽ തന്നെ ഇരിപ്പാണ്. അകത്ത് തട്ടലും മുട്ടലും കേൾക്കാം, പെട്ടെന്ന് ചായ ഉണ്ടാക്കിയിട്ട് അണിഞ്ഞൊരുങ്ങാൻസമയം വേണമല്ലൊ.

അപ്പോൾ ഉള്ളിൽ നിന്നൊരു കിളിമൊഴി,
“അമ്മെ ആരാണ്? ആരായാലും ഈ വേഷത്തിൽതന്നെ ഞാൻ പുറത്തിറങ്ങും”
പെണ്ണിന്റെ ശബ്ദമാവാം. അപ്പോൾ അമ്മയുടെ ഡയലോഗ്,
“നീ മാക്സിയിൽ‌തന്നെ വെളിയിലിറങ്ങിയാലും എനിക്കൊന്നുമില്ല, ഇത്രേം കാലം ഇവനൊക്കെ എവിടായിരുന്നു? ഇപ്പം ഒരു ജോലിയായി ശമ്പളം വാങ്ങുന്നു എന്നറിയുമ്പോൾ എത്രയെണ്ണത്തിനെയാ കെട്ടിയെടുക്കുന്നത്”
കൂടുതൽ കേൾക്കുന്നതിന് മുൻപ് കുഞ്ചു ഇറങ്ങി നടക്കുന്നത് കണ്ട് പിന്നാലെ മറ്റുള്ളവരും ഒപ്പമെത്തി,
“അല്ല നീയെങ്ങോട്ടാ? പെണ്ണിനെ കാണണ്ടെ?”
“ഇതൊന്നും ശരിയാവില്ല, കല്ല്യാണം കഴിക്കുന്നതിന് മുൻപെ ഈ ഭദ്രകാളിത്തള്ള ഇങ്ങനെയാണെങ്കിൽ കഴിഞ്ഞാൽ എങ്ങനെയായിരിക്കും? നിങ്ങള് വാടാ”
ഇടവഴിയിൽ നിർത്തിയ കാർ സ്റ്റാർട്ട് ചെയ്യുമ്പോഴും ആ വീട്ടിനകത്തുനിന്ന് ആ‍രും വെളിയിൽ വന്നില്ല.

നേരെ പോയത് അല്പം അകലെയുള്ള മൂന്നാമത്തെ വീട്ടിൽ.
                          വണ്ടി തുറന്ന ഗെയ്റ്റ്‌കടന്ന് വീട്ടുമുറ്റത്ത് എത്തിയപ്പോൾ കണ്ടു, വരാന്തയിലിരുന്ന് ഒരു പത്താം ക്ലാസ്സുകാരൻ പയ്യൻ പത്രം വായിക്കുന്നു. നാല് യുവാക്കൾ വീട്ടിലേക്ക് വരുന്നത് കണ്ടപ്പോൾ അവൻ പതുക്കെ എഴുന്നേറ്റ് അവരെ സ്വീകരിച്ചുകൊണ്ട് പറഞ്ഞു,
“അങ്കിളും മാമിയും ഇവിടെയില്ല, ഞാൻ ചേച്ചീനെ വിളിക്കാം”
വീടും അന്തരീക്ഷവും കണ്ടപ്പോൾ കുഞ്ചുവിന്റെ മുഖം തെളിഞ്ഞു, വലിയ ബിസിനസ് കാരാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.    
                       നിമിഷങ്ങൾ ഓരോന്നായി കഴിഞ്ഞു. ചേച്ചിയും ഇല്ല, വിളിക്കാൻ പോയവനെയും കാണാനില്ല. അങ്ങനെ ചിന്തിച്ച് നിൽക്കെ അകത്തുനിന്നും ഒരു ചൂരീദാർ അണിഞ്ഞ സുന്ദരിയായ പെൺ‌കുട്ടി രംഗപ്രവേശനം ചെയ്തു, ഒപ്പം ആ പയ്യനും ഉണ്ട്.
“അച്ഛനും അമ്മയും ഇവിടെയില്ല”
“അതൊന്നും സാരമില്ല, നമ്മൾ കുസുമശ്രീയെ പെണ്ണ്‌കാണാൻ വന്നതാണ്; ഇയാളാണ് വരൻ”
“കുസുമശ്രീ ഞാൻ തന്നെയാ, എല്ലാവരും ഇരിക്ക്, കാപ്പി എടുക്കട്ടെ”
                         അവൾ അകത്തേക്ക് പോയപ്പോൾ കൂടെയുള്ള പയ്യൻ എല്ലാവരെയും സ്വീകരണമുറിയിലേക്ക് ആനയിച്ചു. വളരെ നല്ല വലിയൊരു വീട്, നല്ല ചുറ്റുപാടുകൾ; ഇതോടുകൂടി കുഞ്ചുവിന്റെ പെണ്ണന്വേഷണം ലക്ഷ്യത്തിലെത്തിയതായി എല്ലാവർക്കും തോന്നി. മുറിയിലെ അലങ്കാരങ്ങൾ ഓരോന്നായി നോക്കിയിരിക്കെ കൂടെയുള്ളവനോട് വീട്ടുകാര്യങ്ങൾ ഓരോന്നായി ചോദിക്കാൻ തുടങ്ങി. അമ്മാവനെ കാണാനായി അവൻ രാവിലെതന്നെ വന്നപ്പോഴേക്കും അവർ ബാങ്കിലേക്ക് പോയതുകൊണ്ട് ഇവിടെയിരിക്കുകയാണ്. വീട്ടിലെ രഹസ്യങ്ങൾ പരമാവധി ചോർത്തിയെടുക്കാൻ പരിശ്രമിച്ചെങ്കിലും കുഞ്ചുവിന് കാര്യമായി ഒന്നും ലഭിച്ചില്ല.
                         പെണ്ണ് ചായയുമായി എത്തിചേർന്നപ്പോൾ മറ്റുള്ളവർ ചായകുടിച്ച് വെളിയിലേക്കിറങ്ങി. ആ നേരത്ത് കുഞ്ചുവിന് പലതും സംസാരിക്കാൻ കാണുമല്ലൊ; അങ്ങനെ കാര്യങ്ങളെല്ലാം പറഞ്ഞ്, തിരിച്ചുപോകാൻ നേരത്താണ് പെണ്ണിന്റെ അച്ഛനും അമ്മയും കാറിൽ വന്നിറങ്ങിയത്. അതോടെ അവരുമായി പരിചയപ്പെട്ട് ജാതകക്കുറിപ്പുകളൊക്കെ വാങ്ങി, ‘ഇനിയും വിളിക്കാം കാണാം’ എന്ന് ഉറപ്പ് നൽകിയിട്ട് പിരിഞ്ഞു.

                         തിരികെ കാറിൽ കയറിയപ്പോൾ എല്ലാവർക്കും പതിവിൽ കവിഞ്ഞ ആഹ്ലാദം; ഇത് ഏതാണ്ട് ഉറച്ച മട്ടാണ്. കുഞ്ചുവിന് പെണ്ണിനെയും പെണ്ണിന് കുഞ്ചുവിനെയും ഇഷ്ടപ്പെട്ടിരിക്കുന്നു. അങ്ങനെ വീട്ടിലേക്ക യാത്ര ചെയ്യവെ പെട്ടെന്ന് അവൻ പറയാൻ തുടങ്ങി,
“നിർത്ത്, നിർത്ത്; ഇത് ശരിയാവില്ല, ഈ പെണ്ണ് വേണ്ട”
“മിണ്ടാതിരുന്നോളണം, അവിടെപോയി അവർക്ക് ഉറപ്പും കൊടുത്തിട്ട്; നീയെന്നാടാ കുറ്റം കണ്ടുപിടിച്ചത്?”
“അത് ആ പയ്യനില്ലെ അവളുടെ മച്ചുനൻ,,,”
“നമ്മൾ ആ വീട്ടിൽ എത്തുമ്പോൾ ആ മച്ചുനനും പെണ്ണും മാത്രമല്ലെ ആ വീട്ടിലുണ്ടായത്”
 “അവൻ പത്താം‌തരം പഠിക്കുന്നവനല്ലെ?”
“എന്നാലും അവൾ അവന്റെ മുറപ്പെണ്ണല്ലെ?”
“എന്റെ ദൈവമേ,,, നീയെന്താടാ ഉദ്ദേശിക്കുന്നത്?
“ഈ പെണ്ണിനെ എനിക്ക് വേണ്ട, പകലാണെങ്കിലും മച്ചുനന്റെ കൂടെ വീട്ടിൽ ഒറ്റക്ക് ഒരു പെണ്ണ്”
“അത്,,,,,”
കുഞ്ചുവിനെ വീട്ടിലിറക്കി തിരിച്ചുപോരുമ്പോൾ മറ്റുള്ളവർ പറഞ്ഞു,
“എടാ നീ ഒരു കാലത്തും പെണ്ണ് കെട്ടില്ല; അതുകൊണ്ട്, ഇനി പെണ്ണ് കാണാൻ പോകണ്ട”

33 comments:

  1. എന്നിട്ട് കുഞ്ചു കെട്ടിയോ ?
    എന്റെ ടീച്ചറേ മച്ചുനൻ പണം നൂറ് രൂപയൊക്കെ അന്തക്കാലം.. ഇന്ന് ആയിരത്തില് കുറഞ്ഞാൽ പെണ്ണ് പടിയിറങ്ങില്ല ..

    ReplyDelete
  2. അബ്‌കാരി-,
    ആയിരവും പതിനായിരവും ഒപ്പം കുപ്പിയുടെ കണക്കും പറഞ്ഞു വാങ്ങുന്ന കാലമാണ്.
    പിന്നെ കുഞ്ചു കെട്ടിയാലും പെണ്ണിന് കഷ്ടകാലം തന്നെ ആയിരിക്കും.

    ReplyDelete
  3. എന്തൊക്കെ അനാചാരങ്ങളാണീ ലോകത്ത് നടക്കുന്നത്...ഈ കല്യാണം തന്നെ നിരോധിക്കണം......

    ReplyDelete
  4. ആ ഭദ്രകാളി തള്ളയുടെ ഡയലോഗ് കലക്കി. :)

    ReplyDelete
  5. ഇഷ്ടോക്കെയായി എഴുത്ത്.. നര്‍മ്മോമുണ്ട്, പക്ഷെ...

    “ഇനി പെണ്ണ്‌കാണാൻ പോകുന്ന വീട്ടിൽ അജിത്തിനെ കയറ്റില്ല, കാറിൽ ഇരുന്നാൽ മതി”

    ഈ തീരുമാനമൊന്ന് പുനഃപരിശോധിക്കണം

    ReplyDelete
  6. @The Pony Boy-,
    അതെന്താ പോണിക്കുട്ടാ? താങ്കൾ കല്ല്യാണം കഴിച്ചതു കൊണ്ടാണോ? അഭിപ്രായം എഴുതിയതിന് നന്ദി.
    @കുമാരന്‍ | kumaran-,
    അടുക്കളപ്പുറത്തൂടെ പോയാൽ ഇതുപോലുള്ള ഭദ്രകാളികളെ കാണാൻ കഴിയും. അഭിപ്രായം എഴുതിയതിന് നന്ദി.
    @ശങ്കരനാരായണന്‍ മലപ്പുറം-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @ajith-,
    കാറിൽ ഇരിക്കാൻ പറഞ്ഞാലും അവൻ വെളിയിൽ ഇറങ്ങും. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  7. ശരിയാ, ടീച്ചറേ, അവന്‍ കെട്ടിയിട്ടും കാര്യമില്ല. കാരണം, പത്രക്കാരനും പാലുകാരനും ഗ്യാസുകാരനുമൊക്കെ പിന്നേയും ആ വീട്ടില്‍ വരണമല്ലോ? :-)

    ReplyDelete
  8. മചിനിചിയെ നട്ടുച്ചക്കും ആകാം എന്നാണ് പഴമൊഴി :)

    ReplyDelete
  9. നന്നായിരിക്കുന്നു ടീച്ചർ :)

    ReplyDelete
  10. പുരനിറഞ്ഞ പെങ്ങമ്മാരെയെല്ലാം പുര പൊളിച്ച് പുറത്താക്കിയശേഷം അതേ പുര പുതുക്കിപണിതു.

    എത്ര ലളിതമായി പറഞ്ഞു!

    ReplyDelete
  11. കുഞ്ചു ഇനി പെണ്ണു കെട്ടണ്ട. അതായിരിക്കും ആ പെണ്ണിനു നല്ലത്...!?

    ReplyDelete
  12. കുഞ്ചുവിന്റെ പെണ്ണു കാണല്‍ കലക്കി.പിന്നെ ഈ മച്ചുനന്‍ പണത്തിന്റെ പരിപാടിയെല്ലാം ആദ്യമായാണ് കേള്‍ക്കുന്നത്.നന്നായി ക് ഹിരിപ്പിച്ചു. അഭിനന്ദനങ്ങള്‍!.

    ReplyDelete
  13. ക് ഹിരിപ്പിച്ചു എന്നു കണ്ട് ഞെട്ടണ്ട. ചിരിപ്പിച്ചു എന്നടിച്ചതാണ്. പിന്നെ പബ്ലിഷടിച്ചാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ?

    ReplyDelete
  14. നന്നായിട്ടുണ്ട് റ്റീച്ചറേ.....
    മുഷിഞ്ഞ സാരിയും എക്സ്ട്രാസും,
    ഇത്രേം കാലം ഇവനൊക്കെ എവിടായിരുന്നു? ഇപ്പം ഒരു ജോലിയായി ശമ്പളം വാങ്ങുന്നു എന്നറിയുമ്പോൾ എത്രയെണ്ണത്തിനെയാ കെട്ടിയെടുക്കുന്നത്” പ്രയോഗങ്ങൾ കലക്കി...
    ആശംസകൾ.. കണ്ണൂർ മീറ്റിൽ വച്ചു കാണാം എന്നു കരുതുന്നു.

    ReplyDelete
  15. നന്നായിരിക്കുന്നു

    ReplyDelete
  16. നല്ല നാടന്‍ കത
    ശശി, നര്‍മവേദി

    ReplyDelete
  17. @സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു-,
    അത ശരിയ, അവൻ കെട്ടിയ പെണ്ണിന്റെ കാര്യം പോക്കാ,, അഭിപ്രായം എഴുതിയതിന് നന്ദി.
    @Ape-,
    ഇപ്പഴാ കേൾക്കുന്നത്, അഭിപ്രായം എഴുതിയതിന് നന്ദി.
    @Sabu M H-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @മുകിൽ-,
    പുര നിറയുന്നത് പെണ്ണ് മാത്രമല്ല, ഇന്നത്തെകാലത്ത് ആണും ഉണ്ട്, അഭിപ്രായം എഴുതിയതിന് നന്ദി.
    @വീ കെ-,
    അത് തന്നെയാ നല്ലത്, അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  18. @Mohamedkutty മുഹമ്മദുകുട്ടി-,
    എന്റെ കല്ല്യാണത്തിനൊക്കെ കൃത്യമായി, അവൻ, മച്ചിനിയൻ പണം വാങ്ങിയിരുന്നു. പിന്നെ അക്ഷരം തെറ്റിയാലും കുഴപ്പമില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
    @ponmalakkaran | പൊന്മളക്കാരന്‍-,
    മോതിരം മാറിയിട്ട് ഗൾഫിൽ പോയ എനിക്കറിയുന്ന ഒരുവൻ ലീവ് കഴിഞ്ഞ് വിവാഹം കഴിക്കാനായി നാട്ടിൽ വന്നതിന്റെ പിറ്റേദിവസം പെണ്ണിന്റെ വീട്ടിൽ ഒരു സന്ദർശനത്തിന് എത്തിയപ്പോൾ പെണ്ണിന്റെ അമ്മയുടെ ഡയലോഗ്
    “എത്ര നാളാ കാത്തിരുന്നത്, അതിനെടയിൽ എത്ര നല്ല ആലോചനകളാ വന്നത്”
    അതോടെ അവൻ ആ വിവാഹം ഒഴിവാക്കി, ‘കല്ല്യാണത്തിന് മുൻപ് കാത്തിരിക്കാനാവാത്ത പെണ്ണിനെ കല്ല്യാണശേഷം തനിച്ചാക്കി എങ്ങണെ ഗൾഫിൽ പോകും; അഭിപ്രായം എഴുതിയതിന് നന്ദി.
    @ലീല എം ചന്ദ്രന്‍..-,
    കണ്ണൂരിൽ കാണാം, അഭിപ്രായം എഴുതിയതിന് നന്ദി.
    @Narmavedi-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  19. കണ്ണൂർക്കാരിയാട്ടും എനിക്ക് ഈ മച്ചനൻപണം തീരെ പരിചയമില്ലല്ലോ.

    ReplyDelete
  20. നല്ല മിനി നർമ്മം.......ഷ്ടായീ......... കുഞ്ചു പെണ്ണ് കെട്ടണ്ടാ.......... അതാനല്ലത്

    ReplyDelete
  21. നിലവിലുണ്ടായിരുന്ന നിരവധി ആചാരങ്ങളിലൊന്ന് മാത്രമാണ് ഈ മച്ചുനൻ പണം.മരുമക്കത്തായ സമ്പ്രദായത്തിൽ, മുറച്ചെറുക്കന്, മുറപ്പെണ്ണിലുള്ള അവകാശം ഒഴിവാക്കുന്നതിന് നൽകി വന്നിരുന്ന “വില”യാണ് അത്. അതോടെ ഒരു പെണ്ണിൽ കൂട്ടവകാശം ഇല്ലാതാകുന്നു. അവൾ ഭർത്താവിനു സ്വന്തം. മിനിട്ടീച്ചറുടെയും ശാന്തട്ടീച്ചറുടെയും പ്രായമില്ലെങ്കിലും ഇത് ഞാനും കേട്ടിട്ടുണ്ടെന്നു മാത്രം. ശാന്തട്ടീച്ചറുടെ കാവുമ്പായി ഭാഗത്ത് ഈ ആചാരം ഒരു പക്ഷെ ഇല്ലായിരിക്കാം. എന്നാലും ഇങ്ങനെയൊന്ന് ഇതു വരെ കേട്ടിട്ടില്ലെന്ന് പറഞ്ഞത് അൽഭുതപ്പെടുത്തുന്നു. മുൻപ് കല്യാണം കഴിക്കുന്ന പെണ്ണിന്റെ വില അവളുടെ വീട്ടുകാർക്ക് വരന്റെ വീട്ടുകാർ നൽകി വന്നിരുന്നുവത്രേ. ഇന്നതില്ല. കണ്ണൂരിന്റെ ആ ഏർപ്പാടിനെ തിരിച്ചങ്ങോട്ട് പണം നൽകുന്ന സ്ത്രീധനം എന്ന ഏർപ്പാട് വിഴുങ്ങിക്കളഞ്ഞുവല്ലോ. ഇന്ന് പെണ്ണുകാണാൻ പോയാൽ കിട്ടുന്ന ചായയും പലഹാരങ്ങളും നാണമില്ലാതെ വെട്ടി വിഴുങ്ങുമ്പോൾ അതിനുള്ളിലും ഒരാചാരത്തിന്റെ ചാരം ഉണ്ടെന്ന് ആരോർക്കുന്നു? പണ്ട് പെണ്ണ് കൊടുക്കുന്ന ചായ മുഴുവൻ കുടിച്ചാൽ അവളെ ശരിക്കും ഇഷ്ടപ്പെട്ടുവെന്ന് സൂചന. അൽ‌പ്പം മാത്രം കുടിച്ചാൽ പ്രൊപ്പോസൽ ഗോപി! ഇപ്പോൾ അതിനെടുക്കുന്ന ഒരു പുതിയ സൂത്രമുണ്ട്- ജാതകക്കുറിപ്പ് വാങ്ങൽ! പെണ്ണിനെ പിടിച്ചില്ലെങ്കിൽ ഒറ്റയടിക്ക് പരിപാടി അവസാനിപ്പിക്കാം.....വ്യസനമഭിനയിച്ചു കൊണ്ട് പെണ്ണ്വീട്ട്കാരോട് കാച്ചുക-കുറിപ്പൊത്തില്ല......എന്താ ചെയ്യുക! അപ്പോ ടീച്ചറേ പോസ്റ്റ് ജോറായിട്ടുണ്ട്.......ആശംസകൾ.....മീറ്റിൽ കാണാം............സ്നേഹപൂർവ്വം വിധു

    ReplyDelete
  22. പെണ്ണുകാണല്‍ ചടങ്ങുകള്‍ കൊള്ളാം. ഈ മച്ചുനന്‍ പണം ആദ്യമായി കേള്‍ക്കുകയാട്ടോ

    ReplyDelete
  23. @ശാന്ത കാവുമ്പായി-,
    ടിച്ചറെ മുൻപ് മലബാറിൽ എല്ലായിടത്തും ഉള്ള താലികെട്ട് പോലെ ഒഴിച്ച്കൂടാനാവാത്ത ഒരു ആചാരമായിരുന്നു ‘മച്ചുനൻ പണം’. ഇപ്പോൾ പലതും അപ്രത്യക്ഷമായ കൂട്ടത്തിൽ അതും പോയി. (പകരം വികലമായ അനുകരണം ഉണ്ട്.) അഭിപ്രായം എഴുതിയതിന് നന്ദി.
    @ചന്തു നായർ-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @വിധു ചോപ്ര-,
    മുറച്ചെക്കൻ (മച്ചിനിയൻ) പെണ്ണിനെ വിവാഹം കഴിക്കുന്നത് നമ്മുടെ നാട്ടിൽ അന്നും ഇന്നും സാഹചര്യമനുസരിച്ച് കാണുന്നുണ്ട്. അത് അവകാശമായി ഇപ്പോൾ ആരും പറയാറില്ല. മിക്കവാറും മുറച്ചെക്കൻ പ്രായപൂർത്തിയാവുമ്പോഴേക്കും പെണ്ണ് വിവാഹം കഴിഞ്ഞ് 2കുഞ്ഞിന്റെ തള്ളയായി മാറിയിരിക്കും. പിന്നെ പ്രായം ശരിയായ സ്റ്റാറ്റസിനൊത്ത മുറപ്പെണ്ണും മുറചെക്കനും വിവാഹം കഴിക്കാറുണ്ട്.(എന്റെ അമ്മയും അമ്മൂമ്മയും മുറചെക്കന്മാരെ കെട്ടിയവരാണ്, എന്റെ മുറചെക്കനാണെങ്കിൽ എന്റെ വിവാഹനേരത്ത് നാലാം ക്ലാസ്സിൽ എന്റെ ശിഷനായിരുന്നു.. 9 വയസ്)
    മച്ചുനൻ പണം ഏതാനും വർഷം മുൻപ് ഡീസന്റ് ആയി നടന്നിരുന്നു. ചിലപ്പോൾ അമ്മാവന്റെ 5 വയസുള്ള മകനായിരിക്കും മച്ചുനൻ(എന്റെ മച്ചുനൻ 9 വയസുകാരൻ മച്ചുനൻ പണം വാങ്ങി) അവനെയും കൂട്ടി ബന്ധുക്കൾ പണം വാങ്ങും. കുറച്ചു വർഷം മുൻപ് അത്തരം പണമിടപാടുകൾ വേണ്ടാ എന്ന് വിവാഹ നിശ്ചയ സമയത്ത് തിരുമാനിക്കുന്നതു വഴി ആചാരം ഇല്ലാതായി.
    എന്നാൽ ഇന്ന് മലബാറിൽ ഉള്ള വിവാഹ അഭാസത്തിന്റെ കൂട്ടത്തിൽ ഈ മച്ചുനൻ പണവും കടന്നുവന്നിട്ടുണ്ട്. ആയിരവും അയ്യായിരവും വരനിൽ നിന്നും വാങ്ങിയിട്ട് വെള്ളമടിക്കാൻ പോകുന്ന പരിപാടി(ഈ ആഭാസം ഒരു പോസ്റ്റ് ആക്കിയിട്ടുണ്ട്)
    താങ്കൾ പറഞ്ഞതുപോലെ പെണ്ണ് കാണാൻ വരുന്നവരുടെ ചായകുടിയിൽ നിന്ന് മുൻപ് കാര്യങ്ങൾ ഊഹിച്ചിരുന്നു. എന്നാൽ ഇക്കാലത്ത് കുറിപ്പ് വാങ്ങുന്നതിന് 2 കാരണങ്ങൾ ഉണ്ട്. ഒന്ന് ജാതക വിശ്വാസം ഉള്ളവർക്ക് അത് നോക്കി ഒഴിവാക്കുകയും ഇല്ലാത്തവർക്ക് തിരുത്തി ഒപ്പിക്കാൻ. പിന്നെ പെണ്ണിനെ ഇഷ്ടമില്ലെങ്കിൽ പഴി ജാതകത്തിന്റെ പേരിൽ പറഞ്ഞ് വെറുപ്പ് നേടാതിരിക്കാൻ.(2 മക്കളും വിവാഹപ്രായമായപ്പോൾ ജാതകക്കുറിപ്പിന്റെ ഫോട്ടോസ്റ്റാറ്റ് ധാരാളം കരുതിയിരുന്നു. ഇപ്പോൾ അവരുടെ വിവാഹം കഴിഞ്ഞു, കേട്ടോ)
    പിന്നെ പണ്ട്കാലത്ത് ആൺ വീട്ടുകാർ കല്ല്യാണ ദിവസം കഴിച്ച ഭക്ഷണത്തിന്റെ വില പെണ്ണിന്റെ അച്ഛന് നൽകുമായിരുന്നു. ഈ തുക വരൻ മൊത്തമായി നൽകുന്നതാണ് ‘കെട്ടിക്കുറി’. അല്ലെങ്കിൽ പെൺ വീട്ടിൽ എത്തിചേർന്ന ആണിന്റെ ആൾക്കാരിൽ നിന്നും ഒരു തുക വരന്റെ ഒരു ബന്ധു ശേഖരിച്ച് വധുവിന്റെ പിതാവിന് നൽകുന്നു. ഈ തുക ഭക്ഷണം കഴിക്കുന്ന ആൾക്കാരുടെ എണ്ണത്തിനനുസരിച്ച് ആദ്യമേ തീരുമാനിച്ചിരിക്കും. എന്റെ കുട്ടിക്കാലത്ത് 2 രൂപയും എടുത്ത് വരൻ പാർട്ടിയുടെ കൂടെ പോയതും കൊടുത്തതും ഓർമ്മയുണ്ട്. ആണിന്റെ വിവാഹത്തിന് ക്ഷണിക്കാൻ വീട്ടിൽ വരുമ്പോൾ തന്നെ അറിയിക്കും, ‘പണം വെക്കലാണ്/കെട്ടിക്കുറിയാണ്’ എന്ന്. ഇതിനായി വധുവിന്റെ വീട്ടിൽ വരുന്ന ആൺ വീട്ടുകാരുടെ എണ്ണം കണ്ടുപിടിക്കാൻ ഏല്പിച്ച വധുവിന്റെ വീട്ടിലെ ഒന്നോരണ്ടോ ആൾ വഴിയിൽ നിൽക്കും. പിന്നെ സ്ത്രീധനം അതൊന്നും ഉണ്ടായിരുന്നില്ല. കണ്ണൂരിൽ കാണാം. അഭിപ്രായം എഴുതിയതിന് നന്ദി.
    @Manoraj-,
    എത്ര മല്ല മഹത്തായ് ആചാരങ്ങൾ!!! അല്ലെ, അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  24. നന്നായിട്ടുണ്ട് ...

    ReplyDelete
  25. അമ്മായിയമ്മയെ ബോധിച്ചു കെട്ടൊ..നന്നായിട്ടുണ്ട്.

    ReplyDelete
  26. ഞങ്ങടെ ഏരിയയിലും ഈ മച്ചുനിയന്‍ പണം ഏര്‍പ്പാടാക്കിയാലോ എന്നൊരു ചിന്ത , ആ വകയില്‍ പണമിത്തിരി പിരിയാന്‍ വകുപ്പുണ്ട്. നന്നായി ടീച്ചറെ..

    ReplyDelete
  27. ഹഹഹ പെണ്ണ് കാണാന്‍ പോകല്‍ കലക്കി മച്ചൂനെ നമ്പാന്‍ പറ്റില്ല എന്ന് കുഞ്ചു മനസിലാക്കി അല്ലെ

    ReplyDelete
  28. ആഹാ,, ഈ മച്ചുനൻ സംഭവം തരക്കേടില്ലാട്ടാ..

    ReplyDelete
  29. @Naushu-,
    @സുഗന്ധി-,
    @സിദ്ധീക്ക..-,
    @കൊമ്പന്‍-,
    @നികു കേച്ചേരി-,
    ഈ മച്ചുനൻ സംഭവം ഇപ്പോഴും അരങ്ങേറാറുണ്ട്, പിന്നെ മച്ചുനൻ പണം ആദ്യകാലത്തൊക്കെ നല്ല ഏർപ്പാട് ആയിരുന്നു. ഇപ്പോൾ അത് ആഭാസങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെട്ടുപോയതിനാൽ ഡീസന്റ് പാർട്ടികളിൽ കാണാറില്ല. അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.

    ReplyDelete
  30. കൊള്ളാമല്ലോ കുഞ്ചു...

    ഉണ്ണിയാർച്ച ആദ്യ ഫെമിനിസ്റ്റാണെന്ന് എഴുതീട്ട് പിന്നെ അവരെക്കുറിച്ച് എഴുതിയ വരികൾ ഫെമിനിസവുമായല്ല അവസരവാദവുമായാണല്ലോ പൊരുത്തപ്പെടുന്നത്. അതെന്താ അങ്ങനെ? അപ്പോ അവരെ ഒരു അവസരവാദി അല്ലെങ്കിൽ ഓപ്പർച്യൂണിസ്റ്റ് എന്നു വിളിയ്ക്കേണ്ടേ?

    എഴുത്ത് കേമമായിട്ടുണ്ട്.
    പിന്നെ കുഞ്ചു കല്യാണം കഴിയ്ക്കാതിരിയ്ക്കുന്നതാ നല്ലത്.

    മച്ചുനൻ പണത്തിനോട് സാമ്യമുള്ള പല ആചാരങ്ങളും വിവിധ ദേശങ്ങളിലും വിവിധ ജന വിഭാഗങ്ങൾക്കിടയിലും വ്യത്യസ്ത പേരുകളിൽ നിലനിൽക്കുന്നുണ്ട് കേട്ടൊ.

    അഭിനന്ദനങ്ങൾ.

    ReplyDelete
  31. Echmukutty,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete

ഇത്തിരിനേരം ചിരിക്കാം. ഇനി ഇവിടെ വല്ലതും കുറിച്ചിടാം!!!!!!!!!